2 : നീ ജറുസലെമില്‍ ചെന്നു വിളിച്ചുപറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്റെ യൗവ്വനത്തിലെ വിശ്വസ്തതയും വധുവിനടുത്ത സ്‌നേഹവും ഞാന്‍ ഓര്‍മിക്കുന്നു. മരുഭൂമിയില്‍, കൃഷിയോഗ്യമല്ലാത്തനാട്ടില്‍, നീ എന്നെ അനുഗമിച്ചതു ഞാന്‍ ഓര്‍ക്കുന്നു.
3 : ഇസ്രായേല്‍ കര്‍ത്താവിന്റെ വിശുദ്ധജനമായിരുന്നു; അവിടുത്തെ വിളവില്‍ ആദ്യഫലവുമായിരുന്നു. അതില്‍ നിന്നു ഭക്ഷിച്ചവര്‍ വിലകൊടുക്കേണ്ടിവന്നു; അവരുടെമേല്‍ വിനാശം നിപതിച്ചു എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.
4 : യാക്കോബിന്റെ ഭവനമേ, ഇസ്രായേല്‍കുടുംബത്തിലെ സകല ഭവനങ്ങളുമേ, കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍.
5 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്‍മാര്‍ എന്നില്‍ എന്തു കുറ്റം കണ്ടിട്ടാണ് എന്നില്‍നിന്ന് അകന്നുപോയത്? മ്ലേച്ഛമായവയെ അനുധാവനം ചെയ്ത് അവരുംമ്ലേച്ഛന്‍മാരായിത്തീര്‍ന്നു.
6 : ഈജിപ്തില്‍നിന്നു മോചിപ്പിച്ച്, വിജനഭൂമിയിലൂടെ, മരുപ്രദേശങ്ങളും ഗര്‍ത്തങ്ങളും നിറഞ്ഞ, വരള്‍ച്ച ബാധിച്ച, മരണത്തിന്റെ നിഴല്‍ വീണ, നാട്ടിലൂടെ, ഞങ്ങളെ നയിച്ച കര്‍ത്താവ് എവിടെ എന്ന് അവര്‍ ചോദിച്ചില്ല.
7 : ഞാന്‍ നിങ്ങളെ സമൃദ്ധി നിറഞ്ഞഒരു ദേശത്തേക്കു കൊണ്ടുവന്നു. അവിടത്തെ ഫലങ്ങളും വിഭവങ്ങളും നിങ്ങള്‍ ആസ്വദിക്കാനായിരുന്നു അത്. എന്നാല്‍, അവിടെയെത്തിയശേഷം എന്റെ ദേശം നിങ്ങള്‍ ദുഷിപ്പിച്ചു; എന്റെ അവകാശം മ്‌ളേച്ഛമാക്കി.
8 : കര്‍ത്താവ് എവിടെ എന്നു പുരോഹിതന്‍മാര്‍ ചോദിച്ചില്ല, നീതിപാലകന്‍ എന്നെ അറിഞ്ഞില്ല. ഭരണകര്‍ത്താക്കള്‍ എന്നെ ധിക്കരിച്ചു; പ്രവാചകന്‍മാര്‍ ബാലിന്റെ നാമത്തില്‍ പ്രവചിച്ചു; വ്യര്‍ഥമായവയെ പിഞ്ചെല്ലുകയും ചെയ്തു.
9 : അതുകൊണ്ടു ഞാന്‍ നിങ്ങളെ കുറ്റം വിധിക്കും; നിങ്ങളുടെ മക്കളുടെ മക്കളുടെമേലും ഞാന്‍ കുറ്റം വിധിക്കും- കര്‍ത്താവ് അരുളിച്ചെയ്യുന്നു.
10 : നിങ്ങള്‍ കടന്നു കിത്തിം ദ്വീപുകളില്‍പോയി നോക്കൂ; ആളയച്ചു കേദാര്‍ദേശത്ത് അന്വേഷിക്കൂ, ഇതുപോലെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നു സൂക്ഷ്മമായി പരിശോധിക്കൂ.
11 : ഏതെങ്കിലും ജനത തങ്ങളുടെ ദേവന്‍മാരെ മാറിയിട്ടുണ്ടോ, അവ വ്യാജദേവന്‍മാരായിരുന്നെങ്കില്‍ത്തന്നെ? എന്നാല്‍, എന്റെ ജനം വ്യര്‍ഥതയ്ക്കുവേണ്ടി തങ്ങളുടെ മഹത്വം കൈവെടിഞ്ഞിരിക്കുന്നു.
13 : എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്‍മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയുംചെയ്തു.
15 : സിംഹങ്ങള്‍ അവന്റെ നേരേ ഗര്‍ജിച്ചു; അത്യുച്ചത്തില്‍ അലറി. അവന്റെ നാട് അവ മരുഭൂമിയാക്കി; അവന്റെ നഗരങ്ങള്‍ നശിപ്പിച്ചു വിജനമാക്കി.
