1 : റോമാക്കാരുടെ കീര്‍ത്തിയെപ്പറ്റി യൂദാസ് കേട്ടു; അവര്‍ പ്രബലരും തങ്ങളോടു സഖ്യം ചേരുന്നവര്‍ക്കു ഗുണകാംക്ഷികളും തങ്ങളെ സമീപിക്കുന്നവര്‍ക്കു സൗഹൃദം നല്‍കുന്നവരുമാണ്.
2 : അവര്‍ നടത്തിയ യുദ്ധങ്ങളെക്കുറിച്ചും ഗലാത്യര്‍ക്കിടയില്‍ ചെയ്ത വീരകൃത്യങ്ങളെക്കുറിച്ചും ഗലാത്യരെ പരാജിതരാക്കി കപ്പം ഈടാക്കിയതിനെക്കുറിച്ചും ആളുകള്‍ അവനോടു പറഞ്ഞു.
3 : സ്‌പെയിന്‍ ദേശത്തെ വെള്ളിയും സ്വര്‍ണ ഖനികളും കൈവശപ്പെടുത്താന്‍ അവര്‍ അവിടെ എന്തു ചെയ്‌തെന്നും
4 : സ്ഥലം വിദൂരത്തായിരുന്നിട്ടും തങ്ങളുടെ ക്ഷമാപൂര്‍വമായ ആസൂത്രണങ്ങള്‍ വഴി അവര്‍ ആ പ്രദേശം മുഴുവന്‍ എങ്ങനെ കീഴ്‌പ്പെടുത്തിയെന്നും അവന്‍ അറിഞ്ഞു. ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്നു തങ്ങള്‍ക്കെതിരേ വന്ന രാജാക്കന്‍മാരെ കീഴടക്കുകയും വന്‍പിച്ച നാശങ്ങള്‍ വരുത്തുകയും ചെയ്തുവെന്നും ശേഷിച്ചവര്‍ ആണ്ടുതോറും അവര്‍ക്കു കപ്പം കൊടുത്തിരുന്നു വെന്നും അവന്‍ കേട്ടു.
5 : ഫിലിപ്പിനെയും മക്കദോനിയരുടെ രാജാവായിരുന്ന പെര്‍സെയൂസിനെയും തങ്ങളെ എതിര്‍ത്ത മറ്റുള്ളവരെയും അവര്‍ യുദ്ധം ചെയ്ത് പരാജിതരാക്കി.
6 : നൂറ്റിയിരുപത് ആനകളും, കുതിരകള്‍, രഥങ്ങള്‍, വമ്പിച്ച ഒരു കാലാള്‍പ്പട എന്നിവയുമായി തങ്ങളെ ആക്രമിക്കാന്‍ വന്ന ഏഷ്യാരാജാവ് മഹാനായ അന്തിയോക്കസിനെയും അവര്‍ നിശ്‌ശേഷം തോല്‍പിച്ചു.
7 : അവനെ അവര്‍ ജീവനോടെ പിടിച്ചു.
8 : അവനും അവനുശേഷം വരുന്ന ഭരണാധിപന്‍മാരും കപ്പമായി വലിയ തുകയും ആള്‍ജാമ്യവും നല്‍കണമെന്നും അവരുടെ പ്രവിശ്യകളില്‍ മേല്‍ത്തരമായ ഇന്ത്യ, മേദിയ, ലിദിയ എന്നീ രാജ്യങ്ങള്‍ വിട്ടുകൊടുക്കണമെന്നും റോമാക്കാര്‍ ആവശ്യപ്പെട്ടു. ഈ ദേശങ്ങള്‍ അവര്‍യൂമെനസ് രാജാവിനു കൈമാറി.
9 : ഗ്രീക്കുകാര്‍ അവരെ നശിപ്പിക്കാന്‍ ആലോചിച്ചിരുന്നു.
10 : എന്നാല്‍, അതറിഞ്ഞ് അവര്‍ ഒരു സൈന്യാധിപനെ അയച്ചു ഗ്രീക്കുകാരെ ആക്രമിച്ചു. ഗ്രീക്കുകാരില്‍ വളരെപ്പേര്‍ മുറിവേറ്റുവീണു. അവരുടെ ഭാര്യമാരെയും കുട്ടികളെയും റോമാക്കാര്‍ തടവുകാരാക്കി. അവരെ കൊള്ളയടിക്കുകയും ദേശം അധീനമാക്കുകയും കോട്ടകള്‍ തകര്‍ക്കുകയും ചെയ്തു. ഇന്നോളം അവരെ അടിമകളാക്കി വച്ചിരിക്കുന്നു.
