8 : അഹങ്കാരംകൊണ്ടു നമുക്ക് എന്തു നേട്ടമുണ്ടായി? ധനവും ഗര്‍വും നമുക്ക് എന്തു നല്‍കി?
9 : നിഴല്‍പോലെയും കടന്നുപോകുന്ന കിംവദന്തിപോലെയും അവ അപ്രത്യക്ഷമാകും.
10 : ഇള കിമറിയുന്നതിരമാലകളില്‍ ചരിക്കുന്ന കപ്പല്‍ ഒരു രേഖയും അവശേഷിപ്പിക്കാത്തതുപോലെ അവ അപ്രത്യക്ഷമാകും.
11 : പറക്കുന്ന പക്ഷിയുടെ മാര്‍ഗം വായുവില്‍ തെളിഞ്ഞുനില്‍ക്കുന്നില്ല; ചിറകടിയേല്‍ക്കുന്ന ലോലവായു പറക്കലിന്റെ വേഗത്താല്‍ മുറിയുന്നു. എന്നാല്‍, അടയാളം അവിടെ ശേഷിക്കുന്നില്ല; ചിറകുകൊണ്ട് വായുവിനെ തുളച്ചുകീറി പക്ഷി മുന്നോട്ടുപോകുന്നു. എന്നാല്‍, അതിന്റെ അടയാളം അവശേഷിക്കുന്നില്ല.
12 : ലക്ഷ്യത്തിലേക്ക് എയ്യുന്ന അസ്ത്രം വായുവിനെ ഭേദിച്ചാലും ഉടനെ അതു കൂടിച്ചേരുന്നു. അങ്ങനെ അസ്ത്രത്തിന്റെ മാര്‍ഗം ആരും അറിയുന്നില്ല.
13 : അപ്രകാരം നമ്മളും ജനിച്ച ഉടനെ ഇല്ലാതായി; സുകൃതത്തിന്റെ അടയാളമൊന്നും നമുക്ക് കാണിക്കാനില്ല. നമ്മുടെ ദുഷ്ടതയില്‍ നാം നശിച്ചു.
14 : അധര്‍മിയുടെ പ്രത്യാശ കാറ്റില്‍പെട്ട പതിരുപോലെയും, കൊടുങ്കാറ്റടിച്ചു പറത്തിയ പൊടിമഞ്ഞുപോലെയുമാണ്; കാറ്റിന്റെ മുന്‍പില്‍ അതു പുകപോലെ ചിതറിപ്പോകും; ഒരുദിവസം മാത്രം താമസിച്ച അതിഥിയുടെ സ്മരണപോലെ അത് അസ്തമിക്കും.
15 : നീതിമാന്‍മാര്‍ എന്നേക്കും ജീവിക്കും. അവരുടെ പ്രതിഫലം കര്‍ത്താവിന്റെ പക്കലുണ്ട്; അത്യുന്നതന്‍ അവരെ പരിപാലിക്കുന്നു.
16 : അതുകൊണ്ട് മഹത്തരവും സുന്ദരവുമായ കിരീടം അവര്‍ക്ക് കര്‍ത്താവില്‍നിന്നു ലഭിക്കും. അവിടുത്തെ വലത്തുകരം അവരെ രക്ഷിക്കും. അവിടുത്തെ ഭുജം അവരെ കാത്തുകൊള്ളും.
17 : കര്‍ത്താവ് തീക്ഷ്ണ തയാകുന്ന കവചമണിയും; തങ്ങളുടെ വൈരികളെ തുരത്താന്‍ തന്റെ സൃഷ്ടികളെ ആയുധമണിയിക്കും.