1 : കര്‍ത്താവിനെ അന്വേഷിക്കുന്നവരേ, രക്ഷ തേടുന്നവരേ, എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗര്‍ഭത്തിലേക്കും നോക്കുവിന്‍.
2 : നിങ്ങളുടെ പിതാവായ അബ്രാഹത്തെയും നിങ്ങളെ വഹിച്ച സാറായെയും നോക്കുവിന്‍! അബ്രാഹം ഏകനായിരിക്കേ ഞാന്‍ അവനെ വിളിച്ചു; ഞാന്‍ അവനെ അനുഗ്രഹിച്ചു. അവന്‍ വര്‍ധിച്ചു പെരുകി.
4 : എന്റെ ജനമേ, എന്റെ വാക്കു കേള്‍ക്കുവിന്‍. എന്റെ രാജ്യമേ, എനിക്കു ചെവിതരുവിന്‍. എന്നില്‍നിന്ന് ഒരു നിയമം പുറപ്പെടും; എന്റെ നീതി ജനതകള്‍ക്കു പ്രകാശമായി ഭവിക്കും.
5 : ഞാന്‍ വേഗം അവരെ മോചിപ്പിക്കും. എന്റെ രക്ഷ കടന്നു വരുന്നു. എന്റെ കരം ജനതകളെ ഭരിക്കും. തീരദേശങ്ങള്‍ എന്നെ കാത്തിരിക്കുകയും എന്റെ ഭരണം ആഗ്രഹിക്കുകയും ചെയ്യുന്നു.
6 : നിങ്ങള്‍ മുകളില്‍ ആകാശത്തേക്കും താഴെ ഭൂമിയിലേക്കും നോക്കുവിന്‍, ആകാശം പുകപോലെ അപ്രത്യക്ഷമാകും. ഭൂമി വസ്ത്രംപോലെ പഴകും. അതിലെ നിവാസികള്‍ കൊതുകുപോലെ ചത്തുപോകും. എന്നാല്‍, ഞാന്‍ നല്‍കുന്ന രക്ഷ നിത്യമാണ്; മോചനം അനന്തവും.
7 : ന്യായമറിയുന്നവരും, എന്റെ നിയമം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരുമായ ജനമേ, എന്റെ വാക്കു കേള്‍ക്കുവിന്‍. മനുഷ്യരുടെ നിന്ദനത്തെ ഭയപ്പെടുകയോ ശകാരങ്ങളില്‍ സംഭ്രമിക്കുകയോ വേണ്ടാ.
8 : വസ്ത്രംപോലെ ഇരട്ടവാലനും കമ്പിളിപോലെ പുഴുവും അവരെ തിന്നൊടുക്കും; എന്നാല്‍, ഞാന്‍ നല്‍കുന്ന മോചനം നിത്യമാണ്; രക്ഷ തലമുറകളോളം നിലനില്‍ക്കും.
9 : കര്‍ത്താവിന്റെ ഭുജമേ, ഉണരുക, ഉണര്‍ന്നു ശക്തി ധരിക്കുക. മുന്‍കാല തല മുറകളെ, പൂര്‍വകാലങ്ങളിലെപ്പോലെ ഉണരുവിന്‍. റാഹാബിനെ വെട്ടിനുറുക്കിയതും മഹാസര്‍പ്പത്തെ കുത്തിപ്പിളര്‍ന്നതും അങ്ങല്ലേ!
10 : അത്യഗാധത്തിലെ ജലത്തെ വറ്റിച്ചത് അങ്ങല്ലേ? മോചിതര്‍ക്കു കടന്നുപോകാന്‍ സമുദ്രത്തിന്റെ ആഴത്തില്‍ പാതയൊരുക്കിയതും അങ്ങല്ലേ?
12 : ഞാന്‍ തന്നെ നിന്നെ ആശ്വസിപ്പിക്കുന്നവന്‍. മരണമുള്ള മനുഷ്യനെയും തൃണസദൃശനായ മനുഷ്യ സന്തതിയെയും നീ എന്തിനു ഭയപ്പെടണം?
