1 : യേശു ഗലീലിയില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. യഹൂദര്‍ അവനെ വധിക്കാന്‍ അവസരം പാര്‍ത്തിരുന്നതിനാല്‍ യൂദയായില്‍ സഞ്ചരിക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടില്ല.
2 : യഹൂദരുടെ കൂടാരത്തിരുനാള്‍ സമീപിച്ചിരുന്നു.
3 : അവന്റെ സഹോദരന്‍മാര്‍ അവനോടു പറഞ്ഞു: നീ ചെയ്യുന്ന പ്രവൃത്തികള്‍ നിന്റെ ശിഷ്യന്‍മാര്‍ കാണേണ്ടതിന് നീ ഇവിടംവിട്ടുയൂദയായിലേക്കു പോവുക.
4 : പരസ്യമായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവന്‍ രഹസ്യമായി പ്രവര്‍ത്തിക്കുകയില്ല. നീ ഇതെല്ലാം ചെയ്യുന്നെങ്കില്‍, നിന്നെ ലോകത്തിനു വെളിപ്പെടുത്തുക.
5 : അവന്റെ സഹോദരന്‍മാര്‍പോലും അവനില്‍ വിശ്വസിച്ചിരുന്നില്ല.
6 : യേശു പറഞ്ഞു: എന്റെ സമയം ഇതുവരെയും ആയിട്ടില്ല. നിങ്ങള്‍ക്കാകട്ടെ എപ്പോഴും അനുകൂലമായ സമയമാണല്ലോ.
7 : ലോകത്തിനു നിങ്ങളെ വെറുക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, അതിന്റെ പ്രവൃത്തികള്‍ തിന്‍മയാണെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നതിനാല്‍ അത് എന്നെ വെറുക്കുന്നു.
8 : നിങ്ങള്‍ തിരുനാളിനു പൊയ്‌ക്കൊള്ളുവിന്‍. ഞാന്‍ ഈ തിരുനാളിനു പോകുന്നില്ല. എന്തെന്നാല്‍, എന്റെ സമയം ഇനിയും പൂര്‍ത്തിയായിട്ടില്ല.
9 : ഇപ്രകാരം പറഞ്ഞ് അവന്‍ ഗലീലിയില്‍ത്തന്നെതാമസിച്ചു.
11 : അവനെവിടെ എന്നു ചോദിച്ചുകൊണ്ട് തിരുനാളില്‍ യഹൂദര്‍ അവനെ അന്വേഷിച്ചു കൊണ്ടിരുന്നു.
12 : ആളുകള്‍ അവനെപ്പറ്റി രഹസ്യമായി പലതും പറഞ്ഞിരുന്നു. അവന്‍ ഒരു നല്ല മനുഷ്യനാണ് എന്നു ചിലര്‍ പറഞ്ഞു. അല്ല, അവന്‍ ജനങ്ങളെ വഴിപിഴപ്പിക്കുന്നു എന്നു മറ്റു ചിലരും.
13 : എങ്കിലും യഹൂദരെ ഭയന്ന് ആരും അവനെപ്പറ്റി പരസ്യമായി ഒന്നും സംസാരിച്ചില്ല.
യേശുവിന്റെ വിജ്ഞാനം
14 : തിരുനാള്‍ പകുതിയായപ്പോള്‍ യേശു ദേവാലയത്തില്‍ ചെന്നു പഠിപ്പിച്ചുതുടങ്ങി.
15 : ഒന്നും പഠിച്ചിട്ടില്ലാതിരിക്കെ, ഇവന് ഇത്ര അറിവ് എവിടെനിന്നു കിട്ടി എന്നു പറഞ്ഞു യഹൂദര്‍ വിസ്മയിച്ചു.
16 : യേശു പറഞ്ഞു: എന്റെ പ്രബോധനം എന്റെ സ്വന്തമല്ല, എന്നെ അയച്ചവന്‍േറതത്രേ.
17 : അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍മനസ്സുള്ളവന്‍ ഈ പ്രബോധനം ദൈവത്തില്‍നിന്നുള്ളതോ അതോ ഞാന്‍ സ്വയം നല്‍കുന്നതോ എന്നു മനസ്‌സിലാക്കും.
18 : സ്വമേധയാ സംസാരിക്കുന്നവന്‍ സ്വന്തം മഹത്വം അന്വേഷിക്കുന്നു; എന്നാല്‍, തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവന്‍ സത്യവാനാണ്. അവനില്‍ അനീതിയില്ല.
19 : മോശ നിങ്ങള്‍ക്കു നിയമം നല്‍കിയില്ലേ? എന്നിട്ടും നിങ്ങളാരും നിയമം പാലിക്കുന്നില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ കൊല്ലാന്‍ ആലോചിക്കുന്നത്?
20 : ജനങ്ങള്‍ പറഞ്ഞു: നിനക്കു പിശാചുണ്ട്. ആരാണു നിന്നെ കൊല്ലാന്‍ ആലോചിക്കുന്നത്?
