8 : കാര്‍ത്തികയെയും മകയിരത്തെയും സൃഷ്ടിക്കുകയും കൂരിരുട്ടിനെ പ്രഭാതമായി മാറ്റുകയും, പകലിനെ രാത്രിയാക്കുകയും സമുദ്രജലത്തെ വിളിച്ചുവരുത്തി, ഭൂതലമാകെ വര്‍ഷിക്കുകയും ചെയ്യുന്ന അവിടുത്തെനാമം കര്‍ത്താവ് എന്നാണ്.
9 : പ്രബലര്‍ക്കെതിരേ അവിടുന്ന് സംഹാരശക്തി മിന്നല്‍ വേഗത്തില്‍ അയയ്ക്കുന്നു. അത് അവരുടെ കോട്ടകള്‍ തകര്‍ക്കുന്നു.
10 : നഗരകവാടത്തില്‍ന്യായം വിധിക്കുന്ന വരെ അവര്‍ ദ്വേഷിക്കുന്നു. സത്യം പറയുന്നവരെ അവര്‍ ജുഗുപ്‌സയോടെ നോക്കുന്നു.
11 : ദരിദ്രനെ ചവിട്ടിയരയ്ക്കുകയും അവനില്‍നിന്ന് അന്യായമായി ഗോതമ്പ് ഈടാക്കുകയും ചെയ്ത് നിങ്ങള്‍, ചെത്തിയൊരുക്കിയ കല്ലുകൊണ്ട് മാളിക പണിയുന്നു; എന്നാല്‍, നിങ്ങള്‍ അതില്‍ വസിക്കുകയില്ല. മനോജ്ഞമായ മുന്തിരിത്തോപ്പുകള്‍ നിങ്ങള്‍ നട്ടുവളര്‍ത്തുന്നു; എന്നാല്‍, അതിലെ വീഞ്ഞു നിങ്ങള്‍ കുടിക്കുകയില്ല.
12 : നിങ്ങളുടെ അതിക്രമങ്ങള്‍ എത്രയെന്നും നിങ്ങളുടെ പാപങ്ങള്‍ എത്ര ഗൗരവമേറിയതെന്നും എനിക്കറിയാം; നിങ്ങള്‍ നീതിമാന്‍മാരെ പീഡിപ്പിക്കുകയും കോഴ വാങ്ങുകയും നിരാലംബര്‍ക്കു നീതി നിഷേധിക്കുകയും ചെയ്യുന്നു.
13 : ഇക്കാലത്ത് വിവേകി മൗനം പാലിക്കുന്നു. കാലം ദുഷിച്ചതാണ്.
14 : തിന്‍മയല്ല, നന്‍മ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും. നിങ്ങള്‍ പറയുന്നതുപോലെ, അപ്പോള്‍ സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
15 : തിന്‍മയെ വെറുക്കുവിന്‍, നന്‍മയെ സ്‌നേഹിക്കുവിന്‍. നഗരകവാടത്തില്‍ നീതി സ്ഥാപിക്കുവിന്‍. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് ജോസഫിന്റെ സന്തതികളില്‍ അവശേഷിക്കുന്നവരോടു കരുണ കാട്ടാന്‍ കനിഞ്ഞേക്കും.
16 : അതിനാല്‍ കര്‍ത്താവ്, സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്, അരുളിച്ചെയ്യുന്നു: തെരുവുകളില്‍നിന്നു വിലാപം ഉയരും. എല്ലാ വീഥികളിലുംനിന്ന് അവര്‍ ഹാ! കഷ്ടം എന്നു പ്രലപിക്കും; അവര്‍ കര്‍ഷകരെ കരയാനും വിലാപവിദഗ്ധരെ വിലപിക്കാനും വിളിക്കും.
17 : മുന്തിരിത്തോപ്പുകളില്‍ വിലാപം ഉയരും. കാരണം, ഞാന്‍ നിങ്ങളുടെ ഇടയിലൂടെ കടന്നുപോകും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.