1 : സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.
2 : അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ നില വിളിച്ചു. പ്രസവക്ലേശത്താല്‍ അവള്‍ ഞെരുങ്ങി.
3 : സ്വര്‍ഗത്തില്‍ മറ്റൊരടയാളം കൂടി കാണപ്പെട്ടു. ഇതാ, അഗ്‌നിമയനായ ഒരുഗ്ര സര്‍പ്പം. അതിനു ഏഴു തലയും പത്തു കൊ മ്പും. തലകളില്‍ ഏഴു കിരീടങ്ങള്‍.
4 : അതിന്റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു. ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു.
5 : അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദണ്‍ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന്‍ . അവളുടെ ശിശു ദൈവത്തിന്റെയും അവിടുത്തെ സിംഹാസനത്തിന്റെയും അടുത്തേക്ക് സംവഹിക്കപ്പെട്ടു.
6 : ആ സ്ത്രീ മരുഭൂമിയിലേക്ക് ഓടിപ്പോയി. അവിടെ ആയിരത്തിയിരുന്നൂറ്റിയറുപതു ദിവസം അവളെ പോറ്റുന്നതിനു ദൈവം സജ്ജമാക്കിയ ഒരു സ്ഥലമുണ്ടായിരുന്നു.
7 : അനന്തരം, സ്വര്‍ഗത്തില്‍ ഒരുയുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്‍മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്‍മാരും എതിര്‍ത്തുയുദ്ധം ചെയ്തു.
8 : എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി.
9 : ആ വലിയ സര്‍പ്പം, സര്‍വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്‍മാരും.
10 : സ്വര്‍ഗത്തില്‍ ഒരു വലിയ സ്വരം വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവിടുത്തെ അഭിഷിക്തന്റെ അധികാരവും ആഗതമായിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപകല്‍ ദൈവസമക്ഷം അവരെ പഴിപറയുകയും ചെയ്തിരുന്നവന്‍ വലിച്ചെറിയപ്പെട്ടു.
11 : അവരാകട്ടെ കുഞ്ഞാടിന്റെ രക്തം കൊണ്ടും സ്വന്തം സാക്ഷ്യത്തിന്റെ വചനം കൊണ്ടും അവന്റെ മേല്‍ വിജയം നേടി. ജീവന്‍ നല്‍കാനും അവര്‍ തയ്യാറായി.
12 : അതിനാല്‍, സ്വര്‍ഗമേ, അതില്‍ വസിക്കുന്നവരേ, ആനന്ദിക്കുവിന്‍. എന്നാല്‍, ഭൂമിയേ, സമുദ്രമേ, നിങ്ങള്‍ക്കു ദുരിതം! ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ് അരിശം കൊണ്ടു പിശാചു നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിയിട്ടുണ്ട്.
13 : താന്‍ ഭൂമിയിലേക്ക് എറിയപ്പെട്ടു എന്നു കണ്ടപ്പോള്‍, ആണ്‍കുട്ടിയെ പ്രസവിച്ച സ്ത്രീയെ അന്വേഷിച്ച് സര്‍പ്പം പുറപ്പെട്ടു.
14 : സര്‍പ്പത്തിന്റെ വായില്‍നിന്നു രക്ഷപെട്ടു തന്റെ സങ്കേതമായ മരുഭൂമിയിലേക്കു പറന്നുപോകാന്‍വേണ്ടി ആ സ്ത്രീക്കു വന്‍കഴുകന്റെ രണ്ടു ചിറകുകള്‍ നല്‍കപ്പെട്ടു. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും അവള്‍ അവിടെ സംരക്ഷിക്കപ്പെടേണ്ടിയിരുന്നു.
15 : സ്ത്രീയെ ഒഴുക്കിക്കളയാന്‍ സര്‍പ്പം തന്റെ വായില്‍നിന്നു നദി പോലെ ജലം അവളുടെ പിന്നാലെ പുറപ്പെടുവിച്ചു.
16 : എന്നാല്‍, ഭൂമി അവളെ സഹായിച്ചു. അതു വായ്തുറന്ന് സര്‍പ്പം വായില്‍നിന്ന് ഒഴുക്കിയ നദിയെ വിഴുങ്ങിക്കളഞ്ഞു.
17 : അപ്പോള്‍ സര്‍പ്പം സ്ത്രീയുടെ നേരേ കോപിച്ചു. ദൈവകല്‍പനകള്‍ കാക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടുയുദ്ധം ചെയ്യാന്‍ അതു പുറപ്പെട്ടു.
18 : അതു സമുദ്രത്തിന്റെ മണല്‍ത്തിട്ടയില്‍ നിലയു റപ്പിച്ചു.