1 : ഒരുവന്‍ കാളയേയോ ആടിനേയോ മോഷ്ടിച്ചു കൊല്ലുകയോ വില്ക്കുകയോ ചെയ്താല്‍, അവന്‍ ഒരു കാളയ്ക്കു പകരം അഞ്ചു കാളയെയും ഒരാടിനു പകരം നാല് ആടിനെയും കൊടുക്കണം.
2 : ഭവനഭേദനത്തിനിടയില്‍ പിടിക്കപ്പെടുന്ന കള്ളന്‍ അടിയേറ്റു മരിച്ചാല്‍ അവന്റെ രക്തത്തിനു പ്രതികാരം ചെയ്യേണ്ടതില്ല.
3 : എന്നാല്‍, സൂര്യോദയത്തിനു ശേഷമാണ് ഇതു സംഭവിക്കുന്നതെങ്കില്‍, അവന്റെ രക്തത്തിനു പ്രതികാരംചെയ്യണം.
4 : മോഷ്ടിച്ച വസ്തു മുഴുവന്‍ മോഷ്ടാവു തിരിച്ചു കൊടുക്കണം. അവന്റെ കൈവശം ഒന്നുമില്ലെങ്കില്‍ അവനെ വിറ്റ് നഷ്ടം ഈടാക്കണം. മോഷ്ടിക്കപ്പെട്ട കാളയോ കഴുതയോ ആടോ അവന്റെ പക്കല്‍ ജീവനോടെ കാണപ്പെടുന്നെങ്കില്‍ മോഷ്ടിച്ചതിന്റെ ഇരട്ടി അവന്‍ തിരികെ കൊടുക്കണം.
5 : ഒരുവന്‍ മറ്റൊരുവന്റെ വയലിലോ മുന്തിരിത്തോട്ടത്തിലോ തന്റെ കന്നുകാലികളെ മേയിക്കുകയോ, അവയെ അഴിച്ചുവിട്ടു മറ്റൊരുവന്റെ വയലില്‍ മേയാനിടയാക്കുകയോ ചെയ്താല്‍, അവന്‍ തന്റെ വയലിലും മുന്തിരിത്തോട്ടത്തിലും നിന്നുള്ള ഏറ്റവും നല്ല വിളവ് നഷ്ടപരിഹാരമായി കൊടുക്കണം.
6 : മുള്‍പ്പടര്‍പ്പിനു തീ പടര്‍ന്നു പിടിച്ചിട്ട് കൊയ്തുകൂട്ടിയ ധാന്യമോ കൊയ്യാത്ത ധാന്യമോ വയലോ കത്തിനശിക്കാനിടയായാല്‍, തീ കത്തിച്ചയാള്‍ നഷ്ടപരിഹാരം ചെയ്യണം.
7 : അയല്‍ക്കാരന്‍ സൂക്ഷിക്കാനേല്‍പിച്ച പണമോ സാധനങ്ങളോ ഒരു വീട്ടില്‍നിന്നു മോഷ്ടിക്കപ്പെടുകയും കള്ളനെ പിടികൂടുകയും ചെയ്താല്‍, മോഷ്ടിച്ചതിന്റെ ഇരട്ടി അവന്‍ തിരികെക്കൊടുക്കണം.
8 : കള്ളനെ പിടികിട്ടിയില്ലെങ്കില്‍, താന്‍ അയല്‍ക്കാരന്റെ വസ്തുക്കളിന്‍മേല്‍ കൈവച്ചിട്ടില്ലെന്ന് വീട്ടുടമസ്ഥന്‍ ദൈവതിരുമുന്‍പില്‍ സത്യം ചെയ്യണം.
9 : കാള, കഴുത, ആട്, വസ്ത്രം നഷ്ടപ്പെട്ട മറ്റെന്തെങ്കിലും വസ്തു ഇവയെപ്പറ്റി തര്‍ക്കമുണ്ടാകുകയും, ഇതെന്റേതാണ് എന്നു രണ്ടുപേര്‍ അവകാശപ്പെടുകയും ചെയ്താല്‍, ഇരുവരും ദൈവസന്നിധിയില്‍ വരട്ടെ. കുറ്റക്കാരനെന്നു ദൈവം വിധിക്കുന്ന ആള്‍ തന്റെ അയല്‍ക്കാരന് ഇരട്ടി തിരികെക്കൊടുക്കണം.
10 : ഒരുവന്‍ അയല്‍ക്കാരന്റെ പക്കല്‍ സൂക്ഷിക്കാനേല്‍പിച്ച കാളയോ കഴുതയോ ആടോ മറ്റേതെങ്കിലും മൃഗമോ പരുക്കേല്‍ക്കുകയോ ചത്തുപോവുകയോ നഷ്ടപ്പെടുകയോ ചെയ്യുകയും അതിനു സാക്ഷിയില്ലാതിരിക്കുകയും ചെയ്താല്‍,
11 : ആ അയല്‍ക്കാരന്‍ കര്‍ത്താവിന്റെ നാമത്തില്‍ സത്യം ചെയ്തു തന്റെ നിരപരാധത തെളിയിക്കണം. ഉടമസ്ഥന്‍ സത്യപ്രതിജ്ഞ അംഗീകരിക്കണം. മുതല്‍ തിരിച്ചു കൊടുക്കാന്‍ അപരനു കടമയുണ്ടായിരിക്കുകയില്ല.
12 : എന്നാല്‍, അതു തന്റെ പക്കല്‍നിന്നു മോഷ്ടിക്കപ്പെട്ടാല്‍, അവന്‍ അതിന്റെ ഉടമസ്ഥനു നഷ്ടപരിഹാരം ചെയ്യണം.
