1 : നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു: ആശ്വസിപ്പിക്കുവിന്‍, എന്റെ ജനത്തെ സമാശ്വസിപ്പിക്കുവിന്‍!
2 : ജറുസലെമിനോടു സൗമ്യമായി സംസാരിക്കുകയും അവളോടു പ്രഘോഷിക്കുകയും ചെയ്യുവിന്‍! അവളുടെ അടിമത്തം അവസാനിച്ചു; തിന്‍മകള്‍ ക്ഷമിച്ചിരിക്കുന്നു. എല്ലാ പാപങ്ങള്‍ക്കും കര്‍ത്താവില്‍നിന്ന് ഇരട്ടി ശിക്ഷയും ലഭിച്ചിരിക്കുന്നു.
3 : ഒരു സ്വരം ഉയരുന്നു: മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍. വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിന്‍.
4 : താഴ്‌വരകള്‍ നികത്തപ്പെടും; മലകളും കുന്നുകളും താഴ്ത്തപ്പെടും. കുന്നും കുഴിയുമായ സ്ഥലങ്ങള്‍ നിരപ്പാകും.
5 : ദുര്‍ഘടപ്രദേശങ്ങള്‍ സമതലമാകും. കര്‍ത്താവിന്റെ മഹത്വം വെളിപ്പെടും. മര്‍ത്യരെല്ലാവരും ഒരുമിച്ച് അതു ദര്‍ശിക്കും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.
6 : വീണ്ടും സ്വരമുയര്‍ന്നു: ഉദ്‌ഘോഷിക്കുക! ഞാന്‍ ആരാഞ്ഞു: ഞാന്‍ എന്ത് ഉദ്‌ഘോഷിക്കണം? ജഡം തൃണം മാത്രം; അതിന്റെ സൗന്ദര്യം വയലിലെ പുഷ്പംപോലെ ക്ഷണികവും!
8 : പുല്ലു കരിയുന്നു; പുഷ്പം വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമാകട്ടെ എന്നേക്കും നിലനില്‍ക്കും.
9 : സദ്‌വാര്‍ത്തയുമായി വരുന്ന സീയോനേ, ഉയര്‍ന്ന മലയില്‍ക്കയറി ശക്തിയോടെ സ്വരമുയര്‍ത്തി പറയുക; സദ്‌വാര്‍ത്തയുമായി വരുന്ന ജറുസലെമേ, നിര്‍ഭയം വിളിച്ചു പറയുക;
10 : യൂദായുടെ പട്ടണങ്ങളോടു പറയുക: ഇതാ, നിങ്ങളുടെ ദൈവം! ഇതാ, ദൈവമായ കര്‍ത്താവ് ശക്തിയോടെ വരുന്നു. അവിടുന്ന് കരബലത്താല്‍ ഭരണം നടത്തുന്നു. സമ്മാനം അവിടുത്തെ കൈയിലുണ്ട്. പ്രതിഫലവും അവിടുത്തെ മുന്‍പിലുണ്ട്.
11 : ഇടയനെപ്പോലെ അവിടുന്ന് തന്റെ ആട്ടിന്‍കൂട്ടത്തെ മേയിക്കുന്നു. അവിടുന്ന് ആട്ടിന്‍കുട്ടികളെ കരങ്ങളില്‍ ചേര്‍ത്തു മാറോടണച്ച് തള്ളയാടുകളെ സാവധാനം നയിക്കുന്നു.
അതുല്യനായ ദൈവം
12 : കൈക്കുമ്പിളില്‍ ആഴികളെ അളക്കുകയും, ആകാശവിശാലതയെ ചാണില്‍ ഒതുക്കുകയും ഭൂമിയിലെ പൊടിയെ അളവുപാത്രത്തില്‍ ഉള്‍ക്കൊള്ളിക്കുകയും പര്‍വതങ്ങളുടെ ഭാരം വെള്ളിക്കോലില്‍ നിശ്ചയിക്കുകയും കുന്നുകളെ തുലാസില്‍ തൂക്കുകയും ചെയ്തവനാര്?
13 : കര്‍ത്താവിന്റെ ആത്മാവിനെ നിയന്ത്രിക്കാന്‍ ആരുണ്ട്? ഏത് ഉപദേശകന്‍ അവിടുത്തേക്കു പ്രബോധനം നല്‍കി?
14 : ആരോട് അവിടുന്ന് ഉപദേശം തേടി? നീതിയുടെ പാത അവിടുത്തെ പഠിപ്പിക്കുകയും അവിടുത്തേക്ക് ജ്ഞാനം പകര്‍ന്നു കൊടുത്ത്, അറിവിന്റെ മാര്‍ഗം നിര്‍ദേശിക്കുകയും ചെയ്തത് ആര്?
