1 : കര്‍ത്താവിനാല്‍ നയിക്കപ്പെട്ട്, മക്കബേയൂസും അനുയായികളും നഗരവും ദേവാലയവും വീണ്ടെടുത്തു.
2 : വിദേശീയര്‍ പൊതുസ്ഥലത്തു സ്ഥാപിച്ചിരുന്ന ബലിപീഠങ്ങളും കാവുകളും നശിപ്പിച്ചു.
3 : ദേവാലയം ശുദ്ധീകരിച്ചതിനുശേഷം അവര്‍ ബലിയര്‍പ്പണത്തിനു മറ്റൊരു പീഠം നിര്‍മിച്ചു; കല്ലുകളുരച്ച് തീകത്തിച്ച് ബലിയര്‍പ്പിക്കുകയും, കുന്തുരുക്കം പുകയ്ക്കുകയും വിളക്കു കൊളുത്തുകയും ചെയ്ത് തിരുസാന്നിധ്യയപ്പം പ്രതിഷ്ഠിച്ചു.
4 : രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു അവിടെ ബലിയര്‍പ്പിച്ചിട്ട്. അവര്‍ സാഷ്ടാംഗം വീണ്, ഇത്തരം ദുരിതങ്ങള്‍ മേലില്‍ തങ്ങള്‍ക്കു വരുത്തരുതേ എന്നും, എപ്പോഴെങ്കിലും പാപംചെയ്താല്‍ ക്ഷമാപൂര്‍വം ശിക്ഷണം നല്‍കി രക്ഷിക്കണമേ എന്നും തങ്ങളെ ദൈവദൂഷകരും കിരാതരുമായ ജനതകള്‍ക്ക് ഏല്‍പിച്ചുകൊടുക്കരുതേ എന്നും കര്‍ത്താവിനോടു പ്രാര്‍ഥിച്ചു.
5 : വിദേശീയര്‍ ദേവാലയം അശുദ്ധമാക്കിയ അതേദിവസം, അതായത്, കിസ്ലേവു മാസം ഇരുപത്തഞ്ചാം ദിവസം ദേവാലയശുദ്ധീകരണം നടന്നു.
6 : അവര്‍ അതു കൂടാരത്തിരുനാളിന്റെ മാതൃകയില്‍ ആനന്ദത്തോടും ആര്‍ഭാടത്തോടും കൂടെ എട്ടു ദിവസം ആചരിച്ചു. കൂടാരത്തിരുനാളുകളില്‍ ചെയ്തിരുന്നതു പോലെ, തങ്ങള്‍ മലകളിലും ഗുഹകളിലും വന്യമൃഗങ്ങളെപ്പോലെ അലഞ്ഞുതിരിഞ്ഞത് അധികനാള്‍ മുന്‍പല്ലെന്ന് അവര്‍ അനുസ്മരിച്ചു.
8 : പിന്നീട്, ആണ്ടുതോറും യഹൂദജനം മുഴുവന്‍ ആ ദിനങ്ങള്‍ ആചരിക്കണമെന്ന്, അവര്‍ ജനഹിതമനുസരിച്ചു പൊതുനിയമം ഉണ്ടാക്കി.
9 : എപ്പിഫാനസ് എന്ന് അറിയപ്പെടുന്ന അന്തിയോക്കസിന്റെ കഥ ഇങ്ങനെ അവസാനിച്ചു.
അന്തിയോക്കസ്‌യൂപ്പാത്തോര്‍
10 : അധര്‍മിയായ ആ മനുഷ്യന്റെ പുത്രനായ അന്തിയോക്കസ് യൂപ്പാത്തോറിന്റെ ഭരണ കാലത്ത് സംഭവിച്ച കാര്യങ്ങളും യുദ്ധക്കെടുതികളില്‍ മുഖ്യമായവയുടെ സംക്ഷിപ്തമായ വിവരണവുമാണ് ഞങ്ങള്‍ ഇനി പറയുന്നത്.