11 : തങ്ങളെ എതിര്‍ത്ത എല്ലാ രാജ്യങ്ങളും ദ്വീപുകളും നശിപ്പിച്ച് അടിമത്തത്തിലാഴ്ത്തി.
12 : എന്നാല്‍, സുഹൃത്തുക്കളോടും ആശ്രിതരോടും അവര്‍ മൈത്രി പുലര്‍ത്തിപ്പോന്നു. വിദൂരസ്ഥരും സമീപസ്ഥരുമായ രാജാക്കന്‍മാരെ അവര്‍ കീഴ്‌പ്പെടുത്തി. അവരുടെ പ്രതാപത്തെക്കുറിച്ചു കേട്ടവരെല്ലാം അവരെ ഭയന്നിരുന്നു.
13 : തങ്ങള്‍ ഇച്ഛിക്കുന്നവരെ അവര്‍ തുണച്ചു രാജാക്കന്‍മാരാക്കുന്നു. യഥേഷ്ടം നാടുവാഴികളെ സ്ഥാനഭ്രഷ്ടരാക്കുന്നു. അങ്ങനെ അവരുടെ ഔന്നത്യം പ്രകീര്‍ത്തിക്കപ്പെടുന്നു.
14 : എന്നിരിക്കിലും അവരിലൊരുവനും പ്രതാപം കാണിക്കാന്‍ കിരീടം ധരിക്കുകയോ ചെങ്കുപ്പായമണിയുകയോ ചെയ്തിരുന്നില്ല.
15 : അവര്‍ തങ്ങള്‍ക്കായി ഒരു ആലോചനാസംഘത്തിനു രൂപം കൊടുത്തു. ജനങ്ങള്‍ക്കു മെച്ചപ്പെട്ട ഭരണം നല്‍കാന്‍മുന്നൂറ്റിയിരുപതു പ്രമാണികള്‍ ദിനം പ്രതി മുടക്കമില്ലാതെ കാര്യവിചാരണ നടത്തുന്നു.
16 : തങ്ങളെ ഭരിക്കാനും ദേശം മുഴുവന്‍ നിയന്ത്രിക്കാനും വര്‍ഷംതോറും അവര്‍ ഒരാളെ ചുമതലപ്പെടുത്തുന്നു. അവന്റെ നിര്‍ദേശങ്ങള്‍ അവര്‍ പാലിക്കുന്നു. അവരുടെ ഇടയില്‍ പകയോ അസൂയയോ ഇല്ല.
18 : അടിമത്തത്തില്‍ നിന്നു മോചനം നേടാനുമായി യൂദാസ്, ആക്കോസിന്റെ പുത്രന്‍ യോഹന്നാന്റെ മകനായ എവുപ്പോളെമൂസിനെയും എലെയാസറിന്റെ മകന്‍ ജാസനെയും തിരഞ്ഞെടുത്തു റോമായിലേക്കയച്ചു. ഗ്രീക്കുകാര്‍ ഇസ്രായേലിനെ പൂര്‍ണമായും അടിമത്തത്തിലാഴ്ത്തുകയാണെന്ന് അവര്‍ മനസ്‌സിലാക്കിയിരുന്നു.
19 : അവര്‍ ദീര്‍ഘയാത്ര ചെയ്തു റോമായിലെത്തി. ആലോചനാ സംഘത്തിന്റെ മുന്‍പാകെ അവര്‍ ഇപ്രകാരം പറഞ്ഞു:
20 : മക്കബേയൂസ് എന്നുകൂടി വിളിക്കപ്പെടുന്ന യൂദാസും അവന്റെ സഹോദരന്‍മാരും യഹൂദജനവും കൂടി നിങ്ങളുടെ സ്‌നേഹിതരും സഖ്യത്തിലുള്ളവരുമായി ഞങ്ങള്‍ എണ്ണപ്പെടേണ്ടതിനു നിങ്ങളുമായി സമാധാന ഉടമ്പടി സ്ഥാപിക്കാന്‍ ഞങ്ങളെ ഇങ്ങോട്ട് അയച്ചിരിക്കുന്നു.
