1 : അവന്‍ കടന്നുപോകുമ്പോള്‍, ജന്മനാ അന്ധനായ ഒരുവനെ കണ്ടു.
2 : ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ?
3 : യേശു മറുപടി പറഞ്ഞു: ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്.
4 : എന്നെ അയച്ചവന്റെ പ്രവൃത്തികള്‍ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു. ആര്‍ക്കും ജോലിചെയ്യാന്‍ കഴിയാത്ത രാത്രി വരുന്നു.
5 : ലോകത്തിലായിരിക്കുമ്പോള്‍ ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.
6 : ഇതു പറഞ്ഞിട്ട് അവന്‍ നിലത്തു തുപ്പി; തുപ്പല്‍കൊണ്ടു ചെളിയുണ്ടാക്കി, അവന്റെ കണ്ണുകളില്‍ പൂശിയിട്ട്,
7 : അവനോടു പറഞ്ഞു: നീ പോയി സീലോഹാ - അയയ്ക്കപ്പെട്ടവന്‍ എന്നര്‍ഥം - കുളത്തില്‍ കഴുകുക. അവന്‍ പോയി കഴുകി, കാഴ്ചയുള്ളവനായി തിരിച്ചുവന്നു.
8 : അയല്‍ക്കാരും അവനെ മുമ്പുയാചകനായി കണ്ടിട്ടുള്ളവരും പറഞ്ഞു: ഇവന്‍തന്നെയല്ലേ, അവിടെയിരുന്നു ഭിക്ഷയാചിച്ചിരുന്നവന്‍?
9 : ചിലര്‍ പറഞ്ഞു: ഇവന്‍തന്നെ, മറ്റുചിലര്‍ പറഞ്ഞു: അല്ല, ഇവന്‍ അവനെപ്പോലെയിരിക്കുന്നു എന്നേയുള്ളു. എന്നാല്‍ അവന്‍ പറഞ്ഞു: ഞാന്‍ തന്നെ.
10 : അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: എങ്ങനെയാണു നിന്റെ കണ്ണുകള്‍ തുറക്കപ്പെട്ടത്?
11 : അവന്‍ പറഞ്ഞു: യേശു എന്നു പേരുള്ള മനുഷ്യന്‍ ചെളിയുണ്ടാക്കി എന്റെ കണ്ണുകളില്‍ പുരട്ടി, സീലോഹായില്‍ പോയി കഴുകുക എന്നു പറഞ്ഞു. ഞാന്‍ പോയി കഴുകി; എനിക്കു കാഴ്ച ലഭിച്ചു.
12 : എന്നിട്ട് അവനെവിടെ എന്ന് അവര്‍ ചോദിച്ചു. എനിക്കറിഞ്ഞുകൂടാ എന്ന് അവന്‍ മറുപടി പറഞ്ഞു.
13 : മുമ്പ് അന്ധനായിരുന്ന അവനെ അവര്‍ ഫരിസേയരുടെ അടുത്തു കൊണ്ടുചെന്നു.
14 : യേശു ചെളിയുണ്ടാക്കി അവന്റെ കണ്ണുകള്‍ തുറന്നത് ഒരു സാബത്തു ദിവസമാണ്.
15 : വീണ്ടും ഫരിസേയര്‍ അവനോട് എങ്ങനെ അവനു കാഴ്ച ലഭിച്ചു എന്നു ചോദിച്ചു. അവന്‍ പറഞ്ഞു: അവന്‍ എന്റെ കണ്ണുകളില്‍ ചെളി പുരട്ടി; ഞാന്‍ കഴുകി; ഞാന്‍ കാണുകയും ചെയ്യുന്നു.
16 : ഫരിസേയരില്‍ ചിലര്‍ പറഞ്ഞു: ഈ മനുഷ്യന്‍ ദൈവത്തില്‍നിന്നുള്ളവനല്ല. എന്തെന്നാല്‍, അവന്‍ സാബത്ത് ആചരിക്കുന്നില്ല. എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞു: പാപിയായ ഒരു മനുഷ്യന് എങ്ങനെ ഇത്തരം അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും? അങ്ങനെ അവരുടെയിടയില്‍ ഭിന്നതയുണ്ടായി.
