P. O. C ബൈബിള്‍
പഴയ നിയമം
പുറപ്പാടിന്റെ പുസ്തകം
അദ്ധ്യായം 39
പുരോഹിതവസ്ത്രങ്ങള്‍1 : മോശയ്ക്കു കര്‍ത്താവു നല്കിയ കല്പനയനുസരിച്ച് അവര്‍ വിശുദ്ധകൂടാരത്തിലെ ശുശ്രൂഷകള്‍ക്കുവേണ്ടി നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലൂകളുപയോഗിച്ച് നേര്‍മയുള്ള വസ്ത്രങ്ങള്‍ നിര്‍മിച്ചു; അഹറോനുവേണ്ടിയുള്ള വിശുദ്ധ വസ്ത്രങ്ങളുമുണ്ടാക്കി.
2 : സ്വര്‍ണവും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്തെടുത്ത ചണത്തുണിയും ഉപയോഗിച്ച് അവര്‍ എഫോദ് ഉണ്ടാക്കി.
3 : അവര്‍ സ്വര്‍ണം തല്ലിപ്പരത്തി നേരിയ നൂലുകളായി വെട്ടിയെടുത്ത് നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളിലും നേര്‍മയില്‍ നെയ്തെടുത്ത ചണത്തുണികളിലും വിദഗ്ധമായി ഇണക്കിച്ചേര്‍ത്തു.
4 : എഫോദിന് തോള്‍വാറുകളുണ്ടാക്കി, അതിന്റെ രണ്ടറ്റങ്ങളിലും യോജിപ്പിച്ചു.
5 : എഫോദിനെ ചുറ്റിയിരുന്ന പട്ട എഫോദുപോലെതന്നെ, സ്വര്‍ണവും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍നെയ്തെടുത്ത ചണത്തുണിയും ചേര്‍ത്ത്, കര്‍ത്താവു മോശയോടു കല്പിച്ച പ്രകാരമാണ് ഉണ്ടാക്കിയത്.
6 : ചെത്തിയൊരുക്കിയ വൈഡൂര്യക്കല്ലുകളില്‍ മുദ്രപോലെ ഇസ്രായേലിന്റെ പുത്രന്മാരുടെ പേരുകള്‍ കൊത്തി; കല്ലുകള്‍ സ്വര്‍ണത്തകിടുകളില്‍ പതിച്ചു.
7 : കര്‍ത്താവ് മോശയോടു കല്പിച്ചതനുസരിച്ച് ഇസ്രായേല്‍ പുത്രന്മാരുടെ സ്മാരകശിലകളായി അവ എഫോദിന്റെ തോള്‍വാറുകളില്‍ ഉറപ്പിച്ചു.
8 : അവര്‍ എഫോദിന്റേതുപോലെയുള്ള ചിത്രപ്പണികളോടുകൂടിയ ഉരസ്ത്രാണവും നിര്‍മിച്ചു. സ്വര്ണനൂലുകള്, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മയില്‍ നെയ്തെടുത്ത ചണത്തുണി എന്നിവ ഉപയോഗിച്ചാണ് അതു നിര്‍മിച്ചത്.
9 : ഉരസ്ത്രാണം സമചതുരത്തില്‍ രണ്ടുമടക്കുള്ളതായിരുന്നു. അതിന് ഒരു ചാണ് നീളവും ഒരു ചാണ് വീതിയുമുണ്ടായിരുന്നു. അതിന്മേല് അവര്‍ നാലു നിര രത്നങ്ങള്‍ പതിച്ചു.
10 : ആദ്യത്തെ നിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം;
11 : രണ്ടാമത്തെ നിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം;
12 : മൂന്നാമത്തെ നിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം;
13 : നാലാമത്തെ നിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യകാന്തം. അലങ്കാരപ്പണി ചെയ്ത സ്വര്‍ണത്തകിടിലാണ് ഈ രത്നങ്ങള്‍ പതിച്ചത്.
14 : ഇസ്രായേലിന്റെ പന്ത്രണ്ടു പുത്രന്മാരുടെ പേരുകളനുസരിച്ച് പന്ത്രണ്ടു രത്നങ്ങളുണ്ടായിരുന്നു. ഓരോ ഗോത്രത്തിന്റെയും പേര് ഓരോ രത്നത്തിന്മേല്, മുദ്രപോലെ ആലേഖനം ചെയ്തു.