13 : ഭൂമിക്ക് അടിസ്ഥാനമിടുകയും ആകാശത്തെ വിരിക്കുകയും ചെയ്ത നിന്റെ സ്രഷ്ടാവായ കര്‍ത്താവിനെ നീ മറന്നുകളഞ്ഞോ? നിന്നെ നശിപ്പിക്കാന്‍ വരുന്ന പീഡകന്റെ ക്രോധത്തെക്കുറിച്ചു നീ നിരന്തരം ഭയപ്പെടുന്നതെന്തിന്? നിന്റെ പീഡകന്റെ ക്രോധമെവിടെ?
14 : അടിമകള്‍ വേഗം മോചിതരാകും. അവര്‍ മരിക്കുകയോ പാതാളത്തില്‍ വീഴുകയോ ഇല്ല. അവര്‍ക്ക് ആഹാരം മുടങ്ങുകയില്ല.
15 : തിരമാലകള്‍ അലറുംവിധം കടലിനെ ക്‌ഷോഭിപ്പിക്കുന്ന നിന്റെ ദൈവമായ കര്‍ത്താവാണു ഞാന്‍. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് എന്റെ നാമം.
16 : ആകാശത്തെ വിരിച്ചും, ഭൂമിക്ക് അടിസ്ഥാനമിട്ടും സീയോനോടു നീ എന്റെ ജനമാണ് എന്നു പറഞ്ഞും എന്റെ വചനം നിന്റെ അധരങ്ങളില്‍ ഞാന്‍ നിക്‌ഷേപിച്ചിരിക്കുന്നു. എന്റെ കരത്തിന്റെ തണലില്‍ ഞാന്‍ നിന്നെ മറച്ചിരിക്കുന്നു.
17 : ക്രോധത്തിന്റെ പാനപാത്രം കര്‍ത്താവിന്റെ കരത്തില്‍ നിന്നു വാങ്ങിക്കുടിക്കുകയും പരിഭ്രാന്തിയുടെ പാനപാത്രം മട്ടുവരെ ഊറ്റിക്കുടിക്കുകയും ചെയ്ത ജറുസലെമേ, ഉണരുക, ഉണര്‍ന്നെഴുന്നേല്‍ക്കുക.
18 : അവള്‍ പ്രസവിച്ച പുത്രന്‍മാരില്‍ ആരും അവളെ നയിക്കാനില്ല. അവള്‍ പോറ്റിയ പുത്രന്‍മാരില്‍ ആരും അവളെ കൈപിടിച്ചുനടത്താനില്ല.
19 : ഈ രണ്ടു നൈര്‍ഭാഗ്യങ്ങളും നിനക്കു ഭവിച്ചിരിക്കുന്നു. ആര് നിന്നോട് സഹതപിക്കും? ശൂന്യതയും നാശവും പഞ്ഞവും വാളും - ആര് നിന്നെ ആശ്വസിപ്പിക്കും?
22 : തന്റെ ജനത്തിനുവേണ്ടി വാദിക്കുന്ന നിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ പരിഭ്രാന്തിയുടെ പാനപാത്രം നിന്റെ കൈയില്‍നിന്നു ഞാന്‍ എടുത്തുമാറ്റിയിരിക്കുന്നു. ക്രോധത്തിന്റെ പാനപാത്രം മേലില്‍ നീ കുടിക്കുകയില്ല.
23 : കുനിയുക, ഞാന്‍ കടന്നുപോകട്ടെ എന്നു നിന്നെ ദ്രോഹിച്ചവര്‍ പറയുമ്പോള്‍ അവര്‍ക്കു കടന്നുപോകാനുള്ള നിലവും തെരുവീഥിയുംപോലെ നീ നിന്റെ പുറം വിട്ടുകൊടുത്തിരുന്നല്ലോ. അവരുടെ കൈയില്‍ ഞാന്‍ ഈ പാന പാത്രം വച്ചുകൊടുക്കും.