17 : അപ്പോള്‍ ആ അന്ധനോടു വീണ്ടും അവര്‍ ചോദിച്ചു: അവന്‍ നിന്റെ കണ്ണുകള്‍ തുറന്നല്ലോ; അവനെപ്പറ്റി നീഎന്തു പറയുന്നു? അവന്‍ പറഞ്ഞു: അവന്‍ ഒരു പ്രവാചകനാണ്.
18 : അവന്‍ അന്ധനായിരുന്നെന്നും കാഴ്ചപ്രാപിച്ചെന്നും കാഴ്ച ലഭിച്ചവന്റെ മാതാപിതാക്കന്‍മാരെ വിളിച്ചു ചോദിക്കുവോളം, യഹൂദര്‍ വിശ്വസിച്ചില്ല.
19 : അവര്‍ ചോദിച്ചു: അന്ധനായി ജനിച്ചു എന്നു നിങ്ങള്‍ പറയുന്ന നിങ്ങളുടെ മകന്‍ ഇവനാണോ? ആണെങ്കില്‍ എങ്ങനെയാണ് അവനിപ്പോള്‍ കാണുന്നത്?
20 : അവന്റെ മാതാപിതാക്കന്‍മാര്‍ പറഞ്ഞു: അവന്‍ ഞങ്ങളുടെ മകനാണെന്നും അവന്‍ അന്ധനായി ജനിച്ചു എന്നും ഞങ്ങള്‍ക്കറിയാം.
21 : എന്നാല്‍, ഇപ്പോള്‍ അവന്‍ എങ്ങനെ കാണുന്നു എന്നും അവന്റെ കണ്ണുകള്‍ ആരു തുറന്നു എന്നും ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അത് അവനോടുതന്നെ ചോദിക്കുവിന്‍. അവനു പ്രായം ആയല്ലോ. തന്നെക്കുറിച്ച് അവന്‍ തന്നെ പറയും.
22 : അവന്റെ മാതാപിതാക്കന്‍മാര്‍ ഇങ്ങനെ പറഞ്ഞത് യഹൂദരെ ഭയന്നിട്ടാണ്. കാരണം, യേശുവിനെ ക്രിസ്തു എന്ന് ആരെങ്കിലും പരസ്യമായി ഏറ്റുപറഞ്ഞാല്‍ അവനെ സിനഗോഗില്‍നിന്നു പുറത്താക്കണമെന്ന് യഹൂദര്‍ തീരുമാനിച്ചിരുന്നു.
23 : അതുകൊണ്ടാണ്, അവന്റെ മാതാപിതാക്കന്‍മാര്‍ അവനു പ്രായമായല്ലോ; അവനോടുതന്നെ ചോദിക്കുവിന്‍ എന്നു പറഞ്ഞത്.
24 : അന്ധനായിരുന്ന അവനെ യഹൂദര്‍ വീണ്ടും വിളിച്ച് അവനോട് പറഞ്ഞു: ദൈവത്തെ മഹത്വപ്പെടുത്തുക. ആ മനുഷ്യന്‍ പാപിയാണെന്നു ഞങ്ങള്‍ക്കറിയാം.
25 : അവന്‍ പറഞ്ഞു: അവന്‍ പാപിയാണോ എന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍, ഒരു കാര്യം എനിക്കറിയാം. ഞാന്‍ അന്ധനായിരുന്നു; ഇപ്പോള്‍ ഞാന്‍ കാണുന്നു.
26 : അവര്‍ ചോദിച്ചു: അവന്‍ നിനക്കുവേണ്ടി എന്തു ചെയ്തു? എങ്ങനെയാണ് അവന്‍ നിന്റെ കണ്ണുകള്‍ തുറന്നത്?
