1 : ഏറെക്കാലം കഴിയുന്നതിനു മുന്‍പ് തങ്ങളുടെ പിതാക്കന്‍മാരുടെ ആചാരങ്ങളിലും ദൈവത്തിന്റെ നിയമങ്ങളിലും നിന്നു പിന്തിരിയാന്‍ യഹൂദരെ നിര്‍ബന്ധിക്കാന്‍ രാജാവ് പ്രതിനിധിസഭാംഗമായ ഒരു ആഥന്‍സുകാരനെ അയച്ചു.
3 : തിന്‍മയുടെ കടന്നാക്രമണം കഠിനവും അത്യന്തം ക്രൂരവുമായിരുന്നു.
4 : കാരണം, വിജാതീയര്‍ പരിശുദ്ധസ്ഥലങ്ങളില്‍ വച്ചു വേശ്യകളുമായി ഉല്ലസിക്കുകയും, മറ്റു സ്ത്രീകളുമായി സംഗമത്തിലേര്‍പ്പെടുകയും ചെയ്തു. അങ്ങനെ അവര്‍ ദേവാലയത്തെ മ്ലേഛത കൊണ്ടു നിറച്ചു. കൂടാതെ, അനുചിതമായ ബലിവസ്തുക്കള്‍ അവര്‍ അകത്തു കൊണ്ടുവന്നു.
6 : സാബത്തും പരമ്പരാഗതമായ ഉത്‌സവദിനങ്ങളും ആചരിക്കാനോ യഹൂദരെന്നു പരസ്യമായി പറയാന്‍ പോലുമോ ആര്‍ക്കും കഴിയാതെയായി.
7 : രാജാവിന്റെ ജന്‍മദിനം മാസം തോറും ആഘോഷിക്കുമ്പോള്‍ ബലിയര്‍പ്പണത്തില്‍ പങ്കെടുത്ത് ബലിവസ്തുക്കള്‍ ഭക്ഷിക്കാന്‍ യഹൂദര്‍ കഠിനമായി നിര്‍ബന്ധിക്കപ്പെട്ടു. ദിയോനീസസിന്റെ ഉത്‌സവത്തില്‍ ആ ദേവനെ ബഹുമാനിക്കാന്‍ വേണ്ടി ദലചക്രമണിഞ്ഞ് പ്രദക്ഷിണത്തില്‍ പങ്കെടുക്കാനും അവര്‍ നിര്‍ബന്ധിതരായി.
8 : സമീപഗ്രീക്കുനഗരങ്ങളും യഹൂദരോട് അതേനയം അനുവര്‍ത്തിക്കണമെന്നും അവരെ ബലിയര്‍പ്പണങ്ങളില്‍ പങ്കെടുപ്പിക്കണമെന്നും ടോളമിയുടെ നിര്‍ദേശമനുസരിച്ച് ഒരു കല്‍പന പ്രസിദ്ധീകൃതമായി.
9 : ഗ്രീക്ക് ആചാരങ്ങള്‍ സ്വീകരിക്കാത്തവരെ വധിക്കണമെന്നും ആ കല്‍പനയില്‍ ഉണ്ടായിരുന്നു. അവര്‍ക്കു സംഭവിച്ച ദുരിതം ഇതു വ്യക്തമാക്കുന്നു.
10 : ഉദാഹരണത്തിന്, തങ്ങളുടെ കുട്ടികളെ പരിച്‌ഛേദനം ചെയ്ത രണ്ടു സ്ത്രീകള്‍ പിടിക്കപ്പെട്ടു. ശിശുക്കളെ കഴുത്തില്‍ കെട്ടിത്തൂക്കി അവരെ പരസ്യമായി നഗരത്തിലൂടെ നടത്തി; അവസാനം മതിലില്‍ നിന്നു തലകുത്തനെ താഴോട്ടെറിഞ്ഞു.
