1 : ഹെലിയോദോറസിനെ പ്രേരിപ്പിച്ചു അനര്‍ഥങ്ങള്‍ക്കിടയാക്കിയത് ഓനിയാസാണെന്ന് ധനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി സ്വരാജ്യത്തെ വഞ്ചിച്ച പ്രസ്തുത ശിമയോന്‍ പറഞ്ഞു പരത്തി.
2 : നഗരത്തിന്റെ ഉപകാരിയും ജനത്തിന്റെ സംരക്ഷകനും നിയമങ്ങളില്‍ തീക്ഷണമതിയുമായ അവനെ ഭരണകൂടത്തെ എതിര്‍ക്കുന്ന ഉപജാപകനായി മുദ്രകുത്താന്‍ അവന്‍ മടിച്ചില്ല.
3 : ഈ വിരോധം വളര്‍ന്ന് ശിമയോന്റെ വിശ്വസ്തരായ അനുചരന്‍മാരില്‍ ഒരുവന്‍ കൊലപാതകങ്ങള്‍ പോലും നടത്താന്‍ തുടങ്ങി.
4 : അപ്പോള്‍ ശിമയോന്റെ വിരോധം ഗുരുതരമാണെന്നും, മെനെസ്‌തെവൂസിന്റെ പുത്രനും ദക്ഷിണസിറിയായുടെയും ഫെനീഷ്യയുടെയും ഭരണാധിപനുമായ അപ്പോളോണിയൂസ് അവന്റെ ദുഷ്ടതയ്ക്കു മൂര്‍ച്ചകൂട്ടുന്നുവെന്നും ഓനിയാസ് മനസ്‌സിലാക്കി.
5 : ആരെയും കുറ്റപ്പെടുത്താനല്ല, ജനത്തിന്റെ പൊതുനന്‍മയും വ്യക്തിപരമായ നന്‍മയും ലക്ഷ്യമാക്കി അവന്‍ രാജാവിനെ സമീപിച്ചു.
6 : രാജാവ് ഇടപെട്ടില്ലെങ്കില്‍ പൊതുക്കാര്യങ്ങള്‍ സമാധാനപരമായ ഒത്തുതീര്‍പ്പിലെത്തുകയില്ലെന്നും ശിമയോന്‍ അവിവേകം അവസാനിപ്പിക്കുകയില്ലെന്നും അവന്‍ മനസ്‌സിലാക്കിയതു കൊണ്ടാണ് ഇങ്ങനെ ചെയ്തത്.
ജാസന്‍ പ്രധാനപുരോഹിതന്‍
7 : സെല്യൂക്കസ് മരിച്ചതിനുശേഷം എപ്പിഫാനസ് എന്നു വിളിക്കപ്പെടുന്ന അന്തിയോക്കസ് രാജാവായപ്പോള്‍ ഓനിയാസിന്റെ സഹോദരന്‍ ജാസന്‍ കോഴ കൊടുത്ത് പ്രധാന പുരോഹിതസ്ഥാനം കൈക്കലാക്കി.
8 : അവന്‍ രാജാവിനെ കണ്ട് മുന്നൂറ്റിയറുപതു താലന്തും വേറൊരു ഇനത്തില്‍ എണ്‍പതു താലന്തും വെള്ളി വാഗ്ദാനം ചെയ്തു.
9 : തന്റെ അധികാരത്തില്‍ ഒരു കായികാഭ്യാസക്കളരിയും യുവജന സംഘവും സ്ഥാപിക്കാന്‍ അനുവദിക്കുകയും ജറുസലെം പൗരന്‍മാരെ അന്ത്യോക്യാപൗരന്‍മാരായി അംഗീകരിക്കുകയും ചെയ്താല്‍, നൂറ്റിയന്‍പതു താലന്തു കൂടി കൊടുക്കാമെന്നും അവന്‍ സമ്മതിച്ചു.
10 : രാജാവിന്റെ അനുമതിനേടി ജാസന്‍ പുരോഹിതസ്ഥാനം ഏറ്റെടുത്ത ഉടനെ ജനത്തെ ഗ്രീക്കുസമ്പ്രദായങ്ങളിലേക്കു തിരിച്ചുതുടങ്ങി.
