P. O. C ബൈബിള്‍
പുതിയ നിയമം
മത്തായി
അദ്ധ്യായം 26
യേശുവിനെ വധിക്കാന്‍ ആലോചന (മര്‍ക്കോസ് 14: 114 : 2 ) (ലൂക്കാ 22 : 122 : 2 ) (യോഹന്നാന് 11 : 4511 : 53 )1 : യേശു ഈ വചനങ്ങളെല്ലാം അവസാനിപ്പിച്ചശേഷം ശിഷ്യന്മാരോടു പറഞ്ഞു:
2 : രണ്ടു ദിവസം കഴിഞ്ഞ് പെസഹായാണെന്നു നിങ്ങള്‍ക്കറിയാമല്ലോ. മനുഷ്യപുത്രന് ക്രൂശിക്കപ്പെടാനായി ഏല്പിക്കപ്പെടും.
3 : പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും കയ്യാഫാസ് എന്നു പേരായ പ്രധാനാചാര്യന്റെ കൊട്ടാരത്തില്‍ സമ്മേളിച്ച്,
4 : യേശുവിനെ ചതിവില്‍ പിടികൂടി വധിക്കേണ്ടതെങ്ങനെയെന്ന് ആലോചിച്ചു.
5 : അവര്‍ പറഞ്ഞു: തിരുനാള്‍ ദിവസം വേണ്ടാ; ജനങ്ങള്‍ ബഹളമുണ്ടാക്കും.
6 : യേശു ബഥാനിയായില്‍ കുഷ്ഠരോഗിയായ ശിമയോന്റെ ഭവനത്തില്‍ ഇരിക്കുമ്പോള്‍,
7 : വിലയേറിയ സുഗന്ധതൈലം നിറച്ച ഒരു വെണ്കല്പാത്രവുമായി ഒരു സ്ത്രീ അവനെ സമീപിച്ചു. അവന് ഭക്ഷണത്തിനിരിക്കുമ്പോള്‍, അവള് തൈലം അവന്റെ ശിരസ്സില്‍ ഒഴിച്ചു.
8 : ഇതു കണ്ട ശിഷ്യന്മാര് കോപത്തോടെ പറഞ്ഞു: എന്തിന് ഈ പാഴ്ചെലവ്?
9 : ഈ സുഗന്ധതൈലം നല്ലവിലയ്ക്കു വിറ്റ് ദരിദ്രര്‍ക്കുകൊടുക്കാമായിരുന്നില്ലേ?
10 : യേശു ഇതുഗ്രഹിച്ച് അവരോടു പറഞ്ഞു: എന്തിനു നിങ്ങള്‍ ഈ സ്ത്രീയെ വിഷമിപ്പിക്കുന്നു? ഇവള് എനിക്കു വേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു.
11 : ദരിദ്രര്‍ എപ്പോഴും നിങ്ങളോടു കൂടെയുണ്ട്. ഞാനാകട്ടെ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.
12 : എന്നെ സംസ്കരിക്കുന്നതിനുള്ള ഒരുക്കമായിട്ടാണ് ഇവള് എന്റെ ശരീരത്തില്‍തൈലം പൂശിയത്.
13 : സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ലോകത്തില്‍ എവിടെയെല്ലാം ഈ സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള് ചെയ്ത കാര്യവും ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും.
14 : പന്ത്രണ്ടു പേരില്‍ ഒരുവനായ യൂദാസ് സ്കറിയോത്താ പ്രധാന പുരോഹിതന്മാരുടെ അടുത്തു ചെന്നു ചോദിച്ചു:
15 : ഞാന്‍ അവനെ നിങ്ങള്‍ക്ക് ഏല്പിച്ചു തന്നാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും? അവര്‍ അവന് മുപ്പതുവെള്ളിനാണയങ്ങള്‍ വാഗ്ദാനം ചെയ്തു.