11 : രഹസ്യമായി സാബത്ത് ആചരിക്കാന്‍ അടുത്തുള്ള ഗുഹകളില്‍ ചിലര്‍ ഒരുമിച്ചുകൂടി. അവരെ ആരോ ഫിലിപ്പിന് ഒറ്റിക്കൊടുക്കുകയും തത്ഫലമായി കൂട്ടത്തോടെ ദഹിപ്പിക്കപ്പെടുകയും ചെയ്തു. ഭക്തിയും വിശുദ്ധദിനത്തോടുള്ള ആദരവും നിമിത്തം എതിര്‍ത്തുനില്‍ക്കാന്‍ അവര്‍ ഒരുമ്പെട്ടില്ല.
12 : ഈ ഗ്രന്ഥം വായിക്കുന്നവര്‍, വിപത്തുകളില്‍ ഭഗ്‌നാശരാകരുതെന്നും ഇത്തരം അനര്‍ഥങ്ങള്‍ നാശത്തിനല്ല, നമ്മുടെ ജനതയുടെ ശിക്ഷണത്തിനാണ് ഉദ്‌ദേശിക്കപ്പെട്ടിരുന്നതെന്നു മനസ്‌സിലാക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു.
14 : ഇതര ജനതകളെ ശിക്ഷിക്കുന്ന കാര്യത്തില്‍, അവര്‍ തങ്ങളുടെ പാപങ്ങളുടെ തികവിലെത്തുന്നതുവരെ കര്‍ത്താവ് ക്ഷമയോടെ കാത്തിരിക്കുന്നു. എന്നാല്‍, നമ്മോട് അവിടുന്ന് ഇപ്രകാരമല്ല വര്‍ത്തിക്കുന്നത്.
15 : നമ്മള്‍ പാപപാരമ്യത്തില്‍ എത്തി പ്രതികാരത്തിനു പാത്രമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
16 : അവിടുന്ന് തന്റെ കാരുണ്യം ഒരിക്കലും നമ്മില്‍നിന്നു പിന്‍വലിക്കുന്നില്ല. വിപത്തുകള്‍കൊണ്ടു നമുക്കു ശിക്ഷണം നല്‍കുന്നെങ്കിലും അവിടുന്ന് സ്വജനത്തെ കൈവിടുന്നില്ല.
17 : ഞങ്ങള്‍ ഈ പറഞ്ഞത് ഓര്‍മയിലിരിക്കട്ടെ. കഥ ചുരുക്കേണ്ടതുണ്ട്.
എലെയാസറിന്റെ രക്തസാക്ഷിത്വം
18 : ഉന്നതസ്ഥാനിയായ ഒരു നിയമജ്ഞനും കുലീനഭാവത്തോടു കൂടിയവനും വയോധികനുമായ എലെയാസറിന്റെ വായ് പന്നിമാംസം തീറ്റാന്‍ അവര്‍ ബലം പ്രയോഗിച്ചു തുറന്നു.
19 : അവമാനിതനായി ജീവിക്കുന്നതിനെക്കാള്‍ അഭിമാനത്തോടെ മരിക്കാന്‍ നിശ്ചയിച്ച അവന്‍ അതു തുപ്പിക്കളഞ്ഞുകൊണ്ടു പീഡനം വരിച്ചു.
21 : നിഷിദ്ധമായ ആ ബലിയുടെ ഭാരവാഹികള്‍, അവനോടുള്ള ദീര്‍ഘകാല പരിചയം കൊണ്ട് അവനു ഭക്ഷിക്കാന്‍ അനുവാദമുള്ള മാംസം കൊണ്ടുവന്നിട്ട്, രാജാവ് ആജ്ഞാപിച്ച ബലിവിരുന്നിന്റെ മാംസം എന്ന ഭാവേന അതു ഭക്ഷിക്കാന്‍ അവനെ രഹസ്യമായി നിര്‍ബന്ധിച്ചു.
22 : അവന്‍ അങ്ങനെ ചെയ്ത് മരണത്തില്‍ നിന്നു രക്ഷപ്പെടുമെന്നും തങ്ങളോടുള്ള ചിരകാലമൈത്രിമൂലം അവനു കരുണ ലഭിക്കുമെന്നും അവര്‍ പ്രതീക്ഷിച്ചു.
