1 : നൂറ്റിയറുപതാമാണ്ടില്‍ അന്തിയോക്കസിന്റെ പുത്രന്‍ അലക്‌സാണ്ടര്‍ എപ്പിഫാനസ് വന്നു ടോളമായിസ് കൈവശപ്പെടുത്തി. അവര്‍ അവനു സ്വാഗതമരുളി, അവന്‍ ഭരണവും തുടങ്ങി.
2 : ദമെത്രിയൂസ് രാജാവ് ഇതുകേട്ട് വലിയൊരു സൈന്യവുമായി അവനെതിരേ ചെന്നു.
3 : ദമെത്രിയൂസ് ജോനാഥാനെ പ്രശംസിച്ചുകൊണ്ടു സൗഹൃദപൂര്‍വമായ ഒരു കത്തയച്ചു. അവന്‍ ഇങ്ങനെ വിചാരിച്ചു:
4 : ജോനാഥാന്‍ നമുക്കെതിരേ അലക്‌സാണ്ടറുമായി സഖ്യത്തിലേര്‍പ്പെടുന്നതിനു മുന്‍പേ നമുക്ക് ആദ്യം അവനുമായി സഖ്യം ചെയ്യാം.
5 : അവനോടും അവന്റെ സഹോദരന്‍മാരോടും രാജ്യത്തോടും നമ്മള്‍ ചെയ്ത ദ്രോഹങ്ങളെല്ലാം അവന്‍ ഓര്‍ക്കുന്നുണ്ടാകും.
6 : സൈന്യശേഖരം നടത്താനും അവരെ ആയുധസജ്ജരാക്കാനും തന്റെ സഖ്യകക്ഷിയാകാനും ദമെത്രിയൂസ് ജോനാഥാന് അധികാരം നല്‍കി. കോട്ടയ്ക്കുള്ളില്‍ ജാമ്യത്തില്‍ കഴിഞ്ഞിരുന്നവരെ വിട്ടുകൊടുക്കാന്‍ ദമെത്രിയൂസ് ആജ്ഞാപിച്ചു.
7 : ജോനാഥാന്‍ ജറുസലെമിലെത്തി സകല ജനങ്ങളും കോട്ടയിലെ ആളുകളും കേള്‍ക്കെ ദമെത്രിയൂസിന്റെ കത്തു വായിച്ചു.
8 : സൈന്യശേഖരം നടത്താന്‍ രാജാവ് അവന് അധികാരം നല്‍കിയെന്ന് കേട്ടപ്പോള്‍ അവര്‍ അത്യധികം ഭയപ്പെട്ടു.
9 : എങ്കിലും കോട്ടയിലുണ്ടായിരുന്നവര്‍ ജാമ്യക്കാരെ ജോനാഥാനു വിട്ടുകൊടുത്തു. അവന്‍ അവരെ അവരുടെ മാതാപിതാക്കള്‍ക്ക് ഏല്‍പിച്ചുകൊടുത്തു.
10 : ജോനാഥാന്‍ ജറുസലെമില്‍ താമസിച്ചുകൊണ്ട് നഗരത്തിന്റെ പണിയും പുനരുദ്ധാരണവും ആരംഭിച്ചു.
11 : മതിലുകള്‍ പണിയാനും സീയോന്‍മലയ്ക്കു ചുറ്റും ചതുരക്കല്ലുകള്‍കൊണ്ട് കോട്ട കെട്ടി അതിനെ കൂടുതല്‍ ബലവത്താക്കാനും അവന്‍ ജോലിക്കാര്‍ക്കു നിര്‍ദേശം നല്‍കി. അവര്‍ അങ്ങനെ ചെയ്തു.
12 : ബക്കിദെസ് നിര്‍മിച്ച കോട്ടകളില്‍ ഉണ്ടായിരുന്ന വിദേശീയര്‍ പലായനം ചെയ്തു.
13 : ഓരോരുത്തരും താന്താങ്ങളുടെ നാട്ടിലേക്കു മടങ്ങി.
14 : ബത്‌സൂറില്‍ മാത്രം കുറെപ്പേര്‍ തങ്ങി. നിയമവും പ്രമാണങ്ങളും പരിത്യജിച്ചവരായിരുന്നു അവര്‍. അവിടം അവര്‍ക്ക് അഭയസങ്കേതമായിത്തീര്‍ന്നു.