16 : അപ്പോള്‍ മുതല്‍ അവന് യേശുവിനെ ഒറ്റിക്കൊടുക്കാന്‍ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു.
17 : പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം ശിഷ്യന്മാര് യേശുവിന്റെ അടുത്തുവന്നു ചോദിച്ചു: നിനക്കു പെസഹാ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?
18 : അവന് പറഞ്ഞു: നിങ്ങള്‍ പട്ടണത്തില്‍ പോയി ഇന്നയാളുടെ അടുത്തു ചെന്ന് പറയുക: ഗുരു പറയുന്നു, എന്റെ സമയം സമാഗതമായി; ഞാന്‍ എന്റെ ശിഷ്യന്മാരോടുകൂടെ നിന്റെ വീട്ടില്‍ പെസഹാ ആചരിക്കും.
19 : യേശു നിര്‍ദേശിച്ചതുപോലെ ശിഷ്യന്മാര് പെസഹാ ഒരുക്കി.
20 : വൈകുന്നേരമായപ്പോള്‍ അവന് പന്ത്രണ്ടു ശിഷ്യന്മാരോടൊത്ത് ഭക്ഷണത്തിനിരുന്നു.
21 : ഭക്ഷിച്ചുകൊണ്ടിരിക്കെ, അവന് പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുവന് എന്നെ ഒറ്റിക്കൊടുക്കും.
22 : അവര്‍ അതീവ ദുഃഖിതരായി; കര്‍ത്താവേ, അതു ഞാന്‍ അല്ലല്ലോ എന്ന് ഓരോരുത്തരും അവനോടു ചോദിക്കാന്‍ തുടങ്ങി.
23 : അവന് പ്രതിവചിച്ചു: എന്നോടുകൂടെ പാത്രത്തില്‍കൈ മുക്കുന്നവന്‍ എന്നെ ഒറ്റിക്കൊടുക്കും.
24 : മനുഷ്യപുത്രന്, എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം! ജനിക്കാതിരുന്നെങ്കില് അവനു നന്നായിരുന്നു!
25 : അവനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ് അവനോടു ചോദിച്ചു: ഗുരോ, അതു ഞാനോ? അവന് പറഞ്ഞു: നീ പറഞ്ഞുകഴിഞ്ഞു.
26 : അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്മാര്ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്റെ ശരീരമാണ്.
27 : അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവര്‍ക്കുകൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍.
28 : ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉട മ്പടിയുടേതുമായ എന്റെ രക്തമാണ്.
29 : ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടൊത്തു നവമായി ഇതു പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഈ ഫലത്തില്‍നിന്നു ഞാന്‍ വീണ്ടും കുടിക്കുകയില്ല.
30 : സ്തോത്രഗീതം ആലപിച്ചശേഷം അവര്‍ ഒലിവുമലയിലേക്കു പോയി.
31 : യേശു അവരോടു പറഞ്ഞു: ഈ രാത്രി നിങ്ങള്‍ എല്ലാവരും എന്നില്‍ ഇടറും. ഞാന്‍ ഇടയനെ അടിക്കും; ആടുകള്‍ ചിതറിപ്പോകും എന്നെഴുതപ്പെട്ടിരിക്കുന്നു.
32 : എന്നാല്‍, ഞാന്‍ ഉയിര്‍പ്പിക്കപ്പെട്ടശേഷം നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേക്കുപോകും.
33 : അപ്പോള്‍ പത്രോസ് അവനോടു പറഞ്ഞു. എല്ലാവരും നിന്നില്‍ ഇടറിയാലും ഞാന്‍ ഇടറുകയില്ല.
34 : യേശു പറഞ്ഞു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഈ രാത്രി കോഴി കൂകുന്നതിനുമുമ്പു നീ എന്നെ മൂന്നുപ്രാവശ്യം നിഷേധിച്ചു പറയും.
