1 : യോഹന്നാനെക്കാള്‍ അധികം ആളുകളെ താന്‍ ശിഷ്യപ്പെടുത്തുകയും സ്‌നാനപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഫരിസേയര്‍ കേട്ടതായി കര്‍ത്താവ് അറിഞ്ഞു.
2 : വാസ്തവത്തില്‍, ശിഷ്യന്‍മാരല്ലാതെ യേശു നേരിട്ട് ആരെയും സ്‌നാനപ്പെടുത്തിയില്ല.
3 : അവന്‍ യൂദയാ വിട്ട് വീണ്ടും ഗലീലിയിലേക്കു പുറപ്പെട്ടു.
4 : അവനു സമരിയായിലൂടെ കടന്നുപോകേണ്ടിയിരുന്നു.
5 : സമരിയായിലെ സിക്കാര്‍ എന്ന പട്ടണത്തില്‍ അവന്‍ എത്തി. യാക്കോബ് തന്റെ മകന്‍ ജോസഫിനു നല്‍കിയ വയലിനടുത്താണ് ഈ പട്ടണം.
6 : യാക്കോബിന്റെ കിണര്‍ അവിടെയാണ്. യാത്രചെയ്തു ക്ഷീണിച്ച യേശു ആ കിണറിന്റെ കരയില്‍ ഇരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറായിരുന്നു.
7 : ആ സമയം ഒരു സമരിയാക്കാരി അവിടെ വെളളം കോരാന്‍ വന്നു. യേശു അവളോട് എനിക്കു കുടിക്കാന്‍ തരുക എന്നു പറഞ്ഞു.
8 : അവന്റെ ശിഷ്യന്‍മാരാകട്ടെ, ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പട്ടണത്തിലേക്കു പോയിരുന്നു.
9 : ആ സമരിയാക്കാരി അവനോടു ചോദിച്ചു: നീ ഒരു യഹൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോടു കുടിക്കാന്‍ ചോദിക്കുന്നതെന്ത്? യഹൂദരും സമരിയാക്കാരും തമ്മില്‍ സമ്പര്‍ക്കമൊന്നുമില്ലല്ലോ.
10 : യേശു അവളോടു പറഞ്ഞു: ദൈവത്തിന്റെ ദാനം എന്തെന്നും എനിക്കു കുടിക്കാന്‍ തരുക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു.
11 : അവള്‍ പറഞ്ഞു: പ്രഭോ, വെള്ളം കോരാന്‍ നിനക്കു പാത്രമില്ല; കിണറോ ആഴമുള്ളതും. പിന്നെ ഈ ജീവജലം നിനക്ക് എവിടെനിന്നു കിട്ടും?
12 : ഈ കിണര്‍ ഞങ്ങള്‍ക്കു തന്ന ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാള്‍ വലിയവനാണോ നീ? അവനും അവന്റെ മക്കളും കന്നുകാലികളും ഈ കിണറ്റില്‍നിന്നാണു കുടിച്ചിരുന്നത്.
13 : യേശു പറഞ്ഞു: ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും.
14 : എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും.
15 : അപ്പോള്‍ അവള്‍ പറഞ്ഞു: ആ ജലം എനിക്കു തരുക. മേലില്‍ എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാന്‍ ഞാന്‍ ഇവിടെ വരുകയും വേണ്ടല്ലോ.
16 : അവന്‍ പറഞ്ഞു: നീ ചെന്ന് നിന്റെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടു വരുക.
17 : എനിക്കു ഭര്‍ത്താവില്ല എന്ന് ആ സ്ത്രീ മറുപടി പറഞ്ഞു. യേശു അവളോടു പറഞ്ഞു: എനിക്കു ഭര്‍ത്താവില്ല എന്നു നീ പറഞ്ഞതു ശരിയാണ്.
18 : നിനക്ക് അഞ്ചു ഭര്‍ത്താക്കന്‍മാരുണ്ടായിരുന്നു. ഇപ്പോഴുള്ളവന്‍ നിന്റെ ഭര്‍ത്താവല്ല. നീ പറഞ്ഞതു സത്യമാണ്.
19 : അവള്‍ പറഞ്ഞു: പ്രഭോ, അങ്ങ് ഒരു പ്രവാചകനാണെന്നു ഞാന്‍ മനസ്‌സിലാക്കുന്നു.
