1 : യൂദാദേശം ആക്രമിച്ച് നശിപ്പിക്കുന്നതിന് ട്രിഫൊ വലിയൊരു സൈന്യം ശേഖരിച്ചിട്ടുണ്ടെന്ന് ശിമയോന്‍ അറിഞ്ഞു.
2 : ജനങ്ങള്‍ ഭയചകിതരും പരിഭ്രാന്തരുമാണെന്ന് അവന്‍ കണ്ടു.
3 : അതിനാല്‍, ജറുസലെമില്‍ ചെന്നു ജനത്തെ വിളിച്ചുകൂട്ടി, അവര്‍ക്ക് ആത്മധൈര്യം പകര്‍ന്നു കൊണ്ട് അവന്‍ പറഞ്ഞു: നിയമങ്ങള്‍ക്കും വിശുദ്ധസ്ഥലത്തിനും വേണ്ടി ഞാനും എന്റെ സഹോദരന്‍മാരും, പിതൃഭവനവും എത്ര മഹത്തായ കാര്യങ്ങളാണു ചെയ്തിട്ടുള്ളതെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഞങ്ങള്‍ നടത്തിയ യുദ്ധങ്ങളും അനുഭവിച്ച ദുരിതങ്ങളും നിങ്ങള്‍ക്കറിയാം.
4 : ഇങ്ങനെ ഇസ്രായേലിനു വേണ്ടി എന്റെ സഹോദരന്‍മാരെല്ലാവരും ജീവന്‍ ഹോമിക്കുകയും ചെയ്തിരിക്കുന്നു; ഞാന്‍ മാത്രം അവശേഷിക്കുന്നു.
5 : ഒരു വിപദ്ഘട്ടത്തിലും ജീവരക്ഷാര്‍ത്ഥം ഞാന്‍ മാറിനില്‍ക്കുകയില്ല. എന്റെ സഹോദരന്‍മാരെക്കാള്‍ മേന്‍മ എനിക്കില്ലല്ലോ.
6 : എന്റെ ജനത്തിനും വിശുദ്ധ സ്ഥലത്തിനും നിങ്ങളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും വേണ്ടി ഞാന്‍ പ്രതികാരം ചെയ്യും. ജനതകളെല്ലാം നമ്മെ നശിപ്പിക്കുന്നതിനു വിദ്വേഷത്തോടെ ഒരുമിച്ചുകൂടിയിരിക്കുകയാണ്.
7 : ഈ വാക്കുകള്‍ കേട്ടപ്പോള്‍ ജനങ്ങള്‍ ആവേശഭരിതരായി.
8 : അവര്‍ അത്യുച്ചത്തില്‍ വിളിച്ചു പറഞ്ഞു: യൂദാസിന്റെയും നിന്റെ സഹോദരനായ ജോനാഥാന്റെയും സ്ഥാനത്ത് ഇനി നീ തന്നെ ഞങ്ങളുടെ നേതാവ്.
9 : ഞങ്ങള്‍ക്കു വേണ്ടി യുദ്ധം ചെയ്താലും. നീ പറയുന്നതെന്തും ഞങ്ങള്‍ ചെയ്യും.
10 : യോദ്ധാക്കളെ എല്ലാവരെയും അവന്‍ വിളിച്ചുകൂട്ടുകയും, ജറുസലെംമതിലിന്റെ പണി തിടുക്കത്തില്‍ പൂര്‍ത്തിയാക്കുകയും അതിനെ എല്ലാ വശങ്ങളിലും സുരക്ഷിതമാക്കുകയും ചെയ്തു.
11 : വലിയൊരു സൈന്യവുമായി അബ്‌സലോമിന്റെ മകന്‍ ജോനാഥാനെ അവന്‍ ജോപ്പായിലേക്ക് അയച്ചു; തദ്‌ദേശവാസികളെ തുരത്തി. അവര്‍ അവിടെ നിലയുറപ്പിച്ചു.
ജോനാഥാന്റെ മരണം
12 : യൂദാദേശം ആക്രമിക്കുന്നതിനു വലിയൊരു സൈന്യവുമായി ട്രിഫൊ ടോളമായിസില്‍ നിന്നു പുറപ്പെട്ടു. തടവിലാക്കപ്പെട്ട ജോനാഥാനും അവനോടൊത്തുണ്ടായിരുന്നു.
14 : സഹോദരനായ ജോനാഥാനു പകരം ശിമയോന്‍ നേതൃത്വമേറ്റെടുത്തുവെന്നും അവര്‍ തന്നോട് ഏറ്റുമുട്ടാന്‍ പോകുന്നുവെന്നും അറിഞ്ഞട്രിഫൊ ദൂതന്‍മാരെ അയച്ച് അവനോടു പറഞ്ഞു:
15 : താന്‍ അലങ്കരിച്ചിരുന്ന സ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നിന്റെ സഹോദരനായ ജോനാഥാന്‍ രാജകീയ ഭണ്‍ഡാരത്തിലേക്കു നല്‍കേണ്ട പണത്തിനു വേണ്ടിയാണ് ഞങ്ങള്‍ അവനെ തടഞ്ഞുവച്ചിരിക്കുന്നത്.