15 : അവര്‍ ഉരസ്ത്രാണത്തിനുവേണ്ടി തനി സ്വര്‍ണംകൊണ്ട് കയറുപോലെ പിണച്ചെടുത്ത തുടലുകള്‍ പണിതു;
16 : രണ്ടു സ്വര്‍ണത്തകിടുകളും രണ്ടു സ്വര്‍ണ വളയങ്ങളും ഉണ്ടാക്കി. വളയങ്ങള്‍ ഉരസ്ത്രാണത്തിന്റെ മുകളിലത്തെ രണ്ടു മൂലകളില്‍ ഘടിപ്പിച്ചു.
17 : രണ്ടു സ്വര്‍ണത്തുടലുകള്‍ ഉരസ്ത്രാണത്തിന്റെ മൂലകളിലുള്ള വളയങ്ങളില്‍ കൊളുത്തി.
18 : സ്വര്‍ണത്തുടലുകളുടെ മറ്റേ അറ്റങ്ങള്‍ സ്വര്‍ണത്തകിടുകളില്‍ ഘടിപ്പിച്ച്, എഫോദിന്റെ മുന്‍ഭാഗത്ത് അതിന്റെ തോള്‍വാറുകളില്‍ ബന്ധിച്ചു.
19 : രണ്ടു സ്വര്‍ണവളയങ്ങളുണ്ടാക്കി അവ ഉരസ്ത്രാണത്തിന്റെ താഴത്തെകോണുകളില്‍ അവയുടെ ഉള്‍ഭാഗത്ത് എഫോദിനോടു ചേര്‍ത്തു ബന്ധിച്ചു.
20 : രണ്ടു സ്വര്‍ണവളയങ്ങള്‍കൂടി നിര്‍മിച്ച് അവ എഫോദിന്റെ തോള്‍വാറുകളുടെ താഴത്തെ അറ്റങ്ങള്‍ക്കു മുന്‍ഭാഗത്ത്, അവയുടെ തുന്നലിനോടടുത്ത്, എഫോദിന്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളിലായി ബന്ധിച്ചു.
21 : കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, ഉരസ്ത്രാണം എഫോദിന്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളില്‍നിന്ന് ഇളകിപ്പോകാതിരിക്കാന്‍ അവയുടെ വളയങ്ങള്‍ ഒരു നീലച്ചരടുകൊണ്ടു ബന്ധിച്ചു.
22 : എഫോദിന്റെ നിലയങ്കി നീലനിറത്തില്‍ നെയ്തെടുത്തു;
23 : തല കടത്താന്‍ അതിന്റെ നടുവില്‍ ഒരു ദ്വാരമുണ്ടായിരുന്നു. ധരിക്കുമ്പോള്‍ കീറിപ്പോകാതിരിക്കാന്‍ ഉടുപ്പുകള്‍ക്കു ചെയ്യാറുള്ളതുപോലെ, ദ്വാരത്തിനു ചുറ്റും ഒരു നാട തുന്നിച്ചേര്‍ത്തു.
24 : നിലയങ്കിയുടെ വിളുമ്പിനുചുറ്റും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളുള്ള പിരിച്ച ചണ നൂലുകൊണ്ട് മാതളനാരങ്ങകള്‍ തുന്നിച്ചേര്‍ത്തു.
25 : അവര്‍ തനി സ്വര്‍ണംകൊണ്ട് മണികളുണ്ടാക്കി, നിലയങ്കിയുടെ വിളുമ്പിനു ചുറ്റും മാതളനാരങ്ങകളുടെ ഇടയില്‍ ബന്ധിച്ചു.
26 : കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, ശുശ്രൂഷയ്ക്കുള്ള നിലയങ്കിയുടെ വിളുമ്പിനുചുറ്റും ഒന്നിടവിട്ടു മണികളും മാതളനാരങ്ങകളും ഉണ്ടായിരുന്നു.
27 : അവര്‍ അഹറോനും അവന്റെ പുത്രന്മാര്ക്കും വേണ്ടി നേര്‍ത്ത ചണംകൊണ്ടു അങ്കികള്‍ നെയ്തു.
28 : നേരിയ ചണംകൊണ്ട് തലപ്പാവും തൊപ്പികളും, നേരിയ ചണച്ചരടുകൊണ്ട് കാല്‍ച്ചട്ടയും ഉണ്ടാക്കി.
