1 : പേര്‍ഷ്യാ രാജാവായ സൈറസിന്റെ മൂന്നാം ഭരണവര്‍ഷം, ബല്‍ത്തെഷാസര്‍ എന്നു വിളിക്കുന്ന ദാനിയേലിന് ഒരു വെളിപാടുണ്ടായി. അത് സത്യവും വലിയയുദ്ധത്തെക്കുറിച്ചുള്ളതുമായിരുന്നു. ഒരു ദര്‍ശനത്തിലൂടെ അതിന്റെ അര്‍ഥം ഗ്രഹിക്കാന്‍ അവനു കഴിഞ്ഞു.
3 : ആ മൂന്നാഴ്ചക്കാലം മുഴുവന്‍ ഞാന്‍ രുചികരമായ ഭക്ഷണം കഴിക്കുകയോ മാംസവും വീഞ്ഞും ആസ്വദിക്കുകയോ സുഗന്ധലേപനം നടത്തുകയോ ചെയ്തില്ല.
4 : ഒന്നാംമാസം ഇരുപത്തിനാലാം ദിവസം ഞാന്‍ ടൈഗ്രീസ് എന്ന മഹാന ദിയുടെ കരയില്‍ നില്‍ക്കുകയായിരുന്നു.
5 : ഞാന്‍ കണ്ണുയര്‍ത്തി നോക്കിയപ്പോള്‍, ചണ വസ്ത്രവും ഊഫാസിലെ സ്വര്‍ണം കൊണ്ടുള്ള അരപ്പട്ടയും ധരിച്ച ഒരുവനെ കണ്ടു.
6 : അവന്റെ ശരീരം ഗോമേദകം പോലെയും മുഖം മിന്നല്‍ പോലെയും കണ്ണുകള്‍ ജ്വലിക്കുന്ന പന്തം പോലെയും ആയിരുന്നു. അവന്റെ കൈകാലുകള്‍ മിനുക്കിയ ഓടിന്റെ ഭംഗിയുള്ളവയും സ്വരം ജനക്കൂട്ടത്തിന്റെ ഇര മ്പല്‍ പോലയും ആയിരുന്നു.
7 : ദാനിയേലായ ഞാന്‍ മാത്രം ഈ ദര്‍ശനം കണ്ടു; എന്നോടൊപ്പമുണ്ടായിരുന്നവര്‍ അതു കണ്ടില്ല. മഹാഭീതി പിടിപെട്ട് അവര്‍ ഓടിയൊളിച്ചു.
8 : അങ്ങനെ തനിച്ചായ ഞാന്‍ ഈ മഹാദര്‍ശനം കണ്ടു; എന്റെ ശക്തി ചോര്‍ന്നുപോയി. എന്റെ മുഖം തിരിച്ചറിയാന്‍ വയ്യാത്തവിധം മാറിപ്പോയി. എന്റെ ശക്തിയറ്റു.
9 : അപ്പോള്‍ ഞാന്‍ അവന്റെ സ്വരം കേട്ടു, അവന്റെ സ്വരം ശ്രവിച്ച ഞാന്‍ പ്രജ്ഞയറ്റ് നിലംപതിച്ചു.
10 : എന്നാല്‍, ഒരു കരം എന്നെ സ്പര്‍ശിച്ചു. അവന്‍ എന്നെ എഴുന്നേല്‍പിച്ചു. വിറയലോടെയാണെങ്കിലും മുട്ടും കൈയും ഊന്നി ഞാന്‍ നിന്നു.
11 : അവന്‍ എന്നോടു പറഞ്ഞു: ഏറ്റവും പ്രിയങ്കരനായ ദാനിയേലേ, എഴുന്നേല്‍ക്കുക; ഞാന്‍ നിന്നോടു പറയുന്ന വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. എന്നെ നിന്റെ അടുത്തേക്ക് അയച്ചിരിക്കുകയാണ്. അവന്‍ ഇതു പറഞ്ഞപ്പോള്‍ ഞാന്‍ വിറയലോടെ നിവര്‍ന്നുനിന്നു.
