1 : ബലിപീഠം പണിതെന്നും വിശുദ്ധസ്ഥലം പുനഃപ്രതിഷ്ഠിച്ചെന്നും അറിഞ്ഞപ്പോള്‍ ചുറ്റുമുള്ള വിജാതീയര്‍ അത്യധികം കുപിതരായി.
2 : തങ്ങളുടെ ഇടയില്‍ വസിച്ചിരുന്ന യാക്കോബ് വംശജരെ നശിപ്പിക്കാന്‍ അവര്‍ ഉറച്ചു. ജനത്തെ വധിക്കാനും നശിപ്പിക്കാനും തുടങ്ങി.
3 : ഇദുമെയായിലുള്ള ഏസാവിന്റെ മക്കളെ യൂദാസ് അക്രബത്തേനെയില്‍ വച്ച് ആക്രമിച്ചു. കാരണം, അവന്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ തക്കം നോക്കി കഴിയുകയായിരുന്നു. അവന്‍ അവര്‍ക്കു കനത്ത ആഘാതം ഏല്‍പിച്ചു; അവരെ അപമാനിതരാക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
4 : തന്റെ ജനത്തിനു കെണിയൊരുക്കുകയും പെരുവഴികളില്‍ അവര്‍ക്കെതിരേ ഒളിപ്പോരു നടത്തുകയും ചെയ്തിരുന്ന ബയാന്‍സന്തതികളുടെ ദുഷ്ടതയും യൂദാസ് ഓര്‍മിച്ചു.
5 : അവന്‍ അവരെ അവരുടെ ഗോപുരങ്ങളില്‍ അടച്ചു. അവരെ നിശ്‌ശേഷം നശിപ്പിക്കണമെന്നുറച്ചു കൊണ്ട് അവന്‍ അവര്‍ക്കെതിരേ പാളയമടിച്ചു. ഗോപുരങ്ങളെയും അവയിലുണ്ടായിരുന്നവരെയും അഗ്‌നിക്കിരയാക്കി.
6 : പിന്നീട് അവന്‍ അമ്മോന്യര്‍ക്കെതിരേ തിരിഞ്ഞു. തിമോത്തേയോസിന്റെ നേതൃത്വത്തില്‍ പ്രബലമായ ഒരു സൈന്യത്തെയും വളരെയധികം ആളുകളെയും അവിടെ അവനു നേരിടേണ്ടി വന്നു.
7 : ഒട്ടേറെ യുദ്ധങ്ങള്‍ ചെയ്ത് അവന്‍ അവരെ നിശ്‌ശേഷം പരാജയപ്പെടുത്തി.
8 : യാസേറും ചുറ്റുമുള്ള ഗ്രാമങ്ങളും പിടിച്ചടക്കിയതിനു ശേഷം അവന്‍ യൂദായിലേക്കു മടങ്ങി.
ഗിലയാദിലും ഗലീലിയിലും യുദ്ധം
9 : ഗിലയാദിലെ വിജാതീയര്‍ തങ്ങളുടെ നാട്ടില്‍ വസിച്ചിരുന്ന ഇസ്രായേല്യര്‍ക്കെതിരേ സംഘടിച്ച് അവരെ നശിപ്പിക്കാന്‍മാര്‍ഗമാരാഞ്ഞു. എന്നാല്‍, അവര്‍ ദത്തേമാകോട്ടയില്‍ അഭയം തേടി,
10 : യൂദാസിനും സഹോദരന്‍മാര്‍ക്കും ഇപ്രകാരം ഒരു കത്തയച്ചു: ഞങ്ങളുടെ ചുറ്റുമുള്ള വിജാതീയര്‍ ഞങ്ങളെ നശിപ്പിക്കാന്‍ ഒരുമിച്ചുകൂടിയിരിക്കുന്നു.
11 : ഞങ്ങള്‍ അഭയം പ്രാപിച്ചിരിക്കുന്ന കോട്ട പിടിച്ചടക്കാനുള്ള ശ്രമത്തിലാണവര്‍. തിമോത്തേയോസാണ് അവരുടെ നേതാവ്.