14 : ഒരുവന്‍ തന്റെ അയല്‍ക്കാരനില്‍നിന്ന് ഏതെങ്കിലും മൃഗത്തെ വായ്പ വാങ്ങിയിട്ട്, ഉടമസ്ഥന്റെ അസാന്നിധ്യത്തില്‍ അതു ചാകുന്നതിനോ അതിനു മുറിവേല്‍ക്കുന്നതിനോ ഇടയായാല്‍ അവന്‍ നഷ്ടപരിഹാരം ചെയ്യണം.
15 : എന്നാല്‍, അതു സംഭവിക്കുന്നത് ഉടമസ്ഥന്റെ സാന്നിധ്യത്തിലാണെങ്കില്‍ നഷ്ടപരിഹാരം ചെയ്യേണ്ടാ. അതു കൂലിക്കെടുത്തതാണെങ്കില്‍ കൂലികൊണ്ടു നഷ്ടം പരിഹരിക്കപ്പെടും.
വിവിധ നിയമങ്ങള്‍
16 : വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു കന്യകയെ വശീകരിച്ച് അവളോടൊത്തു ശയിക്കുന്നവന്‍ വിവാഹത്തുക നല്‍കി അവളെ ഭാര്യയായി സ്വീകരിക്കണം.
17 : അവളെ അവനു ഭാര്യയായി കൊടുക്കാന്‍ അവളുടെ പിതാവു തീര്‍ത്തും വിസമ്മതിച്ചാല്‍, കന്യകകള്‍ക്കുള്ള വിവാഹത്തുക അവന്‍ കൊടുക്കണം.
18 : മന്ത്രവാദിനിയെ ജീവിക്കാനനുവദിക്കരുത്.
19 : മൃഗത്തോടു സംഗമിക്കുന്നവന്‍ വധിക്കപ്പെടണം.
20 : കര്‍ത്താവിനു മാത്രമല്ലാതെ മറ്റു ദേവന്‍മാര്‍ക്കു ബലിയര്‍പ്പിക്കുന്നവനെ നിശ്ശേഷം നശിപ്പിക്കണം.
23 : നിങ്ങള്‍ അവരെ ഉപദ്രവിക്കുകയും അവര്‍ എന്നെ വിളിച്ചുകരയുകയും ചെയ്താല്‍ നിശ്ചയമായും ഞാന്‍ അവരുടെ നിലവിളി കേള്‍ക്കും.
24 : എന്റെ കോപം ജ്വലിക്കുകയും നിങ്ങളെ ഞാന്‍ വാള്‍ കൊണ്ടു വധിക്കുകയും ചെയ്യും. അപ്പോള്‍ നിങ്ങളുടെ ഭാര്യമാര്‍ വിധവകളും നിങ്ങളുടെ മക്കള്‍ അനാഥരുമായിത്തീരും.
25 : നിന്നോടൊന്നിച്ചു വസിക്കുന്ന, എന്റെ ജനത്തില്‍ ദരിദ്രരായ ആര്‍ക്കെങ്കിലും നീ വായ്പ കൊടുത്താല്‍, പലിശയ്ക്കു കടം കൊടുക്കുന്നവനെപ്പോലെ പെരുമാറരുത്. അവരില്‍നിന്നു പലിശ ഈടാക്കുകയുമരുത്.
26 : അയല്‍ക്കാരന്റെ മേലങ്കി പണയം വാങ്ങിയാല്‍ സൂര്യാസ്തമയത്തിനു മുന്‍പ് അതു തിരിയെക്കൊടുക്കണം.
27 : എന്തെന്നാല്‍, അതു മാത്രമാണ് അവനുള്ള പുതപ്പ്. തന്റെ ശരീരത്തിലണിയുന്ന ആ ഉടുപ്പല്ലാതെ അവനുറങ്ങുമ്പോള്‍ പുതയ്ക്കാന്‍ മറ്റെന്തുണ്ട്? അവന്‍ എന്നെ വിളിച്ചു കരഞ്ഞാല്‍ ഞാന്‍ അതുകേള്‍ക്കും; ഞാന്‍ കരുണയുള്ളവനാണ്.
28 : നീ ദൈവത്തെ നിന്ദിക്കുകയോ നിന്റെ ജനത്തിന്റെ ഭരണാധികാരിയെ ശപിക്കുകയോ അരുത്.
29 : നിന്റെ മെതിക്കളത്തിലെയും ചക്കുകളിലെയും ഫലസമൃദ്ധിയില്‍ നിന്ന് കാഴ്ച സമര്‍പ്പിക്കാന്‍ വൈകരുത്. നിന്റെ പുത്രന്‍മാരില്‍ ആദ്യജാതനെ എനിക്കു നല്‍കണം.
30 : നിന്റെ കാളകളെയും ആടുകളെയും സംബന്ധിച്ചും ഇപ്രകാരം തന്നെ ചെയ്യണം. അവയുടെ കടിഞ്ഞൂല്‍ ഏഴുദിവസം തള്ളയുടെ കൂടെ കഴിയട്ടെ. എട്ടാം ദിവസം നീ അതിനെ എനിക്കു തരണം.
31 : നിങ്ങള്‍ എനിക്കു സമര്‍പ്പിക്കപ്പെട്ട വിശുദ്ധ ജനമായിരിക്കണം. വന്യമൃഗങ്ങള്‍ കടിച്ചു കീറിയ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. അതു നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കണം.