35 : പത്രോസ് പറഞ്ഞു: നിന്നോടുകൂടെ മരിക്കേണ്ടിവന്നാല്‍പ്പോലും ഞാന്‍ നിന്നെ നിഷേധിക്കുകയില്ല. ഇങ്ങനെതന്നെ മറ്റെല്ലാ ശിഷ്യന്മാരും പറഞ്ഞു.
36 : അനന്തരം യേശു അവരോടൊത്ത് ഗത്സേമനി എന്ന സ്ഥലത്തെത്തി. അവന് ശിഷ്യന്മാരോടു പറഞ്ഞു: ഞാന്‍ പോയി പ്രാര്‍ഥിക്കുവോളം നിങ്ങള്‍ ഇവിടെ ഇരിക്കുക.
37 : അവന് പത്രോസിനെയും സെബദിയുടെ ഇരുപുത്രന്മാരെയും കൂടെക്കൊണ്ടുപോയി, ദുഃഖിക്കാനും അസ്വസ്ഥനാകാനും തുടങ്ങി.
38 : അവന് അവരോടു പറഞ്ഞു: തീവ്രദുഃഖത്താല്‍ ഞാന്‍ മരണത്തോളം എത്തിയിരിക്കുന്നു. നിങ്ങള്‍ എന്നോടൊത്ത് ഉണര്‍ന്നിരിക്കുക.
39 : അവന് അല്പദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നു വീണു പ്രാര്‍ഥിച്ചു: എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ.
40 : അനന്തരം അവന് ശിഷ്യന്മാരുടെ അടുത്തേക്കുവന്നു. അപ്പോള്‍ അവര്‍ ഉറങ്ങുന്നതു കണ്ടു. അവന് പത്രോസിനോടു ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലേ?
41 : പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍; ആത്മാവു സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്.
42 : രണ്ടാം പ്രാവശ്യവും അവന് പോയി പ്രാര്‍ഥിച്ചു: എന്റെ പിതാവേ, ഞാന്‍ കുടിക്കാതെ ഇതു കടന്നുപോകയില്ലെങ്കില്‍ അങ്ങയുടെ ഹിതം നിറവേറട്ടെ!
43 : അവന് വീണ്ടും വന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതു കണ്ടു. അവരുടെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു.
44 : അവന് അവരെവിട്ടു മൂന്നാം പ്രാവശ്യവും പോയി അതേ പ്രാര്‍ഥന ആവര്‍ത്തിച്ചു.
45 : പിന്നെ അവന് ശിഷ്യന്മാരുടെ അടുത്തു വന്നു പറഞ്ഞു: നിങ്ങള്‍ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുന്നുവോ? ഇതാ, സമയം അടുത്തിരിക്കുന്നു. മനുഷ്യപുത്രന് പാപികളുടെ കൈകളില്‍ ഏല്പിക്കപ്പെടുന്നു.
46 : എഴുന്നേല്ക്കുവിന്, നമുക്കു പോകാം. എന്നെ ഒറ്റിക്കൊടുക്കുന്നവന് അടുത്തെത്തിയിരിക്കുന്നു.
47 : അവന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ പ്രധാനപുരോഹിതന്മാരുടെയും ജനപ്രമാണികളുടെയും അടുക്കല്‍നിന്ന് വാളും വടികളുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു.
48 : ഒറ്റുകാരന് അവര്‍ക്ക് ഈ അടയാളം നല്‍കിയിരുന്നു. ഞാന്‍ ആരെ ചുംബിക്കുന്നുവോ അവന് തന്നെ. അവനെ പിടിച്ചുകൊള്ളുക.
49 : അവന് പെട്ടെന്ന് യേശുവിന്റെ അടുത്തുചെന്ന്, ഗുരോ, സ്വസ്തി എന്നു പറഞ്ഞ് അവനെ ചുംബിച്ചു.
50 : യേശു അവനോടു ചോദിച്ചു: സ്നേഹിതാ, നീ എന്തിനാണു വന്നത്? അപ്പോള്‍ അവര്‍ മുന്നോട്ടു വന്ന് യേശുവിനെ പിടിച്ചു.