12 : അവന്‍ പറഞ്ഞു: ദാനിയേലേ, ഭയപ്പെടേണ്ടാ; ശരിയായി അറിയുന്നതിന് നീ നിന്റെ ദൈവത്തിന്റെ മുന്‍പില്‍ നിന്നെത്തന്നെ എളിമപ്പെടുത്താന്‍ തുടങ്ങിയ ദിവസം മുതല്‍ നിന്റെ പ്രാര്‍ഥന കേള്‍ക്കപ്പെട്ടിരിക്കുന്നു. നിന്റെ പ്രാര്‍ഥന നിമിത്തമാണ് ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നത്.
13 : പേര്‍ഷ്യാരാജ്യത്തിന്റെ കാവല്‍ദൂതന്‍ ഇരുപത്തൊന്നു ദിവസം എന്നോട് എതിര്‍ത്തുനിന്നു; എങ്കിലും പ്രധാന ദൂതന്‍മാരില്‍ ഒരാളായ മിഖായേല്‍ എന്റെ സഹായത്തിനെത്തി. അതുകൊണ്ട്, അവനെ പേര്‍ഷ്യാരാജ്യത്തിന്റെ കാവല്‍ ദൂതനോട് എതിരിടാന്‍ വിട്ട്,
14 : വരാനിരിക്കുന്ന നാളുകളില്‍ നിന്റെ ജനത്തിന് എന്തു സംഭവിക്കുമെന്ന് നിന്നെ ഗ്രഹിപ്പിക്കാന്‍ ഞാന്‍ വന്നിരിക്കുന്നു. ദര്‍ശനം ഭാവിയെ സംബന്ധിക്കുന്നതാണ്.
15 : അവന്‍ എന്നോട് ഇപ്രകാരം പറഞ്ഞപ്പോള്‍ ഞാന്‍ മുഖം കുനിച്ചു മൂകനായി നിന്നു.
16 : മനുഷ്യനെപ്പോലെയുള്ള ഒരുവന്‍ എന്റെ അധരങ്ങളെ സ്പര്‍ശിച്ചു; അപ്പോള്‍ ഞാന്‍ വായ് തുറന്നു സംസാരിച്ചു. എന്റെ അടുത്തു നിന്നിരുന്നവനോടു ഞാന്‍ പറഞ്ഞു: പ്രഭോ, ദര്‍ശനം നിമിത്തം ഞാന്‍ വേദന അനുഭവിക്കുന്നു. എന്റെ ശക്തി ക്ഷയിച്ചു.
17 : എങ്ങനെ ഈ ദാസന് അങ്ങയോടു സംസാരിക്കാനാവും? ശക്തിയോ ശ്വാസമോ എന്നില്‍ശേഷിച്ചിട്ടില്ല.
18 : മനുഷ്യരൂപമുണ്ടായിരുന്നവന്‍ എന്നെ സ്പര്‍ശിച്ചു ശക്തി പകര്‍ന്നു.
19 : അവന്‍ പറഞ്ഞു: ഏറ്റവും പ്രിയപ്പെട്ടവനായ മനുഷ്യാ, നീ ഭയപ്പെടേണ്ടാ, നിനക്കു സമാധാനം! ശക്തനും ധീരനുമായിരിക്കുക. അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ശക്തി പ്രാപിച്ച ഞാന്‍ പറഞ്ഞു: പ്രഭോ, സംസാരിച്ചാലും; അങ്ങ് എന്നെ ശക്തനാക്കിയിരിക്കുന്നു.
20 : അവന്‍ പറഞ്ഞു: ഞാന്‍ നിന്റെ അടുത്തേക്കു വന്നത് എന്തിനാണെന്നു നിനക്കറിയാമോ? ഞാന്‍ ഇപ്പോള്‍ പേര്‍ഷ്യായുടെ കാവല്‍ദൂതനെതിരേയുദ്ധം ചെയ്യാന്‍മടങ്ങിപ്പോകും.
21 : ഞാന്‍ അവനെ തോല്‍പിച്ചു കഴിയുമ്പോള്‍യവനരാജ്യത്തിന്റെ കാവല്‍ ദൂതന്‍ വരും. സത്യത്തിന്റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നത് എന്തെന്നു ഞാന്‍ നിന്നോടു പറയാം. നിന്റെ കാവല്‍ദൂതനായ മിഖായേല്‍ ഒഴികെ എന്റെ പക്ഷത്തുനിന്ന് ഇവര്‍ക്കെതിരേ പൊരുതാന്‍ ആരുമില്ല.