1 : എന്റെ പ്രിയനുവേണ്ടി, അവനു തന്റെ മുന്തിരിത്തോട്ടത്തിനു നേരേയുള്ള സ്‌നേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഞാന്‍ ഒരു ഗാനം ആലപിക്കട്ടെ. വളരെ ഫലപുഷ്ടിയുള്ള കുന്നില്‍ എന്റെ പ്രിയന് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
2 : അവന്‍ അതു കിളച്ചു കല്ലുകള്‍ നീക്കി വിശിഷ്ടമായ മുന്തിരിച്ചെടികള്‍ നട്ടുപിടിപ്പിച്ചു; അതിന്റെ മധ്യത്തില്‍ അവന്‍ ഒരു കാവല്‍മാടം പണിതു; മുന്തിരിച്ചക്കു കുഴിച്ചിടുകയും ചെയ്തു. അത് വിശിഷ്ടമായ മുന്തിരിപ്പഴം നല്‍കുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതു പുറപ്പെടുവിച്ചതു കാട്ടുമുന്തിരിപ്പഴമാണ്.
3 : ജറുസലെം നിവാസികളേ, യൂദായില്‍ വസിക്കുന്നവരേ, എന്നെയും എന്റെ മുന്തിരിത്തോട്ടത്തെയും കുറിച്ച് നിങ്ങള്‍തന്നെ വിധി പറയുവിന്‍.
4 : എന്റെ മുന്തിരിത്തോട്ടത്തിനു വേണ്ടി ഞാന്‍ ചെയ്തതിലേറെ എന്താണ് ചെയ്യേണ്ടിയിരുന്നത്? ഞാന്‍ നല്ല മുന്തിരി അതില്‍ നിന്നു പ്രതീക്ഷിച്ചപ്പോള്‍ എന്തുകൊണ്ടാണ് അതു കാട്ടുമുന്തിരിപ്പഴം പുറപ്പെടുവിച്ചത്?
5 : ഈ മുന്തിരിത്തോപ്പിനോടു ഞാന്‍ എന്തു ചെയ്യുമെന്ന് ഇപ്പോള്‍ പറയാം. ഞാന്‍ അതിന്റെ വേലി പൊളിച്ചുകളഞ്ഞ് നാശത്തിനു വിട്ടുകൊടുക്കും. അതിന്റെ മതിലുകള്‍ ഞാന്‍ ഇടിച്ചു തകര്‍ക്കും. തോട്ടം ചവിട്ടി മെതിക്കപ്പെടും.
6 : ഞാന്‍ അതിനെ ശൂന്യമാക്കും; അതിനെ വെട്ടിയൊരുക്കുകയോ അതിന്റെ ചുവടു കിളയ്ക്കുകയോ ചെയ്യുകയില്ല. അവിടെ മുള്‍ച്ചെടികളും മുള്ളുകളും വളരും. അതിന്‍മേല്‍ മഴ വര്‍ഷിക്കരുതെന്നു ഞാന്‍ മേഘങ്ങളോട് ആജ്ഞാപിക്കും.
7 : സൈന്യങ്ങളുടെ കര്‍ത്താവിന്റെ മുന്തിരിത്തോട്ടം ഇസ്രായേല്‍ ഭവനമാണ്. യൂദാജനമാണ്, അവിടുന്ന് ആനന്ദം കൊള്ളുന്ന കൃഷി. നീതിക്കുവേണ്ടി അവിടുന്ന് കാത്തിരുന്നു. ഫലമോ രക്തച്ചൊരിച്ചില്‍ മാത്രം! ധര്‍മനിഷ്ഠയ്ക്കു പകരം നീതി നിഷേധിക്കപ്പെട്ടവരുടെ നിലവിളി!
അധര്‍മികള്‍ക്കു ദുരിതം
8 : മറ്റാര്‍ക്കും വസിക്കാന്‍ ഇടം കിട്ടാത്തവിധം വീടോടു വീടുചേര്‍ത്ത്, വയലോടു വയല്‍ചേര്‍ത്ത്, അതിന്റെ മധ്യത്തില്‍ തനിച്ചുവസിക്കുന്നവര്‍ക്കു ദുരിതം!
9 : സൈന്യങ്ങളുടെ കര്‍ത്താവ് ശപഥം ചെയ്യുന്നത് ഞാന്‍ കേട്ടു: അനേകം മന്ദിരങ്ങള്‍ നിര്‍ജനമാകും. മനോഹരമായ മാളികകള്‍ വസിക്കാന്‍ ആളില്ലാതെ ശൂന്യമായി കിടക്കും.
10 : പത്തേക്കര്‍ മുന്തിരിത്തോട്ടത്തില്‍നിന്ന് ഒരു ബത്ത് വീഞ്ഞും ഒരു ഹോമര്‍ വിത്തില്‍നിന്ന് ഒരു ഏഫാ ധാന്യവും മാത്രം വിളവു ലഭിക്കും.
11 : ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞുകുടിച്ചു മദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!
12 : അവരുടെ ഉത്‌സവങ്ങളില്‍ വീണയും കിന്നരവും തപ്പും കുഴലും വീര്യമേറിയ വീഞ്ഞും ഉണ്ട്. എന്നാല്‍, അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികളെക്കുറിച്ചു ചിന്തിക്കുകയോ അവിടുത്തെ കരവേലകളെ നോക്കുകയോ ചെയ്യുന്നില്ല.
13 : എന്റെ ജനം അജ്ഞതനിമിത്തം അടിമത്തത്തിലേക്കു നീങ്ങുന്നു; അവരുടെ പ്രഭുക്കന്‍മാര്‍ വിശപ്പുകൊണ്ടു മരിക്കുകയും അനേകര്‍ ദാഹാര്‍ത്തരായിക്കഴിയുകയും ചെയ്യുന്നു.