12 : വന്നു ഞങ്ങളെ രക്ഷിക്കുക. ഞങ്ങളില്‍ വളരെപ്പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞു.
13 : തോബുദേശത്തുണ്ടായിരുന്ന ഞങ്ങളുടെ സഹോദരര്‍ എല്ലാവരും വധിക്കപ്പെട്ടു. ശത്രുക്കള്‍ അവരുടെ ഭാര്യമാരെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയി; സ്വത്തുക്കള്‍ കൈവശപ്പെടുത്തുകയും ആയിരത്തോളം പേരെ കൊല്ലുകയും ചെയ്തു.
14 : ഈ കത്തു വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗലീലിയില്‍നിന്നു കീറിയ വസ്ത്രങ്ങളോടുകൂടിയ വേറെ ചില ദൂതന്‍മാര്‍ വന്ന് സമാനമായൊരു സന്‌ദേശ മറിയിച്ചു:
16 : യൂദാസും ജനങ്ങളും ഈ വാര്‍ത്തകള്‍ കേട്ടയുടനെ, ദുരിതമനുഭവിക്കുകയും ശത്രുക്കളുടെ ആക്രമണത്തിനിരയാവുകയും ചെയ്യുന്ന സഹോദരര്‍ക്കു വേണ്ടി എന്തുചെയ്യണമെന്നു തീരുമാനിക്കാന്‍ വലിയൊരു സമ്മേളനം വിളിച്ചുകൂട്ടി.
17 : യൂദാസ് സഹോദരനായ ശിമയോനോടു പറഞ്ഞു: വേണ്ടത്ര ആളുകളെയും കൂട്ടി ഗലീലിയില്‍ ചെന്ന് സഹോദരരെ രക്ഷിക്കുക. ഞാനും സഹോദരന്‍ ജോനാഥാനും ഗിലയാദിലേക്കു പോകാം.
19 : അവന്‍ അവരോട് ആജ്ഞാപിച്ചു: ഈ ജനങ്ങളുടെ മേല്‍നോട്ടം ഏറ്റെടുക്കുവിന്‍. എന്നാല്‍, ഞങ്ങള്‍ മടങ്ങിവരുന്നതുവരെ വിജാതീയരോടു യുദ്ധത്തിലേര്‍പ്പെടരുത്.
20 : അനന്തരം, ശിമയോനോടുകൂടെ ഗലീലിയിലേക്കു പോകാന്‍മൂവായിരം പേരും യൂദാസിനോടുകൂടെ ഗിലയാദിലേക്ക് എണ്ണായിരം പേരും നിയോഗിക്കപ്പെട്ടു.
21 : ശിമയോന്‍ ഗലീലിയില്‍ ചെന്ന് വിജാതീയര്‍ക്കെതിരേ നിരവധി യുദ്ധങ്ങള്‍ ചെയ്ത് അവരെ തോല്‍പിച്ചു.
22 : ടോളമായിസിന്റെ കവാടം വരെ അവന്‍ അവരെ പിന്തുടര്‍ന്നു; മൂവായിരത്തോളം പേരെ വധിച്ചു; അവരെ കൊള്ളയടിച്ചു.
23 : അതിനുശേഷം അവന്‍ ഗലീലിയിലെയും അര്‍ബത്തായിലെയും യഹൂദരെ അവരുടെ ഭാര്യമാരോടും കുഞ്ഞുങ്ങളോടും വസ്തുവകകളോടും കൂടി ആഹ്ലാദപൂര്‍വം യൂദയായിലേക്കു കൊണ്ടുപോയി.
24 : യൂദാസ് മക്കബേയൂസും സഹോദരന്‍ ജോനാഥാനും ജോര്‍ദാന്‍ കടന്ന് മരുഭൂമിയിലൂടെ മൂന്നു ദിവസത്തെ യാത്ര പിന്നിട്ടു.
