1 : പുരോഹിതന്‍മാരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍വേണ്ടി നിന്റെ സഹോദരനായ അഹറോനെയും അവന്റെ പുത്രന്‍മാരായ നാദാബ്, അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവരെയും ഇസ്രായേല്‍ക്കാരുടെയിടയില്‍ നിന്നു നിന്റെയടുക്കലേക്കു വിളിക്കുക.
2 : നിന്റെ സഹോദരനായ അഹറോന് മഹിമയും അഴകും നല്‍കുന്നതിന് അവനു വേണ്ടി വിശുദ്ധവസ്ത്രങ്ങള്‍ നിര്‍മിക്കുക.
3 : അഹറോനെ എന്റെ പുരോഹിതനായി അവരോധിക്കാന്‍ വേണ്ടി അവനു സ്ഥാനവസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ ഞാന്‍ നൈപുണ്യം നല്‍കിയിട്ടുള്ള എല്ലാ വിദഗ്ധന്‍മാരോടും നീ ആവശ്യപ്പെടുക.
4 : അവര്‍ നിര്‍മിക്കേണ്ട വസ്ത്രങ്ങള്‍ ഇവയാണ്: ഉരസ്ത്രാണം, എഫോദ്, നിലയങ്കി, ചിത്രത്തയ്യലുള്ള അങ്കി, തലപ്പാവ്, അരപ്പട്ട. എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യാന്‍ അഹറോനും പുത്രന്‍മാര്‍ക്കും വേണ്ടി അവര്‍ വിശുദ്ധ വസ്ത്രങ്ങള്‍ നിര്‍മിക്കട്ടെ.
5 : സ്വര്‍ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മയായി പിരിച്ചെടുത്ത ചണം എന്നിവ അവര്‍ ഉപയോഗിക്കണം.
6 : സ്വര്‍ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മയായി പിരിച്ചെടുത്ത ചണം എന്നിവ ഉപയോഗിച്ച് വിദഗ്ധമായി അവര്‍ എഫോദ് നിര്‍മിക്കണം.
7 : അതിന്റെ രണ്ടറ്റങ്ങള്‍ തമ്മില്‍ യോജിപ്പിക്കുന്നതിന് അതില്‍ രണ്ടു തോള്‍വാറുകള്‍ പിടിപ്പിക്കണം.
8 : എഫോദ് കെട്ടിയുറപ്പിക്കാനായി അതിന്‍മേലുള്ള പട്ടയും സ്വര്‍ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് നൂലുകള്‍, നേര്‍മയായി പിരിച്ചെടുത്ത ചണം എന്നിവകൊണ്ട് അതേ രീതിയില്‍ത്തന്നെ വിദഗ്ധമായി നിര്‍മിച്ചതായിരിക്കണം.
9 : രണ്ടു വൈഡൂര്യക്കല്ലുകളെടുത്ത് അവയില്‍ ഇസ്രായേലിന്റെ പുത്രന്‍മാരുടെ പേരുകള്‍ കൊത്തണം.
10 : അവരുടെ പ്രായക്രമമനുസരിച്ച് ഓരോ കല്ലിലും ആറു പേരുകള്‍വീതം കൊത്തുക.
11 : രത്‌ന ശില്പി മുദ്രകൊത്തുന്നതുപോലെ ഇസ്രായേലിന്റെ പുത്രന്‍മാരുടെ പേരുകള്‍ ആ കല്ലുകളില്‍ രേഖപ്പെടുത്തണം. കല്ലുകള്‍ സ്വര്‍ണത്തകിടില്‍ പതിക്കണം.
12 : ഇസ്രായേല്‍ പുത്രന്‍മാരുടെ സ്മാരകശിലകളായി അവ എഫോദിന്റെ തോള്‍വാറുകളില്‍ ഉറപ്പിക്കണം. അവരുടെ പേരുകള്‍ കര്‍ത്താവിന്റെ മുന്‍പില്‍ ഒരു സ്മാരകമായി അഹറോന്‍ തന്റെ ഇരുതോളുകളിലും വഹിക്കട്ടെ.
13 : രത്‌നം പതിക്കാനുള്ള തകിടുകള്‍ സ്വര്‍ണം കൊണ്ട് ഉണ്ടാക്കുക.
14 : തനി സ്വര്‍ണം കൊണ്ടു കയറുപോലെ പിണച്ചെടുത്ത രണ്ടു തുടലുകള്‍ നിര്‍മിച്ച്, അവ സ്വര്‍ണത്തകിടുകളുമായി യോജിപ്പിക്കുക.
