1 : ഈജിപ്തില്‍ ധാന്യമുണ്ടെന്നറിഞ്ഞപ്പോള്‍ യാക്കോബു മക്കളോടു പറഞ്ഞു: നിങ്ങളെന്താണു പരസ്പരം നോക്കിനില്‍ക്കുന്നത്?
2 : അവന്‍ തുടര്‍ന്നു: ഈജിപ്തില്‍ ധാന്യമുണ്ടെന്നു ഞാന്‍ കേട്ടു. നാം മരിക്കാതെ ജീവന്‍ നില നിര്‍ത്താന്‍വേണ്ടി അവിടെപ്പോയി നമുക്കു വേണ്ട ധാന്യം വാങ്ങിക്കൊണ്ടുവരുവിന്‍.
3 : ജോസഫിന്റെ പത്തു സഹോദരന്‍മാര്‍ ധാന്യം വാങ്ങാന്‍ ഈജിപ്തിലേക്കു പോയി.
4 : എന്നാല്‍, യാക്കോബ് ജോസഫിന്റെ സഹോദരനായ ബഞ്ചമിനെ സഹോദരന്‍മാരുടെകൂടെ വിട്ടില്ല. അവനെന്തെങ്കിലും അപകടം പിണയുമെന്ന് അവന്‍ ഭയപ്പെട്ടു.
5 : അങ്ങനെ ഇസ്രായേലിന്റെ മക്കളും മറ്റുള്ളവരുടെകൂടെ ധാന്യം വാങ്ങാന്‍ പോയി. കാരണം, കാനാന്‍ദേശത്തും ക്ഷാമമായിരുന്നു.
6 : ജോസഫായിരുന്നു ഈജിപ്തിലെ അധികാരി. അവനാണു നാട്ടുകാര്‍ക്കൊക്കെ ധാന്യം വിറ്റിരുന്നത്. ജോസഫിന്റെ സഹോദരന്‍മാര്‍ വന്ന് അവനെ നിലംപറ്റെ താണുവണങ്ങി.
7 : ജോസഫ് സഹോദരന്‍മാരെ തിരിച്ചറിഞ്ഞു. പക്‌ഷേ, അവന്‍ അപരിചിതരോടെന്നപോലെ അവരോടു പെരുമാറുകയും പരുഷമായി സംസാരിക്കുകയും ചെയ്തു. നിങ്ങള്‍ എവിടെനിന്നു വരുന്നു? അവന്‍ ചോദിച്ചു. അവര്‍ പറഞ്ഞു: കാനാന്‍ ദേശത്തുനിന്നു ധാന്യം വാങ്ങാന്‍ വന്നവരാണു ഞങ്ങള്‍.
8 : ജോസഫ് തന്റെ സഹോദരന്‍മാരെ തിരിച്ചറിഞ്ഞെങ്കിലും അവര്‍ അവനെ അറിഞ്ഞില്ല.
9 : അവരെക്കുറിച്ചു തനിക്കുണ്ടായ സ്വപ്നങ്ങള്‍ ജോസഫ് ഓര്‍ത്തു. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ചാരന്‍മാരാണ്, നാടിന്റെ ബലക്ഷയം എവിടെയെന്നു കണ്ടുപിടിക്കാന്‍ വന്നവരാണ്.
10 : അവര്‍ പറഞ്ഞു: അല്ല, യജമാനനേ, അങ്ങയുടെ ദാസര്‍ ധാന്യം വാങ്ങാന്‍ വന്നവരാണ്. ഞങ്ങളെല്ലാവരും ഒരാളുടെ മക്കളാണ്. ഞങ്ങള്‍ സത്യസന്ധരാണ്.
11 : അങ്ങയുടെ ദാസന്‍മാര്‍ ചാരന്‍മാരല്ല.
12 : അവന്‍ പറഞ്ഞു: അല്ല, നാടിന്റെ ബലക്ഷയം എവിടെയെന്നു കണ്ടു മനസ്‌സിലാക്കാനാണു നിങ്ങള്‍ വന്നിരിക്കുന്നത്.
13 : അവര്‍ പറഞ്ഞു: അങ്ങയുടെ ദാസന്‍മാരായ ഞങ്ങള്‍ പന്ത്രണ്ടു സഹോദരന്‍മാരാണ്. കാനാന്‍ദേശത്തുള്ള ഒരുവന്റെ പുത്രന്‍മാര്‍. ഏറ്റവും ഇളയവന്‍ ഇപ്പോള്‍ ഞങ്ങളുടെ പിതാവിന്റെ കൂടെയാണ്. ഒരാള്‍ ജീവിച്ചിരിപ്പില്ല.
14 : ജോസഫ് അവരോടു പറഞ്ഞു: ഞാന്‍ പറഞ്ഞതാണു വാസ്തവം. നിങ്ങള്‍ ചാരന്‍മാര്‍തന്നെ.