25 : അവിടെ നബത്തേയര്‍ അവരെ സ്വാഗതം ചെയ്യുകയും ഗിലയാദിലുള്ള സഹോദരര്‍ക്കു സംഭവിച്ചവയെല്ലാം അറിയിക്കുകയും ചെയ്തു.
26 : അവരില്‍ അനേകംപേരെ ബൊസ്രാ, ബോസോര്‍, അലെമാ, കാസ്‌ഫോ, മാക്കെദ്, കാര്‍നയിം എന്നീ നഗരങ്ങളില്‍ ബന്ധനസ്ഥരാക്കിയിരിക്കയാണ്. ഇവ സുശക്തങ്ങളായ പട്ടണങ്ങളാണ്.
27 : കുറെപ്പേരെ ഗിലയാദിലെ മറ്റു നഗരങ്ങളിലും അടച്ചിട്ടിരിക്കുന്നു. നാളെത്തന്നെ കോട്ടകള്‍ ആക്രമിക്കുന്നതിനും ഒരു ദിവസം കൊണ്ട് ആളുകളെ സമൂലം നശിപ്പിക്കുന്നതിനും ശത്രുക്കള്‍ ഒരുങ്ങുന്നു.
28 : യൂദാസും സൈന്യവും തിടുക്കത്തില്‍ അവിടെനിന്നു തിരിച്ച് മരുഭൂമിയിലൂടെ യാത്ര ചെയ്തു ബൊസ്രായിലെത്തി. അവര്‍ നഗരം കീഴടക്കി. പുരുഷന്‍മാരെയെല്ലാവരെയും വാളിനിരയാക്കി. വസ്തുവകകള്‍ കൊള്ളയടിച്ചതിനു ശേഷം അവന്‍ നഗരം തീവച്ചു നശിപ്പിച്ചു.
29 : രാത്രിയായപ്പോള്‍ അവന്‍ അവിടെ നിന്നു പുറപ്പെട്ട് ദത്തേമാക്കോട്ടവരെ എത്തി.
30 : പ്രഭാതത്തില്‍ അസംഖ്യം ആളുകള്‍ കോട്ട പിടിച്ചടക്കാനും അതിലുള്ള യഹൂദരെ ആക്രമിക്കാനും കോവണികളും യന്ത്ര മുട്ടികളുമായി മലയില്‍ നിന്ന് ഇറങ്ങിവരുന്നതു കണ്ടു.
31 : യുദ്ധം തുടങ്ങിക്കഴിഞ്ഞെന്നും നഗരത്തിന്റെ വിലാപം വലിയ നിലവിളികളോടും കാഹളധ്വനികളോടും കൂടി സ്വര്‍ഗത്തിലേക്കുയരുന്നു എന്നും യൂദാസ് കണ്ടു.
32 : അവന്‍ തന്റെ അണികളോടു പറഞ്ഞു: നിങ്ങളുടെ സഹോദരര്‍ക്കു വേണ്ടി ഇന്നു പൊരുതുവിന്‍.
33 : സൈന്യത്തെ മൂന്നു ഗണമായി തിരിച്ചു. അവന്‍ ശത്രുനിരയുടെ പിന്നിലെത്തി. അവന്റെ സൈന്യഗണങ്ങള്‍ കാഹളം മുഴക്കുകയും ഉച്ചത്തില്‍ പ്രാര്‍ഥിക്കുകയും ചെയ്തു.
34 : മക്കബേയൂസാണു തങ്ങളെ നേരിടാന്‍ വരുന്നതെന്നറിഞ്ഞ് തിമോത്തേയോസിന്റെ സൈന്യം പിന്തിരിഞ്ഞോടി. യൂദാസ് അവര്‍ക്കു കനത്ത ആഘാതം ഏല്‍പിച്ചു. ഏകദേശം എണ്ണായിരം പേര്‍ അന്നു വധിക്കപ്പെട്ടു.
