1 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍േറതല്ലാത്ത പദ്ധതികള്‍ നടപ്പിലാക്കുകയും എനിക്ക് അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്ത് പാപം കുന്നുകൂട്ടിയ അനുസരണമില്ലാത്ത സന്തതികള്‍ക്കു ദുരിതം!
2 : അവര്‍ എന്റെ ആലോചന ആരായാതെ ഈജിപ്തിലേക്കു പോയി ഫറവോയെ അഭയംപ്രാപിക്കുകയും ഈജിപ്തിന്റെ തണലില്‍ സങ്കേ തം തേടുകയും ചെയ്തു.
3 : അതിനാല്‍, ഫറവോയുടെ സംരക്ഷണം നിങ്ങള്‍ക്കു ലജ്ജയും ഈജിപ്തിന്റെ തണലിലെ സങ്കേതം നിങ്ങള്‍ക്ക് അപമാനവും ആകും.
4 : അവന്റെ ഉദ്യോഗസ്ഥന്‍മാര്‍ സോവാനിലും നയതന്ത്ര പ്രതിനിധികള്‍ ഹാനെസിലും എത്തിയിട്ടും നിങ്ങള്‍ നിഷ്പ്രയോജനമായ ഈ ജനത നിമിത്തം അപമാനിതരായി.
5 : സഹായമോ നേട്ടമോ അല്ല, അവര്‍മൂലം ലഭിച്ചത്, ലജ്ജയും അപമാനവും മാത്രം.
7 : ഈജിപ്തിന്റെ സഹായം വ്യര്‍ഥ വും നിഷ്ഫലവും ആണ്. അതിനാല്‍, ഞാന്‍ അവളെ നിശ്ചലയായി ഇരിക്കുന്ന റാഹാബ് എന്നുവിളിച്ചു.
അവിശ്വസ്തജനം
8 : വരുംനാളില്‍ എന്നേക്കുമുള്ള സാക്ഷ്യത്തിനായി ഇത് അവരുടെ മുന്‍പില്‍ ഒരു ഫലകത്തില്‍ രേഖപ്പെടുത്തുകയും പുസ്ത കത്തില്‍ എഴുതുകയും ചെയ്യുക.
9 : എന്തെന്നാല്‍, അവര്‍ കലഹിക്കുന്ന ജനവും വ്യാജം പറയുന്ന മക്കളും കര്‍ത്താവിന്റെ ഉപദേശം ശ്രവിക്കാത്ത സന്തതികളും ആണ്.
10 : ദര്‍ശിക്കരുത് എന്ന് ദീര്‍ഘദര്‍ശികളോടും, ശരിയായിട്ടുള്ളതു ഞങ്ങളോടു പ്രവചിക്കരുത്, മറിച്ച്, കേള്‍ക്കാന്‍ ഇന്‍പമുള്ളതും മിഥ്യയായിട്ടുള്ളതും മാത്രം പറയുക,
11 : നേര്‍വഴി വിട്ടുപോവുക, മാര്‍ഗത്തില്‍ നിന്നു പിന്തിരിയുക, ഇസ്രായേലിന്റെ പരിശുദ്ധനെപ്പറ്റി ഇനി ഒന്നും ഞങ്ങള്‍ക്കു കേള്‍ക്കേണ്ടതില്ല എന്ന് പ്രവാചകരോടും അവര്‍ പറയുന്നു.
14 : അതു നിര്‍ദയം അടിച്ചുടച്ച കുശവന്റെ കലംപോലെ ആയിരിക്കും. അടുപ്പില്‍ നിന്നു തീ കോരുന്നതിനോ, കല്‍ത്തൊട്ടിയില്‍ നിന്നു വെള്ളം കോരിയെടുക്കുന്നതിനോ ഉപകരിക്കുന്ന ഒരു കഷണംപോലും അതില്‍ അവശേഷിക്കുകയില്ല.
15 : അതിനാല്‍, ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു: തിരിച്ചുവന്ന് സ്വസ്ഥമായിരുന്നാല്‍ നിങ്ങള്‍ രക്ഷപെടും. സ്വസ്ഥതയും ആശ്രയവും ആയിരിക്കും നിങ്ങളുടെ ബലം. എന്നാല്‍, നിങ്ങള്‍ അങ്ങനെ ആയിരിക്കുകയില്ല.
16 : നിങ്ങള്‍ പറഞ്ഞു: ഇല്ല, ഞങ്ങള്‍ കുതിരപ്പുറത്ത് കയറി ശീഘ്രം സഞ്ചരിക്കും. അതിനാല്‍, നിങ്ങള്‍വേഗം അകന്നു പോകും. ഞങ്ങള്‍ ശീഘ്ര തയുള്ള പടക്കുതിരയുടെ പുറത്തു സഞ്ചരിക്കും എന്നു നിങ്ങള്‍ പറഞ്ഞു. അതിനാല്‍, നിങ്ങളെ പിന്തുടരുന്നവരും അതിവേഗമായിരിക്കും വരുക.
17 : ഒരുവനെ പേടിച്ച് ആയിരം പേര്‍ ഓടും. അഞ്ചുപേര്‍ ഭീഷണിപ്പെടുത്തിയാല്‍ നിങ്ങളെല്ലാവരും ഓടും. നിങ്ങളില്‍ അവശേഷിക്കുന്നവര്‍ മലമുകളിലെ കൊടിമരവും കുന്നിന്‍മുകളിലെ ചൂണ്ടുപലകയുംപോലെ ആയിരിക്കും.
19 : ജറുസലെമില്‍ വസിക്കുന്ന സീയോന്‍ ജനമേ, ഇനിമേല്‍ നീ കരയുകയില്ല; നിന്റെ വിലാപസ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും; അവിടുന്ന് അതു കേട്ട് നിനക്ക് ഉത്തരമരുളും.