11 : ഇവന്‍ രാജാവായ ഉടനെ, ലിസിയാസ് എന്നൊരുവനെ ദക്ഷിണ സിറിയായുടെയും ഫെനീഷ്യയുടെയും അധിപനായി നിയമിച്ചു.
12 : മക്രോണ്‍ എന്നു വിളിക്കപ്പെടുന്ന ടോളമി യഹൂദര്‍ക്ക് അനുഭവിക്കേണ്ടിവന്ന യാതനകള്‍ ഓര്‍ത്ത്, അവരോടു നീതി പ്രവര്‍ത്തിക്കുന്നതില്‍ മുന്‍പനായി, അവരുമായി സമാധാനപരമായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്യമിച്ചു.
13 : തത്ഫലമായി രാജമിത്രങ്ങള്‍ അവനെയൂപ്പാത്തോറിന്റെ മുന്‍പില്‍ കുറ്റപ്പെടുത്തി; ഫിലോമെത്തോര്‍ ഏല്‍പിച്ചിരുന്ന സൈപ്രസ് വിട്ട് അന്തിയോക്കസ് എപ്പിഫാനെസിന്റെ പക്ഷം ചേര്‍ന്നതുകൊണ്ട് തന്നെ എല്ലാവരും രാജദ്രോഹിയെന്നു വിളിക്കുന്നതു അവന്‍ കേട്ടു. തന്റെ സ്ഥാനത്തിനു ചേര്‍ന്ന ആദരം ആര്‍ജിക്കാന്‍ കഴിയാതെ വന്നതുകൊണ്ട് അവന്‍ വിഷം കഴിച്ചു ജീവിതം അവസാനിപ്പിച്ചു.
14 : ഗോര്‍ജിയാസ് അവിടത്തെ ഭരണാധിപനായപ്പോള്‍ ഒരു കൂലിപ്പട്ടാളത്തെ ശേഖരിച്ച് യഹൂദരോടു യുദ്ധം നടത്തിക്കൊണ്ടിരുന്നു.
15 : പ്രധാനമായ കോട്ടകള്‍ കൈയടക്കിയ ഇദുമേയരും യഹൂദരെ അലട്ടി; അവര്‍ ജറുസലെമില്‍ നിന്നു ബഹിഷ്‌കൃതരാകുന്ന വരെ സ്വാഗതം ചെയ്യുകയും യുദ്ധം തുടരാന്‍ ശ്രമിക്കുകയും ചെയ്തു.
16 : മക്കബേയൂസും അനുചരന്‍മാരും പരസ്യപ്രാര്‍ഥന നടത്തി, തങ്ങളോടൊപ്പം യുദ്ധം ചെയ്യണമെന്ന് ദൈവത്തോടുയാചിച്ചുകൊണ്ട് ഇദുമേയരുടെ കോട്ടകളിലേക്കു പാഞ്ഞുചെന്നു.
17 : ശക്തിയോടെ ആക്രമിച്ച് ആ സ്ഥലങ്ങള്‍ കൈവശപ്പെടുത്തുകയും, കോട്ടകളില്‍ നിന്നു പോരാടിയവരെ തുരത്തുകയും നേരിട്ടെതിര്‍ത്തവരെ വധിക്കുകയും ചെയ്തു. ഇരുപതിനായിരത്തില്‍ കുറയാത്ത പടയാളികള്‍ കൊല്ലപ്പെട്ടു.
18 : ഉപരോധം ചെറുക്കാന്‍ സജ്ജമാക്കിയിരുന്ന രണ്ടു ബലിഷ്ഠഗോപുരങ്ങളിലായി ഒന്‍പതിനായിരത്തില്‍പരം ആളുകള്‍ അഭയം പ്രാപിച്ചു.