35 : പിന്നെ അവന്‍ അലേമായിലേക്കു തിരിഞ്ഞു. അതിനെ യുദ്ധത്തില്‍ കീഴ്‌പെടുത്തി. അവിടെയുണ്ടായിരുന്ന എല്ലാ പുരുഷന്‍മാരെയും വധിച്ചു. പട്ടണം കൊള്ളയടിച്ചതിനു ശേഷം അതു തീവച്ചു നശിപ്പിക്കുകയും ചെയ്തു.
36 : തുടര്‍ന്ന് അവന്‍ കാസ്‌ഫോ, മാക്കെദ്, ബോസോര്‍ എന്നിവയും ഗിലയാദിലെ മറ്റുനഗരങ്ങളും പിടിച്ചടക്കി.
37 : തിമോത്തേയോസ് മറ്റൊരു സൈന്യത്തെ ശേഖരിച്ച് നദിയുടെ മറുകരയില്‍ റാഫോണിനെതിരേ പാളയമടിച്ചു.
38 : അവരുടെ നീക്കങ്ങള്‍ അറിയുന്നതിനു യൂദാസ് ചാരന്‍മാരെ അയച്ചു. അവര്‍ മടങ്ങിവന്നു പറഞ്ഞു: നമുക്കു ചുറ്റുമുള്ള സകല വിജാതീയരും അവന്റെ പക്ഷത്തുണ്ട്; അതു വലിയൊരു സൈന്യമാണ്.
39 : സഹായത്തിന് അറബികളെ അവര്‍ കൂലിക്കെടുത്തിട്ടുണ്ട്. നിന്നോടു യുദ്ധം ചെയ്യാന്‍ തയ്യാറായി അവര്‍ നദിക്ക് അക്കരെ പാളയമടിച്ചിരിക്കയാണ്. ഇതുകേട്ട യൂദാസ് അവരെ നേരിടാന്‍ പുറപ്പെട്ടു.
40 : യൂദാസും സൈന്യവും നദിക്കു സമീപമെത്തിയപ്പോള്‍ തിമോത്തേയോസ് തന്റെ സേനാധിപന്‍മാരോടു പറഞ്ഞു: അവന്‍ ആദ്യം നദികടന്നു വരുന്നെങ്കില്‍ നമുക്ക് അവനെ ചെറുക്കുക സാധ്യമല്ല. അവന്‍ നമ്മെ തോല്‍പിക്കുമെന്നതു തീര്‍ച്ച തന്നെ.
41 : മറിച്ച്, ഭയം തോന്നി അവന്‍ അക്കരെത്തന്നെ പാളയമടിച്ചാല്‍ നമുക്കു നദി കടന്നു ചെന്ന് അവനെ തോല്‍പിക്കാം.
42 : നദിയുടെ കരയ്ക്ക് എത്തിയപ്പോള്‍ യൂദാസ് ജനങ്ങളിലെ നിയമജ്ഞന്‍മാരെ അവിടെ കാവല്‍നിര്‍ത്തി. അവന്‍ അവരോടു കല്‍പിച്ചു: ആരെയും പാളയമടിക്കാന്‍ അനുവദിക്കരുത്. എല്ലാവരും യുദ്ധത്തിലേര്‍പ്പെടട്ടെ.
43 : അവന്‍ ശത്രുക്കള്‍ക്കെതിരേ ആദ്യം നദി കടന്നു. സൈന്യം അവനെ അനുഗമിച്ചു. വിജാതീയര്‍ പരാജിതരായി. ആയുധങ്ങളുപേക്ഷിച്ച് അവര്‍ കാര്‍നയിമിലെ ക്‌ഷേത്രത്തില്‍ അഭയം തേടി.