ജോനാഥാന്‍ പ്രധാനപുരോഹിതന്‍
15 : ദമെത്രിയൂസ് ജോനാഥാനു നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ച് അലക്‌സാണ്ടര്‍ രാജാവ് കേട്ടു. ജോനാഥാനും സഹോദരന്‍മാരും കൂടി നടത്തിയ യുദ്ധങ്ങളെയും ചെയ്ത ധീരകൃത്യങ്ങളെയും സഹിച്ച കഷ്ടപ്പാടുകളെയും കുറിച്ച് അവന്‍ ജനങ്ങളില്‍ നിന്ന് അറിഞ്ഞു.
16 : അവന്‍ പറഞ്ഞു: ഇവനെപ്പോലെ മറ്റൊരുവനെ കണ്ടുകിട്ടുമോ? നമുക്ക് അവനെ മിത്രമാക്കി അവനുമായി സഖ്യം ചെയ്യാം.
17 : അവന്‍ ജോനാഥാന് ഇപ്രകാരം ഒരു കത്തെഴുതി:
18 : സഹോദരന്‍ ജോനാഥാന് അലക്‌സാണ്ടര്‍ രാജാവില്‍ നിന്ന് അഭിവാദനങ്ങള്‍!
19 : നീ ശക്തനായ പോരാളിയും സ്‌നേഹിതനാകാന്‍ യോഗ്യനുമാണെന്നു ഞാന്‍ കേട്ടിരിക്കുന്നു.
20 : അതിനാല്‍, നിന്റെ ജനത്തിന്റെ പ്രധാനപുരോഹിതനായി ഇന്നു നിന്നെ ഞാന്‍ നിയമിച്ചിരിക്കുന്നു. നീ രാജാവിന്റെ സുഹൃത്തായി അറിയപ്പെടണം. നീ എന്റെ പക്ഷത്തു നിലകൊള്ളുകയും എന്നോടു മൈത്രി പുലര്‍ത്തുകയും വേണം. രാജാവ് അവന് ഒരു ചെമന്ന മേലങ്കിയും സ്വര്‍ണക്കിരീടവും അയച്ചുകൊടുത്തു.
27 : മേലിലും ഞങ്ങളോടു വിശ്വസ്തരായിരിക്കുവിന്‍. ഞങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ ചെയ്യുന്നതിനെല്ലാം ഞങ്ങള്‍ നല്ല പ്രതിഫലം നല്‍കുന്നതാണ്.
28 : ഞാന്‍ നിങ്ങള്‍ക്കു ധാരാളം ഇളവുകള്‍ അനുവദിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ്.
29 : ഇന്നുമുതല്‍ ഞാന്‍ നിങ്ങളെ സ്വതന്ത്രരാക്കുകയും സര്‍വ യഹൂദരെയും കപ്പത്തിലും ഉപ്പുനികുതിയിലും കിരീടനികുതിയിലും നിന്ന് ഒഴിവാക്കുകയും ചെയ്തിരിക്കുന്നു.
30 : എനിക്കു ലഭിക്കേണ്ട ധാന്യങ്ങളുടെ മൂന്നിലൊന്നും ഫലങ്ങളുടെ പകുതിയും ഇനി മുതല്‍ നിങ്ങളില്‍ നിന്ന് ഈടാക്കുന്നതല്ല. യൂദാ ദേശത്തു നിന്നോ, സമരിയാ, ഗലീലി എന്നീ ദേശങ്ങളില്‍ നിന്നോ ഇന്നു മുതല്‍ ഒരിക്കലും ഞാന്‍ അവ പിരിക്കുകയില്ല.
32 : ജറുസലെമിലെ കോട്ടയിന്‍മേല്‍ എനിക്കുള്ള നിയന്ത്രണാധികാരം ഞാന്‍ ഉപേക്ഷിക്കുകയും പ്രധാനപുരോഹിതനു വിട്ടുകൊടുക്കുകയും ചെയ്യുന്നു. അവന്‍ സ്വന്തം ഇഷ്ടംപോലെ അവിടെ കാവല്‍ ഏര്‍പ്പെടുത്തിക്കൊള്ളട്ടെ.
