13 : വിശ്വസ്തരും യുദ്ധസന്നദ്ധരുമായ അനുയായികളുടെ ഒരു വലിയ സൈന്യത്തെ യൂദാസ് ശേഖരിച്ചിരിക്കുന്നുവെന്നു കേട്ട് സിറിയാ സൈന്യത്തിന്റെ അധിപനായ സെറോന്‍ പറഞ്ഞു:
14 : ഞാന്‍ ഈ രാജ്യത്ത് പേരും പെരുമയും നേടും. രാജകല്‍പന അവഹേളിക്കുന്ന യൂദാസിനും കൂട്ടര്‍ക്കുമെതിരേ ഞാന്‍ പൊരുതും.
15 : ഇസ്രായേലിനോടു പ്രതികാരം ചെയ്യുന്നതില്‍ അവനെ സഹായിക്കാന്‍ ദൈവനിഷേധകരുടെ ഒരു പ്രബലസൈന്യം അവനോടൊപ്പം പുറപ്പെട്ടു.
16 : അവന്‍ ബത്ത്‌ഹോറോണ്‍ ചുരത്തോടടുത്തപ്പോള്‍ യൂദാസ് ഒരു ചെറിയ സംഘത്തോടുകൂടി അവനെതിരേ ചെന്നു.
17 : എതിരേ വരുന്ന സൈന്യത്തെ കണ്ടപ്പോള്‍ കൂടെയുള്ളവര്‍ യൂദാസിനോടു പറഞ്ഞു: ഇത്ര ബൃഹത്തും ശക്തവുമായ ഒരു സൈന്യത്തോട് എണ്ണത്തില്‍ വളരെ കുറച്ചുപേര്‍ മാത്രമുള്ള നമുക്ക് എങ്ങനെ പൊരുതാന്‍ കഴിയും? ഇന്ന് ഒന്നും ഭക്ഷിച്ചിട്ടില്ലാത്ത നമ്മള്‍ തളര്‍ന്നിരിക്കുന്നു.
18 : അവന്‍ പറഞ്ഞു: അനേകം പേരെ എളുപ്പത്തില്‍ ഉപരോധിക്കാന്‍ കുറച്ചുപേര്‍ക്കു കഴിയും. കാരണം, രക്ഷ നല്‍കാന്‍ ഉപയോഗിക്കുന്ന സൈന്യം വലുതോ ചെറുതോ എന്നത് ദൈവദൃഷ്ടിയില്‍ അപ്രധാനമാണ്.
19 : സൈന്യത്തിന്റെ വലിപ്പത്തെ ആശ്രയിച്ചല്ല യുദ്ധത്തിന്റെ വിജയം. ശക്തി ദൈവത്തില്‍ നിന്നാണു വരുന്നത്.
20 : നമ്മെയും നമ്മുടെ ഭാര്യമാരെയും മക്കളെയും നശിപ്പിക്കാനും കൊള്ളയടിക്കാനുമായി അധര്‍മികളായ അവര്‍ അഹങ്കാരപൂര്‍വം നമുക്കെതിരേ വരുന്നു.
21 : നാം യുദ്ധം ചെയ്യുന്നത് നമ്മുടെ ജീവനും നിയമത്തിനും വേണ്ടിയാണ്.
22 : കര്‍ത്താവു തന്നെ നമ്മുടെ മുന്‍പില്‍വച്ച് അവരെ നിലംപരിശാക്കും. നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ.
23 : ഇതു പറഞ്ഞിട്ട് അവന്‍ മിന്നലാക്രമണം നടത്തി. സെറോനും സൈന്യവും പരാജയപ്പെട്ടു.
24 : അവന്‍ അവരെ ബത്ത്‌ഹോറോണ്‍ ചുരത്തിലൂടെ സമതലം വരെ പിന്തുടര്‍ന്നു. ശത്രുക്കളില്‍ എണ്ണൂറുപേര്‍ കൊല്ലപ്പെട്ടു. ശേഷിച്ചവര്‍ ഫിലിസ്ത്യരുടെ നാട്ടിലേക്കു പലായനം ചെയ്തു.
25 : അന്നുമുതല്‍ യൂദാസിനെയും സഹോദരന്‍മാരെയും കുറിച്ചുള്ള ഭയം വ്യാപിച്ചു. ചുറ്റുമുള്ള വിജാതീയര്‍ പരിഭ്രാന്തരായി.
26 : അവന്റെ കീര്‍ത്തി രാജസന്നിധിയിലെത്തി. യൂദാസിന്റെ യുദ്ധങ്ങള്‍ വിജാതീയര്‍ക്കു സംസാരവിഷയമായി.
അന്തിയോക്കസ്‌യുദ്ധത്തിനൊരുങ്ങുന്നു
27 : വിവരങ്ങളറിഞ്ഞ അന്തിയോക്കസ് രാജാവ് കോപാക്രാന്തനായി. അവന്‍ രാജ്യമൊട്ടാകെയുണ്ടായിരുന്ന സൈന്യത്തെ വിളിച്ചുകൂട്ടി. അതൊരു സുശക്തമായ സേനയായിരുന്നു.
