3 : മോശ ദൈവസന്നിധിയിലേക്കു കയറിച്ചെന്നു. കര്‍ത്താവു മലയില്‍നിന്ന് അവനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: യാക്കോബിന്റെ ഭവനത്തോടു നീ പറയുക; ഇസ്രായേലിനെ അറിയിക്കുക.
4 : ഈജിപ്തുകാരോടു ഞാന്‍ ചെയ്തതെന്തെന്നും കഴുകന്‍മാരുടെ ചിറകുകളില്‍ സംവഹിച്ച് ഞാന്‍ നിങ്ങളെ എങ്ങനെ എന്റെ അടുക്കലേക്കു കൊണ്ടുവന്നുവെന്നും നിങ്ങള്‍ കണ്ടു കഴിഞ്ഞു.
5 : അതുകൊണ്ടു നിങ്ങള്‍ എന്റെ വാക്കുകേള്‍ക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ സ്വന്തം ജനമായിരിക്കും; കാരണം, ഭൂമി മുഴുവന്‍ എന്റേതാണ്.
6 : നിങ്ങള്‍ എനിക്കു പുരോഹിത രാജ്യവും വിശുദ്ധജനവുമായിരിക്കും. ഇവയാണ് ഇസ്രായേല്‍ക്കാരോടു നീ പറയേണ്ട വാക്കുകള്‍.
7 : മോശ ചെന്നു ജനത്തിലെ ശ്രേഷ്ഠന്‍മാരെ വിളിച്ച് കര്‍ത്താവു കല്‍പിച്ച കാര്യങ്ങളെല്ലാം അവരെ അറിയിച്ചു.
8 : ജനം ഏകസ്വരത്തില്‍ പറഞ്ഞു: കര്‍ത്താവു കല്‍പിച്ചതെല്ലാം ഞങ്ങള്‍ ചെയ്തുകൊള്ളാം. ജനത്തിന്റെ മറുപടി മോശ കര്‍ത്താവിനെ അറിയിച്ചു.
9 : കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ജനം കേള്‍ക്കുന്നതിനും അവര്‍ നിന്നെ എപ്പോഴും വിശ്വസിക്കുന്നതിനും വേണ്ടി ഇതാ, ഞാന്‍ ഒരു കനത്ത മേഘത്തില്‍ നിന്റെ അടുക്കലേക്കു വരുന്നു. മോശ ജനത്തിന്റെ വാക്കുകള്‍ കര്‍ത്താവിനെ അറിയിച്ചു.
10 : അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു: നീ ജനത്തിന്റെ അടുത്തേക്കുപോയി ഇന്നും നാളെയും അവരെ ശുദ്ധീകരിക്കുക. അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ അലക്കട്ടെ.
11 : മൂന്നാംദിവസം അവര്‍ തയ്യാറായിരിക്കണം, എന്തെന്നാല്‍, മൂന്നാം ദിവസം ജനം മുഴുവന്‍ കാണ്‍കേ കര്‍ത്താവു സീനായ് മലയില്‍ ഇറങ്ങിവരും.
12 : മലയ്ക്കു ചുറ്റും ജനങ്ങള്‍ക്ക് അതിര്‍ത്തി കല്‍പിച്ചുകൊണ്ടു പറയണം: മലയില്‍ കയറുകയോ അതിന്റെ അതിരില്‍ തൊടുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍. മലയില്‍ തൊടുന്നവന്‍ വധിക്കപ്പെടും. അവനെ ആരും സ്പര്‍ശിക്കരുത്.
14 : മോശ മലയില്‍നിന്നിറങ്ങി ജനത്തിന്റെ അടുക്കല്‍ച്ചെന്ന് അവരെ ശുദ്ധീകരിച്ചു. അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി.
15 : അവന്‍ ജനത്തോടു പറഞ്ഞു: മൂന്നാം ദിവസത്തേക്കു നിങ്ങള്‍ ഒരുങ്ങിയിരിക്കുവിന്‍, ആരും സ്ത്രീയെ സമീപിക്കരുത്.
ദൈവം പ്രത്യക്ഷപ്പെടുന്നു
16 : മൂന്നാംദിവസം പ്രഭാതത്തില്‍ ഇടിമുഴക്കവും മിന്നല്‍പിണരുകളും ഉണ്ടായി. മലമുകളില്‍ കനത്ത മേഘം പ്രത്യക്ഷപ്പെട്ടു. കാഹളധ്വനി അത്യുച്ചത്തില്‍ മുഴങ്ങി. പാളയത്തിലുണ്ടായിരുന്ന ജനമെല്ലാം ഭയന്നു വിറച്ചു.
17 : ദൈവത്തെ കാണുന്നതിനു വേണ്ടി മോശ ജനത്തെ പാളയത്തിനു പുറത്തു കൊണ്ടുവന്നു; അവര്‍ മലയുടെ അടിവാരത്തില്‍ നിലയുറപ്പിച്ചു. കര്‍ത്താവ് അഗ്‌നിയില്‍ ഇറങ്ങി വന്നതിനാല്‍ സീനായ്മല മുഴുവന്‍ ധൂമാവൃതമായി.
18 : ചൂളയില്‍ നിന്നെന്നപോലെ അവിടെ നിന്നു പുക ഉയര്‍ന്നുകൊണ്ടിരുന്നു. മല ശക്തമായി ഇളകിവിറച്ചു.
19 : കാഹളശബ്ദം ശക്തിപ്പെട്ടുകൊണ്ടേയിരുന്നു. മോശ സംസാരിക്കുകയും ദൈവം ഇടിമുഴക്കത്താല്‍ ഉത്തരം നല്‍കുകയും ചെയ്തു.
20 : കര്‍ത്താവു സീനായ്മലമുകളില്‍ ഇറങ്ങിവന്ന് മോശയെ മലമുകളിലേക്കു വിളിച്ചു. അവന്‍ കയറിച്ചെന്നു.
21 : അപ്പോള്‍ അവിടുന്ന് അരുളിച്ചെയ്തു: നീ ഇറങ്ങിച്ചെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുക. അല്ലെങ്കില്‍ അവരില്‍ അനേകം പേര്‍ കര്‍ത്താവിനെ കാണുന്നതിന് അതിര്‍ത്തി ലംഘിച്ച് അടുത്തു വരുകയും തത്ഫലമായി മരിക്കുകയും ചെയ്യും.
23 : മോശ കര്‍ത്താവിനോടു പറഞ്ഞു: സീനായ്മലയിലേക്കു കയറാന്‍ ജനങ്ങള്‍ക്കു കഴിയുകയില്ല. കാരണം, ചുറ്റും അതിര്‍ത്തി നിര്‍ണയിച്ച് മലയെ വിശുദ്ധ സ്ഥലമായി പരിഗണിക്കാന്‍ അങ്ങുതന്നെ ഞങ്ങളോടു കല്‍പിച്ചിട്ടുണ്ടല്ലോ.