5 : മോശ ഇസ്രായേലിലെ ന്യായാധിപന്‍മാരോടു പറഞ്ഞു: നിങ്ങള്‍ ഓരോരുത്തരും പെയോറിലെ ബാലിന്റെ അടിമകളായിത്തീര്‍ന്ന നിങ്ങളുടെ ആളുകളെ വധിക്കുക.
6 : മോശയും സമാഗമകൂടാര വാതില്‍ക്കല്‍ വിലപിച്ചുകൊണ്ടുനിന്ന ഇസ്രായേല്‍ ജനം മുഴുവനും കാണ്‍കെ ഒരു ഇസ്രായേല്‍ക്കാരന്‍ തന്റെ വീട്ടിലേക്ക് ഒരു മിദിയാന്‍സ്ത്രീയെ കൂട്ടിക്കൊണ്ടു വന്നു.
7 : പുരോഹിതനായ അഹറോന്റെ പുത്രനായ എലെയാസറിന്റെ പുത്രന്‍ ഫിനെഹാസ് ഇതുകണ്ട് എഴുന്നേറ്റ് ഒരു കുന്തവുമെടുത്തു കൊണ്ടു സമൂഹത്തില്‍ നിന്നു പുറത്തു പോയി.
8 : ആ ഇസ്രായേല്യന്റെ പുറകേ അവന്‍ അകത്തുചെന്ന് അവരിരുവരുടെയും - ഇസ്രായേല്യന്റെയും സ്ത്രീയുടെയും - ഉദരം തുളഞ്ഞു കടക്കുംവിധം കുത്തി. അങ്ങനെ ഇസ്രായേല്‍ ജനത്തെ ബാധിച്ച മഹാമാരി നിലച്ചു.
9 : മഹാമാരികൊണ്ടു മരണമടഞ്ഞവര്‍ ഇരുപത്തി നാലായിരംപേരാണ്.
10 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
11 : പുരോഹിതനായ അഹറോന്റെ പുത്രനായ എലെയാസറിന്റെ മകന്‍ ഫിനെഹാസ് ഇസ്രായേല്‍ ജനത്തിന്റെ ഇടയില്‍ എന്റെ തീക്ഷ്ണതയ്‌ക്കൊത്തവണ്ണം പ്രവര്‍ത്തിച്ച് എന്റെ ക്രോധം അവരില്‍നിന്ന് അ കറ്റിയിരിക്കുന്നു. അതിനാല്‍, കോപം ജ്വലിച്ചു ഞാനവരെ സംഹരിച്ചില്ല.
12 : ആകയാല്‍, അവനുമായി ഞാന്‍ സമാധാനത്തിന്റെ ഉടമ്പടി സ്ഥാപിക്കുന്നു.
13 : അത് അവനും അവനുശേഷം അവന്റെ സന്തതികള്‍ക്കും നിത്യപൗരോഹിത്യത്തിന്റെ ഉടമ്പടിയായിരിക്കും. കാരണം, അവന്‍ തന്റെ ദൈവത്തിനു വേണ്ടി തീക്ഷ്ണത കാണിക്കുകയും ഇസ്രായേല്‍ ജനത്തിനു വേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുകയും ചെയ്തു.
14 : മിദിയാന്‍കാരിയോടൊപ്പം വധിക്കപ്പെട്ട ഇസ്രായേല്യന്‍ ശിമയോന്‍ ഗോത്രത്തില്‍ പെട്ട ഒരു കുടുംബത്തലവനായ സാലുവിന്റെ മകന്‍ സിമ്രി ആണ്.
15 : കൊല്ലപ്പെട്ട മിദിയാന്‍കാരി, മിദിയാന്‍ വംശത്തില്‍ പെട്ട ഒരു കുടുംബത്തലവനായ സൂറിന്റെ മകള്‍ കൊസ്ബി ആകുന്നു.
16 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :
17 : മിദിയാന്യരെ ആക്രമിച്ചു നിശ്ശേഷം സംഹരിക്കുക.
18 : കാരണം, പെയോറിന്റെ കാര്യത്തിലും പെയോര്‍ നിമിത്തമുണ്ടായ മഹാമാരിയുടെ നാളില്‍ വധിക്കപ്പെട്ട അവരുടെ സഹോദരിയും മിദിയാന്‍ പ്രമാണിയുടെ മകളുമായ കൊസ്ബിയുടെ കാര്യത്തിലും ചെയ്ത ചതിപ്രയോഗങ്ങളാല്‍ മിദിയാന്‍കാര്‍ നിങ്ങളെ വളരെയധികം ക്ലേശിപ്പിച്ചു.