20 : ഞങ്ങളുടെ പിതാക്കന്മാര്‍ ഈ മലയില്‍ ആരാധന നടത്തി; എന്നാല്‍, യഥാര്‍ഥമായ ആരാധനാസ്ഥലം ജറുസലെമിലാണ് എന്നു നിങ്ങള്‍ പറയുന്നു.
21 : യേശു പറഞ്ഞു: സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു.
22 : നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്ഷ യഹൂദരില്‍ നിന്നാണ്.
23 : എന്നാല്‍, യഥാര്‍ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും.
24 : ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആഃ്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്.
25 : ആ സ്ത്രീ പറഞ്ഞു: മിശിഹാ - ക്രിസ്തു - വരുമെന്ന് എനിക്ക് അറിയാം. അവന്‍ വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും.
26 : യേശു അവളോടു പറഞ്ഞു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണ് അവന്‍ .
27 : അവന്റെ ശിഷ്യന്‍മാര്‍ തിരിച്ചെത്തി. അവന്‍ ഒരു സ്ത്രീയോടു സംസാരിക്കുന്നതു കണ്ട് അവര്‍ അദ്ഭുതപ്പെട്ടു. എന്നാല്‍, എന്തു ചോദിക്കുന്നെന്നോ എന്തുകൊണ്ട് അവളോടു സംസാരിക്കുന്നെന്നോ ആരും അവനോടു ചോദിച്ചില്ല.
28 : ആ സ്ത്രീയാകട്ടെ കുടം അവിടെ വച്ചിട്ട്, പട്ടണത്തിലേക്കു പോയി, ആളുകളോടു പറഞ്ഞു:
29 : ഞാന്‍ ചെയ്ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞഒരു മനുഷ്യനെ നിങ്ങള്‍ വന്നു കാണുവിന്‍. ഇവന്‍തന്നെയായിരിക്കുമോ ക്രിസ്തു?
30 : അവര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ട് അവന്റെ അടുത്തു വന്നു.
31 : തത്‌സമയം ശിഷ്യന്‍മാര്‍ അവനോട് അപേക്ഷിച്ചു: റബ്ബി, ഭക്ഷണം കഴിച്ചാലും.
32 : അവന്‍ പറഞ്ഞു: നിങ്ങള്‍ അറിയാത്ത ഭക്ഷണം എനിക്കുണ്ട്.
33 : ആരെങ്കിലും ഇവനു ഭക്ഷണം കൊണ്ടുവന്നു കൊടുത്തിരിക്കുമോ എന്നു ശിഷ്യന്‍മാര്‍ പരസ്പരം പറഞ്ഞു.
34 : യേശു പറഞ്ഞു: എന്നെ അയച്ചവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം.
35 : നാലു മാസം കൂടി കഴിഞ്ഞാല്‍ വിളവെടുപ്പായി എന്നു നിങ്ങള്‍ പറയുന്നില്ലേ? എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ കണ്ണുകളുയര്‍ത്തി വയലുകളിലേക്കു നോക്കുവിന്‍. അവ ഇപ്പോള്‍ത്തന്നെ വിളഞ്ഞുകൊയ്ത്തിനു പാകമായിരിക്കുന്നു.
36 : കൊയ്യുന്നവനു കൂലി കിട്ടുകയും അവന്‍ നിത്യജീവിതത്തിലേക്കു ഫലം ശേഖരിക്കുകയും ചെയ്യുന്നു. അങ്ങനെ, വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒപ്പം സന്തോഷിക്കുന്നു.
37 : വിതയ്ക്കുന്നത് ഒരുവന്‍ , കൊയ്യുന്നതു മറ്റൊരുവന്‍ എന്ന ചൊല്ല് ഇവിടെ സാര്‍ഥകമായിരിക്കുന്നു.
39 : ഞാന്‍ ചെയ്തതെല്ലാം അവന്‍ എന്നോടു പറഞ്ഞു എന്ന ആ സ്ത്രീയുടെ സാക്ഷ്യംമൂലം പട്ടണത്തിലെ സമരിയാക്കാരില്‍ അനേകര്‍ അവനില്‍ വിശ്വസിച്ചു.
40 : ആ സമരിയാക്കാര്‍ അവന്റെ അടുത്തു വന്നു തങ്ങളോടൊത്തു വസിക്കണമെന്ന് അവനോട് അപേക്ഷിക്കുകയും അവന്‍ രണ്ടു ദിവസം അവിടെ താമസിക്കുകയും ചെയ്തു.