16 : മാത്രമല്ലമെംഫിസിലെയും തഹ്ഫാനിസിലെയും ആളുകള്‍ നിന്റെ ശിരസ്‌സിലെ കിരീടം തകര്‍ത്തു.
17 : യാത്രയില്‍ നിന്നെ നയിച്ചദൈവമായ കര്‍ത്താവിനെ ഉപേക്ഷിക്കുകവഴി നീ ഇവയെല്ലാം സ്വയം വരുത്തിവച്ചതല്ലേ?
18 : നൈല്‍നദിയിലെ വെള്ളം കുടിക്കാന്‍ ഈജിപ്തില്‍ പോകുന്നതുകൊണ്ടു നിനക്ക് എന്തു ഗുണമുണ്ടാകും?യൂഫ്രട്ടീസിലെവെളളം കുടിക്കാന്‍ അസ്‌സീറിയായില്‍ പോകുന്നതു കൊണ്ടു നിനക്ക് എന്തു ഗുണമുണ്ടാകും?
19 : നിന്റെ തന്നെ ദുഷ്ടതയായിരിക്കും നിന്നെ ശിക്ഷിക്കുക; നിന്റെ അവിശ്വസ്ത തയായിരിക്കും നിന്നെ കുറ്റം വിധിക്കുക. നിന്റെ കര്‍ത്താവായ ദൈവത്തെ ഉപേക്ഷിക്കുന്നത് എത്ര ദോഷകരവും കയ്പു നിറഞ്ഞതുമാണെന്നു നീ അനുഭവിച്ചറിയും. എന്നെക്കുറിച്ചുള്ള ഭയം നിന്നിലില്ലെന്നു സൈന്യങ്ങളുടെ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു.
20 : വളരെ മുന്‍പേ നീ നിന്റെ നുകം ഒടിച്ചു; നിന്റെ കെട്ടുകള്‍ പൊട്ടിച്ചു; ഞാന്‍ അടിമവേല ചെയ്യുകയില്ല എന്നു നീ പറഞ്ഞു. എല്ലാ ഉയര്‍ന്ന കുന്നുകളുടെ മുകളിലും, സകല പച്ചമരങ്ങളുടെ ചുവട്ടിലും നീ വേശ്യയെപ്പോലെ വഴങ്ങി.
21 : തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട മുന്തിരിച്ചെടിയായിട്ടാണു ഞാന്‍ നിന്നെ നട്ടത്. പിന്നെ എങ്ങനെ നീ ദുഷിച്ചു കാട്ടുമുന്തിരിയായിത്തീര്‍ന്നു?
22 : എത്രയേറെ താളിയും കാരവും തേച്ചു കുളിച്ചാലും നിന്റെ പാപക്കറ എന്റെ മുന്‍പില്‍ ഉണ്ടായിരിക്കും എന്നു ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
23 : ഞാന്‍ മലിനയല്ല, ബാലിന്റെ പിറകേ പോയിട്ടില്ല എന്നു പറയാന്‍ നിനക്ക് എങ്ങനെ സാധിക്കും? താഴ്‌വരയില്‍ പതിഞ്ഞനിന്റെ കാല്‍പാടുകള്‍ കാണുക; ചെയ്ത കുറ്റം സമ്മതിക്കുക. ഉന്‍മത്തയായി പാഞ്ഞുനടന്ന പെണ്ണൊട്ടകമായിരുന്നു നീ.
24 : മരുഭൂമിയില്‍ പരിചയിച്ച കാട്ടു കഴുത, മദംപൂണ്ടു മത്തുപിടിച്ച് അവള്‍ ഓടുകയായിരുന്നു. അവളുടെ വിഷയാസക്തി ആര്‍ക്കു നിയന്ത്രിക്കാനാവും? അവളെ ആഗ്രഹിക്കുന്നവര്‍ക്ക് അവളെ തേടിപ്പോകേണ്ടിവരില്ല. മൈഥുനമാസത്തില്‍ അവള്‍ അവരുടെ മുന്‍പിലുണ്ടാകും.
25 : നിന്റെ ചെരിപ്പു തേ ഞ്ഞുപോകാതെ സൂക്ഷിക്കുക; തൊണ്ട വരണ്ടുപോകാതെയും. എന്നാല്‍, നീ പറഞ്ഞു: അതു സാധ്യമല്ല; ഞാന്‍ അന്യരുമായി സ്‌നേഹബന്ധത്തിലാണ്; അവരുടെ പിന്നാലെ ഞാന്‍ പോകും.
26 : കണ്ടുപിടിക്കപ്പെടുമ്പോള്‍ കള്ളന്‍ എന്നപോലെ ഇസ്രായേല്‍ഭവനം ലജ്ജിക്കും; അവരും അവരുടെ രാജാക്കന്‍മാരും പ്രഭുക്കന്‍മാരും പുരോഹിതന്‍മാരും പ്രവാചകന്‍മാരും ലജ്ജിക്കും.