19 : മക്കബേയൂസ് അവരെ ആക്രമിക്കുന്നതിനു മതിയായ ഒരു സേനയോടുകൂടെ ശിമയോനെയും ജോസഫിനെയും, ഒപ്പം സക്കേവൂസിനെയും അവന്റെ ആളുകളെയും, അവിടെ നിര്‍ത്തി; തന്റെ സാന്നിധ്യം അത്യന്താപേക്ഷിതമായ സ്ഥലങ്ങളിലേക്ക് അവന്‍ പുറപ്പെട്ടു.
20 : എന്നാല്‍, ശിമയോനോടുകൂടെ ഉണ്ടായിരുന്ന പണക്കൊതിയന്‍മാരായ ആളുകള്‍ക്കു ഗോപുരങ്ങളിലുണ്ടായിരുന്ന ചിലര്‍ കൈക്കൂലി കൊടുക്കുകയും എഴുപതിനായിരം ദ്രാക്മാ കൈപ്പറ്റി അവരില്‍ ചിലര്‍ രക്ഷപെടുന്നതിന് അവര്‍ അനുവദിക്കുകയും ചെയ്തു.
21 : ഈ വാര്‍ത്ത മക്കബേയൂസിന്റെ അടുത്തെത്തി. അവന്‍ ജനനേതാക്കളെ വിളിച്ചുകൂട്ടി. ആ ദുരാഗ്രഹികള്‍ തങ്ങളുടെ സഹോദരന്‍മാരെ വിറ്റു എന്നും അവര്‍ക്കെതിരേ ശത്രുക്കളെ സ്വതന്ത്രരാക്കി വിട്ടു എന്നും കുറ്റപ്പെടുത്തി.
22 : അനന്തരം, അവന്‍ ആ ദ്രോഹികളെ വധിക്കുകയും വേഗം ഇരുഗോപുരങ്ങളും പിടിച്ചടക്കുകയും ചെയ്തു.
23 : താന്‍ ഏറ്റെടുത്ത യുദ്ധങ്ങളിലെല്ലാം വിജയം വരിച്ച മക്കബേയൂസ് ഇരുഗോപുരങ്ങളിലുമായി ഇരുപതിനായിരത്തില്‍പരം ആളുകളെ വധിച്ചു.
24 : യഹൂദര്‍ മുന്‍പ് തോല്‍പിച്ചോടിച്ച തിമോത്തേയോസ് വലിയൊരു കൂലിപ്പടയെയും ഏഷ്യയില്‍നിന്ന് വലിയൊരു കുതിരപ്പടയെയും ശേഖരിച്ചു, യൂദയാ പിടിച്ചടക്കാന്‍ വേണ്ടി പടനീക്കി.
25 : അപ്പോള്‍ മക്കബേയൂസും അനുയായികളും ശിരസ്‌സില്‍ പൂഴിവിതറി അരയില്‍ ചാക്കു ചുറ്റി ദൈവത്തോടു യാചിച്ചു.
27 : അനന്തരം, എഴുന്നേറ്റ് ആയുധങ്ങള്‍ ധരിച്ച് നഗരത്തില്‍നിന്നു കുറെദൂരം മുന്‍പോട്ടു നീങ്ങി; ശത്രുസങ്കേതം സമീപിച്ചപ്പോള്‍ നിന്നു.
28 : പ്രഭാതമായതോടെ ഇരുസൈന്യങ്ങളും ഏറ്റുമുട്ടി - തങ്ങളുടെ വിജയത്തിന്റെ ഉറപ്പ് തങ്ങളുടെ പരാക്രമം മാത്രമല്ല, കര്‍ത്താവിലുള്ള ആശ്രയവും ആണെന്നു വിചാരിക്കുന്ന ഒരുകൂട്ടര്‍; തങ്ങളുടെ ക്രോധാവേശത്തെ പടനായകനാക്കിയ മറ്റൊരു കൂട്ടര്‍!
