1 : രാജാക്കന്‍മാരെ വധിച്ചതിനുശേഷം മടങ്ങിവന്ന അബ്രാഹത്തെ കണ്ടപ്പോള്‍, സലേ മിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ മെല്‍ക്കിസെദേക്ക് അവനെ അനുഗ്രഹിച്ചു.
2 : സകലത്തിന്റെയും ദശാംശം അബ്രാഹം അവനു നല്‍കി. അവന്റെ പേരിന് ഒന്നാമതു നീതിയുടെ രാജാവെന്നും, രണ്ടാമതു സലേമിന്റെ - സമാധാനത്തിന്റെ - രാജാവെന്നുമാണ് അര്‍ഥം.
3 : അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്‌സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്.
4 : അവന്‍ എത്ര വലിയവന്‍ എന്നു കാണുവിന്‍! പൂര്‍വപിതാവായ അബ്രാഹംയുദ്ധത്തില്‍ പിടിച്ചെടുത്തവയുടെ ദശാംശം അവനു കൊടുത്തുവല്ലോ.
5 : ലേവിയുടെ പുത്രന്‍മാരില്‍ പൗരോഹിത്യം സ്വീകരിച്ചിരുന്നവര്‍ക്കു തങ്ങളുടെ സഹോദരരും അബ്രാഹത്തിന്റെ മക്കളുമായിരുന്ന ജനങ്ങളില്‍ നിന്നുപോലും ദശാംശം വാങ്ങാന്‍ നിയമത്തിന്റെ അനുശാസനം ഉണ്ടായിരുന്നു.
6 : എന്നാല്‍, അവരുടെ വംശാവലിയില്‍പ്പെടാതിരുന്നിട്ടും മെല്‍ക്കിസെദേക്ക് അബ്രാഹത്തില്‍ നിന്നു ദശാംശം വാങ്ങുകയും വാഗ്ദാനം സ്വീകരിച്ചിരുന്ന അബ്രാഹത്തെ അനുഗ്രഹിക്കുകയും ചെയ്തു.
9 : ദശാംശം വാങ്ങിയിരുന്ന ലേവി പോലും അബ്രാഹത്തിലൂടെ ദശാംശംകൊടുത്തു എന്നു പറയാവുന്നതാണ്.
10 : എന്തെന്നാല്‍, മെല്‍ക്കിസെദേക്ക് അബാഹത്തെ കണ്ടുമുട്ടുമ്പോള്‍ ലേവി അബ്രാഹത്തിന്റെ അജാതസന്താനം ആയിരുന്നു.
11 : ലേവ്യപൗരോഹിത്യം വഴിയാണല്ലോ ജനങ്ങള്‍ക്കു നിയമം നല്‍കപ്പെട്ടത്. ആ പൗരോഹിത്യംവഴി പൂര്‍ണത പ്രാപിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, അഹറോന്റെ ക്രമത്തില്‍നിന്നു വ്യത്യസ്തമായി മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതന്‍ ഉണ്ടാവുക ആവശ്യമായിരുന്നോ?
12 : പൗരോഹിത്യത്തില്‍ വ്യത്യാസം വരുമ്പോള്‍ നിയമത്തിലും അവശ്യം മാറ്റം വരുന്നു.
13 : ഇവയൊക്കെ ആരെക്കുറിച്ചു പറയപ്പെട്ടിരിക്കുന്നുവോ അവന്‍ വേറൊരു വംശത്തില്‍പ്പെട്ടവനാണ്. ആ വംശത്തില്‍ നിന്നാകട്ടെ ആരും ബലിപീഠത്തിങ്കല്‍ ശുശ്രൂഷചെയ്തിട്ടുമില്ല.
14 : നമ്മുടെ കര്‍ത്താവു ജനിച്ചതു യൂദായുടെ വംശത്തിലാണെന്നു സ്പഷ്ടമാണ്. ഈ വംശത്തിന്റെ പൗരോഹിത്യത്തെക്കുറിച്ചു മോശ ഒന്നും പറഞ്ഞിട്ടില്ല.
15 : മെല്‍ക്കിസെദേക്കിന്റെ സാദൃശ്യത്തില്‍ മറ്റൊരു പുരോഹിതന്‍ പ്രത്യക്ഷനാകുന്നതില്‍നിന്ന് ഇതു കൂടുതല്‍ വ്യക്തമാകുന്നു.
16 : ഇവനോ, ശാരീരിക ജനനക്രമമനുസരിച്ചല്ല, പ്രത്യുത, അക്ഷയമായ ജീവന്റെ ശക്തിനിമിത്തമാണ് പുരോഹിതനായത്.
17 : എന്തെന്നാല്‍, നീ മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനാകുന്നു എന്ന് അവനെക്കുറിച്ചു സാക്ഷ്യമുണ്ട്.
18 : ആദ്യകല്‍പന അസാധുവാക്കപ്പെട്ടത് അതിന്റെ ബലഹീനതയും നിഷ്പ്രയോജന ത്വവും കൊണ്ടാണ്.
19 : നിയമം ഒന്നിനെയും പൂര്‍ണതയിലെത്തിച്ചിട്ടില്ല. അതിനെക്കാള്‍ ശ്രേഷ്ഠവും ദൈവത്തിലേക്കു നമ്മെ അടുപ്പിക്കുന്നതുമായ പ്രത്യാശ അതിന്റെ സ്ഥാനത്തു നിലവില്‍വന്നു.
20 : അതും ശപഥത്തോടുകൂടെയാണ്. മുന്‍പു പുരോഹിതരായവര്‍ ശപഥംകൂടാതെയാണ് തങ്ങളുടെ സ്ഥാനം ഏറ്റത്.
21 : ഇവനാകട്ടെ, കര്‍ത്താവു ശപഥംചെയ്തിട്ടുണ്ട്, അവന്‍ മനസ്‌സു മാറ്റുകയില്ല, നീ എന്നേക്കും പുരോഹിതനാണ് എന്നു തന്നോടു പറഞ്ഞവന്റെ ശപഥത്തോടുകൂടെയാണ് പുരോഹിതനായത്.
22 : ഇതു ക്രിസ്തുവിനെ ശ്രേഷ്ഠമായ ഒരു ഉടമ്പടിക്ക് അച്ചാരമാക്കുന്നു.
23 : മുന്‍കാലങ്ങളില്‍ അനേകം പുരോഹിതന്‍മാരുണ്ടായിരുന്നു. എന്നാല്‍, ശുശ്രൂഷയില്‍ തുടരാന്‍മരണം അവരെ അനുവദിച്ചില്ല.
24 : യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട് അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
25 : തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്ഷിക്കാന്‍ അവനു കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു.
27 : അന്നത്തെ പ്രധാനപുരോഹിതന്‍മാരെപ്പോലെ, ആദ്യമേസ്വന്തം പാപങ്ങള്‍ക്കു വേണ്ടിയും അനന്തരം ജനത്തിന്റെ പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു. വാസ്തവത്തില്‍, നിയമം ബലഹീനരായ
28 : മനുഷ്യരെയാണ് പ്രധാന പുരോഹിതന്‍മാരായി നിയോഗിക്കുന്നത്. എന്നാല്‍, നിയമത്തിനു ശേഷം വന്ന ശപഥത്തിന്റെ വചനമാകട്ടെ എന്നേക്കും പരിപൂര്‍ണനാക്കപ്പെട്ട പുത്രനെ നിയോഗിക്കുന്നു.