27 : അവന്‍ മറുപടി പറഞ്ഞു: നിങ്ങളോടു ഞാന്‍ പറഞ്ഞുകഴിഞ്ഞുവല്ലോ. അപ്പോള്‍ നിങ്ങള്‍ കേട്ടില്ല. എന്തുകൊണ്ടാണ് വീണ്ടും കേള്‍ക്കാന്‍ നിങ്ങളാഗ്രഹിക്കുന്നത്? നിങ്ങളും അവന്റെ ശിഷ്യരാകുവാന്‍ ഇച്ഛിക്കുന്നുവോ?
28 : അവനെ ശകാരിച്ചുകൊണ്ട് അവര്‍ പറഞ്ഞു: നീയാണ് അവന്റെ ശിഷ്യന്‍. ഞങ്ങള്‍ മോശയുടെ ശിഷ്യന്‍മാരാണ്.
29 : ദൈവം മോശയോടു സംസാരിച്ചുവെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍, ഈ മനുഷ്യന്‍ എവിടെനിന്നാണെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
30 : അവന്‍ മറുപടി പറഞ്ഞു. ഇതു വിചിത്രമായിരിക്കുന്നു! അവന്‍ എവിടെനിന്നാണെന്നു നിങ്ങളറിയുന്നില്ല. എന്നാല്‍, അവന്‍ എന്റെ കണ്ണുകള്‍ തുറന്നു.
31 : ദൈവം പാപികളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ലെന്നു നമുക്കറിയാം. എന്നാല്‍, ദൈവത്തെ ആരാധിക്കുകയും അവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്റെ പ്രാര്‍ഥന ദൈവം ശ്രവിക്കുന്നു.
32 : അന്ധനായിപ്പിറന്ന ഒരു മനുഷ്യന്റെ കണ്ണ് ആരും തുറന്നതായി ലോകാരംഭം മുതല്‍ ഇന്നോളം കേട്ടിട്ടില്ല.
33 : ഈ മനുഷ്യന്‍ ദൈവത്തില്‍നിന്നുള്ള വനല്ലെങ്കില്‍ ഒന്നുംചെയ്യാന്‍ അവനു കഴിയുമായിരുന്നില്ല.
34 : അപ്പോള്‍ അവര്‍ പറഞ്ഞു: തികച്ചും പാപത്തില്‍ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നുവോ? അവര്‍ അവനെ പുറത്താക്കി.
ആത്മീയാന്ധത
35 : അവര്‍ അവനെ പുറത്താക്കി എന്നു യേശു കേട്ടു. അവനെക്കണ്ടപ്പോള്‍ യേശു ചോദിച്ചു: മനുഷ്യപുത്രനില്‍ നീ വിശ്വസിക്കുന്നുവോ?
37 : യേശു പറഞ്ഞു: നീ അവനെ കണ്ടുകഴിഞ്ഞു. നിന്നോടു സംസാരിക്കുന്നവന്‍തന്നെയാണ് അവന്‍ .
38 : കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവന്‍ യേശുവിനെ പ്രണമിച്ചു.
39 : യേശു പറഞ്ഞു: കാഴ്ചയില്ലാത്ത വര്‍ കാണുകയും കാഴ്ചയുള്ളവര്‍ അന്ധരായിത്തീരുകയും ചെയ്യേണ്ടതിന്‌ന്യായവിധിക്കായിട്ടാണു ഞാന്‍ ഈ ലോകത്തിലേക്കു വന്നത്.
40 : അവന്റെ അടുത്തുണ്ടായിരുന്ന ഏതാനും ഫരിസേയര്‍ ഇതുകേട്ട് അവനോടു ചോദിച്ചു: അപ്പോള്‍ ഞങ്ങളും അന്ധരാണോ?
41 : യേശു അവരോടു പറഞ്ഞു: അന്ധരായിരുന്നെങ്കില്‍ നിങ്ങള്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഞങ്ങള്‍ കാണുന്നു എന്നു നിങ്ങള്‍ പറയുന്നു. അതുകൊണ്ടു നിങ്ങളില്‍ പാപം നിലനില്‍ക്കുന്നു.