29 : യൂദ്ധം മുറുകിയപ്പോള്‍ സ്വര്‍ണക്കടിഞ്ഞാണിട്ട കുതിരകളുടെ പുറത്ത് തേജസ്വികളായ അഞ്ചു പേര്‍ ആകാശത്തു നിന്നു വരുന്നത് ശത്രുക്കള്‍ കണ്ടു. അവരാണ് യഹൂദരെ നയിച്ചത്.
30 : അവര്‍ മക്കബേയൂസിനു മുറിവേല്‍ക്കാതിരിക്കാന്‍ ചുറ്റും നിന്ന് തങ്ങളുടെ പരിചകളും ആയുധങ്ങളും കൊണ്ട് അവനെ സംരക്ഷിച്ചു. അവര്‍ ശത്രുവിന്റെ മേല്‍ അസ്ത്രങ്ങളും ഇടിവാളുകളും അയച്ച് അവരെ അന്ധാളിപ്പിച്ച്, അന്ധതയിലാഴ്ത്തി, ചിതറിക്കുകയും വധിക്കുകയും ചെയ്തു.
31 : അറുനൂറു കുതിരപ്പടയാളികള്‍ക്കു പുറമേ, ഇരുപതിനായിരത്തിയഞ്ഞൂറു പേര്‍ വധിക്കപ്പെട്ടു.
32 : കേരയാസിന്റെ കീഴിലുള്ള സുശക്ത കാവല്‍സേനയോടുകൂടിയ ഗസറാ എന്ന കോട്ടയിലേക്ക് തിമോത്തേയോസ് പലായനം ചെയ്തു.
33 : മക്കബേയൂസും അനുയായികളും സന്തുഷ്ടരായി. അവര്‍ അതിനെ നാലുദിവസം ഉപരോധിച്ചു.
34 : ഉള്ളിലുണ്ടായിരുന്നവര്‍ കോട്ടയുടെ ഉറപ്പില്‍ ആശ്രയിച്ചിരുന്നതിനാല്‍ കഠിനമായി ദൈവദൂഷണം പറയുകയും അസഭ്യവാക്കുകള്‍ വര്‍ഷിക്കുകയും ചെയ്തു.
35 : എന്നാല്‍ അഞ്ചാംദിവസം പ്രഭാതത്തില്‍ മക്കബേയൂസിന്റെ സൈന്യത്തിലെ ഇരുപതുയുവാക്കന്‍മാര്‍ ആ ദൈവദൂഷണം കേട്ട്, കോപം ജ്വലിച്ച്, മതിലിലൂടെ ഇരച്ചുകയറി, കണ്ടവരെയെല്ലാം നിര്‍ദയം അരിഞ്ഞുവീഴ്ത്തി.
36 : ഇതുപോലെ മതില്‍ കയറിയ മറ്റു ചിലര്‍ എതിര്‍ത്തുനിന്ന ആ ദൈവദൂഷകരെ പിന്നില്‍നിന്ന് ആക്രമിച്ചു. ഗോപുരങ്ങള്‍ക്കു തീ വച്ചു; തീ കൊളുത്തി അവരെ ജീവനോടെ ദഹിപ്പിച്ചു. ചിലര്‍ കവാടങ്ങള്‍ തകര്‍ത്ത് ബാക്കി സൈന്യത്തെ അകത്തു കടത്തുകയും, നഗരം കൈവശപ്പെടുത്തുകയും ചെയ്തു.
37 : ഒരു ജലസംഭരണിയില്‍ ഒളിച്ചിരുന്നതിമോത്തേയോസിനെയും അവന്റെ സഹോദരന്‍ കേരയാസിനെയും അപ്പോളോഫാനസിനെയും അവര്‍ വധിച്ചു.
38 : അനന്തരം അവര്‍ ഇസ്രായേലിനോടു വലിയ ദയ കാണിക്കുകയും തങ്ങള്‍ക്കു വിജയം നല്‍കുകയും ചെയ്യുന്ന കര്‍ത്താവിനെ കൃതജ്ഞതാസ്‌തോത്രങ്ങളോടെ വാഴ്ത്തി.