16 : വിമോചിതനാകുമ്പോള്‍ അവന്‍ ഞങ്ങള്‍ക്കെതിരേ വിപ്ലവമുണ്ടാക്കാതിരിക്കേണ്ടതിന് നൂറുതാലന്ത് വെള്ളിയും ആള്‍ജാമ്യമായി അവന്റെ രണ്ടു പുത്രന്‍മാരെയും തരുക. അപ്പോള്‍ ഞങ്ങള്‍ അവനെ വിട്ടുതരാം.
17 : ചതി നിറഞ്ഞതാണ് അവന്റെ വാക്കുകള്‍ എന്നറിഞ്ഞിട്ടും,
18 : പണവും പുത്രന്‍മാരെയും കൊണ്ടുവരാന്‍ ശിമയോന്‍ ആളയച്ചു. അങ്ങനെ താന്‍ ചെയ്യാതിരുന്നാല്‍, ജനങ്ങള്‍ക്കിടയില്‍ ഉഗ്രമായ വിദ്വേഷത്തിനു പാത്രമാകുമെന്നും, ശിമയോന്‍ പണവും പുത്രന്‍മാരെയും അയച്ചു കൊടുക്കാതിരുന്നതിനാലാണ് അവന്‍ മരിക്കാനിടയായതെന്ന് അവര്‍ കുറ്റപ്പെടുത്തുമെന്നും അവന്‍ ഭയപ്പെട്ടു.
19 : പുത്രന്‍മാരെയും നൂറു താലന്തും അവന്‍ കൊടുത്തുവിട്ടു, എങ്കിലും ട്രിഫൊ വാക്കു പാലിച്ചില്ല. ജോനാഥാനെ വിട്ടയച്ചതുമില്ല.
20 : രാജ്യം ആക്രമിച്ചു നശിപ്പിക്കുക എന്ന ഉദ്‌ദേശ്യത്തോടെ ട്രിഫൊ അദോരയിലേക്കുള്ള മാര്‍ഗത്തിലൂടെ ചുറ്റിവന്നു. എന്നാല്‍, അവര്‍ ചെന്നിടങ്ങളിലെല്ലാം ശിമയോനും സൈന്യവും അവര്‍ക്കെതിരേ മുന്നേറിക്കൊണ്ടിരുന്നു.
21 : മരുഭൂമിയിലൂടെ വരണമെന്നും തങ്ങള്‍ക്കു ഭക്ഷണം എത്തിച്ചുതരണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കോട്ടയിലുണ്ടായിരുന്നവര്‍ ട്രിഫൊയുടെ അടുക്കല്‍ ദൂതന്‍മാരെ അയച്ചു കൊണ്ടിരുന്നു.
22 : തന്റെ അശ്വസൈന്യത്തോടെ പുറപ്പെടാന്‍ ട്രിഫൊ തയ്യാറായി. എന്നാല്‍, ആ രാത്രിയില്‍ കനത്ത ഹിമപാത മുണ്ടായതിനാല്‍ പോകാന്‍ കഴിഞ്ഞില്ല. അതിനാല്‍, അവന്‍ ഗിലയാദ് ദേശത്തേക്കു കടന്നു.
23 : ബാസ്‌ക്കാമായുടെ സമീപമെത്തിയപ്പോള്‍ അവന്‍ ജോനാഥാനെ വധിച്ച് അവിടെ സംസ്‌കരിച്ചു.
24 : ട്രിഫൊ തിരിച്ച് സ്വന്തം നാട്ടിലേക്കു മടങ്ങി.
25 : ശിമയോന്‍ തന്റെ സഹോദരനായ ജോനാഥാന്റെ അസ്ഥികള്‍ എടുപ്പിച്ച്, പിതാക്കന്‍മാരുടെ നഗരമായ മൊദെയിനില്‍ സംസ്‌കരിച്ചു.
27 : ശിമയോന്‍, തന്റെ പിതാവിന്റെയും സഹോദരന്‍മാരുടെയും ശവകുടീരങ്ങള്‍ക്കുമേല്‍ ഒരു സ്മാരകം പണിതു. എല്ലാവര്‍ക്കും കാണത്തക്കവിധം മിനുക്കിയ കല്ലുകള്‍കൊണ്ട് അതിന്റെ മുന്‍പിന്‍ഭാഗങ്ങള്‍ ഉയര്‍ത്തിപ്പണിതു.
