1 : ബാലാം ബാലാക്കിനോടു പറഞ്ഞു: ഇവിടെ ഏഴു ബലിപീഠങ്ങള്‍ എനിക്കായി പണിയുക; ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും കൊണ്ടുവരുക.
2 : ബാലാം പറഞ്ഞതു പോലെ അവന്‍ ചെയ്തു. അവര്‍ ഓരോ ബലിപീഠത്തിന്‍മേലും ഓരോ കാളയെയും മുട്ടാടിനെയും ബലിയര്‍പ്പിച്ചു.
3 : ബാലാം ബാലാക്കിനോടു പറഞ്ഞു: നിന്റെ ദഹനബലിയുടെ അടുത്തു നില്‍ക്കുക; ഞാന്‍ പോകട്ടെ. കര്‍ത്താവ് എനിക്കു പ്രത്യക്ഷനായേക്കാം. അവിടുന്ന് എനിക്കു വെളിപ്പെടുത്തുന്നതെല്ലാം ഞാന്‍ നിന്നെ അറിയിക്കാം. ഇതു പറഞ്ഞതിനുശേഷം അവന്‍ ഉയര്‍ന്ന ഒരു സ്ഥലത്തേക്കു പോയി.
4 : ദൈവം ബാലാമിനു പ്രത്യക്ഷനായി. ബാലാം അവിടുത്തോടു പറഞ്ഞു: ഞാന്‍ ഏഴു ബലിപീഠങ്ങള്‍ തയ്യാറാക്കി, ഓരോന്നിലും ഓരോ കാളയെയും മുട്ടാടിനെയും ബലിയര്‍പ്പിച്ചു.
5 : കര്‍ത്താവു ബാലാമിനോടു തന്റെ സന്‌ദേശമറിയിച്ചുകൊണ്ടു കല്‍പിച്ചു: ബാലാക്കിന്റെ അടുക്കലേക്കു മടങ്ങിച്ചെന്നു പറയുക.
7 : ബാലാം പ്രവചിച്ചു പറഞ്ഞു: ആരാമില്‍നിന്നു ബാലാക് എന്നെ കൊണ്ടുവന്നു; മൊവാബു രാജാവ് പൗരസ്ത്യ ഗിരികളില്‍നിന്ന് എന്നെ വരുത്തി, യാക്കോബിനെ എനിക്കുവേണ്ടി ശപിക്കുക; ഇസ്രായേലിനെ ഭര്‍ത്‌സിക്കുക.
8 : ദൈവം ശപിക്കാത്തവനെ ഞാനെങ്ങനെ ശപിക്കും? കര്‍ത്താവു ഭര്‍ത്‌സിക്കാത്തവനെ ഞാന്‍ എങ്ങനെ ഭര്‍ത്‌സിക്കും?
9 : പാറക്കെട്ടുകളില്‍ നിന്ന് ഞാനവനെ കാണുന്നു; മലമുകളില്‍നിന്ന് ഞാനവനെ നിരീക്ഷിക്കുന്നു : വേറിട്ടു പാര്‍ക്കുന്ന ഒരു ജനം; ജനതകളോട് ഇടകലരാത്ത ഒരു ജനം.
10 : യാക്കോബിന്റെ ധൂളിയെ എണ്ണാന്‍ആര്‍ക്കു കഴിയും? ഇസ്രായേലിന്റെ ജനസഞ്ചയത്തെ ആരു തിട്ടപ്പെടുത്തും? നീതിമാന്റെ മരണം ഞാന്‍ കൈവരിക്കട്ടെ! എന്റെ അന്ത്യം അവന്റേതുപോലെയാകട്ടെ!
11 : ബാലാക് ബാലാമിനോടു ചോദിച്ചു: നീ എന്നോട് എന്താണ് ഈ ചെയ്തത്? എന്റെ ശത്രുക്കളെ ശപിക്കാന്‍ ഞാന്‍ നിന്നെ കൊണ്ടുവന്നു; എന്നാല്‍, നീ അവരെ അനുഗ്രഹിച്ചു.
12 : അവന്‍ പ്രതിവചിച്ചു: കര്‍ത്താവു തോന്നിക്കുന്ന വചനം ഞാന്‍ സംസാരിക്കേണ്ടയോ?
13 : ബാലാക് അവനോടു പറഞ്ഞു: എന്റെ കൂടെ മറ്റൊരു സ്ഥലത്തേക്കു വരുക. അവിടെനിന്നു നിനക്ക് അവരെ കാണാം. ഏറ്റവും അടുത്തു നില്‍ക്കുന്നവരെ മാത്രം കണ്ടാല്‍ മതി; എല്ലാവരെയും കാണേണ്ട. അവിടെ നിന്ന് എനിക്കുവേണ്ടി അവരെ ശപിക്കുക.
14 : അവന്‍ ബാലാമിനെ സോഫിം വയലില്‍ പിസ്ഗാ മലയിലേക്കു കൊണ്ടു പോയി. അവിടെ ഏഴു ബലിപീഠങ്ങള്‍ നിര്‍മിച്ചു; ഓരോന്നിലും ഓരോ കാളയെയും മുട്ടാടിനെയും ബലിയര്‍പ്പിച്ചു.