29 : കര്‍ത്താവു മോശയോടു കല്പിച്ചതു പോലെ, അവര്‍ നേര്‍ത്ത ചണത്തുണിയും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളുള്ള നൂലുകളും ഉപയോഗിച്ച് ചിത്രത്തയ്യലില്‍ അരപ്പട്ടയുണ്ടാക്കി.
30 : വിശുദ്ധ കിരീടത്തിന്റെ തകിട് അവര്‍ തനി സ്വര്‍ണംകൊണ്ട് നിര്‍മിച്ച് അതിന്മേല് ഒരു മുദ്രയെന്നപോലെ കര്‍ത്താവിനു സമര്പ്പിതന് എന്നു കൊത്തിവച്ചു.
31 : കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, തലപ്പാവിന്റെ മുന്‍വശത്തു ബന്ധിക്കാന്‍ തകിടിന്മേല് ഒരു നീലച്ചരടു പിടിപ്പിച്ചു.
32 : ഇങ്ങനെ, സമാഗമകൂടാരത്തിന്റെ പണികളെല്ലാം അവസാനിച്ചു. കര്‍ത്താവു മോശയോടു കല്പിച്ചതനുസരിച്ച് ഇസ്രായേല്‍ ജനം എല്ലാക്കാര്യങ്ങളും ചെയ്തു.
33 : അവര്‍ കൂടാരം അതിന്റെ എല്ലാ ഉപകരണങ്ങളോടുംകൂടി മോശയുടെ അടുക്കല്‍കൊണ്ടുവന്നു: കൊളുത്തുകള്‍, പലകകള്‍, അഴികള്‍, തൂണുകള്‍, പാദകുടങ്ങള്‍;
34 : ഊറയ്ക്കിട്ട മുട്ടാടിന് തോലുകൊണ്ടുള്ള വിരി, നിലക്കരടിത്തോലുകൊണ്ടുള്ള വിരി, തിരശ്ശീല;
35 : സാക്ഷ്യപേടകം, അതിന്റെ തണ്ടുകള്‍, കൃപാസനം;
36 : മേശ, അതിന്റെ ഉപകരണങ്ങള്‍, തിരുസാന്നിധ്യത്തിന്റെ അപ്പം;
37 : തനി സ്വര്‍ണംകൊണ്ടു നിര്‍മിച്ചവിളക്കുകാല്‍, അതിലെ ദീപനിര, അതിന്റെ ഉപകരണങ്ങള്‍, വിളക്കിനുള്ള എണ്ണ;
38 : സ്വര്‍ണബലിപീഠം, അഭിഷേകതൈലം, പരിമളധൂപത്തിനുള്ള സുഗന്ധദ്രവ്യങ്ങള്‍, കൂടാരവാതിലിന്റെ യവനിക;
39 : ഓടുകൊണ്ടുള്ള ബലിപീഠം, ചട്ടക്കൂട്, തണ്ടുകള്‍, ഉപകരണങ്ങള്‍, ക്ഷാളനപാത്രം, അതിന്റെ പീഠം;
40 : അങ്കണത്തിന്റെ മറകള്‍, തൂണുകള്‍, പാദകുടങ്ങള്‍, അങ്കണകവാടത്തിന്റെ യവനിക, കയറുകള്‍, കുറ്റികള്‍, സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുള്ള പാത്രങ്ങള്‍;
41 : വിശുദ്ധ സ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ട വിശുദ്ധ വസ്ത്രങ്ങള്‍, പുരോഹിതനായ അഹറോന്റെ വിശുദ്ധ വസ്ത്രങ്ങള്‍, അവന്റെ പുത്രന്മാര് പുരോഹിത ശുശ്രൂഷയ്ക്കണിയേണ്ട വസ്ത്രങ്ങള്‍.
42 : കര്‍ത്താവു മോശയോടു കല്പിച്ചതുപോലെതന്നെ, ഇസ്രായേല്‍ ജനം ഇവയെല്ലാം ഉണ്ടാക്കി.
43 : അവര്‍ ചെയ്ത ജോലികളെല്ലാം മോശ പരിശോധിച്ചു. കര്‍ത്താവു കല്പിച്ചതുപോലെ തന്നെ അവര്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. മോശ അവരെ അനുഗ്രഹിച്ചു.