15 : ന്യായവിധിയുടെ ഉരസ്ത്രാണം ചിത്രപ്പണികളോടെ നിര്‍മിക്കണം. അത് എഫോദെന്നപോലെ സ്വര്‍ണനൂല്‍, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മയായി പിരിച്ചെടുത്ത ചണം എന്നിവ കൊണ്ടാണ് ഉണ്ടാക്കേണ്ടത്.
16 : അതു സമചതുരത്തില്‍ രണ്ടു മടക്കുള്ളതായിരിക്കണം. അതിന് ഒരു ചാണ്‍ നീളവും ഒരു ചാണ്‍ വീതിയും വേണം.
17 : അതിനുമേല്‍ നാലു നിര രത്‌നങ്ങള്‍ പതിക്കണം. ആദ്യത്തെ നിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം;
18 : രണ്ടാമത്തെ നിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം;
19 : മൂന്നാമത്തെ നിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം;
20 : നാലാമത്തെ നിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യകാന്തം. രത്‌നങ്ങളെല്ലാം സ്വര്‍ണത്തകിടിലാണ് പതിക്കേണ്ടത്.
21 : ഇസ്രായേലിന്റെ പുത്രന്‍മാരുടെ പേരുകളനുസരിച്ച് പന്ത്രണ്ടു രത്‌നങ്ങളുണ്ടായിരിക്കണം. ഓരോ ഗോത്രത്തിന്റെയും പേര് ഓരോ രത്‌നത്തിലും മുദ്രപോലെ, കൊത്തിയിരിക്കണം.
22 : ഉരസ്ത്രാണത്തിനു വേണ്ടി തനി സ്വര്‍ണംകൊണ്ട് കയറുപോലെ പിണച്ചെടുത്ത തുടലുകള്‍ പണിയണം.
23 : സ്വര്‍ണംകൊണ്ടു രണ്ടു വളയങ്ങള്‍ നിര്‍മിച്ച് ഉരസ്ത്രാണത്തിന്റെ മുകളിലത്തെ രണ്ടു മൂലകളില്‍ ഘടിപ്പിക്കണം.
24 : ഉരസ്ത്രാണത്തിന്റെ മൂലകളിലുള്ള രണ്ടു വളയങ്ങളിലൂടെ രണ്ടു സ്വര്‍ണത്തുടലുകളിടണം.
26 : രണ്ടു സ്വര്‍ണവളയങ്ങള്‍ പണിത് അവ ഉരസ്ത്രാണത്തിന്റെ താഴത്തെ കോണുകളില്‍ അവയുടെ ഉള്‍ഭാഗത്ത്, എഫോദിനോടു ചേര്‍ത്ത് ബന്ധിക്കണം.
27 : രണ്ടു സ്വര്‍ണവളയങ്ങള്‍കൂടി നിര്‍മിച്ച്, അവ എഫോദിന്റെ തോള്‍വാറുകളുടെ താഴത്തെ അറ്റങ്ങള്‍ക്കു മുന്‍ഭാഗത്ത് അവയുടെ തുന്നലിനോടടുത്ത്, എഫോദിന്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളിലായി ബന്ധിക്കണം.
29 : അഹറോന് വിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോള്‍ ഇസ്രായേലിന്റെ പുത്രന്‍മാരുടെ പേരുകള്‍ കൊത്തിയിട്ടുള്ള ന്യായവിധിയുടെ ഉരസ്ത്രാണം ധരിക്കണം. അങ്ങനെ, കര്‍ത്താവിന്റെ സന്നിധിയില്‍ അവര്‍ നിരന്തരം സ്മരിക്കപ്പെടും.
30 : ന്യായവിധിയുടെ ഉരസ്ത്രാണത്തില്‍ ഉറീം, തുമ്മീം എന്നിവ നിക്‌ഷേപിക്കുക. അഹറോന്‍ കര്‍ത്താവിന്റെ മുന്‍പില്‍ പ്രവേശിക്കുമ്പോള്‍ അവ അവന്റെ മാറിലുണ്ടായിരിക്കണം. അങ്ങനെ അഹറോന്‍ തന്റെ മാറില്‍ ഇസ്രായേലിന്റെ ന്യായവിധി കര്‍ത്താവിന്റെ സന്നിധിയില്‍ നിരന്തരം വഹിക്കട്ടെ.
31 : എഫോദിന്റെ നിലയങ്കി നീല നിറമായിരിക്കണം.