33 : യൂദാ ദേശത്തു നിന്നു ബന്ധനസ്ഥരാക്കി എന്റെ രാജ്യത്തെവിടെയെങ്കിലും പാര്‍പ്പിച്ചിട്ടുള്ള എല്ലാ യഹൂദരെയും മോചനദ്രവ്യം കൂടാതെ ഞാന്‍ സ്വതന്ത്രരാക്കുന്നു. അവരുടെ കന്നുകാലികളുടെ പേരിലുള്ള നികുതികളും ഒഴിവാക്കാന്‍ രാജസേവകരോടു ഞാന്‍ നിഷ്‌കര്‍ഷിക്കുന്നു.
34 : എല്ലാ തിരുനാളുകളും സാബത്തുകളും അമാവാസികളും മറ്റു വിശേഷദിവസങ്ങളും തിരുനാളിനു മുന്‍പും പിന്‍പും മുമ്മൂന്നു ദിവസങ്ങളും എന്റെ രാജ്യത്തുള്ള എല്ലാ യഹൂദര്‍ക്കും സ്വാതന്ത്ര്യപൂര്‍വമായ ദിവസങ്ങളായിരിക്കും.
35 : അവരില്‍ നിന്ന് എന്തെങ്കിലും ഈടാക്കുന്നതിനോ അവരിലാരെയെങ്കിലും ഏതെങ്കിലും കാര്യത്തില്‍ ശല്യപ്പെടുത്തുന്നതിനോ ആര്‍ക്കും അധികാരം ഉണ്ടായിരിക്കുകയില്ല.
36 : യഹൂദരില്‍ മുപ്പതിനായിരം പേരെ രാജസൈന്യത്തില്‍ ചേര്‍ക്കുന്നതായിരിക്കും. രാജകീയസേനയ്ക്ക് അര്‍ഹമായ വേതനം അവര്‍ക്കു ലഭിക്കും.
37 : അവരില്‍ കുറെപ്പേര്‍ക്കു രാജാവിന്റെ പ്രധാന കോട്ടകളില്‍ സ്ഥാനം നല്‍കപ്പെടും. ചിലര്‍ക്കു രാജ്യത്ത് വിശ്വസ്തപദവികള്‍ ലഭിക്കും. അവരില്‍ നിന്നു തന്നെയായിരിക്കും അവര്‍ക്ക് അധിപന്‍മാരെയും നേതാക്കന്‍മാരെയും ലഭിക്കുക. യൂദാദേശത്ത് രാജാവ് കല്‍പിച്ചതുപോലെ സ്വന്തം നിയമങ്ങളനുസരിച്ച് അവര്‍ക്കു ജീവിക്കാവുന്നതാണ്.
38 : സമരിയായില്‍ നിന്നു യൂദായോടു ചേര്‍ക്കപ്പെട്ടിട്ടുള്ള മൂന്നു പ്രവിശ്യകള്‍ ഏകഭരണ കര്‍ത്താവിന് അധീനമായിരിക്കും. പ്രധാനപുരോഹിതനല്ലാതെ മറ്റൊരധികാരി അവര്‍ക്ക് ഉണ്ടായിരിക്കുകയില്ല.
39 : ജറുസലെം ദേവാലയത്തിലെ ചെലവുകള്‍ക്കായി ടോളമായിസും അതിനോടു ചേര്‍ന്നുകിടക്കുന്ന പ്രദേശവും ഞാന്‍ പാരിതോഷികമായി നല്‍കുന്നു.
40 : സൗകര്യമുള്ള സ്ഥലങ്ങളില്‍ നിന്ന് വാങ്ങിക്കത്തക്ക വിധം രാജഭണ്‍ഡാരത്തില്‍ നിന്നു പ്രതിവര്‍ഷം പതിനയ്യായിരം ഷെക്കല്‍ വെള്ളിയും ഞാന്‍ അനുവദിക്കുന്നു.