11 : റോമാക്കാരുമായി സഖ്യം സ്ഥാപിക്കാന്‍ ദൂതനായിപ്പോയയൂപ്പൊളേമൂസിന്റെ പിതാവായ യോഹന്നാന്‍ യഹൂദര്‍ക്കു നേടിക്കൊടുത്ത രാജകീയാനുകൂല്യങ്ങള്‍ അവന്‍ അവഗണിച്ചു. ജാസന്‍ നിയമാനുസൃതമായ ജീവിതസമ്പ്രദായങ്ങള്‍ നാട്ടില്‍നിന്നു നിര്‍മാര്‍ജനം ചെയ്ത്, നിയമവിരുദ്ധമായ പുതിയ ആചാരങ്ങള്‍ ഏര്‍പ്പെടുത്തി.
12 : അവന്‍ ഉത്‌സാഹത്തോടെ കോട്ടയ്ക്കു നേരേതാഴെ ഒരു കായികാഭ്യാസക്കളരി സ്ഥാപിക്കുകയും ഗ്രീക്കുതൊപ്പി ധരിക്കാന്‍ കുലീനയുവാക്കളെ നിര്‍ബന്ധിക്കുകയും ചെയ്തു.
13 : അധര്‍മിയും പ്രധാനപുരോഹിതനെന്നു ഭാവിച്ചവനുമായ ജാസന്റെ അതിരറ്റ ദുഷ്ടത നിമിത്തം ജനം യവനാചാരങ്ങളും വിദേശീയസമ്പ്രദായങ്ങളും അങ്ങേയറ്റം വരെ സ്വീകരിച്ചു.
15 : പിതാക്കന്‍മാര്‍ വിലമതിച്ചതെല്ലാം അവര്‍ പുച്ഛിച്ചുതള്ളുകയും ഗ്രീക്കുകാര്‍ ആദരിച്ചതെല്ലാം വിലമതിക്കുകയും ചെയ്തു.
16 : തന്‍മൂലം അവര്‍ കൊടിയ വിപത്തുകളില്‍ അകപ്പെട്ടു. അവര്‍ മാനിക്കുകയും അന്യൂനം അനുകരിക്കാന്‍ ഇച്ഛിക്കുകയും ചെയ്ത ജീവിതസമ്പ്രദായങ്ങളുടെ ഉടമകള്‍ ശത്രുക്കളായിത്തീര്‍ന്ന് അവരെ ശിക്ഷിച്ചു.
17 : ദൈവിക നിയമങ്ങളോട് അനാദരം കാണിക്കുന്നതു നിസ്‌സാരമല്ല. ഭാവി സംഭവങ്ങള്‍ ഈ വസ്തുത തെളിയിക്കും.
18 : ടയിറില്‍ രാജാവിന്റെ സാന്നിധ്യത്തില്‍ ചതുര്‍വാര്‍ഷിക മത്‌സരങ്ങള്‍ നടക്കുമ്പോള്‍,
19 : നീചനായ ജാസന്‍ അന്ത്യോക്യാപൗരന്‍മാരായി ജറുസലെമില്‍ നിന്നു തിരഞ്ഞെടുത്ത ദൂതന്‍മാരെ ഹെര്‍ക്കുലിസിനു ബലിയര്‍പ്പിക്കാന്‍ മുന്നൂറു ദ്രാക്മാ വെള്ളിയുമായി അങ്ങോട്ടയച്ചു. പണം കൊണ്ടു പോയവര്‍ അതു ഹെര്‍ക്കുലിസിനു ബലിയര്‍പ്പിക്കാന്‍ ഉപയോഗിക്കുന്നത് അനുചിതമെന്നു കരുതി മറ്റൊരു കാര്യത്തിനു വിനിയോഗിച്ചു.
20 : പണം കൊടുത്തയച്ചവന്‍ അതുകൊണ്ട് ഹെര്‍ക്കുലിസിനു ബലിയര്‍പ്പിക്കാനാണ് ഉദ്‌ദേശിച്ചതെങ്കിലും അതു കൊണ്ടുപോയവര്‍ ചെറിയ പായ്ക്കപ്പല്‍ നിര്‍മിക്കാനാണ് ഉപയോഗിച്ചത്.