27 : നീ എന്റെ പിതാവാണ് എന്നു മരക്കഷണത്തോടും നീ എന്റെ മാതാവാണ് എന്നു കല്ലിനോടും അവര്‍ പറയുന്നു. അവര്‍ മുഖമല്ല പൃഷ്ഠമാണ് എന്റെ നേരേ തിരിച്ചിരിക്കുന്നത്. എന്നാല്‍ അനര്‍ഥം വരുമ്പോള്‍ അവര്‍ വന്ന് എന്നോടു ഞങ്ങളെ രക്ഷിക്കണമേ എന്നു പറയുന്നു.
28 : യൂദാ, നീ നിനക്കായി നിര്‍മിച്ച ദേവന്‍മാരെവിടെ? നിന്റെ കഷ്ടകാലത്തു നിന്നെ രക്ഷിക്കാന്‍ കഴിവുണ്ടെങ്കില്‍ അവര്‍ എഴുന്നേറ്റു വരട്ടെ. നിന്റെ നഗരങ്ങളുടെ എണ്ണത്തിനൊപ്പം ദേവന്‍മാര്‍ നിനക്കുണ്ടല്ലോ.
29 : നിങ്ങള്‍ എന്തിന് എന്റെ നേരേ പരാതികള്‍ ഉന്നയിക്കുന്നു? നിങ്ങളെല്ലാവരും എന്നോടു മറുതലിച്ചിരിക്കുന്നു? കര്‍ത്താവ് അരുളിച്ചെയ്യുന്നു.
30 : ഞാന്‍ നിങ്ങളുടെ മക്കളെ പ്രഹരിച്ചതു വെറുതെയായിപ്പോയി. അവര്‍ തെറ്റുതിരുത്തിയില്ല. ആര്‍ത്തിപൂണ്ട സിംഹത്തെപ്പോലെ നിങ്ങളുടെതന്നെ വാള്‍ നിങ്ങളുടെ പ്രവാചകന്‍മാരെ വിഴുങ്ങി.
31 : ഈ തലമുറ കര്‍ത്താവിന്റെ വാക്കു കേള്‍ക്കട്ടെ. ഇസ്രായേലിനു ഞാന്‍ ഒരു മരുഭൂമിയായിരുന്നോ, അന്ധകാരം നിറഞ്ഞദേശം ആയിരുന്നോ? അല്ലെങ്കില്‍ പിന്നെ എന്തിനാണു ഞങ്ങള്‍ സ്വതന്ത്രരാണ്, ഇനിയൊരിക്കലും നിന്റെ അടുക്കല്‍ ഞങ്ങള്‍ വരുകയില്ല എന്ന് എന്റെ ജനം പറയുന്നത്?
32 : യുവതി തന്റെ ആഭരണങ്ങളോ മണവാട്ടി തന്റെ വിവാഹവസ്ത്രമോ മറക്കാറുണ്ടോ? എന്നാല്‍ എണ്ണമറ്റ ദിനങ്ങളായി എന്റെ ജനം എന്നെ മറന്നിരിക്കുന്നു.
33 : കാമുകന്‍മാരെ കണ്ടുപിടിക്കാന്‍ നീ എത്ര സമര്‍ഥയാണ്. വേശ്യകളെപ്പോലും പഠിപ്പിക്കാന്‍പോന്നവളാണു നീ.
34 : നിന്റെ വസ്ത്രാഞ്ചലത്തില്‍ നിരപരാധരായ പാവങ്ങളുടെ ജീവരക്തം പുരണ്ടിരിക്കുന്നു; അവരാരും ഭവനഭേദം നടത്തുന്നതായി നീ കണ്ടില്ല.
35 : ഇതൊക്കെയായിട്ടും ഞാന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല, അവിടുത്തേക്ക് എന്നോടുയാതൊരുകോപവുമില്ല എന്നു നീ പറയുന്നു. പാപംചെയ്തിട്ടില്ല എന്നു നീ പറഞ്ഞതുകൊണ്ടു നിന്നെ ഞാന്‍ കുറ്റംവിധിക്കും. എത്ര ലാഘ വത്തോടെ നീ വഴി മാറി നടക്കുന്നു.
36 : അസ്‌സീറിയായെപ്പോലെ ഈജിപ്തും നിന്നെ അപമാനിക്കും.
37 : അവിടെനിന്നും തലയില്‍ കൈവച്ചുകൊണ്ടു നീ മടങ്ങിവരും; നീ വിശ്വാസമര്‍പ്പിക്കുന്നവരെ കര്‍ത്താവ് നിരാകരിച്ചിരിക്കുന്നു. അവരില്‍നിന്നുയാതൊരു നന്‍മയും നിനക്കു കൈവരുകയില്ല.