28 : പിതാവിനും മാതാവിനും നാലു സഹോദരര്‍ക്കുമായി, പരസ്പരാഭിമുഖമായ ഏഴു പിരമിഡുകള്‍ അവന്‍ സംവിധാനം ചെയ്തു.
29 : ചുറ്റും സ്തംഭങ്ങള്‍ നാട്ടുകയും സ്തംഭങ്ങളിന്‍മേല്‍ ശാശ്വതസ്മാരകമായി ആയുധസാമഗ്രികളുടെ മാതൃക കൊത്തിവയ്ക്കുകയും ചെയ്തു. അവയോടുചേര്‍ന്ന്, സമുദ്രസഞ്ചാരികള്‍ക്കു കാണത്തക്കവിധം കപ്പലുകളുടെ മാതൃകയും കൊത്തിവച്ചു.
30 : മൊദെയിനില്‍ അവന്‍ പണികഴിപ്പിച്ച, ഈ ശവകുടീരം ഇന്നും നിലനില്‍ക്കുന്നു.
ദമെത്രിയൂസുമായി സഖ്യം
31 : യുവരാജാവായ അന്തിയോക്കസിനെ ട്രിഫൊ ചതിച്ചു കൊന്നു.
32 : അവന്റെ സ്ഥാനത്ത് ഏഷ്യയുടെ കിരീടമണിഞ്ഞ് അവന്‍ രാജാവായി; ദേശത്തു വലിയ വിപത്തു വരുത്തിവച്ചു.
33 : എന്നാല്‍, ശിമയോന്‍ യൂദയായിലെ ശക്തിദുര്‍ഗങ്ങള്‍ പുനരുദ്ധരിക്കുകയും ചുറ്റും ഉയര്‍ന്ന ഗോപുരങ്ങളും വന്‍മതിലുകളും നിര്‍മിക്കുകയും വാതിലുകള്‍ക്ക് ഓടാമ്പലുകള്‍ പിടിപ്പിക്കുകയും ചെയ്ത്, അവയെ സുരക്ഷിതമാക്കി. ശക്തിദുര്‍ഗങ്ങളില്‍ ഭക്ഷണപദാര്‍ഥങ്ങളും സംഭരിച്ചു.
34 : അവന്‍ ഏതാനും പേരെ തിരഞ്ഞെടുത്ത് ദുരിതാശ്വാസ സഹായം അഭ്യര്‍ഥിച്ചു കൊണ്ട് ദമെത്രിയൂസിന്റെ അടുത്തേക്ക് അയച്ചു. എന്തുകൊണ്ടെന്നാല്‍, രാജ്യം കൊള്ളയടിക്കുക മാത്രമേ ട്രിഫൊ ചെയ്തുള്ളു.
35 : അവരുടെ അഭ്യര്‍ഥനയ്ക്കു ദമെത്രിയൂസ് രാജാവ് അനുകൂലമായ മറുപടി നല്‍കി. കത്ത് ഇപ്രകാരമായിരുന്നു:
36 : പ്രധാന പുരോഹിതനും രാജാക്കന്‍മാരുടെ മിത്രവുമായ ശിമയോനും ശ്രേഷ്ഠന്‍മാര്‍ക്കും യഹൂദജനത്തിനും ദമെത്രിയൂസ് രാജാവിന്റെ അഭിവാദനം!
37 : നിങ്ങള്‍ കൊടുത്തയച്ച സ്വര്‍ണക്കിരീടവും ഈന്തപ്പനക്കൊമ്പും ഞാന്‍ സ്വീകരിച്ചിരിക്കുന്നു. നിങ്ങളുമായി ശാശ്വത സമാധാനം സ്ഥാപിക്കാന്‍ വേണ്ടി, കപ്പത്തില്‍ നിന്നു നിങ്ങള്‍ക്ക് ഇളവു നല്‍കേണ്ടതിന് ഞങ്ങളുടെ സേവകര്‍ക്ക് എഴുതാന്‍ ഞങ്ങള്‍ തയ്യാറാണ്.
39 : ഇന്നോളമുണ്ടായിട്ടുള്ള വീഴ്ചകളും അതിക്രമങ്ങളും ഞങ്ങള്‍ ക്ഷമിക്കുന്നു. നിങ്ങള്‍ നല്‍കേണ്ട കിരീടനികുതി ഞങ്ങള്‍ വേണ്ടെന്നുവയ്ക്കുന്നു. ജറുസലെമില്‍ നിന്നു പിരിച്ചിരുന്ന മറ്റു നികുതികള്‍ ഇനി പിരിക്കുന്നതല്ല.
40 : എന്റെ അംഗരക്ഷകരാകാന്‍ യോഗ്യതയുള്ളവര്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കില്‍ അവരെ നിയമിക്കുന്നതാണ്. നാം തമ്മില്‍ സമാധാനം നിലനില്‍ക്കട്ടെ.