42 : കൂടാതെ, ദേവാലയ ശുശ്രൂഷയില്‍ നിന്ന് എന്റെ സേവകര്‍ക്ക് ആണ്ടുതോറും ലഭിച്ചിരുന്ന അയ്യായിരം ഷെക്കല്‍ വെള്ളി ഇതിനാല്‍ നിര്‍ത്തലാക്കിയിരിക്കുന്നു. ആ തുക ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്‍മാരുടെ വിഹിതമാണ്.
43 : രാജാവിനു പണം കടപ്പെട്ടിരിക്കുന്നതിനാലോ മറ്റെന്തെങ്കിലും കടപ്പാടുള്ളതിനാലോ ജറുസലെം ദേവാലയത്തിലോ അതിന്റെ പരിസരങ്ങളിലോ അഭയം തേടുന്ന ഏതൊരുവനെയും ഞാന്‍ മോചിപ്പിക്കുകയും എന്റെ രാജ്യത്ത് അവനുള്ള വസ്തുവകകള്‍ തിരിച്ചുകൊടുക്കുകയും ചെയ്യുന്നു.
45 : ജറുസലെമിലെ മതിലുകള്‍ പുതുക്കിപ്പണിയുന്നതിനും അതിന്റെ ചുറ്റുപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും യൂദയായിലെ കോട്ടകള്‍ വീണ്ടും നിര്‍മിക്കുന്നതിനും ആവശ്യമായ തുക രാജഭണ്‍ഡാരത്തില്‍ നിന്നു നല്‍കും.
അലക്‌സാണ്ടറുമായി സഖ്യം
46 : ജോനാഥാനും ജനങ്ങളും ഈ വാക്കുകള്‍ കേട്ടപ്പോള്‍ അതു സ്വീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്തില്ല. കാരണം, ദമെത്രിയൂസ് ഇസ്രായേലില്‍ മഹാപാതകങ്ങള്‍ പ്രവര്‍ത്തിച്ചതും അവന്‍ കഠിനമായി അവരെ പീഡിപ്പിച്ചതും അവര്‍ ഓര്‍ത്തു.
47 : സമാധാന സന്‌ദേശവുമായി ആദ്യം എത്തിയ അലക്‌സാണ്ടറിനോടായിരുന്നു അവര്‍ക്കു പ്രതിപത്തി. അവന്റെ ജീവിതകാലമത്രയും അവര്‍ സഖ്യകക്ഷികളായി നിലകൊണ്ടു.
48 : അലക്‌സാണ്ടര്‍ രാജാവ് വലിയൊരു സൈന്യത്തെ ശേഖരിച്ച് ദമെത്രിയൂസിനെതിരേ പാളയമടിച്ചു. ഇരുരാജാക്കന്‍മാരും ഏറ്റുമുട്ടി.
49 : ദമെത്രിയൂസിന്റെ സൈന്യം പലായനം ചെയ്തു. അലക്‌സാണ്ടര്‍ പിന്തുടര്‍ന്ന് അവരെ തോല്‍പിച്ചു.
50 : സൂര്യാസ്തമയം വരെ യുദ്ധം തുടര്‍ന്നു; ദമെത്രിയൂസ് വധിക്കപ്പെട്ടു.
51 : അലക്‌സാണ്ടര്‍ ഈജിപ്തിലെ രാജാവായ ടോളമിക്ക് സ്ഥാനപതികള്‍ മുഖേന ഈ സന്‌ദേശം അയച്ചു.
52 : ഞാന്‍ എന്റെ രാജ്യത്തിലേക്കു മടങ്ങിവന്ന് എന്റെ പിതാക്കന്‍മാരുടെ സിംഹാസനത്തില്‍ ആരൂഢനാവുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. ദമെത്രിയൂസിനെ തോല്‍പിച്ച് രാജ്യം ഞാന്‍ വീണ്ടെടുത്തിരിക്കുന്നു.
53 : ദമെത്രിയൂസിനെയും അവന്റെ സേനയെയും യുദ്ധത്തില്‍ തോല്‍പിക്കുകയും ഞാന്‍ അവന്റെ സിംഹാസനം കൈവശപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
54 : നമുക്കു സൗഹൃദം സ്ഥാപിക്കാം. നിന്റെ മകളെ എനിക്കു ഭാര്യയായി നല്‍കുക. ഞാന്‍ നിന്റെ ജാമാതാവായിരിക്കും. നിനക്കും അവള്‍ക്കും ഞാന്‍ രാജോചിതമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്.