51 : യേശുവിനോടുകൂടെ ഉണ്ടായിരുന്നവരില്‍ ഒരുവന് കൈനീട്ടി, വാള് ഊരി പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി, അവന്റെ ചെവി ഛേദിച്ചുകളഞ്ഞു.
52 : യേശു അവനോടു പറഞ്ഞു: വാള് ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും.
53 : എനിക്ക് എന്റെ പിതാവിനോട് അപേക്ഷിക്കാന്‍ കഴിയുകയില്ലെന്നും ഉടന്‍ തന്നെ അവിടുന്ന് എനിക്കു തന്റെ ദൂതന്മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരുകയില്ലെന്നും നീ വിചാരിക്കുന്നുവോ?
54 : അങ്ങനെയെങ്കില്‍, ഇപ്രകാരം സംഭവിക്കണമെന്ന വിശുദ്ധ ലിഖിതം എങ്ങനെ നിറവേറും?
55 : യേശു ജനക്കൂട്ടത്തോടു പറഞ്ഞു: കവര്‍ച്ചക്കാരനെതിരേ എന്നപോലെ വാളുകളും വടികളുമായി നിങ്ങള്‍ എന്നെ ബന്ധിക്കുവാന്‍ വന്നിരിക്കുന്നുവോ? ഞാന്‍ ദിവസവും ദേവാലയത്തിലിരുന്നു നിങ്ങളെ പഠിപ്പിച്ചിരുന്നു; നിങ്ങള്‍ എന്നെ പിടിച്ചില്ല.
56 : പ്രവാചകന്മാരുടെ ലിഖിതങ്ങള്‍ പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതൊക്കെയും സംഭവിച്ചത്. അപ്പോള്‍ ശിഷ്യന്മാരെല്ലാവരും അവനെവിട്ട് ഓടിപ്പോയി.
57 : യേശുവിനെ പിടിച്ചു ബന്ധിച്ചവര്‍ പ്രധാന പുരോഹിതനായ കയ്യാഫാസിന്റെ അടുത്തേക്ക് അവനെ കൊണ്ടുപോയി. അവിടെ നിയമജ്ഞരും ശ്രേഷ്ഠന്മാരും സമ്മേളിച്ചിരുന്നു.
58 : പ്രധാനപുരോഹിതന്റെ മുറ്റംവരെ പത്രോസ് അവനെ അല്പം ദൂരെയായി അനുഗമിച്ചു. അനന്തരം, അവന് അകത്തുകടന്ന് അവസാനം എന്തെന്നു കാണാന്‍ പരിചാരകന്മാരോടുകൂടെ ഇരുന്നു.
59 : പ്രധാനപുരോഹിതന്‍മാരുംന്യായാധിപസംഘം മുഴുവനും യേശുവിനെ മരണത്തിനേല്പിച്ചുകൊടുക്കേണ്ടതിന് അവനെതിരെ കള്ളസാക്ഷ്യം അന്വേഷിച്ചു.
60 : പല കള്ളസാക്ഷികള്‍ വന്നെങ്കിലും അവര്‍ക്കു സാക്ഷ്യമൊന്നും കിട്ടിയില്ല.
61 : അവസാനം രണ്ടുപേര്‍ മുന്നോട്ടുവന്ന്, ഇപ്രകാരം പറഞ്ഞു: ഈ ദേവാലയം നശിപ്പിക്കാനും മൂന്നു ദിവസംകൊണ്ടു നിര്‍മിക്കാനും എനിക്കു സാധിക്കും എന്ന് ഇവന് പറഞ്ഞിട്ടുണ്ട്.
62 : പ്രധാന പുരോഹിതന് എഴുന്നേറ്റു നിന്ന് അവനോടു ചോദിച്ചു: നിനക്കു മറുപടിയില്ലേ? ഇവര്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നതെന്ത്?