21 : യേശു പ്രതിവചിച്ചു: ഞാന്‍ ഒരു പ്രവൃത്തി ചെയ്തു. അതില്‍ നിങ്ങളെല്ലാവരും ആശ്ചര്യപ്പെടുന്നു.
22 : മോശ നിങ്ങള്‍ക്കു പരിച്‌ഛേദന നിയമം നല്‍കിയിരിക്കുന്നു. വാസ്തവത്തില്‍ അതു മോശയില്‍നിന്നല്ല, പിതാക്കന്‍മാരില്‍നിന്നാണ്. അതനുസരിച്ച് സാബത്തില്‍ ഒരുവനു നിങ്ങള്‍ പരിച്‌ഛേദനം നടത്തുന്നു.
23 : മോശയുടെ നിയമം ലംഘിക്കാതിരിക്കുന്നതിന് ഒരുവന്‍ സാബത്തു ദിവസം പരിച്‌ഛേദനം സ്വീകരിക്കുന്നുവെങ്കില്‍, സാ ബത്തുദിവസം ഒരു മനുഷ്യനെ ഞാന്‍ പൂര്‍ണമായി സുഖമാക്കിയതിനു നിങ്ങള്‍ എന്നോടു കോപിക്കുന്നുവോ?
24 : പുറമേ കാണുന്നതനുസരിച്ചു വിധിക്കാതെ നീതിയായി വിധിക്കുവിന്‍.
ഇവനാണോ ക്രിസ്തു?
25 : ജറുസലെം നിവാസികളില്‍ ചിലര്‍ പറഞ്ഞു: ഇവനെയല്ലേ അവര്‍ കൊല്ലാന്‍ അന്വേഷിക്കുന്നത്?
26 : എന്നാല്‍ ഇതാ, ഇവന്‍ പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവര്‍ ഇവനോട് ഒന്നും പറയുന്നില്ല. ഇവന്‍തന്നെയാണു ക്രിസ്തുവെന്ന് ഒരുപക്ഷേ അധികാരികള്‍യഥാര്‍ഥത്തില്‍ അറിഞ്ഞിരിക്കുമോ?
27 : ഇവന്‍ എവിടെനിന്നു വരുന്നു എന്നു നമുക്കറിയാം. എന്നാല്‍, ക്രിസ്തു വരുമ്പോള്‍ എവിടെനിന്നാണു വരുന്നതെന്ന് ആരും അറിയുകയില്ലല്ലോ.
28 : ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു: ഞാന്‍ ആരാണെന്നും എവിടെനിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെനിങ്ങള്‍ക്ക് അറിഞ്ഞുകൂടാ.
29 : എനിക്ക് അവിടുത്തെ അറിയാം. എന്തെന്നാല്‍, ഞാന്‍ അവിടുത്തെ അടുക്കല്‍നിന്നു വരുന്നു. അവിടുന്നാണ് എന്നെ അയച്ചത്.
30 : അവനെ ബന്ധിക്കാന്‍ അവര്‍ ശ്രമിച്ചു; എന്നാല്‍ ആര്‍ക്കും അവനെ പിടിക്കാന്‍ കഴിഞ്ഞില്ല. അവന്റെ സമയം ഇനിയും വന്നിരുന്നില്ല.
31 : ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു. അവര്‍ ചോദിച്ചു: ക്രിസ്തു വരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ?
വേര്‍പാടിനെക്കുറിച്ച്
32 : ജനക്കൂട്ടം അവനെക്കുറിച്ചു പിറുപിറുക്കുന്നത് ഫരിസേയര്‍ കേട്ടു. പുരോഹിത പ്രമുഖന്‍മാരും ഫരിസേയരും അവനെ ബന്ധിക്കാന്‍ സേവകരെ അയച്ചു.
33 : യേശു പറഞ്ഞു: അല്‍പസമയംകൂടി ഞാന്‍ നിങ്ങളോടുകൂടെയുണ്ട്. അതിനുശേഷം ഞാന്‍ എന്നെ അയച്ചവന്റെ അടുത്തേക്കു പോകും.
35 : യഹൂദര്‍ പരസ്പരം പറഞ്ഞു: നമുക്കു കണ്ടെത്താന്‍ കഴിയാത്തവിധം എവിടേക്കാണ് അവന്‍ പോവുക? ഗ്രീക്കുകാരുടെയിടയില്‍ ചിതറിപ്പാര്‍ക്കുന്നവരുടെ അടുക്കല്‍ പോയി ഗ്രീക്കുകാരെ പഠിപ്പിക്കാനായിരിക്കുമോ?
36 : നിങ്ങള്‍ എന്നെ അന്വേഷിക്കും, കണ്ടെത്തുകയില്ല എന്നും ഞാന്‍ ആയിരിക്കുന്നിടത്തു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല എന്നും അവന്‍ പറഞ്ഞഈ വചനം എന്താണ്?
ജീവജലത്തിന്റെ അരുവികള്‍
37 : തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്ന വന്റെ ഹൃദയത്തില്‍നിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവ ജലത്തിന്റെ അരുവികള്‍ ഒഴുകും.