पवित्र बाइबिल
പഴയ നിയമം
എസ്രാ
അദ്ധ്യായം 3
-
ബലിസമര്‍പ്പണം
- Verse 1: പട്ടണങ്ങളില്‍ വസിച്ചിരുന്ന ഇസ്രായേല്‍ക്കാര്‍ ഏഴാം മാസത്തില്‍ ഒറ്റക്കെട്ടായി ജറുസലെമില്‍ വന്നു.
- Verse 2: യോസാദാക്കിന്റെ പുത്രനായ യഷുവ സഹപുരോഹിതന്മാരോടും, ഷയാല്‍ത്തിയേലിന്റെ പുത്രന് സെറുബാബേല്‍ തന്റെ സഹോദരന്മാരോടും കൂടെ ദൈവപുരുഷനായ മോശയുടെ നിയമത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ച് ദഹനബലി അര്‍പ്പിക്കുന്നതിന് ഇസ്രായേലിന്റെ ദൈവത്തിന്റെ ബലിപീഠം പണിതു.
- Verse 3: ദേശ വാസികളെ ഭയന്ന് അവര്‍ ബലിപീഠം പൂര്‍വസ്ഥാനത്തു സ്ഥാപിച്ചു. അതിന്മേല് അവര്‍ കര്‍ത്താവിനു പ്രഭാതത്തിലും പ്രദോഷത്തിലും ദഹനബലി അര്‍പ്പിച്ചു.
- Verse 4: അവര്‍ കൂടാരത്തിരുനാള്‍ യഥാവിധി ആചരിച്ചു; അനുദിന ദഹനബലി ഓരോ ദിവസത്തേക്കുമുള്ള ചട്ടമനുസരിച്ച് അര്‍പ്പിച്ചു.
- Verse 5: നിരന്തര ദഹനബലിയും അമാവാസിയിലെയും, കര്‍ത്താവിന്റെ നിശ്ചിത തിരുനാളുകളിലെയും ദഹനബലികളും ഓരോരുത്തരുടെയും സ്വാഭീഷ്ടക്കാഴ്ചകളും അവര്‍ കര്ത്താവിന് അര്‍പ്പിച്ചു.
- Verse 6: ഏഴാംമാസം ഒന്നാംദിവസം മുതല്‍ അവര്‍ കര്‍ത്താവിനു ദഹനബലി അര്‍പ്പിക്കാന്‍ തുടങ്ങി. എന്നാല്‍ കര്‍ത്താവിന്റെ ആലയത്തിന് അടിസ്ഥാനം ഇട്ടിരുന്നില്ല.
-
ദേവാലയ നിര്‍മാണം തുടങ്ങുന്നു
- Verse 7: പേര്‍ഷ്യാ രാജാവായ സൈറസിന്റെ അനുവാദത്തോടെ അവര്‍ കല്പണിക്കാര്ക്കും മരപ്പണിക്കാര്‍ക്കും പണവും, ലബനോനില്‍ നിന്നു ജോപ്പായിലേക്കു കടല്‍ മാര്‍ഗം ദേവദാരു കൊണ്ടുവരാന്‍ സിദോന്യര്‍ക്കും ടയിര്‍ നിവാസികള്‍ക്കും ഭക്ഷണപാനീയങ്ങളും എണ്ണയും നല്കി.
- Verse 8: അവര്‍ ജറുസലെമില്‍ ദേവാലയത്തിലേക്കുവന്നതിന്റെ രണ്ടാംവര്‍ഷം രണ്ടാംമാസം ഷെയാല്‍ത്തിയേലിന്റെ മകന് സെറുബാബേലും യോസാദാക്കിന്റെ മകന് യഷുവയും കൂടെ തങ്ങളുടെ മറ്റു സഹോദരന്മാര്, പുരോഹിതന്മാര്, ലേവ്യര്‍, പ്രവാസത്തില്‍നിന്നു ജറുസലെമില്‍ വന്നവര്‍ എന്നിവരോടൊപ്പം പണിയാരംഭിച്ചു. കര്‍ത്താവിന്റെ ആലയം നിര്‍മിക്കുന്നതിന്റെ മേല്‍നോട്ടം വഹിക്കാന്‍ ഇരുപതും അതിനുമേലും പ്രായമുള്ള ലേവ്യരെ നിയോഗിച്ചു.
- Verse 9: യഷുവയും പുത്രന്മാരും ചാര്‍ച്ചക്കാരും, യൂദായുടെ മക്കളായ കദ്മിയേലും പുത്രന്മാരും, ഹെനാദാദിന്റെ പുത്രന്മാരും ലേവ്യരും അവരുടെ പുത്രന്മാരും ചാര്‍ച്ചക്കാരും ചേര്‍ന്ന് മേല്‍നോട്ടം വഹിച്ചു.
- Verse 10: കര്‍ത്താവിന്റെ ഭവനത്തിന്റെ ശിലാസ്ഥാപനം ശില്പികള് നിര്വഹിച്ചപ്പോള് ഇസ്രായേല്‍ രാജാവായ ദാവീദ് നിര്‍ദേശിച്ചിരുന്നതനുസരിച്ച് വിശുദ്ധ വസ്ത്രങ്ങളണിഞ്ഞ പുരോഹിതന്മാര് കാഹളങ്ങളും ലേവ്യരായ ആസാഫിന്റെ പുത്രന്മാര് കൈത്താളങ്ങളും ആയി കര്‍ത്താവിനെ സ്തുതിക്കാന്‍ മുന്‍പോട്ടു വന്നു.
- Verse 11: അവര്‍ കര്‍ത്താവിനെ പുകഴ്ത്തുകയും അവിടുത്തേക്കു നന്ദി പറയുകയും ചെയ്തു കൊണ്ട് സ്തുതിഗീതങ്ങള്‍ വചനപ്രതിവചനങ്ങളായി പാടി: കര്‍ത്താവ് നല്ലവനല്ലോ. ഇസ്രായേലിന്റെ നേരേയുള്ള അവിടുത്തെ സ്നേഹം എന്നേക്കും നിലനില്ക്കുന്നു. കര്‍ത്താവിന്റെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതിനാല്‍ അവര്‍ ആര്‍പ്പുവിളികളോടെ കര്‍ത്താവിനെ സ്തുതിച്ചു.
- Verse 12: അനേകര്‍ ആഹ്ലാദത്താല്‍ ആര്‍ത്തുവിളിച്ചെങ്കിലും ആദ്യത്തെ ആലയം കണ്ടിട്ടുള്ള പുരോഹിതന്മാരും ലേവ്യരും കുടുംബത്തലവന്മാരും ആയ വൃദ്ധന്മാര് ആലയത്തിന് അടിസ്ഥാനമിടുന്നതു കണ്ട് ഉറക്കെക്കര ഞ്ഞു.
- Verse 13: സന്തോഷധ്വനികളും വിലാപസ്വരവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ജനം ഉച്ചത്തില്‍ അട്ടഹസിച്ചതിനാല്‍ ശബ്ദം വിദൂരത്തില്‍ കേള്‍ക്കാമായിരുന്നു.