21 : ഈ അഭ്യര്‍ഥന അവര്‍ക്കു സ്വീകാര്യമായി.
22 : സമാധാനത്തിന്റെയും സഖ്യത്തിന്റെയും സ്മാരകമായി ജറുസലെമില്‍ സ്ഥാപിക്കാന്‍ ഓട്ടുതകിടുകളില്‍ എഴുതിയ മറുപടിക്കത്തിന്റെ പകര്‍പ്പാണിത്:
23 : റോമാക്കാര്‍ക്കും യഹൂദജനതയ്ക്കും കടലിലും കരയിലും എക്കാലവും മംഗളം ഭവിക്കട്ടെ. വാളും വൈരിയും അവരില്‍ നിന്ന് അകന്നിരിക്കട്ടെ.
24 : റോമാക്കാര്‍ക്കോ അവരുടെ അധീനതയില്‍പെട്ട ഏതെങ്കിലും
25 : സഖ്യരാജ്യത്തിനോ ആണ് ആദ്യം യുദ്ധഭീഷണിയുണ്ടാകുന്നതെങ്കില്‍ യഹൂദജനത സന്ദര്‍ഭത്തിനൊത്ത് അവരുടെ സഖ്യകക്ഷിയെപ്പോലെ സര്‍വാത്മനാ പ്രവര്‍ത്തിക്കേണ്ടതാണ്.
26 : അവരോടു യുദ്ധം ചെയ്യുന്ന ശത്രുരാജ്യത്തിന് യഹൂദര്‍ ധാന്യമോ ധനമോ ആയുധങ്ങളോ കപ്പലുകളോ കൊടുത്തുകൂടാ. ഇതു റോമാക്കാരുടെ തീരുമാനമാണ്. ഈ കടപ്പാടുകള്‍ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ അവര്‍ നിറവേറ്റേണ്ടതാണ്.
27 : അതുപോലെ, യഹൂദര്‍ക്ക് ആദ്യം യുദ്ധത്തെ നേരിടേണ്ടിവന്നാല്‍ റോമാക്കാര്‍ സഖ്യകക്ഷികളെപ്പോലെ സന്ദര്‍ഭാനുസരണം പ്രവര്‍ത്തിക്കണം.
28 : ശത്രുപക്ഷക്കാര്‍ക്കു ധാന്യമോ ധനമോ ആയുധങ്ങളോ കപ്പലുകളോ അവര്‍ നല്‍കിക്കൂടാ. ഇതും റോമായുടെ തീരുമാനം തന്നെ. ഈ കടമകള്‍ അവര്‍ വഞ്ചനകൂടാതെ നിര്‍വഹിക്കേണ്ടതാണ്.
29 : ഈ വ്യവസ്ഥകളിന്‍മേല്‍ റോമാക്കാര്‍ യഹൂദജനതയുമായി ഉടമ്പടി ചെയ്യുന്നു.
30 : ഈ വ്യവസ്ഥകള്‍ നടപ്പിലായതിനു ശേഷം ഇതില്‍ എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ ഇരുകക്ഷികളും തീരുമാനിക്കുന്ന പക്ഷം, തങ്ങളുടെ വിവേചനമനുസരിച്ച് അപ്രകാരം ചെയ്യാവുന്നതാണ്. അവര്‍ വരുത്തുന്ന ഏതു മാറ്റവും സാധുവായിരിക്കും.
31 : ദമെത്രിയൂസ് രാജാവ് യഹൂദരോടു ചെയ്യുന്ന ദ്രോഹങ്ങളെക്കുറിച്ചു ഞങ്ങള്‍ ഇപ്രകാരം അവര്‍ക്ക് എഴുതിയിട്ടുണ്ട്: ഞങ്ങളുടെ സുഹൃത്തുക്കളും സഖ്യകക്ഷിയുമായ യഹൂദരെ നിങ്ങള്‍ പീഡിപ്പിക്കുന്നതെന്ത്?
32 : നിനക്കെതിരായി അവര്‍ വീണ്ടും ഞങ്ങളോടു സഹായം അഭ്യര്‍ഥിച്ചാല്‍ ഞങ്ങള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും കടലിലും കരയിലും നിന്നെ ആക്രമിക്കുകയും ചെയ്യും.