15 : ബാലാം ബാലാക്കിനോടു പറഞ്ഞു: നിന്റെ ദഹനബലിയുടെ അരികില്‍ നില്‍ക്കുക. ഞാന്‍ പോയി കര്‍ത്താവിനെ കാണട്ടെ.
16 : കര്‍ത്താവു ബാലാമിനു പ്രത്യക്ഷപ്പെട്ടു. അവന്റെ നാവില്‍ വചനം നിക്ഷേപിച്ചുകൊണ്ടു പറഞ്ഞു: ബാലാക്കിന്റെയടുത്തു മടങ്ങിച്ചെന്നു പറയുക.
17 : അവന്‍ വന്നപ്പോള്‍ ബാലാക് മൊവാബ്യ പ്രഭുക്കന്‍മാരോടൊത്തു തന്റെ ദഹനബലിയുടെ അരികില്‍ നില്‍ക്കുകയായിരുന്നു. ബാലാക് അവനോടു ചോദിച്ചു: കര്‍ത്താവ് എന്താണ് അരുളിച്ചെയ്തത്?
19 : വ്യാജം പറയാന്‍ ദൈവം മനുഷ്യനല്ല. അനുതപിക്കാന്‍ അവിടുന്നു മനുഷ്യപുത്രനുമല്ല. പറഞ്ഞത് അവിടുന്നു ചെയ്യാതിരിക്കുമോ? പറഞ്ഞതു നിറവേറ്റാതിരിക്കുമോ?
20 : ഇതാ അനുഗ്രഹിക്കാന്‍ എനിക്ക് ആജ്ഞ ലഭിച്ചു. അവിടുന്ന് അനുഗ്രഹിച്ചു; അതു പിന്‍വലിക്കാന്‍ ഞാനാളല്ല.
21 : യാക്കോബില്‍ അവിടുന്നു തിന്‍മ കണ്ടില്ല. ഇസ്രായേലില്‍ ദുഷ്ടത ദര്‍ശിച്ചതുമില്ല. അവരുടെ ദൈവമായ കര്‍ത്താവ് അവരോടു കൂടെയുണ്ട്. രാജാവിന്റെ അട്ടഹാസം അവരുടെയിടയില്‍ മുഴങ്ങുന്നു.
22 : ദൈവം ഈജിപ്തില്‍നിന്ന് അവരെകൊണ്ടുവരുന്നു; കാട്ടുപോത്തിന്റേതിനു തുല്യമായ ബലം അവര്‍ക്കുണ്ട്.
23 : യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല. ദൈവം പ്രവര്‍ത്തിച്ചതു കാണുവിന്‍ എന്നു യാക്കോബിനെയും ഇസ്രായേലിനെയുംകുറിച്ചു പറയേണ്ട സമയമാണിത്.
24 : ഇതാ, ഒരു ജനം! സിംഹിയെപ്പോലെ അതുണരുന്നു; സിംഹത്തെപ്പോലെ അതെഴുന്നേല്‍ക്കുന്നു; ഇരയെ വിഴുങ്ങാതെ അതു കിടക്കുകയില്ല; രക്തം കുടിക്കാതെ അടങ്ങുകയുമില്ല.
25 : ബാലാക് ബാലാമിനോടു പറഞ്ഞു: നീ അവരെ ശപിക്കുകയും വേണ്ടാ; അനുഗ്രഹിക്കുകയും വേണ്ടാ.
26 : ബാലാം പറഞ്ഞു: കര്‍ത്താവു കല്‍പിക്കുന്നതെല്ലാം ചെയ്യേണ്ടതുണ്ടെന്നു ഞാന്‍ പറഞ്ഞില്ലേ?
27 : ബാലാക് അവനോടു പറഞ്ഞു: വരുക, മറ്റൊരിടത്തേക്കു നിന്നെ ഞാന്‍ കൊണ്ടുപോകാം. അവിടെനിന്ന് അവരെ ശപിക്കാന്‍ കര്‍ത്താവു സമ്മതിച്ചേക്കും.
28 : യഷിമോണിനെതിരേയുള്ള പെയോര്‍ മലമുകളിലേക്കു ബാലാമിനെ അവന്‍ കൊണ്ടുപോയി.
29 : ബാലാം അവനോടു പറഞ്ഞു: ഇവിടെ എനിക്കായി ഏഴു ബലിപീഠങ്ങള്‍ നിര്‍മിച്ച് ഏഴു കാളയെയും ഏഴു മുട്ടാടിനെയും കൊണ്ടുവരുക.
30 : ബാലാം പറഞ്ഞതുപോലെ അവന്‍ ചെയ്തു. ഓരോ ബലിപീഠത്തിന്‍മേലും ഓരോ കാളയെയും മുട്ടാടിനെയും ബലിയര്‍പ്പിച്ചു.