20 : കര്‍ത്താവ് നിനക്കു കഷ്ട തയുടെ അപ്പവും ക്‌ളേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നില്‍നിന്നു മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങള്‍ നിന്റെ ഗുരുവിനെ ദര്‍ശിക്കും.
21 : നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്റെ കാതുകള്‍ പിന്നില്‍ നിന്ന്, ഒരു സ്വരം ശ്രവിക്കും; ഇതാണു വഴി, ഇതിലേ പോവുക.
22 : അപ്പോള്‍, നിങ്ങളുടെ വെള്ളിപൊതിഞ്ഞകൊത്തുവിഗ്രഹങ്ങളെയും സ്വര്‍ണംപൂശിയ വാര്‍പ്പു വിഗ്രഹങ്ങളെയും നിങ്ങള്‍ നിന്ദിക്കും. ദൂരെപ്പോകുവിന്‍ എന്നു പറഞ്ഞ് നിങ്ങള്‍ അവയെ മലിനവസ്തുക്കളെന്നപോലെ എറിഞ്ഞുകളയും.
23 : അവിടുന്ന് നീ വിതയ്ക്കുന്ന വിത്തിനു മഴ നല്‍കും; ധാന്യം സമൃദ്ധമായി വിളയും; അന്ന് നിന്റെ കന്നുകാലികള്‍ വിശാലമായ മേച്ചില്‍പുറങ്ങളില്‍ മേയും.
24 : നിലം ഉഴുകുന്ന കാളകളും കഴുതകളും കോരികകൊണ്ടും പല്ലികൊണ്ടും ഒരുക്കിയതും ഉപ്പു ചേര്‍ത്തതുമായ വൈക്കോല്‍ തിന്നും.
25 : മഹാസംഹാരത്തിന്റെ ദിനത്തില്‍ ഗോപുരങ്ങള്‍ വീണു തകരുമ്പോള്‍ ഉന്നതമായ പര്‍വതങ്ങളിലും കുന്നുകളിലും വെള്ളം നിറഞ്ഞഅരുവികള്‍ ഉണ്ടാകും.
26 : കര്‍ത്താവ് തന്റെ ജനത്തിന്റെ മുറിവുകള്‍ വച്ചുകെട്ടുകയും തന്റെ പ്രഹരംകൊണ്ടുണ്ടായ മുറിവുകള്‍ സുഖപ്പെടുത്തുകയും ചെയ്യുന്ന ദിവസം ചന്ദ്രപ്രകാശം സൂര്യന്റെ ശോഭപോലെയും, സൂര്യപ്രകാശം ഏഴു ദിവസങ്ങളിലെ പ്രകാശം ഒന്നിച്ചായിരുന്നാലെന്നപോലെ ഏഴിരട്ടിയും ആകും.
അസ്‌സീറിയായ്ക്കു ശിക്ഷ
27 : അവിടുത്തെ കോപംകൊണ്ടു ജ്വലിച്ചും കനത്ത പുക വമിച്ചും കൊണ്ട് ഇതാ, കര്‍ത്താവിന്റെ നാമം ദൂരെ നിന്നു വരുന്നു. അവിടുത്തെ അധരങ്ങള്‍ രോഷാകുലമാണ്; അവിടുത്തെനാവ് ദഹിപ്പിക്കുന്ന അഗ്‌നിപോലെയും ആണ്.
28 : കവിഞ്ഞൊഴുകുന്നതും കഴുത്തുവരെ എത്തുന്നതുമായ നദിക്കു തുല്യമാണ് അവിടുത്തെ ശ്വാസം. അത് ജനതകളെ നാശത്തിന്റെ അരിപ്പയില്‍ അരിക്കുന്നു; അവരുടെ താടിയെല്ലില്‍ വഴിതെറ്റിക്കുന്ന കടിഞ്ഞാണ്‍ ബന്ധിക്കുന്നു.
30 : ഉഗ്രകോപത്തിലും ദഹിപ്പിക്കുന്ന അഗ്‌നിജ്വാലയിലും ഇടിമുഴക്കത്തിലും കന്‍മഴയിലും കര്‍ത്താവ് പ്രഹരിക്കാന്‍ കരം വീശുന്നതു നിങ്ങള്‍ കാണുകയും അവിടുത്തെ ഗംഭീരശബ്ദം നിങ്ങള്‍ കേള്‍ക്കുകയും ചെയ്യും.
31 : കര്‍ത്താവ് തന്റെ ദണ്‍ഡുകൊണ്ട് പ്രഹരിക്കുമ്പോള്‍ അവിടുത്തെ സ്വരം കേട്ട് അസ്‌സീറിയര്‍ ഭയവിഹ്വലരായിത്തീരും.
32 : ശിക്ഷാദണ്‍ഡുകൊണ്ട് കര്‍ത്താവ് അടിക്കുന്ന ഓരോ അടിയോടുംകൂടെ തപ്പിന്റെയും കിന്നരത്തിന്റെയും നാദം ഉയരും. കരം ചുഴറ്റി അവിടുന്ന് അവരോടുയുദ്ധം ചെയ്യും.
33 : ദഹിപ്പിക്കാനുള്ള സ്ഥലം പണ്ടേ ഒരുക്കിയിട്ടുണ്ട്; രാജാവിനു വേണ്ടിയാണ് അത് ഒരുക്കിയിരിക്കുന്നത്. അതിന്റെ ചിത ആഴമേറിയതും വിസ്താര മുള്ളതുമാണ്; അഗ്‌നിയും വിറകും ധാരാളം കരുതിയിട്ടുണ്ട്. കര്‍ത്താവിന്റെ നിശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ ജ്വലിപ്പിക്കുന്നു.