2 : അടിച്ചുപരത്തിയ വെള്ളികൊണ്ട് രണ്ടു കാഹളം നിര്‍മിക്കുക. സമൂഹത്തെ വിളിച്ചുകൂട്ടാനും പാളയത്തില്‍നിന്നു പുറപ്പെടാനും അവ മുഴക്കണം.
3 : അവ രണ്ടും ഒന്നിച്ചു മുഴക്കുമ്പോള്‍ സമൂഹം മുഴുവനും സമാഗമ കൂടാരവാതില്‍ക്കല്‍ നിന്റെ മുമ്പില്‍ സമ്മേളിക്കണം.
4 : ഒരു കാഹളം മാത്രം ഊതിയാല്‍ ഇസ്രായേലിലെ ഗോത്രത്തലവന്മാരായ നായകന്മാര്‍ മാത്രം നിന്റെ മുമ്പില്‍ ഒന്നിച്ചുകൂടണം.
5 : സന്നാഹത്തിനുള്ള ആദ്യ കാഹളം മുഴങ്ങുമ്പോള്‍ കിഴക്കുവശത്തുള്ള പാളയങ്ങള്‍ പുറപ്പെടണം.
6 : അതു രണ്ടാം പ്രാവശ്യം മുഴങ്ങുമ്പോള്‍ തെക്കുവശത്തുള്ള പാളയങ്ങള്‍ പുറപ്പെടണം. യാത്ര പുറപ്പെടേണ്ടപ്പോഴൊക്കെ സന്നാഹധ്വനി ഉയര്‍ത്തണം.
7 : സമൂഹം ഒന്നിച്ചു കൂടാന്‍ കാഹളമൂതുമ്പോള്‍ സന്നാഹധ്വനി മുഴക്കരുത്.
8 : അഹറോന്റെ പുത്രന്മാരാണു കാഹളം മുഴക്കേണ്ടത്. ഇതു നിങ്ങള്‍ക്കു തലമുറതോറും എന്നേക്കുമുള്ള നിയമം ആയിരിക്കും.
9 : നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിനെതിരേ യുദ്ധത്തിനു പോകുമ്പോള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ ഓര്‍ക്കുന്നതിനും ശത്രുവില്‍നിന്നു നിങ്ങള്‍ രക്ഷിക്കപ്പെടുന്നതിനും കാഹളങ്ങള്‍ സന്നാഹ ധ്വനി മുഴക്കണം.
10 : നിങ്ങളുടെ സന്തോഷത്തിന്റെ ദിനങ്ങളിലും നിര്‍ദിഷ്ടമായ ഉത്സവങ്ങളിലും മാസാരംഭങ്ങളിലും ദഹനബലികളും സമാധാനബലികളും അര്‍പ്പിക്കുമ്പോഴും കാഹളം ഊതണം. അപ്പോള്‍ നിങ്ങളുടെ ദൈവം നിങ്ങളെ ഓര്‍മിക്കും. ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്.
സീനായില്‍നിന്നു പുറപ്പെടുന്നു
11 : രണ്ടാം വര്‍ഷം രണ്ടാം മാസം ഇരുപതാം ദിവസം സാക്ഷ്യകൂടാരത്തിനു മുകളില്‍നിന്നു മേഘം ഉയര്‍ന്നു.
12 : അപ്പോള്‍ ഇസ്രായേല്‍ ജനം ഗണങ്ങളായി സീനായ് മരുഭൂമിയില്‍നിന്നു പുറപ്പെട്ടു. മേഘം പാരാന്‍ മരുഭൂമിയില്‍ ചെന്നു നിന്നു.
13 : മോശവഴി കര്‍ത്താവു നല്‍കിയ കല്‍പനയനുസരിച്ച് അവര്‍ ആദ്യമായി യാത്ര പുറപ്പെട്ടു.