41 : നൂറ്റിയെഴുപതാമാണ്ടില്‍ വിജാതീയരുടെ നുകം ഇസ്രായേലില്‍ നിന്നു നീക്കം ചെയ്യപ്പെട്ടു.
42 : സമുന്നതനായ പ്രധാനപുരോഹിതനും യഹൂദരുടെ സേനാധിപനും നേതാവുമായ ശിമയോന്റെ ഒന്നാം ഭരണ വര്‍ഷം എന്ന്, അന്നു മുതല്‍ തങ്ങളുടെ പ്രമാണങ്ങളിലും കരാറുകളിലും അവര്‍ എഴുതാന്‍ തുടങ്ങി.
ഇസ്രായേലിനു സ്വാതന്ത്ര്യം
43 : ശിമയോന്‍ ഗസറായ്‌ക്കെതിരേ പാളയമടിച്ച് അതിനെ വളഞ്ഞു. യന്ത്ര മുട്ടി യുണ്ടാക്കി നഗരത്തിന്റെ മതിലുകള്‍ ഇടിച്ചുപൊളിച്ച് ഒരു ഗോപുരം കൈവശപ്പെടുത്തി.
44 : യന്ത്ര മുട്ടിയോടൊപ്പമുണ്ടായിരുന്നവര്‍ നഗരത്തില്‍ കടന്നു. അവിടെ വലിയ സംഭ്രാന്തി ഉളവായി.
46 : ഞങ്ങളുടെ അകൃത്യങ്ങള്‍ക്കനുസൃതമായല്ല, അങ്ങയുടെ കാരുണ്യത്തിനൊത്തവിധം ഞങ്ങളോടു പെരുമാറണമേ എന്ന് അഭ്യര്‍ഥിച്ചു.
47 : ശിമയോന്‍ അവരുമായി ഒരു കരാറുണ്ടാക്കുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍, നഗരത്തില്‍ നിന്ന് അവന്‍ അവരെ പുറത്താക്കുകയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്ന ഭവനങ്ങള്‍ ശുദ്ധീകരിക്കുകയും സ്തുതിഗീതങ്ങള്‍ ആലപിച്ചു കൊണ്ട് അതില്‍ പ്രവേശിക്കുകയും ചെയ്തു.
48 : അവന്‍ അതിലെ അശുദ്ധികളൊക്കെ നീക്കി, നിയമം പാലിക്കുന്നവരെ അവിടെ വസിപ്പിച്ചു. അതിന്റെ കോട്ടകള്‍ ബലപ്പെടുത്തുകയും തനിക്കായി അവിടെ ഒരു ഭവനം പണിയുകയും ചെയ്തു.
50 : സമാധാനത്തിനായി ശിമയോനോട് അവര്‍ കേണപേക്ഷിച്ചു. അവന്‍ അപ്രകാരം ചെയ്തു. എങ്കിലും അവിടെനിന്ന് അവരെ ബഹിഷ്‌കരിക്കുകയും മാലിന്യങ്ങളില്‍ നിന്ന് കോട്ടയെ ശുദ്ധമാക്കുകയും ചെയ്തു.
51 : നൂറ്റിയെഴുപത്തൊന്നാമാണ്ട് രണ്ടാം മാസം ഇരുപത്തിമൂന്നാം ദിവസം യഹൂദര്‍ സ്തുതിഗീതങ്ങളാലപിച്ച്, ഈ ന്തപ്പനക്കൊമ്പുകളേന്തി, വീണ, കൈത്താളം, തന്ത്രിവാദ്യങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ അതില്‍ പ്രവേശിച്ചു. ഇസ്രായേലിന്റെ ഒരു മഹാശത്രു തകര്‍ക്കപ്പെടുകയും നീക്കം ചെയ്യപ്പെടുകയും ചെയ്തതുകൊണ്ടുതന്നെ.
52 : എല്ലാവര്‍ഷവും ആദിവസം ആഹ്ലാദപൂര്‍വം ആഘോഷിക്കണമെന്ന് ശിമയോന്‍ കല്‍പിച്ചു. കോട്ടയ്‌ക്കെതിരേയുള്ള ദേവാലയഗിരിയുടെ മതിലുകള്‍ ബലപ്പെടുത്തി. അവനും സൈന്യവും അവിടെ താമസമാക്കി.
53 : തന്റെ മകന്‍ യോഹന്നാനു പ്രായപൂര്‍ത്തിയായി എന്നു കണ്ട്, ശിമയോന്‍ അവനെ സര്‍വസൈന്യാധിപനാക്കി. അവന്‍ ഗസറായില്‍ വാസമുറപ്പിച്ചു.