21 : ഈജിപ്തില്‍ ഫിലൊമെത്തോറിന്റെ കിരീടധാരണത്തില്‍ സംബന്ധിക്കാന്‍ മെനെസ്‌തേവൂസിന്റെ പുത്രന്‍ അപ്പൊളോണിയൂസ് അയയ്ക്കപ്പെട്ടപ്പോള്‍ ഫിലൊമെത്തോറിന് തന്നോടു ശത്രുതയുണ്ടെന്ന് അന്തിയോക്കസ് മനസ്‌സിലാക്കി. അവന്‍ തന്റെ സുരക്ഷിതത്വത്തിനു വേണ്ട നടപടികള്‍ സ്വീകരിച്ചു. ജോപ്പായിലെത്തിയതിനു ശേഷം അവന്‍ ജറുസലെമിലേക്കു യാത്ര തിരിച്ചു.
22 : ജാസനും നഗരവാസികളും അവനെ അത്യാഡംബരപൂര്‍വം പന്തങ്ങളോടും ആര്‍പ്പുവിളികളോടും കൂടെ സ്വീകരിച്ചു. അനന്തരം, അവന്‍ സൈന്യസമേതം ഫെനീഷ്യയിലേക്കു നീങ്ങി.
മെനെലാവൂസ് പ്രധാനപുരോഹിതന്‍
23 : മൂന്നുവര്‍ഷം കഴിഞ്ഞ് ജാസന്‍ മുന്‍പുപറഞ്ഞ ശിമയോന്റെ സഹോദരന്‍ മെനെലാവൂസിനെ രാജാവിന്റെ അടുത്ത് പണം എത്തിക്കാനും സുപ്രധാനകാര്യങ്ങളെക്കുറിച്ചുള്ള രാജാവിന്റെ തീരുമാനം അറിയാനുമായി അയച്ചു.
24 : രാജസന്നിധിയിലെത്തിയ മെനെലാവൂസ് രാജാവിനെ അധികാരഭാവത്തോടെ പുകഴ്ത്തുകയും, ജാസനെക്കാള്‍ മുന്നൂറു താലന്ത് വെള്ളി കൂടുതല്‍ വാഗ്ദാനം ചെയ്ത് പ്രധാനപുരോഹിതസ്ഥാനം സ്വന്തമാക്കുകയും ചെയ്തു.
25 : രാജതീട്ടൂരം നേടി മടങ്ങിയെത്തിയ അവന് പ്രധാനപുരോഹിതസ്ഥാനത്തിനു വേണ്ട ഗുണങ്ങളൊന്നുമില്ലായിരുന്നു; ക്രൂരനായ സ്വേച്ഛാധിപതിയുടെ ഉഗ്രകോപവും വന്യമൃഗത്തിന്റെ ക്രൂരതയും മാത്രമുണ്ടായിരുന്നു.
26 : സ്വസഹോദരനെ സ്ഥാനഭ്രഷ്ടനാക്കിയ ജാസന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. അവന് അമ്മോന്‍നാട്ടിലേക്കു പലായനം ചെയ്യേണ്ടതായും വന്നു.
27 : മെനെലാവൂസ് പുരോഹിതസ്ഥാനം കൈയേറ്റെങ്കിലും വാഗ്ദാനം ചെയ്ത തുക രാജാവിനു ക്രമമായി കൊടുത്തില്ല.
28 : കോട്ടയുടെ അധിപനും നികുതിപിരിക്കാന്‍ ചുമതലപ്പെട്ടവനുമായ സൊസ്ത്രാത്തൂസ് അവനോട് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇക്കാര്യത്തെച്ചൊല്ലി രാജാവ് ഇരുവരെയും വിളിച്ചുവരുത്തി.
29 : പുറപ്പെടുന്നതിനുമുന്‍പ് മെനെലാവൂസ് സ്വസഹോദരന്‍ ലിസിമാക്കൂസിനെ പ്രധാനപുരോഹിതന്റെ ചുമതല ഏല്‍പിച്ചു. സൊസ്ത്രാത്തൂസ് തനിക്കു പകരം സൈപ്രസ്ഗണത്തിന്റെ സേനാധിപനായ ക്രാത്തെസിനെ നിയോഗിച്ചു.
ഓനിയാസ് വധിക്കപ്പെടുന്നു
30 : ഇക്കാലത്ത് രാജാവ് തന്റെ ഉപനാരിയായ അന്തിയോക്കിസിന് താര്‍സൂസ്, മള്ളൂസ് എന്നീ നഗരങ്ങള്‍ സമ്മാനിച്ചതിനാല്‍ അവിടെ ജനങ്ങള്‍ കലാപമുണ്ടാക്കി.