14 : യൂദാഗോത്രം ഗണങ്ങളായി പതാകയു മേന്തി ആദ്യം പുറപ്പെട്ടു. അമ്മിനാദാബിന്റെ മകന്‍ നഹ്‌ഷോനായിരുന്നു അവരുടെ നായകന്‍.
15 : ഇസാക്കര്‍ ഗോത്രത്തിന്റെ മുമ്പില്‍ നടന്നതു സുവാറിന്റെ മകന്‍ നെത്തനേല്‍ ആണ്.
16 : സെബുലൂണ്‍ ഗോത്രത്തെ നയിച്ചത് ഹേലോനിന്റെ പുത്രന്‍ എലിയാബ് ആകുന്നു.
17 : കൂടാരം അഴിച്ചിറക്കിയപ്പോള്‍ ഗര്‍ഷോന്റെയും മെറാറിയുടെയും പുത്രന്മാര്‍ അതു വഹിച്ചുകൊണ്ടു പുറപ്പെട്ടു.
18 : അനന്തരം, റൂബന്‍ ഗോത്രം ഗണങ്ങളായി പതാകയേന്തി പുറപ്പെട്ടു. ഷെദെയൂറിന്റെ മകന്‍ എലിസൂര്‍ അവരുടെ മുമ്പില്‍ നടന്നു.
19 : ശിമയോന്‍ ഗോത്രത്തിന്റെ മുമ്പില്‍ നടന്നത് സുരിഷദ് ദായിയുടെ മകന്‍ ഷെലൂമിയേല്‍ ആണ്.
28 : അണികളായി യാത്ര പുറപ്പെട്ടപ്പോള്‍ ഇസ്രായേല്‍ ഈ ക്രമത്തിലാണ് നീങ്ങിയിരുന്നത്.
29 : തന്റെ അമ്മായിയപ്പനായ മിദിയാന്‍കാരന്‍ റവുവേലിന്റെ മകന്‍ ഹോബാബിനോടു മോശ പറഞ്ഞു: കര്‍ത്താവു ഞങ്ങള്‍ക്കു നല്‍കുമെന്ന് അരുളിച്ചെയ്ത സ്ഥലത്തേക്കു ഞങ്ങള്‍ പുറപ്പെടുകയാണ്. ഞങ്ങളുടെ കൂടെ വരുക. നിനക്കു നന്‍മയുണ്ടാകും.
30 : കാരണം, കര്‍ത്താവ് ഇസ്രായേലിനു നന്‍മ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവന്‍ പറഞ്ഞു: ഞാന്‍ വരുന്നില്ല; എന്റെ ദേശത്തേക്കും ബന്ധുക്കളുടെ അടുത്തേക്കും ഞാന്‍ മടങ്ങിപ്പോകുന്നു.
31 : അപ്പോള്‍ മോശ പറഞ്ഞു: ഞങ്ങളെ വിട്ടുപോകരുതെന്നു ഞാനപേക്ഷിക്കുന്നു. കാരണം, മരുഭൂമിയില്‍ പാളയമടിക്കേണ്ടതെങ്ങനെയെന്നു നിനക്കറിയാം. നീ ഞങ്ങള്‍ക്കു മാര്‍ഗദര്‍ശിയായിരിക്കും.
32 : നീ ഞങ്ങളോടുകൂടെ വരുകയാണെങ്കില്‍ കര്‍ത്താവു ഞങ്ങള്‍ക്കു നല്‍കുന്ന സമൃദ്ധിയില്‍ നിനക്കു പങ്കു ലഭിക്കും.
33 : അവര്‍ കര്‍ത്താവിന്റെ പര്‍വതത്തില്‍നിന്നു പുറപ്പെട്ടു മൂന്നു ദിവസംയാത്ര ചെയ്തു. അവര്‍ക്ക് ഒരു വിശ്രമസ്ഥലം ആരാഞ്ഞുകൊണ്ടു കര്‍ത്താവിന്റെ വാഗ്ദാനപേടകം അവരുടെ മുമ്പില്‍ പോയിരുന്നു.