55 : ടോളമിരാജാവ് മറുപടി നല്‍കി: നിന്റെ പിതാക്കന്‍മാരുടെ നാട്ടിലേക്കു മടങ്ങിവന്ന് നീ അവരുടെ സിംഹാസനത്തില്‍ ഉപവിഷ്ടനായ ദിവസം സന്തോഷകരം തന്നെ.
56 : നീ എഴുതിയതുപോലെ ഞാന്‍ പ്രവര്‍ത്തിക്കാം. നമുക്കു പരസ്പരം കാണുന്നതിനും നീ ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ നിന്റെ ശ്വശുരനാവുന്നതിനും വേണ്ടി ടോളമായിസില്‍ വന്ന് എന്നെ കാണുക.
57 : ടോളമി തന്റെ മകള്‍ ക്ലെയോപ്പാത്രയുമൊത്ത് ഈജിപ്തില്‍ നിന്നു നൂറ്റിയറുപത്തിരണ്ടാമാണ്ടില്‍ ടോളമായിസില്‍ എത്തി.
58 : അലക്‌സാണ്ടര്‍ അവനെ സ്വീകരിച്ചു. ടോളമി മകള്‍ ക്ലെയോപ്പാത്രയെ അലക്‌സാണ്ടറിനു നല്‍കി. ടോളമായിസില്‍വച്ചു രാജകീയാഡംബരങ്ങളോടെ വിവാഹം നടന്നു.
59 : തന്നെ വന്നു കാണാന്‍ ആവശ്യപ്പെട്ടുകൊണ്ട്, അലക്‌സാണ്ടര്‍ രാജാവ് ജോനാഥാനു കത്തെഴുതി.
60 : ജോനാഥാന്‍ ആഡംബരത്തോടെ ടോളമായിസിലേക്കു ചെന്നു. രാജാക്കന്‍മാര്‍ രണ്ടു പേരെയും സന്ദര്‍ശിച്ചു. അവന്‍ അവര്‍ക്കും അവരുടെ സ്‌നേഹിതന്‍മാര്‍ക്കും പൊന്നും വെള്ളിയുമായി ധാരാളം സമ്മാനങ്ങള്‍ നല്‍കി. അവന്‍ അവരുടെ പ്രീതിക്കു പാത്രമായി.
61 : ഇസ്രായേലിലെ ദ്രോഹികളും അധര്‍മികളുമായ ഒരുകൂട്ടമാളുകള്‍ അവനെതിരേ ഒത്തുചേര്‍ന്നു; അവനില്‍ കുറ്റമാരോപിച്ചു. എന്നാല്‍, അലക്‌സാണ്ടര്‍ രാജാവ് അതു കണക്കിലെടുത്തില്ല.
62 : ജോനാഥാന്റെ വസ്ത്രം മാറ്റി പകരം അവനെ ധൂമ്രവസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ രാജാവ് ആജ്ഞാപിച്ചു. അവര്‍ അപ്രകാരം ചെയ്തു.
63 : രാജാവ് അവനെ തനിക്കരികേ ഇരുത്തി; തന്റെ സേവകരോടു പറഞ്ഞു: നിങ്ങള്‍ ജോനാഥാനുമൊത്തു നഗരമധ്യത്തിലേക്കു പോകുവിന്‍. ആരും ഒരു കാരണവശാലും അവനില്‍ കുറ്റമാരോപിക്കുകയോ അവനു ശല്യം ചെയ്യുകയോ പാടില്ലെന്നു പ്രഖ്യാപിക്കുവിന്‍.
64 : രാജവിളംബരമനുസരിച്ച് ജോനാഥാന്‍ ബഹുമാനിതനാകുന്നതും അവന്‍ രാജവസ്ത്രം അണിഞ്ഞിരിക്കുന്നതും കണ്ടപ്പോള്‍, അവനെതിരേ കുറ്റമാരോപിച്ചിരുന്നവര്‍ പലായനം ചെയ്തു.