44 : യൂദാസ് നഗരം പിടിച്ചടക്കി. ക്‌ഷേത്രത്തെ അതിലുള്ള എല്ലാവരോടുംകൂടി അഗ്‌നിക്കിരയാക്കി. അങ്ങനെ കാര്‍നയിം കീഴടക്കപ്പെട്ടു. യൂദാസിനോട് എതിര്‍ത്തു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
45 : യൂദാദേശത്തേക്കു പോകാന്‍ വലുപ്പച്ചെറുപ്പഭേദമെന്നിയേ ഗിലയാദിലെ സകല ഇസ്രായേല്‍ക്കാരെയും അവരുടെ ഭാര്യമാരോടും കുഞ്ഞുങ്ങളോടും വസ്തുവകകളോടും കൂടി യൂദാസ് ഒരുമിച്ചുകൂട്ടി. വലിയൊരു സംഘമായിരുന്നു അത്.
46 : അവര്‍ എഫ്രോണിലെത്തി. അതു മാര്‍ഗമധ്യേയുള്ള വലുതും സുശക്തവുമായ ഒരു പട്ടണമായിരുന്നു. വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ് അതിനെ ചുറ്റിപ്പോകുക സാധ്യമായിരുന്നില്ല. അതിലൂടെ തന്നെ പോകേണ്ടിയിരുന്നു.
47 : നഗരവാസികള്‍ കവാടങ്ങളില്‍ കല്ലുകള്‍വച്ച് അവരെ പ്രതിരോധിച്ചു.
48 : അപ്പോള്‍ യൂദാസ് അവര്‍ക്ക് ഈ സൗഹൃദസന്‌ദേശം കൊടുത്തുവിട്ടു: ഞങ്ങള്‍ നിങ്ങളുടെ ദേശത്തുകൂടെ ഞങ്ങളുടെ നാട്ടിലേക്കു കടന്നു പൊയ്‌ക്കൊള്ളട്ടെ. ആരും നിങ്ങളെ ഉപദ്രവിക്കുകയില്ല. കാല്‍നടയായി ഞങ്ങള്‍ പൊയ്‌ക്കൊള്ളാം. എന്നാല്‍ വാതില്‍ തുറന്നുകൊടുക്കാന്‍ അവര്‍ വിസമ്മതിച്ചു.
49 : അതാതിടങ്ങളില്‍ നിലയുറപ്പിക്കാന്‍ യൂദാസ് സൈന്യത്തിന് ആജ്ഞ നല്‍കി.
50 : സൈന്യം നിലയുറപ്പിച്ചു. അന്നു പകലും രാത്രിയും അവര്‍ നഗരത്തിനെതിരെ യുദ്ധം ചെയ്തു. നഗരം അവന്റെ പിടിയിലായി.
51 : പുരുഷന്‍മാരെയെല്ലാം അവന്‍ വാളിനിരയാക്കി. നഗരം ഇടിച്ചുനിരത്തി, കൊള്ളയടിച്ചു. മൃതദേഹങ്ങളുടെ മീതേകൂടി അവന്‍ നഗരം കടന്നു.
52 : അനന്തരം, അവര്‍ ജോര്‍ദാന്‍ കടന്ന് ബെത്ഷാനിന് എതിരേയുള്ള വിസ്തൃതമായ സമതലത്തിലെത്തി.
54 : ആര്‍ക്കും ജീവഹാനി സംഭവിക്കാതെ എല്ലാവരും സുരക്ഷിതരായി മടങ്ങിയെത്തി. അതിനാല്‍, സന്തോഷത്തോടും ആഹ്ലാദത്തോടും കൂടി അവര്‍ സീയോന്‍മലയിലേക്കു പോയി ദഹനബലികളര്‍പ്പിച്ചു.
യാമ്‌നിയായില്‍ തോല്‍വി
55 : യൂദാസും ജോനാഥാനും ഗിലയാദിലും അവരുടെ സഹോദരന്‍ ശിമയോന്‍ ടോളമായിസിനെതിരെയുള്ള ഗലീലിയിലുമായിരിക്കുമ്പോള്‍
56 : അവരുടെ ധീരപരാക്രമങ്ങളെയും വീരോചിതമായ യുദ്ധത്തെയും കുറിച്ച് സേനാനായകന്‍മാരായ അസറിയായും സഖറിയായുടെ പുത്രന്‍ ജോസഫും കേട്ടു.