23 : തന്റെ വാര്‍ധക്യത്തിന്റെ അന്തസ്‌സിനും നരച്ചമുടിയുടെ മഹത്വത്തിനും ബാല്യം മുതല്‍ നയിച്ച ഉത്തമജീവിതത്തിനും വിശുദ്ധവും ദൈവദത്തവുമായ നിയമത്തിനും യോജിച്ചവിധം അവന്‍ ദൃഢനിശ്ചയം ചെയ്തുകൊണ്ട്, തന്നെ പാതാളത്തിലേക്ക് അയച്ചുകൊള്ളാന്‍ അവരോടു പറഞ്ഞു.
24 : അവന്‍ തുടര്‍ന്നു: നമ്മുടെ ഈ പ്രായത്തിന് ഈ അഭിനയം ചേര്‍ന്നതല്ല. എലെയാസര്‍ തൊണ്ണൂറാംവയസ്‌സില്‍ മതം മാറിയെന്നു ചെറുപ്പക്കാര്‍ വിചാരിക്കും.
25 : ഒരു ചെറിയ നിമിഷം കൂടി ജീവിക്കാന്‍വേണ്ടി എന്റെ ഈ അഭിനയംമൂലം ഞാന്‍ അവരെ വഴിതെറ്റിക്കുകയും എന്റെ വാര്‍ധക്യത്തെ പങ്കിലവും അവമാനിതവും ആക്കുകയും ചെയ്യും.
26 : തത്കാലത്തേക്ക് മനുഷ്യശിക്ഷയില്‍നിന്ന് എനിക്ക് ഒഴിവാകാമെങ്കിലും, സര്‍വശക്തന്റെ കരങ്ങളില്‍നിന്ന്, ജീവിച്ചാലും മരിച്ചാലും രക്ഷപെടാന്‍ കഴിയുകയില്ല.
27 : അതിനാല്‍, പൗരുഷത്തോടെ ഞാന്‍ എന്റെ ജീവന്‍ അര്‍പ്പിക്കുകയാണ്; അതുവഴി ഞാന്‍ എന്റെ വാര്‍ധക്യത്തിനു യോഗ്യനെന്നു തെളിയും.
28 : സംപൂജ്യവും വിശുദ്ധവുമായ നിയമത്തിനു വേണ്ടി എങ്ങനെയാണു സ്വമനസ്‌സാലെ ശ്രേഷ്ഠമരണം വരിക്കേണ്ടതെന്നുള്ളതിന് യുവാക്കള്‍ക്കു മഹത്തായ ഒരു മാതൃകയായിരിക്കും അത്. ഇതു പറഞ്ഞിട്ട് അവന്‍ പീഡനയന്ത്രത്തിന്റെ അടുത്തേക്കു ചെന്നു.
29 : അല്‍പം മുന്‍പു തന്നോടു സന്‍മനസ്‌സോടെ വര്‍ത്തിച്ചവര്‍ ഇപ്പോള്‍ ദുഷ്ടരായി മാറി. അവരുടെ നോട്ടത്തില്‍ അവന്റെ വാക്ക് തനിഭ്രാന്തായിരുന്നു.
30 : മര്‍ദനമേറ്റു മരിക്കാറായപ്പോള്‍ അവന്‍ ഞരങ്ങി: മരണത്തില്‍നിന്നു രക്ഷപെടാമായിരുന്ന എനിക്ക് ഈ പ്രഹരത്തില്‍ ഉത്കടമായ ശരീരവേദനയുണ്ടെങ്കിലും കര്‍ത്താവിനോടുള്ള ഭക്തിയാല്‍ ഇവ സഹിക്കുന്നതില്‍ എന്റെ ആത്മാവ് സന്തോഷിക്കുന്നു എന്ന് അവിടുത്തേക്ക്, തന്റെ പരിശുദ്ധജ്ഞാനത്താല്‍, വ്യക്തമായി അറിയാം.
31 : ഇങ്ങനെ അവന്‍ മരിച്ചു; യുവാക്കള്‍ക്കു മാത്രമല്ല, തന്റെ ജനത്തിനു മുഴുവനും, തന്റെ മരണത്താല്‍ ശ്രേഷ്ഠതയുടെ മാതൃകയും ധീരതയുടെ സ്മാരകവും നല്‍കി.