15 : ഫറവോയുടെ ജീവനെ പ്രതി സത്യം, നിങ്ങളുടെ ഏറ്റവും ഇളയ സഹോദരനെ ഇവിടെ കൊണ്ടുവന്നിട്ടല്ലാതെ നിങ്ങള്‍ ഈ നാടുവിട്ടു പോവുകയില്ല. ഇതുവഴി നിങ്ങളുടെ സത്യാവസ്ഥ ഞാന്‍ മനസ്‌സിലാക്കും. നിങ്ങളില്‍ ഒരാളെ പറഞ്ഞയയ്ക്കുക.
16 : അവന്‍ ചെന്നു നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടു വരട്ടെ. അതുവരെ നിങ്ങളെ ഞാന്‍ തടവിലിടും. അങ്ങനെ നിങ്ങളുടെ വാക്കുകള്‍ ശരിയാണെന്നും നിങ്ങള്‍ സത്യസന്ധരാണെന്നും തെളിയിക്കപ്പെടണം. അല്ലെങ്കില്‍, ഫറവോയുടെ ജീവനാണേ സത്യം, നിങ്ങള്‍ ചാരന്‍മാരാണ്.
17 : അവന്‍ അവരെയെല്ലാം മൂന്നു ദിവസം തടവില്‍ പാര്‍പ്പിച്ചു.
18 : മൂന്നാംദിവസം ജോസഫ് അവരോടു പറഞ്ഞു: ഞാന്‍ പറയുന്നതുപോലെ ചെയ്യുക. എങ്കില്‍ നിങ്ങള്‍ ജീവിക്കും. കാരണം, ദൈവഭയമുള്ളവനാണു ഞാന്‍.
19 : സത്യസന്ധരെങ്കില്‍ സഹോദരന്‍മാരായ നിങ്ങളിലൊരുവന്‍ ഇവിടെ തടവില്‍ കിടക്കട്ടെ; മറ്റുള്ളവര്‍ നിങ്ങളുടെ വീട്ടിലെ പട്ടിണിയകറ്റാന്‍ ധാന്യവുംകൊണ്ടു പോകട്ടെ.
20 : നിങ്ങളുടെ ഇളയ സഹോദരനെ എന്റെയടുക്കല്‍ കൊണ്ടുവരിക; അപ്പോള്‍ നിങ്ങള്‍ പറയുന്നതു നേരെന്നു തെളിയും, നിങ്ങള്‍ക്കു മരിക്കേണ്ടി വരുകയില്ല.
21 : അവര്‍ അപ്രകാരം ചെയ്തു. അവര്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു: ഇത് നമ്മുടെ സഹോദരനോടു നാം ചെയ്തതിന്റെ ഫലമാണ്, തീര്‍ച്ച. അവന്‍ അന്ന് കേണപേക്ഷിച്ചിട്ടും അവന്റെ പ്രാണസങ്കടം കണ്ടിട്ടും നമ്മള്‍ അവനു ചെവികൊടുത്തില്ല. അതുകൊണ്ടാണ് ഈ ദുരിതം നമുക്കിപ്പോള്‍ വന്നിരിക്കുന്നത്.
22 : അപ്പോള്‍ റൂബന്‍ പറഞ്ഞു: കുട്ടിക്കെതിരേതെറ്റു ചെയ്യരുതെന്ന് ഞാന്‍ അന്നു പറഞ്ഞില്ലേ? നിങ്ങള്‍ അതു കേട്ടില്ല. അവന്റെ രക്തം ഇപ്പോള്‍ പകരംചോദിക്കുകയാണ്.
23 : തങ്ങള്‍ പറഞ്ഞതു ജോസഫിനു മനസ്‌സിലായെന്ന് അവര്‍ അറിഞ്ഞില്ല. കാരണം, ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് അവര്‍ ജോസഫുമായി സംസാരിച്ചത്.
24 : ജോസഫ് അവരുടെ അടുത്തുനിന്നു മാറിപ്പോയികരഞ്ഞു; തിരിച്ചുവന്ന് അവരുമായി സംസാരിച്ചു. അവരുടെ കൂട്ടത്തില്‍നിന്നു അവര്‍ കാണ്‍കേ ശിമയോനെ പിടിച്ചു ബന്ധിച്ചു.
25 : അവരുടെ ചാക്കുകളില്‍ ധാന്യം നിറയ്ക്കാനും ഓരോരുത്തന്റെ ചാക്കിലും അവനവന്റെ പണം തിരിയേവയ്ക്കാനും യാത്രയ്ക്കു വേണ്ടതു കൊടുക്കാനും അവന്‍ കല്‍പിച്ചു. ഭൃത്യര്‍ അങ്ങനെ ചെയ്തു.
26 : ധാന്യം കഴുതപ്പുറത്തു കയറ്റി അവര്‍യാത്ര തിരിച്ചു.
27 : വഴിയമ്പലത്തില്‍വച്ചു കഴുതയ്ക്കു തീറ്റികൊടുക്കാന്‍ അവരിലൊരാള്‍ ചാക്കു തുറന്നപ്പോള്‍ താന്‍ കൊടുത്ത പണം ചാക്കിന്റെ മുകള്‍ഭാഗത്ത് ഇരിക്കുന്നതു കണ്ടു.