57 : അവര്‍ പറഞ്ഞു: നമുക്കും കീര്‍ത്തി നേടാം. നമുക്കു ചുറ്റുമുള്ള വിജാതീയരോടു യുദ്ധം ചെയ്യാം.
58 : അവര്‍ തങ്ങളുടെ സൈന്യനിരകള്‍ക്ക് ആജ്ഞ കൊടുത്തു. അവര്‍യാമ്‌നിയായ്‌ക്കെതിരേ നീങ്ങി.
59 : ഗോര്‍ജിയാസും സൈന്യവും അവരെ നേരിടാന്‍ പട്ടണത്തിനു പുറത്തുവന്നു.
60 : അവര്‍ ജോസഫിനെയും അസറിയായെയും തുരത്തി. യൂദായുടെ അതിര്‍ത്തികള്‍ വരെ അവരെ ഓടിച്ചു. ഇസ്രായേല്‍ക്കാരില്‍ രണ്ടായിരത്തോളം പേര്‍ അന്നു മരിച്ചുവീണു.
61 : യൂദാസിനെയും സഹോദരന്‍മാരെയും അനുസരിക്കാതെ, ധീരകൃത്യം ചെയ്യാന്‍ മോഹിച്ച സേനാനായകന്‍മാര്‍ നിമിത്തം ജനത്തിന് ഈ കനത്ത പരാജയം സഹിക്കേണ്ടി വന്നു.
62 : എന്നാല്‍, ഇസ്രായേലിനു മോചനം നേടിക്കൊടുത്തവരുടെ കുടുംബത്തില്‍പ്പെട്ടവരായിരുന്നില്ല ഇവര്‍.
63 : യൂദാസും സഹോദരന്‍മാരും ഇസ്രായേലിലും വിജാതീയരുടെ ഇടയിലും അവരുടെ നാമം അറിയപ്പെട്ട എല്ലായിടത്തും സമാദരിക്കപ്പെട്ടു.
64 : ജനങ്ങള്‍ അവര്‍ക്കു ചുറ്റുംകൂടി അവരെ പുകഴ്ത്തി.
65 : പിന്നീട് യൂദാസും സഹോദരന്‍മാരും തെക്കോട്ടു സൈന്യത്തെനയിച്ച് ഏസാവുവംശജരോടു യുദ്ധം ചെയ്തു. ഹെബ്രോണും അതിന്റെ ഗ്രാമങ്ങളും അവന്‍ കീഴ്‌പെടുത്തി; കോട്ടകള്‍ തകര്‍ത്തു; ചുറ്റുമുള്ള ഗോപുരങ്ങള്‍ അഗ്‌നിക്കിരയാക്കി.
66 : അനന്തരം, ഫിലിസ്ത്യദേശം ആക്രമിക്കാന്‍ അവന്‍ മരീസായിലൂടെ കടന്നു പോയി.
67 : അന്നു തങ്ങളുടെ ധീരത പ്രദര്‍ശിപ്പിക്കാന്‍ ബുദ്ധിശൂന്യമായി യുദ്ധത്തിനു പുറപ്പെട്ട ഏതാനും പുരോഹിതന്‍മാര്‍ മരിച്ചുവീണു.
68 : യൂദാസ് ഫിലിസ്ത്യദേശത്തെ അസോത്തൂസിലേക്കു തിരിച്ചു. അവന്‍ അവരുടെ ബലിപീഠങ്ങള്‍ തകര്‍ത്തു. ദേവന്‍മാരുടെ കൊത്തുവിഗ്രഹങ്ങള്‍ തീയിലിട്ടു ചുട്ടു. നഗരങ്ങള്‍കൊള്ളയടിച്ചതിനു ശേഷം അവന്‍ യൂദാ ദേശത്തേക്കു മടങ്ങി.