1 : ജോബിന് താന്‍ നീതിമാനാണെന്നു തോന്നിയതുകൊണ്ട് ഈ മൂന്നുപേരും തങ്ങളുടെ വാദം മതിയാക്കി.
2 : റാം കുടുംബത്തില്‍പ്പെട്ട ബൂസ്യനായ ബറാഖേലിന്റെ പുത്രന്‍ എലീഹു കോപിഷ്ഠനായി. ദൈവത്തെക്കാള്‍ തന്നെത്തന്നെ നീതികരിച്ചതുകൊണ്ട്, ജോബിന്റെ നേരേ അവന്റെ കോപം വര്‍ധിച്ചു;
3 : ജോബ് തെറ്റു ചെയ്‌തെന്ന് അവന്റെ മൂന്നു സ്‌നേഹിതന്‍മാരും പ്രഖ്യാപിച്ചെങ്കിലും, തക്ക മറുപടി നല്‍കാന്‍ അവര്‍ക്കു കഴിയാഞ്ഞതുകൊണ്ട്, അവരോടും അവന്‍ കോപിച്ചു.
4 : അവര്‍ തന്നെക്കാള്‍ പ്രായമുള്ളവരായതുകൊണ്ട് എലീഹു മറുപടി പറയാതെ കാത്തിരുന്നു.
5 : എന്നാല്‍, അവര്‍ മൂന്നുപേരും മറുപടി പറയുന്നില്ലെന്നു കണ്ടപ്പോള്‍ അവന്‍ കുപിതനായി.
6 : ബൂസ്യനായ ബറാഖേലിന്റെ പുത്രന്‍ എലീഹു മറുപടി പറഞ്ഞു:
7 : ഞാന്‍ പ്രായത്തില്‍ ചെറുപ്പമാണ്, നിങ്ങള്‍ പ്രായംകൂടിയവരും. അതിനാല്‍ എന്റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ എനിക്കു ഭയമായിരുന്നു. ഞാന്‍ ചിന്തിച്ചു, പ്രായം സംസാരിക്കുകയും പ്രായാധിക്യം ജ്ഞാനം പകരുകയും ചെയ്യട്ടെ.
8 : എന്നാല്‍, മനുഷ്യനിലെ ചൈതന്യം, സര്‍വശക്തന്റെ ശ്വാസം, ആണ് അവനു ജ്ഞാനം നല്‍കുന്നത്.
9 : പ്രായാധിക്യം ജ്ഞാനം പ്രദാനം ചെയ്യുന്നില്ല, ദീര്‍ഘായുസ്‌സ് വിവേകവും.
10 : അതിനാല്‍, ഞാന്‍ പറയുന്നു, എന്റെ വാക്കു കേള്‍ക്കുക. ഞാനും എന്റെ അഭിപ്രായം പ്രകടിപ്പിക്കട്ടെ.
11 : എന്തു പറയണമെന്നു നിങ്ങള്‍ ആലോചിച്ചുകൊണ്ടിരുന്നപ്പോള്‍ നിങ്ങളുടെ വാക്കു കേള്‍ക്കാന്‍ ഞാന്‍ കാത്തിരുന്നു. നിങ്ങളുടെ ജ്ഞാനവചസ്‌സുകള്‍ക്കു വേണ്ടി ശ്രദ്ധിച്ചിരുന്നു.
12 : ഞാന്‍ നിങ്ങളെ ശ്രദ്ധിച്ചു, ജോബിനെ ഖണ്‍ഡിക്കാന്‍ ആരും ഉണ്ടായില്ല. നിങ്ങളിലാരും അവന്റെ വാക്കുകള്‍ക്കു മറുപടി കൊടുത്തുമില്ല.
13 : ഞങ്ങള്‍ക്കു ജ്ഞാനം ലഭിച്ചിരിക്കുന്നു; ദൈവമാണ്, മനുഷ്യനല്ല അവനെ ഖണ്‍ഡിക്കുക എന്നു പറയാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.
14 : അവന്‍ തന്റെ വാക്കുകള്‍ എനിക്കെതിരേ പ്രയോഗിച്ചില്ല, നിങ്ങളുടെ വചനങ്ങള്‍കൊണ്ട് ഞാനവനു മറുപടി കൊടുക്കുകയില്ല.
15 : അവര്‍ പതറിപ്പോയി, അവര്‍ ഇനി ഉത്തരം പറയുകയില്ല. അവര്‍ക്കൊരു വാക്കുപോലും സംസാരിക്കാനില്ല.
16 : അവര്‍ അവിടെ വെറുതെ നില്‍ക്കുകയും മറുപടി പറയാതിരിക്കുകയും ചെയ്യുന്നു; അവര്‍ സംസാരിക്കാത്തതിനാല്‍ ഞാന്‍ കാത്തിരിക്കണമോ?
17 : ഞാനും എനിക്കു നല്‍കാനുള്ള മറുപടി പറയും; ഞാനും എന്റെ അഭിപ്രായം തുറന്നുപറയും.
18 : എന്തെന്നാല്‍, ഞാന്‍ വാക്കുകള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു. എന്നിലെ ചൈതന്യം എന്നെ നിര്‍ബന്ധിക്കുന്നു.
19 : എന്റെ ഹൃദയം ബഹിര്‍ഗമനമാര്‍ഗം ഇല്ലാത്ത വീഞ്ഞുപോലെയാണ്; പൊട്ടാറായിരിക്കുന്ന പുതിയ തോല്‍ക്കുടം പോലെയാണ്.
20 : എനിക്കു സംസാരിക്കണം, എന്നാലേ എനിക്ക് ആശ്വാസം ലഭിക്കൂ. അധരം തുറന്ന് എനിക്കു മറുപടി പറയണം.
21 : ഞാന്‍ ആരോടും പക്ഷപാതം കാണിക്കുകയില്ല. ഒരു മനുഷ്യനോടും മുഖസ്തുതി പറയുകയുമില്ല.
22 : മുഖസ്തുതി പറയാന്‍ എനിക്കറിഞ്ഞുകൂടാ, പറഞ്ഞാല്‍, എന്റെ സ്രഷ്ടാവ് എന്നെ വേഗം നശിപ്പിക്കും. എലീഹു ജോബിനെ കുറ്റപ്പെടുത്തുന്നു