28 : അവന്‍ സഹോദരന്‍മാരോടു പറഞ്ഞു: എന്റെ പണം ചാക്കില്‍ തിരിയേ വച്ചിരിക്കുന്നു! ഇതു കേട്ടപ്പോള്‍ അവരുടെ ഹൃദയം സ്തംഭിച്ചുപോയി. പേടിച്ചു വിറച്ച് മുഖത്തോടുമുഖം നോക്കിക്കൊണ്ട് അവര്‍ പറഞ്ഞു: എന്താണ് ദൈവം നമ്മോട് ഈ ചെയ്തിരിക്കുന്നത്?
29 : കാനാന്‍ദേശത്ത് തങ്ങളുടെ പിതാവായ യാക്കോബിന്റെയടുത്ത് തിരിച്ചെത്തിയപ്പോള്‍ നടന്നതെല്ലാം അവര്‍ അവനോടു പറഞ്ഞു.
30 : നാടിന്റെ അധിപന്‍ ഞങ്ങളോടു വളരെ പരുഷമായി സംസാരിച്ചു. നാട്ടില്‍ ചാരവൃത്തിക്കെത്തിയവരായി അവന്‍ ഞങ്ങളെ കണക്കാക്കി.
32 : ഒരേ പിതാവിന്റെ പുത്രന്‍മാരായ പന്ത്രണ്ടു സഹോദരന്‍മാരാണു ഞങ്ങള്‍. ഒരുവന്‍ ജീവിച്ചിരിപ്പില്ല. ഇളയവന്‍ കാനാന്‍ദേശത്തു പിതാവിന്റെ കൂടെ ഉണ്ട്.
33 : അപ്പോള്‍, നാടിന്റെ അധിപനായ ആ മനുഷ്യന്‍ പറഞ്ഞു: നിങ്ങള്‍ സത്യസന്ധരാണോ എന്ന് എനിക്ക് അറിയാന്‍ വേണ്ടി നിങ്ങളില്‍ ഒരാളെ എന്റെയടുത്തു നിര്‍ത്തുവിന്‍. മറ്റുള്ളവര്‍ വീട്ടിലെ ക്ഷാമമകറ്റാന്‍ ധാന്യവും വാങ്ങിക്കൊണ്ടു പോകുവിന്‍.
34 : നിങ്ങളുടെ ഇളയ സഹോദരനെ എന്റെയടുക്കല്‍ കൊണ്ടുവരുക. അപ്പോള്‍ നിങ്ങള്‍ ചാരന്‍മാരല്ല, സത്യസന്ധരാണ് എന്ന് എനിക്കു ബോധ്യമാകും. അപ്പോള്‍ നിങ്ങളുടെ സഹോദരനെ ഞാന്‍ വിട്ടുതരാം. നിങ്ങള്‍ക്ക് ഈ നാട്ടില്‍ കച്ചവടം നടത്തുകയുമാകാം.
35 : അവര്‍ ചാക്കഴിച്ച് ധാന്യം കുടഞ്ഞപ്പോള്‍ ഓരോരുത്തന്റെയും പണക്കിഴി അവനവന്റെ ചാക്കിലുണ്ടായിരുന്നു. അവരും അവരുടെ പിതാവും ഇതുകണ്ടു ഭയപ്പെട്ടു.
36 : യാക്കോബ് വിലപിച്ചു: എന്റെ മക്കളെ നിങ്ങള്‍ എനിക്കു നഷ്ടപ്പെടുത്തി! ജോസഫ് നഷ്ടപ്പെട്ടു. ശിമയോനുംപോയി. ഇനി നിങ്ങള്‍ ബഞ്ചമിനെയും കൊണ്ടുപോകും. എല്ലാം എനിക്ക് പ്രതികൂലമായിരിക്കുന്നു.
37 : റൂബന്‍ പിതാവിനോടു പറഞ്ഞു: ഞാന്‍ അവനെ തിരിയേ കൊണ്ടുവന്നില്ലെങ്കില്‍ എന്റെ മക്കളെ രണ്ടുപേരെയും കൊന്നുകൊള്ളുക. അവനെ എന്റെ കൈയിലേല്‍പിക്കുക, ഞാന്‍ അവനെ അങ്ങയുടെ അടുത്തു തിരിയേ കൊണ്ടുവന്നുകൊള്ളാം.
38 : യാക്കോബ് മറുപടി പറഞ്ഞു: എന്റെ മകന്‍ നിങ്ങളുടെകൂടെ പോരില്ല. അവന്റെ സഹോദരന്‍ മരിച്ചുപോയി. ഇനി അവന്‍ മാത്രമേയുള്ളു. വഴിക്കുവച്ച് അവനെന്തെങ്കിലും സംഭവിച്ചാല്‍ തലനരച്ച എന്നെ നിങ്ങള്‍ ദുഃഖത്താടെ പാതാളത്തിലേക്കു തള്ളിവിടും.