32 : തല കടത്താന്‍ അതിനു നടുവില്‍ ദ്വാരമുണ്ടായിരിക്കണം. ധരിക്കുമ്പോള്‍ കീറിപ്പോകാതിരിക്കാന്‍ ഉടുപ്പുകള്‍ക്കു ചെയ്യാറുള്ളതുപോലെ, നെയ്‌തെടുത്ത ഒരു നാട, ദ്വാരത്തിനു ചുറ്റും തുന്നിച്ചേര്‍ക്കണം.
33 : നിലയങ്കിയുടെ വിളുമ്പിനു ചുറ്റും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളില്‍ മാതളനാരങ്ങകളും തുന്നിച്ചേര്‍ക്കണം. അവയ്ക്കിടയില്‍ സ്വര്‍ണമണികള്‍ ബന്ധിക്കണം.
35 : അഹറോന് പുരോഹിതശുശ്രൂഷ ചെയ്യുമ്പോള്‍ ഇതു ധരിക്കണം. അവന്‍ വിശുദ്ധ സ്ഥലത്ത് കര്‍ത്താവിന്റെ സന്നിധിയില്‍ പ്രവേശിക്കുമ്പോഴും അവിടെനിന്നു പുറത്തുവരുമ്പോഴും അതിന്റെ ശബ്ദം കേള്‍ക്കട്ടെ. ഇല്ലെങ്കില്‍ അവന്‍ മരിക്കും.
36 : തനി സ്വര്‍ണംകൊണ്ട് ഒരു തകിടുണ്ടാക്കി അതിന്‍മേല്‍ ഒരു മുദ്രയെന്നപോലെ കര്‍ത്താവിനു സമര്‍പ്പിതന്‍ എന്നു കൊത്തിവയ്ക്കുക.
37 : ഒരു നീലച്ചരടുകൊണ്ട് അത് തലപ്പാവിന്റെ മുന്‍വശത്ത് ബന്ധിക്കണം. അഹറോന്‍ അതു നെറ്റിയില്‍ ധരിക്കണം.
38 : അങ്ങനെ ഇസ്രായേല്‍ക്കാര്‍ വിശുദ്ധവസ്തുക്കള്‍ കാഴ്ച സമര്‍പ്പിക്കുന്നതില്‍ വരുത്തുന്ന വീഴ്ചകള്‍ അവന്‍ വഹിക്കട്ടെ. കാണിക്കകള്‍ കര്‍ത്താവിന്റെ സന്നിധിയില്‍ സ്വീകാര്യമാകേണ്ടതിന് ആ തകിട് അഹറോന്റെ നെറ്റിയില്‍ എപ്പോഴും ഉണ്ടായിരിക്കണം.
39 : നേര്‍മയായി പിരിച്ചെടുത്ത ചണംകൊണ്ട് ഒരു അങ്കിയുണ്ടാക്കി അതു ചിത്രത്തുന്നലാല്‍ അലങ്കരിക്കണം. നേര്‍മയായി പിരിച്ചെടുത്ത ചണംകൊണ്ട് തലപ്പാവും ചിത്രാലംകൃതമായ അരപ്പട്ടയും ഉണ്ടാക്കണം.
41 : ഇവയെല്ലാം നിന്റെ സഹോദരനായ അഹറോനെയും അവന്റെ പുത്രന്‍മാരെയും നീ അണിയിക്കുക. അവര്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് നീ അവരെ അഭിഷേചിച്ചു നിയോഗിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുക.
42 : അവരുടെ നഗ്‌നത മറയ്ക്കാന്‍ ചണത്തുണികൊണ്ട് അരമുതല്‍ തുടവരെയെത്തുന്ന കാല്‍ച്ചട്ടകളുണ്ടാക്കണം.
43 : അഹറോനും പുത്രന്‍മാരും സമാഗമ കൂടാരത്തില്‍ പ്രവേശിക്കുകയോ വിശുദ്ധസ്ഥലത്തു ശുശ്രൂഷചെയ്യുന്നതിന് ബലിപീഠത്തെ സമീപിക്കുകയോ ചെയ്യുമ്പോള്‍ ഇവ ധരിക്കണം. ഇല്ലെങ്കില്‍ അവര്‍ കുറ്റക്കാരായിത്തീരുകയും മരിക്കുകയും ചെയ്യും. ഇത് അഹറോനും സന്തതികള്‍ക്കും എന്നേക്കുമുള്ള നിയമമാണ്.