14 : അതിനാല്‍, പാതാളത്തിന്റെ ആര്‍ത്തി വര്‍ധിച്ചിരിക്കുന്നു. സീമാതീതമായി അതു വായ് പിളര്‍ന്നിരിക്കുന്നു. ജറുസലെമിലെ കുലീനരും സാധാരണരും അവിടുത്തെ വലിയ ആള്‍ക്കൂട്ടവും അവളില്‍ അഭിമാനം കൊള്ളുന്നവരും അതില്‍ പതിക്കുന്നു.
15 : മനുഷ്യനു തലകുനിക്കാന്‍ ഇടവന്നു. മര്‍ത്ത്യര്‍ അവമാനിതരായി. അഹങ്കാരികള്‍ ലജ്ജിതരായി.
16 : സൈന്യങ്ങളുടെ കര്‍ത്താവ് നീതിയില്‍ ഉയര്‍ന്നു നില്‍ക്കുന്നു; പരിശുദ്ധനായ ദൈവം നീതിനിഷ്ഠയിലൂടെ തന്റെ പരിശുദ്ധി വെളിപ്പെടുത്തുന്നു.
19 : കര്‍ത്താവ് വേഗം തന്റെ പ്രവൃത്തി നിറവേറ്റട്ടെ, നമുക്കു കാണാമല്ലോ; ഇസ്രായേലിന്റെ പരിശുദ്ധനായവന്റെ ലക്ഷ്യം ആ സന്നമാകട്ടെ, അതു നമുക്ക് അറിയാമല്ലോ എന്ന് അവര്‍ പറയുന്നു.
22 : വീഞ്ഞുകുടിക്കുന്നതില്‍ വീരന്‍മാരും വിവിധതരം മദ്യം കൂട്ടിക്കലര്‍ത്തുന്നതില്‍ വിരുതന്‍മാരും ആയവര്‍ക്കു ദുരിതം!
23 : കൈക്കൂലി വാങ്ങി കുറ്റവാളിയെ മോചിപ്പിക്കുകയും നിരപരാധര്‍ക്കു നീതി നിഷേധിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!
24 : തീനാളത്തില്‍ വൈക്കോല്‍ത്തുരുമ്പുപോലെ, അഗ്‌നിജ്വാലയില്‍ ഉണക്കപ്പുല്ലുപോലെ, അവരുടെ വേരു ജീര്‍ണിക്കും; അവരുടെ പുഷ്പങ്ങള്‍ പൊടിപോലെ പറന്നുപോകും. കാരണം, അവര്‍ സൈന്യങ്ങളുടെ കര്‍ത്താവിന്റെ നിയമത്തെനിരസിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനായവന്റെ വചനത്തെനിന്ദിക്കുകയും ചെയ്തു.
25 : അവിടുത്തെ ജനത്തിനെതിരായി കര്‍ത്താവിന്റെ കോപം ജ്വലിച്ചു. അവിടുന്ന് കരമുയര്‍ത്തി അവരെ പ്രഹരിച്ചു. പര്‍വതങ്ങള്‍ പ്രകമ്പനംകൊണ്ടു. അവരുടെ മൃതശരീരങ്ങള്‍ തെരുവീഥികളില്‍ മാലിന്യംപോലെ കിടന്നു. എന്നിട്ടും അവിടുത്തെ കോപം ശമിച്ചിട്ടില്ല. അവിടുത്തെ കരം ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുന്നു.
26 : വിദൂരസ്ഥമായ ഒരു ജനതയ്ക്ക് അവിടുന്ന് ഒരു അടയാളം കാണിക്കും. ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് അവരെ ചൂളംവിളിച്ചുവരുത്തും. ഇതാ, അതിവേഗം അവര്‍ വരുന്നു.
27 : ആരും ക്ഷീണിച്ചിട്ടില്ല; ആരുടെയും കാലിടറുന്നില്ല. ഒരുവനും ഉറക്കംതൂങ്ങുകയോ ഉറങ്ങുകയോ ചെയ്യുന്നില്ല. ആരുടെയും അര ക്കച്ച അയഞ്ഞുപോവുകയോ ചെരിപ്പിന്റെ വള്ളി പൊട്ടുകയോ ചെയ്യുന്നില്ല.
28 : അവരുടെ അസ്ത്രങ്ങള്‍ മൂര്‍ച്ചയുള്ളതാണ്. അവരുടെ വില്ലു കുലച്ചിരിക്കുന്നു. അവരുടെ കുതിരകളുടെ കുളമ്പുകള്‍ തീക്കല്ലുപോലെയും അവരുടെ രഥചക്രങ്ങള്‍ ചുഴലിക്കാറ്റുപോലെയുമാണ്.
29 : അവരുടെ ഗര്‍ജനം സിംഹത്തിന്‍േറ തുപോലെയാണ്.യുവസിംഹങ്ങളെപ്പോലെ അവര്‍ അലറുന്നു. അവര്‍ മുരളുകയും ഇരപിടിച്ചു വലിച്ചുകൊണ്ടുപോവുകയും ചെയ്യുന്നു. ആര്‍ക്കും രക്ഷപെടുത്താന്‍ സാധിക്കുകയില്ല.
30 : അന്ന് അവര്‍ അതിനെനോക്കി കടലിന്റെ ഇരമ്പല്‍പോലെ മുരളും. ആരെങ്കിലും ദേശത്തേക്കു നോക്കിയാല്‍ അവിടെ അന്ധകാരവും അസ്വസ്ഥതയും ആയിരിക്കും. കാര്‍മേഘങ്ങള്‍ പ്രകാശത്തെ വിഴുങ്ങിക്കളയും.