31 : അതിനാല്‍, രാജാവ് ഉന്നതസ്ഥാനിയായ അന്ത്രോനിക്കൂസിനെ തന്റെ ചുമതലകള്‍ ഏല്‍പിച്ചിട്ട് ലഹളയൊതുക്കാന്‍ അതിവേഗം യാത്രയായി.
32 : പറ്റിയ സന്ദര്‍ഭമെന്നു കണ്ട് മെനെലാവൂസ് ദേവാലയത്തിലെ സ്വര്‍ണപ്പാത്രങ്ങളില്‍ ചിലതു മോഷ്ടിച്ച് അന്ത്രോനിക്കൂസിനു നല്‍കി. മറ്റു പാത്രങ്ങള്‍ അവന്‍ ടയിറിനും സമീപനഗരങ്ങള്‍ക്കും വിറ്റുകഴിഞ്ഞിരുന്നു.
33 : ഇതറിഞ്ഞ ഓനിയാസ് അന്ത്യോക്യായ്ക്കു സമീപമുള്ള ദാഫ്‌നെയിലെ വിശുദ്ധമന്ദിരത്തിലേക്കു മാറിയതിനുശേഷം ഈ പ്രവൃത്തികള്‍ പരസ്യമാക്കി.
34 : അതിനാല്‍ ഓനിയാസിനെ വധിക്കാന്‍ മെനെലാവൂസ് അന്ത്രോനിക്കൂസിനെ രഹസ്യമായി പ്രേരിപ്പിച്ചു. അന്ത്രോനിക്കൂസ് ഓനിയാസിനെ സമീപിച്ച് വലതുകരങ്ങള്‍ ചേര്‍ത്ത് വഞ്ചനാപൂര്‍വം ശപഥം ചെയ്തു. ഓനിയാസ് അപകടം ശങ്കിച്ചെങ്കിലും അവനെ വിശുദ്ധമന്ദിരത്തിനു പുറത്തുകൊണ്ടുവരാന്‍ അന്ത്രോനിക്കൂസിനു കഴിഞ്ഞു. അവന്‍ നീതിയെക്കുറിച്ചു തെല്ലും വിചാരമില്ലാതെ ഓനിയാസിനെ വധിച്ചു.
35 : അന്യായമായ ഈ വധത്തില്‍ യഹൂദരും മറ്റു ജനതകളില്‍പെട്ട വളരെപ്പേരും ദുഃഖിക്കുകയും അമര്‍ഷംകൊള്ളുകയും ചെയ്തു.
36 : രാജാവ് കിലീക്യാദേശത്തു നിന്നു മടങ്ങിയെത്തിയപ്പോള്‍ നഗരത്തിലെ യഹൂദര്‍ ഓനിയാസിന്റെ അകാരണവധത്തെക്കുറിച്ചു പരാതി ബോധിപ്പിച്ചു. ഗ്രീക്കുകാരും ഈ അക്രമത്തിലുള്ള തങ്ങളുടെ അമര്‍ഷം പ്രകടിപ്പിച്ചു.
38 : പെട്ടെന്നു കോപം ജ്വലിക്കുകയും അന്ത്രോനിക്കൂസിന്റെ ചെങ്കുപ്പായം ഉരിഞ്ഞുകളയുകയും മേലങ്കി വലിച്ചു കീറുകയും ചെയ്തു. ആ രക്തദാഹിയെ നഗരത്തിലൂടെ നടത്തിച്ച് ഓനിയാസിനോട് അക്രമം പ്രവര്‍ത്തിച്ച സ്ഥലത്തു കൊണ്ടുവന്നു കൊന്നുകളഞ്ഞു. കര്‍ത്താവ് അവന് അര്‍ഹിച്ച ശിക്ഷ നല്‍കി, പകരം വീട്ടി.
ലിസിമാക്കൂസ് വധിക്കപ്പെടുന്നു
39 : ലിസിമാക്കൂസ് മെനെലാവൂസിന്റെ മൗനാനുവാദത്തോടെ നഗരത്തില്‍ ദൈവദൂഷണപരമായി പലതും പ്രവര്‍ത്തിച്ചു. സ്വര്‍ണപ്പാത്രങ്ങളില്‍ പലതും മോഷ്ടിക്കപ്പെട്ടു. വിവരം പരസ്യമായപ്പോള്‍ ജനം ലിസിമാക്കൂസിനെതിരേ സംഘടിച്ചു.