65 : ഇങ്ങനെ രാജാവ് അവനെ ബഹുമാനിച്ചു. തന്റെ മുഖ്യസുഹൃത്തുക്കളില്‍ ഒരാളായി അവനെ കണക്കാക്കി. അവനെ ഒരു സേനാധിപനും പ്രവിശ്യയുടെ ഭരണാധികാരിയുമായി നിയമിക്കുകയും ചെയ്തു.
66 : സമാധാനത്തോടും സന്തോഷത്തോടുംകൂടെ ജോനാഥാന്‍ ജറുസലെമിലേക്കു മടങ്ങി.
ദമെത്രിയൂസിന്റെ മേല്‍ വിജയം
67 : നൂറ്റിയറുപത്തഞ്ചാമാണ്ടില്‍ ദമെത്രിയൂസിന്റെ മകന്‍ ദമെത്രിയൂസ് ക്രേത്തില്‍നിന്നു തന്റെ പിതാക്കന്‍മാരുടെ നാട്ടിലേക്കുവന്നു.
68 : ഇതറിഞ്ഞ് അലക്‌സാണ്ടര്‍ രാജാവ് അതിയായി ദുഃഖിച്ച് അന്ത്യോക്യായിലേക്കു മടങ്ങി.
69 : ദമെത്രിയൂസ് ദക്ഷിണസിറിയായിലെ ഭരണാധിപനായിരുന്ന അപ്പൊളോണിയൂസിനെ തന്റെ സൈന്യാധിപനായി നിയമിച്ചു. വലിയ ഒരു സൈന്യവുമായി അവന്‍ ജാമ്‌നിയായ്‌ക്കെതിരേ പാളയമടിച്ചു. അനന്തരം, പ്രധാനപുരോഹിതനായ ജോനാഥാന് ഈ സന്‌ദേശമയച്ചു.
70 : നീ ഒരാള്‍ മാത്രമാണ് എനിക്കെതിരേ നിലകൊള്ളുന്നത്. തന്‍മൂലം, ഞാന്‍ നിന്ദ്യനും അപഹാസ്യനുമായിത്തീര്‍ന്നിരിക്കുന്നു. മലമ്പ്രദേശങ്ങളില്‍ ഞങ്ങള്‍ക്കെതിരായി എന്തുകൊണ്ടു നീ അധികാരം പ്രയോഗിക്കുന്നു?
71 : നിന്റെ സേനാബലത്തില്‍ പൂര്‍ണവിശ്വാസമുണ്ടെങ്കില്‍ സമതലത്തിലേക്കു വരുക. അവിടെവച്ചു നമുക്ക് ബലപരീക്ഷണം നടത്താം. നഗരങ്ങളുടെ പിന്‍ബലം എനിക്കുണ്ട്.
72 : ഞാന്‍ ആരാണെന്നും എന്നെ സഹായിക്കുന്നവര്‍ ആരൊക്കെയാണെന്നും അന്വേഷിക്കുക. നിന്റെ പിതാക്കന്‍മാരെ രണ്ടു പ്രാവശ്യം പലായനം ചെയ്യിച്ച ഞങ്ങളെ ചെറുത്തുനില്‍ക്കാന്‍ നിനക്കു സാധിക്കയില്ലെന്ന് നീ അറിയും.
73 : കല്ലോ പാറയോ മറ്റു രക്ഷാമാര്‍ഗങ്ങളോ ഇല്ലാത്ത ഒരു സമതലപ്രദേശത്ത് എന്റെ അശ്വസൈന്യത്തെയും വലിയ കാലാള്‍പ്പടയെയും ചെറുത്തുനില്‍ക്കാന്‍ നിനക്കാവില്ല.
74 : അപ്പൊളോണിയൂസിന്റെ ഈ വാക്കുകള്‍ കേട്ട് ജോനാഥാന്‍ ഉത്തേജിതനായി. അവന്‍ പതിനായിരം ആളുകളെ തിരഞ്ഞെടുത്ത് ജറുസലെമില്‍ നിന്നു പുറപ്പെട്ടു. അവന്റെ സഹോദരന്‍ ശിമയോനും സഹായത്തിന് എത്തിച്ചേര്‍ന്നു.