41 : അവന്റെ വചനം ശ്രവിച്ച മറ്റു പലരും അവനില്‍ വിശ്വസിച്ചു.
42 : അവര്‍ ആ സ്ത്രീയോടു പറഞ്ഞു: ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നതു നിന്റെ വാക്കുമൂലമല്ല. കാരണം, ഞങ്ങള്‍തന്നെ നേരിട്ടു ശ്രവിക്കുകയും ഇവനാണുയഥാര്‍ഥത്തില്‍ ലോക രക്ഷകന്‍ എന്ന് മനസ്‌സിലാക്കുകയും ചെയ്തിരിക്കുന്നു.
43 : രണ്ടു ദിവസം കഴിഞ്ഞ് അവന്‍ അവിടെനിന്നു ഗലീലിയിലേക്കു പോയി.
44 : പ്രവാചകന്‍ സ്വന്തം നാട്ടില്‍ ബഹുമാനിക്കപ്പെടുന്നില്ല എന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു.
45 : അവന്‍ ഗലീലിയില്‍ വന്നപ്പോള്‍ ഗലീലിയാക്കാര്‍ അവനെ സ്വാഗതം ചെയ്തു. എന്തെന്നാല്‍, തിരുനാളില്‍ അവന്‍ ജറുസലെമില്‍ ചെയ്ത കാര്യങ്ങള്‍ അവര്‍ കണ്ടിരുന്നു. അവരും തിരുനാളിനു പോയിട്ടുണ്ടായിരുന്നു.
46 : അവന്‍ വീണ്ടും ഗലീലിയിലെ കാനായിലെത്തി. അവിടെവച്ചാണ് അവന്‍ വെള്ളം വീഞ്ഞാക്കിയത്. കഫര്‍ണാമില്‍ ഒരു രാജസേവകന്‍ ഉണ്ടായിരുന്നു. അവന്റെ മകന്‍ രോഗബാധിതനായിരുന്നു.
47 : യേശുയൂദയായില്‍ നിന്നു ഗലീലിയിലേക്കുവന്നെന്നു കേട്ടപ്പോള്‍ അവന്‍ ചെന്ന് തന്റെ ആസന്നമരണനായ മകനെ വന്നു സുഖപ്പെടുത്തണമെന്ന് അവനോട് അപേക്ഷിച്ചു.
48 : അപ്പോള്‍ യേശു പറഞ്ഞു: അടയാളങ്ങളും അദ്ഭുതങ്ങളും കാണുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കുകയില്ലല്ലോ.
49 : അപ്പോള്‍, ആ രാജസേവകന്‍ അവനോട് അപേക്ഷിച്ചു: കര്‍ത്താവേ, എന്റെ മകന്‍ മരിക്കുംമുമ്പ് വരണമേ! യേശു പറഞ്ഞു:പൊയ്‌ക്കൊള്ളുക. നിന്റെ മകന്‍ ജീവിക്കും.
50 : യേശു പറഞ്ഞവചനം വിശ്വസിച്ച് അവന്‍ പോയി.
51 : പോകുംവഴി മകന്‍ സുഖം പ്രാപിച്ചിരിക്കുന്നു എന്ന വാര്‍ത്തയുമായി ഭൃത്യന്‍മാര്‍ എതിരേ വന്നു.
52 : ഏതു സമയത്താണ് അവന്റെ സ്ഥിതി മെച്ചപ്പെട്ടത് എന്ന് അവന്‍ അന്വേഷിച്ചു. ഇന്നലെ ഏഴാം മണിക്കൂറില്‍ പനി വിട്ടുമാറി എന്ന് അവര്‍ പറഞ്ഞു.
53 : നിന്റെ മകന്‍ ജീവിക്കും എന്ന് യേശു പറഞ്ഞത് ആ മണിക്കൂറില്‍ത്തന്നെയാണെന്ന് ആ പിതാവു മനസ്സിലാക്കി; അവനും കുടുംബം മുഴുവനും വിശ്വസിച്ചു.
54 : ഇത്‌യൂദയായില്‍നിന്നു ഗലീലിയിലേക്കു വന്നപ്പോള്‍ യേശു പ്രവര്‍ത്തിച്ച രണ്ടാമത്തെ അടയാളമാണ്.