40 : ജനങ്ങള്‍ പ്രക്ഷുബ്ധരാകുന്നതു കണ്ട് ലിസിമാക്കൂസ് കടന്ന പ്രായവും ഒട്ടും കുറയാത്ത ഭോഷത്തവും ഉള്ള അവുരാനൂസിന്റെ നേതൃത്വത്തില്‍ മൂവായിരം ആളുകളെ സായുധരാക്കി നീതീകരിക്കാനാവാത്ത ആക്രമണം അഴിച്ചുവിട്ടു.
41 : ലിസിമാക്കൂസ് ആക്രമിക്കുന്നെന്നു കണ്ടയുടനെ യഹൂദരില്‍ ചിലര്‍ അവിടവിടെ കിടന്ന കല്ലുകളും തടിക്കഷണങ്ങളും മറ്റുചിലര്‍ ചാരവും എടുത്ത് കണ്ടപാടേ ലിസിമാക്കൂസിന്റെയും അനുയായികളുടെയും നേര്‍ക്കു വലിച്ചെറിഞ്ഞു.
42 : അങ്ങനെ അവര്‍ പലരെയും മുറിവേല്‍പിച്ചു. ചിലരെ കൊന്നു; എല്ലാവരെയും തുരത്തി. ദേവാലയചോരനെ ഭണ്‍ഡാരത്തിനു സമീപംവച്ചു വധിച്ചു.
43 : ഈ കാര്യത്തെപ്രതി മെനെലാവൂസിനെതിരേ കുറ്റാരോപണങ്ങളുയര്‍ന്നു.
44 : രാജാവ് ടയിറില്‍ എത്തിയപ്പോള്‍ കാര്യാലോചനാസമിതി നിയോഗിച്ച മൂന്നുപേര്‍ വസ്തുതകള്‍ അവനെ അറിയിച്ചു.
45 : പതനം സുനിശ്ചിതമെന്നു ഗ്രഹിച്ച മെനെലാവൂസ് രാജാവിനെ സ്വാധീനിക്കാന്‍ ദോറിമേനെസിന്റെ പുത്രന്‍ ടോളമിക്കു സാരമായ കോഴ വാഗ്ദാനം ചെയ്തു.
46 : ടോളമി കാറ്റു കൊള്ളാനെന്ന ഭാവേന രാജാവിനെ സ്തംഭനിരകളുടെ അടുത്തേക്കു നയിച്ച് മനസ്‌സുമാറ്റാന്‍ പ്രേരിപ്പിച്ചു.
47 : തുടര്‍ന്ന് രാജാവ് സര്‍വദുഷ്ടതകള്‍ക്കും കാരണമായ മെനെലാവൂസിനെ ആരോപണങ്ങളില്‍നിന്നു മോചിപ്പിച്ചു: ആ നിര്‍ഭാഗ്യന്‍മാരെ മരണത്തിനേല്‍പിക്കുകയും ചെയ്തു. അവര്‍ക്കാകട്ടെ ഷിഥിയാക്കാരുടെ മുന്‍പാകെ വാദിച്ചാല്‍പോലും മോചനം ലഭിക്കുമായിരുന്നു.
48 : നഗരത്തിനും ഗ്രാമങ്ങള്‍ക്കും വിശുദ്ധപാത്രങ്ങള്‍ക്കും വേണ്ടി വാദിച്ചവര്‍ നീതിക്കു നിരക്കാത്ത ശിക്ഷയനുഭവിച്ചു.
49 : ടയിര്‍ നിവാസികള്‍ പോലും ഈ പാതകത്തോടുള്ള വെറുപ്പു വ്യക്തമാക്കാന്‍വേണ്ടി അവരുടെ ശവസംസ്‌കാരം ആഡംബരപൂര്‍വം നടത്താന്‍ സഹകരിച്ചു.
50 : എന്നാല്‍, മെനെലാവൂസ് അധികാരികളുടെ അത്യാഗ്രഹം നിമിത്തം പൗരോഹിത്യപദവിയില്‍ തുടര്‍ന്നു. അവന്‍ ദുഷ്ടതയില്‍ വളര്‍ന്ന് സ്വജനത്തിനെതിരായ ഗൂഢാലോചനയില്‍ മുഴുകി.