77 : അപ്പൊളോണിയൂസ് ഇതറിഞ്ഞപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട മൂവായിരം കുതിരപ്പടയാളികളെയും വലിയൊരു കാലാള്‍പ്പടയെയും ശേഖരിച്ച് അസോത്തൂസ് കടന്നു പോകാനെന്നവണ്ണം അങ്ങോട്ടു ചെന്നു. അതേസമയം, അസംഖ്യമായ തന്റെ അശ്വസൈന്യത്തില്‍ വിശ്വാസമര്‍പ്പിച്ച് അവന്‍ സമതലത്തിലേക്കു മുന്നേറി.
78 : അവനെ പിന്തുടര്‍ന്ന് ജോനാഥാന്‍ അസോത്തൂസിലെത്തി. അവിടെവച്ച് സൈന്യങ്ങള്‍ ഏറ്റുമുട്ടി.
79 : എന്നാല്‍, അപ്പൊളോണിയൂസ് ആയിരം കുതിരപ്പടയാളികളെ അവര്‍ക്കു പിന്നില്‍ ഒളിപ്പിച്ചിരുന്നു.
80 : തനിക്കു പിന്നില്‍ ഒരു കെണിയുണ്ടെന്നു ജോനാഥാന്‍ മനസ്‌സിലാക്കി. പതിയിരുന്നവര്‍ അവന്റെ സൈന്യത്തെ വളഞ്ഞു. പ്രഭാതം മുതല്‍ പ്രദോഷം വരെ ശരവര്‍ഷം നടത്തി.
81 : എങ്കിലും ജോനാഥാന്റെ ആജ്ഞയനുസരിച്ച് അവര്‍ അചഞ്ചലരായി നിലകൊണ്ടു. ഒടുവില്‍ ശത്രുവിന്റെ കുതിരകള്‍ തളര്‍ന്നു.
82 : തത്‌സമയം, ശിമയോന്‍ സൈന്യവുമായി മുന്നോട്ടുവന്നു കാലാള്‍പ്പടയെ ആക്രമിച്ചു. അശ്വസൈന്യം തളര്‍ന്നിരുന്നു. അവന്‍ അവരെ നിശ്‌ശേഷം തോല്‍പിച്ചോടിച്ചു.
83 : സമതലത്തില്‍ ചിതറിപ്പോയ അശ്വസൈന്യം, അസോത്തൂസിലേക്ക് ഓടി അവരുടെ വിഗ്രഹാലയമായ ബേത്ദാഗോണില്‍ അഭയം തേടി.
84 : ജോനാഥാന്‍ അസോത്തൂസും ചുറ്റുമുള്ള നഗരങ്ങളും അഗ്‌നിക്കിരയാക്കി, അവരെ കൊള്ളയടിച്ചു; ദാഗോണിന്റെ ക്‌ഷേത്രത്തെയും അതില്‍ അഭയം തേടിയിരുന്നവരെയും ചുട്ടുകരിച്ചു.
85 : വാളിനിരയായവരും തീയില്‍ വെന്തുമരിച്ചവരും കൂടി ഏകദേശം എണ്ണായിരം പേര്‍ വരും.
86 : ജോനാഥാന്‍ അവിടെനിന്നു പുറപ്പെട്ട് അസ്‌കലോണിനെതിരേ പാളയമടിച്ചു. നഗരവാസികള്‍ പുറത്തുവന്ന് അവനെ രാജോചിതമായി സ്വീകരിച്ചു.
87 : കൈയടക്കിയ സമ്പാദ്യങ്ങളുമായി ജോനാഥാനും കൂട്ടരും ജറുസലെമിലേക്കു മടങ്ങി.
88 : ഇതറിഞ്ഞപ്പോള്‍ അലക്‌സാണ്ടര്‍ രാജാവ് ജോനാഥാനെ പൂര്‍വാധികം ബഹുമാനിച്ചു.
89 : രാജകുടുംബാംഗങ്ങള്‍ക്കു മാത്രം നല്‍കാറുള്ള സ്വര്‍ണക്കൊളുത്ത് രാജാവ് അവന് അയച്ചുകൊടുത്തു. കൂടാതെ, എക്രോണും പരിസരപ്രദേശങ്ങളും അവനു വിട്ടുകൊടുത്തു.