15 : ജനതകള്‍ അവിടുത്തേക്ക് തൊട്ടിയില്‍ ഒരുതുള്ളി വെള്ളംപോലെയും വെള്ളിക്കോലില്‍ പൊടിപോലെയും ആണ്. ദ്വീപുകളെ അവിടുന്ന് നേര്‍ത്ത പൊടിപോലെ കരുതുന്നു.
16 : ലബനോന്‍ വിറകിനു തികയുകയില്ല; അവിടെയുള്ള മൃഗങ്ങള്‍ ഒരു ദഹനബലിക്കു മതിയാവുകയില്ല.
17 : അവിടുത്തെ മുന്‍പില്‍ ജനതകള്‍ ഒന്നുമല്ല. ഒന്നുമില്ലായ്മയ്ക്കും ശൂന്യതയ്ക്കും താഴെയേ അവിടുന്ന് അവയ്ക്കു സ്ഥാനം നല്‍കിയിട്ടുള്ളു.
18 : ദൈവത്തെ ആരോടു നിങ്ങള്‍ തുലനം ചെയ്യും? അവിടുത്തോടു സാദൃശ്യമുള്ള രൂപമേത്?
21 : നിങ്ങള്‍ക്കറിഞ്ഞുകൂടേ? കേട്ടിട്ടില്ലേ? ആരംഭം മുതല്‍ക്കേ നിങ്ങളോടിതു പറഞ്ഞിട്ടില്ലേ? ഭൂമിയുടെ അടിസ്ഥാനങ്ങളില്‍നിന്നു നിങ്ങള്‍ ഗ്രഹിച്ചിട്ടില്ലേ?
22 : ഭൂമിക്കു മുകളില്‍ ആകാശവിതാനത്തിന് ഉപരി ഉപവിഷ്ടനായിരിക്കുന്നവനാണ് അവിടുന്ന്; ഭൂവാസികള്‍ വിട്ടിലുകള്‍ക്ക് തുല്യരാണ്. അവിടുന്ന് ആകാശത്തെ തിരശ്ശീല പോലെ നിവര്‍ത്തുകയും കൂടാരം പോലെ വിരിക്കുകയും ചെയ്യുന്നു.
23 : അവിടുന്ന് ഭൂമിയിലെ പ്രഭുക്കന്‍മാരെ ഇല്ലാതാക്കുകയും ഭരണാധിപന്‍മാരെ ശൂന്യരാക്കുകയും ചെയ്യുന്നു.
24 : നട്ടയുടനെ, വിതച്ചയുടനെ, വേരെടുത്തയുടനെ അവിടുത്തെനിശ്വാസത്തില്‍ അവ കരിഞ്ഞു പോകുന്നു; വൈക്കോലിനെയന്നെപോലെ കൊടുങ്കാറ്റ് അവയെ പറത്തിക്കളയുന്നു.
25 : ആരോടു നിങ്ങളെന്നെ ഉപമിക്കും, ആരോടാണെനിക്കു സാദൃശ്യം എന്നു പരിശുദ്ധനായവന്‍ ചോദിക്കുന്നു.
26 : നിങ്ങള്‍ കണ്ണുയര്‍ത്തി കാണുവിന്‍, ആരാണിവയെല്ലാം സൃഷ്ടിച്ചത്? പേരു ചൊല്ലി വിളിച്ച് അവയുടെ ഗണത്തെ എണ്ണ മനുസരിച്ച് പുറത്തു കൊണ്ടുവരുന്നവന്‍ തന്നെ. അവിടുത്തെ ശക്തിയുടെ മഹത്വവും പ്രഭാവവും മൂലം അവയിലൊന്നുപോലും നഷ്ടപ്പെടുന്നില്ല.
27 : യാക്കോബേ, ഇസ്രായേലേ, എന്റെ വഴികള്‍ കര്‍ത്താവില്‍നിന്നു മറഞ്ഞിരിക്കുന്നു. എന്റെ അവകാശം ദൈവം കണക്കിലെടുക്കുന്നില്ല എന്നു നീ പരാതി പറയുന്നത് എന്തുകൊണ്ടാണ്?
28 : നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ കേട്ടിട്ടില്ലേ? കര്‍ത്താവ് നിത്യനായ ദൈവവും ഭൂമി മുഴുവന്റെയും സ്രഷ്ടാവുമാണ്. അവിടുന്ന് ക്ഷീണിക്കുകയോ തളരുകയോ ഇല്ല; അവിടുത്തെ മനസ്‌സ് അഗ്രാഹ്യമാണ്.
29 : തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു; ദുര്‍ബലനു ശക്തി പകരുകയും ചെയ്യുന്നു.