1 : യൂദായെയും ജറുസലെമിനെയും കുറിച്ച് ആമോസിന്റെ പുത്രനായ ഏശയ്യായ്ക്കുണ്ടായ അരുളപ്പാട്:
2 : അവസാനനാളുകളില്‍ കര്‍ത്താവിന്റെ ആലയം സ്ഥിതി ചെയ്യുന്ന പര്‍വതം എല്ലാ പര്‍വതങ്ങള്‍ക്കും മുകളില്‍ ഉയര്‍ന്നു നില്‍ക്കും. എല്ലാ ജനതകളും അതിലേക്ക് ഒഴുകും.
3 : അനേകം ജനതകള്‍ പറയും: വരുവിന്‍, നമുക്കു കര്‍ത്താവിന്റെ ഗിരിയിലേക്ക്, യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്ക്, പോകാം. അവിടുന്ന് തന്റെ മാര്‍ഗങ്ങള്‍ നമ്മെ പഠിപ്പിക്കും. നാം ആ പാതകളില്‍ ചരിക്കും. കര്‍ത്താവിന്റെ നിയമം സീയോനില്‍ നിന്നു പുറപ്പെടും; അവിടുത്തെ വചനം ജറുസലെമില്‍ നിന്നും.
4 : അവിടുന്ന് ജനതകളുടെ മധ്യത്തില്‍ വിധികര്‍ത്താവായിരിക്കും; ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും. അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരേ വാളുയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍യുദ്ധപരിശീലനം നടത്തുകയില്ല.
5 : യാക്കോബിന്റെ ഭവനമേ, വരുക. നമുക്കു കര്‍ത്താവിന്റെ പ്രകാശത്തില്‍ വ്യാപരിക്കാം.
കര്‍ത്താവിന്റെ ദിനം
6 : അങ്ങ് സ്വന്തം ജനത്തെ, യാക്കോബിന്റെ ഭവനത്തെ, കൈവിട്ടിരിക്കുന്നു. കാരണം, രാജ്യം കിഴക്കുനിന്നുള്ള ആഭിചാരകന്‍മാരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ഫിലിസ്ത്യരെപ്പോലെ ഭാവിപറയുന്നവരും അവരുടെ ഇടയില്‍ ധാരാളം ഉണ്ട്.
7 : അന്യജനതകളുമായി അവര്‍ കൂട്ടുചേരുന്നു. അവരുടെ ദേശം സ്വര്‍ണവും വെള്ളിയും കൊണ്ടു നിറഞ്ഞി രിക്കുന്നു. അവരുടെ നിക്‌ഷേപങ്ങള്‍ക്ക് അളവില്ല. അവരുടെ ദേശം കുതിരകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. അവരുടെ രഥങ്ങള്‍ സംഖ്യാതീതമാണ്.
8 : അവരുടെ ദേശം വിഗ്രഹങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു. തങ്ങള്‍തന്നെ നിര്‍മിച്ച ശില്‍പങ്ങളുടെ മുന്‍പില്‍, തങ്ങളുടെതന്നെ കരവേലയുടെ മുന്‍പില്‍, അവര്‍ കുമ്പിടുന്നു.