ഇസ്രായേലിനെ ഞെരുക്കിയിരുന്ന ശക്തനായ ഒരു ഭരണാധികാരിയുടെ നാശമാണ് ഗ്രന്ഥത്തിലെ പ്രമേയം. ആ ഭരണാധിപന്‍ ആര് എന്നു വ്യക്തമല്ല. അതുകൊണ്ടുതന്നെ കാലനിര്‍ണയവും എളുപ്പമല്ല. അസ്‌സീറിയാക്കാരെയാണ് ഉദ്‌ദേശിക്കുന്നതെങ്കില്‍ നാഹുമിന്റെ സമകാലികനായിരിക്കണം ഹബക്കുക്ക്. പ്രവാചകനെപ്പറ്റി മറ്റു വിവരണങ്ങളൊന്നും ലഭ്യമല്ല. പ്രവാചകന്റെ രണ്ടു ചോദ്യങ്ങളും കര്‍ത്താവ് അവയ്ക്കു നല്‍കുന്ന മറുപടിയും ഉള്‍ക്കൊള്ളുന്ന ഒരു വിലാപഗാനമാണ് ആദ്യഭാഗം (1, 1-2, 4). നാടാകെ അനീതിയും അക്രമവും നിറഞ്ഞിട്ടും കര്‍ത്താവ് രക്ഷ നല്‍കുന്നില്ല; ദുഷ്ടന്‍ നീതിമാനെ വിഴുങ്ങുമ്പോഴും അവിടുന്ന് നിശ്ശബ്ദനായിരിക്കുന്നു- ഇതാണ് പ്രവാചകന്റെ പ്രശ്‌നം. കര്‍ത്താവ് പ്രവര്‍ത്തിക്കാന്‍ പോകുന്നു, ദുഷ്ടനു ശിക്ഷയും നീതിമാനു സമ്മാനവും ഉണ്ടാകും എന്നു മറുപടി ലഭിക്കുന്നു. മറ്റുള്ളവരെ വെട്ടിവിഴുങ്ങി ശക്തനായിത്തീര്‍ന്ന ദുഷ്ടശത്രുവിനെതിരേയുള്ള അഞ്ചു ശാപങ്ങളാണ് തുടര്‍ന്നു കാണുന്നത് (2, 5-20). തന്റെ ജനത്തെയും അഭിഷിക്തനെയും രക്ഷിക്കാന്‍ ആഗതനാകുന്ന കര്‍ത്താവിനെ ദര്‍ശിച്ച പ്രവാചകന്‍ ഉതിര്‍ക്കുന്ന പ്രാര്‍ഥനാഗാനത്തോടെയാണ് ഗ്രന്ഥം അവസാനിക്കുന്നത് (3, 1-19).