63 : യേശുവാകട്ടെ നിശ്ശബ്ദനായിരുന്നു. അപ്പോള്‍ പ്രധാന പുരോഹിതന് അവനോടു പറഞ്ഞു: ജീവിക്കുന്ന ദൈവത്തിന്റെ നാമത്തില്‍ ആണയിട്ടു ഞാന്‍ നിന്നോടു ചോദിക്കുന്നു, നീ ദൈവപുത്രനായ ക്രിസ്തുവാണോ എന്നു ഞങ്ങളോടു പറയുക.
64 : യേശു അവനോടു പറഞ്ഞു: നീ പറഞ്ഞുവല്ലോ; എന്നാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇപ്പോള്‍ മുതല്‍ മനുഷ്യപുത്രന് ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും.
65 : അപ്പോള്‍ പ്രധാന പുരോഹിതന് മേലങ്കി കീറിക്കൊണ്ടു പറഞ്ഞു: ഇവന് ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി സാക്ഷികളെക്കൊണ്ടു നമുക്കെന്താവശ്യം? ഇതാ, ദൈവദൂഷണം നിങ്ങള്‍ ഇപ്പോള്‍ കേട്ടുവല്ലോ!
66 : നിങ്ങള്‍ക്കെന്തുതോന്നുന്നു? അവര്‍ പ്രതിവചിച്ചു: അവന് മരണത്തിനര്‍ഹനാണ്.
67 : അനന്തരം അവര്‍ അവന്റെ മുഖത്തു തുപ്പുകയും അവനെ അടിക്കുകയും ചെയ്തു.
68 : ക്രിസ്തുവേ, നിന്നെ അടിച്ചതാരെന്നു ഞങ്ങളോടു പ്രവചിക്കുക എന്നു പറഞ്ഞുകൊണ്ട് മറ്റു ചിലര്‍ അവന്റെ കരണത്തടിച്ചു.
69 : പത്രോസ് പുറത്തു മുറ്റത്തിരിക്കുകയായിരുന്നു. ഒരു പരിചാരിക അവനെ സമീപിച്ച്, നീയും ആ ഗലീലിക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.
70 : നീ പറയുന്നതെന്താണെന്നു ഞാന്‍ അറിയുന്നില്ല എന്ന് അവരുടെയെല്ലാം മുമ്പാകെ അവന് നിഷേധിച്ചു പറഞ്ഞു.
71 : അവന് കവാടത്തിലേക്കു പോയപ്പോള്‍ മറ്റൊരു പരിചാരിക അവനെക്കണ്ടു. അവള് അടുത്തു നിന്നവരോടു പറഞ്ഞു: ഈ മനുഷ്യനും നസറായനായ യേശുവിന്റെ കൂടെയായിരുന്നു.
72 : ഞാന്‍ അവനെ അറിയുകയില്ല എന്ന് അവന് വീണ്ടും ആണയിട്ടു നിഷേധിച്ചു.
73 : കുറെ കഴിഞ്ഞപ്പോള്‍, അടുത്തുനിന്നിരുന്നവര്‍ പത്രോസിനെ സമീപിച്ചു പറഞ്ഞു: നീ അവരില്‍ ഒരുവനാണ് തീര്‍ച്ച; നിന്റെ സംസാരരീതി തന്നെ ഇതു തെളിയിക്കുന്നു.
74 : പത്രോസാകട്ടെ, ഞാന്‍ ആ മനുഷ്യനെ അറിയുകയില്ല എന്നു പറഞ്ഞ് ശപിക്കാനും ആണയിടാനും തുടങ്ങി. ഉടനെ കോഴി കൂകി.
75 : കോഴി കൂകുന്നതിനുമുമ്പ് മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് യേശു പറഞ്ഞവാക്കുകള്‍ അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അവന് പുറത്തുപോയി ഹൃദയം നൊന്തു കരഞ്ഞു.