1 : യാക്കോബ് തലയുയര്‍ത്തി നോക്കിയപ്പോള്‍ ഏസാവു നാനൂറു പേരുടെ അകമ്പടിയോടെ വരുന്നതു കണ്ടു. ഉടനെ യാക്കോബ് മക്കളെ വേര്‍തിരിച്ച് ലെയായുടെയും റാഹേലിന്റെയും രണ്ടു പരിചാരികമാരുടെയും അടുക്കലായി നിര്‍ത്തി.
2 : അവന്‍ പരിചാരികമാരെയും അവരുടെ മക്കളെയും മുന്‍പിലും ലെയായെയും മക്കളെയും അതിനുപുറകിലും റാഹേലിനെയും ജോസഫിനെയും ഏറ്റവും പുറകിലും നിര്‍ത്തി.
3 : അവന്‍ അവരുടെ മുന്‍പേ നടന്നു. സഹോദരന്റെ അടുത്തെത്തുവോളം ഏഴുതവണ നിലംമുട്ടെ താണുവണങ്ങി.
4 : ഏസാവാകട്ടെ ഓടിച്ചെന്ന് അവനെകെട്ടിപ്പിടിച്ചു ചുംബിച്ചു. ഇരുവരും കരഞ്ഞു.
5 : ഏസാവു തലയുയര്‍ത്തി നോക്കിയപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും കണ്ടു. അവന്‍ ചോദിച്ചു: നിന്റെ കൂടെക്കാണുന്ന ഇവരൊക്കെ ആരാണ്? യാക്കോബു മറുപടി പറഞ്ഞു: അങ്ങയുടെ ഈ ദാസനു ദൈവം കനിഞ്ഞു നല്‍കിയിരിക്കുന്ന മക്കളാണ്.
6 : അപ്പോള്‍ പരിചാരികമാരും അവരുടെ മക്കളും അടുത്തുചെന്ന് ഏസാവിനെ വണങ്ങി.
7 : തുടര്‍ന്ന് ലെയായും അവളുടെ മക്കളും അതിനുശേഷം ജോസഫും റാഹേലും അടുത്തുചെന്ന് താണുവണങ്ങി.
8 : ഏസാവു ചോദിച്ചു: ഞാന്‍ വഴിയില്‍ക്കണ്ട പറ്റങ്ങള്‍കൊണ്ട് നീ എന്താണ് ഉദ്‌ദേശിക്കുന്നത്? യാക്കോബു പറഞ്ഞു: എന്റെ യജമാനനായ അങ്ങയുടെ പ്രീതി നേടുക.
9 : ഏസാവു പറഞ്ഞു: സഹോദരാ, എനിക്ക് അതെല്ലാം വേണ്ടത്രയുണ്ട്. നിന്റേത് നീ തന്നെ എടുത്തുകൊള്ളുക.
10 : യാക്കോബ് അപേക്ഷിച്ചു: അങ്ങനെയല്ല, അങ്ങ് എന്നില്‍ സംപ്രീതനാണെങ്കില്‍, എന്റെ കൈയില്‍നിന്ന് ഈ സമ്മാനം സ്വീകരിക്കുക. കാരണം, ദൈവത്തിന്റെ മുഖം കണ്ടാലെന്നപോലെയാണ് ഞാന്‍ അങ്ങയുടെ മുഖം കണ്ടത്. അത്രയ്ക്കു ദയയോടെയാണ് അങ്ങ് എന്നെ സ്വീകരിച്ചത്.
11 : അങ്ങയുടെ മുന്‍പില്‍ കൊണ്ടുവന്നിരിക്കുന്ന ഈ സമ്മാനങ്ങള്‍ ദയവായി സ്വീകരിക്കുക. എന്തെന്നാല്‍, ദൈവം എന്നോടു കാരുണ്യം കാണിച്ചിരിക്കുന്നു. എല്ലാം എനിക്കു വേണ്ടത്ര ഉണ്ട്. അവന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഏസാവ് അതു സ്വീകരിച്ചു.
12 : ഏസാവു പറഞ്ഞു: നമുക്കുയാത്ര തുടരാം. ഞാന്‍ നിന്റെ മുന്‍പേ നടക്കാം.
13 : യാക്കോബ് പറഞ്ഞു: അങ്ങേക്കറിയാമല്ലോ, മക്കളൊക്കെ ക്ഷീണിച്ചിരിക്കുകയാണെന്ന്. കറവയുള്ള ആടുമാടുകള്‍ എന്റെ കൂടെയുണ്ട്. ഒരു ദിവസത്തേക്കാണെങ്കിലും കൂടുതലായി ഓടിച്ചാല്‍ അവ ചത്തുപോകും.
14 : അതുകൊണ്ട് അങ്ങു മുന്‍പേ പോയാലും. കുഞ്ഞുങ്ങളുടെയും കന്നുകാലികളുടെയും നടപ്പിനൊത്ത് ഞാന്‍ പതുക്കെ വന്ന് സെയിറില്‍ അങ്ങയുടെ അടുത്തെത്തിക്കൊള്ളാം.
15 : എന്റെ ആള്‍ക്കാരില്‍ കുറെപ്പേരെ ഞാന്‍ നിന്റെ കൂടെ നിര്‍ത്തട്ടെ? ഏസാവ് ചോദിച്ചു. യാക്കോബ് മറുപടി പറഞ്ഞു: എന്തിന്? എനിക്ക് അങ്ങയുടെ പ്രീതി മാത്രം മതി.
16 : അതുകൊണ്ട്, ഏസാവ് അന്നുതന്നെ സെയിറിലേക്കു തിരിയെപ്പോയി.
17 : യാക്കോബാകട്ടെ സുക്കോത്തിലേക്കുപോയി, അവിടെ വീടു പണിതു, കന്നുകാലികള്‍ക്കു കൂടുകളും കെട്ടി. അതുകൊണ്ടാണ് ആ സ്ഥലത്തിനു സുക്കോത്ത് എന്നുപേരുണ്ടായത്.