28 : അവന്‍ ഭണ്‍ഡാരത്തില്‍ നിന്നു സേനകള്‍ക്ക് ഒരു വര്‍ഷത്തെ ശമ്പളം നല്‍കുകയും ഏതു പ്രതിസന്ധിയും നേരിടുന്നതിനു തയ്യാറായിരിക്കാന്‍ കല്‍പിക്കുകയും ചെയ്തു.
29 : താമസമെന്നിയേ ഭണ്‍ഡാരം ശൂന്യമായി എന്നും പുരാതനകാലം മുതലേ നിലവിലിരുന്ന നിയമങ്ങള്‍ നീക്കിക്കളഞ്ഞതുമൂലം നാട്ടിലുളവായ ഭിന്നിപ്പും കലാപവും രാജ്യത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചുവെന്നും അവന്‍ മനസ്‌സിലാക്കി.
30 : ഇനിമുതല്‍ സ്വന്തം ചെലവുകള്‍ക്കും മുന്‍രാജാക്കന്‍മാരെക്കാള്‍ ഉദാരമായി താന്‍ നല്‍കാറുള്ള ദാനങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും വേണ്ടത്ര ധനശേഖരം ഉണ്ടായിരിക്കയില്ലെന്ന് അവന്‍ ഭയപ്പെട്ടു.
31 : അസ്വസ്ഥനായ അവന്‍ പേര്‍ഷ്യയില്‍ പോയി നികുതി പിരിച്ച് വലിയൊരു സംഖ്യ ശേഖരിക്കാന്‍ തീരുമാനിച്ചു.
32 : പ്രഗദ്ഭനും രാജവംശജനുമായ ലിസിയാസിനെ യൂഫ്രട്ടീസ് നദിമുതല്‍ ഈജിപ്തിന്റെ അതിര്‍ത്തി വരെയുള്ള പ്രദേശത്തെ ഭരണകാര്യങ്ങള്‍ ഏല്‍പിച്ചു.
33 : മടങ്ങിവരുന്നതുവരെ അവന്റെ മകന്‍ അന്തിയോക്കസിനെ സംരക്ഷിക്കാനും ലിസിയാസിനെ ചുമതലപ്പെടുത്തിയിരുന്നു.
34 : ഭടന്‍മാരിലും ആനകളിലും പകുതി അവനെ ഏല്‍പിച്ചു; ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു നിര്‍ദേശങ്ങളും നല്‍കി. യൂദായിലെയും ജറുസലെമിലെയും നിവാസികളെ സംബന്ധിച്ചുള്ള നിര്‍ദേശമിതായിരുന്നു:
35 : സൈന്യത്തെ അയച്ച് ഇസ്രായേലിനെയും ജറുസലെമില്‍ അവശേഷിച്ചവരെയും നിശ്‌ശേഷം നശിപ്പിച്ച് നാട്ടില്‍ അവരുടെ സ്മരണപോലും ഇല്ലാതാക്കുക.
36 : അവരുടെ പ്രദേശങ്ങളിലെല്ലാം വിദേശീയരെ വസിപ്പിച്ച് നാട് വിഭജിച്ചു കൊടുക്കുക.
37 : പകുതി സൈന്യവുമായി നൂറ്റിനാല്‍പത്തിയേഴാം വര്‍ഷം രാജാവ് തലസ്ഥാനമായ അന്ത്യോക്യായില്‍ നിന്നു യാത്ര പുറപ്പെട്ടു. യൂഫ്രട്ടീസ് നദി കടന്ന് ഉത്തരപ്രദേശങ്ങളിലൂടെ അവന്‍ മുന്നേറി.
ഗോര്‍ജിയാസും നിക്കാനോറും
38 : രാജാവിന്റെ സ്‌നേഹിതന്‍മാരില്‍ ശക്തന്‍മാരായ ദോറിമേനസിന്റെ പുത്രന്‍ ടോളമി, നിക്കാനോര്‍, ഗോര്‍ജിയാസ് എന്നിവരെ ലിസിയാസ് തിരഞ്ഞെടുത്തു.
39 : അവരെ രാജകല്‍പന പ്രകാരം യൂദാദേശം നശിപ്പിക്കാന്‍ നാല്‍പതിനായിരം പേരുടെ കാലാള്‍പ്പടയോടും ഏഴായിരം പേരുടെ കുതിരപ്പടയോടും കൂടി അങ്ങോട്ടയച്ചു.
40 : അവര്‍ സൈന്യം മുഴുവനോടുംകൂടി പുറപ്പെട്ടു. എമ്മാവൂസിനു സമീപമുള്ള സമതലത്തില്‍ അവര്‍ പാളയമടിച്ചു.
41 : ആ പ്രദേശത്തെ വ്യാപാരികള്‍ അവരെക്കുറിച്ചു പറയപ്പെട്ടിരുന്നതു കേട്ട് ഇസ്രായേല്യരെ അടിമകളായി വാങ്ങാന്‍ ധാരാളം വെള്ളിയും സ്വര്‍ണവും ഒപ്പം ചങ്ങലകളുമായി പാളയത്തിലേക്കു ചെന്നു. സിറിയായിലും ഫിലിസ്ത്യരുടെ നാട്ടിലും നിന്നുള്ള സൈന്യങ്ങളും അവരോടുകൂടെ ചേര്‍ന്നു.
42 : ആപത്തു വര്‍ദ്ധിച്ചിരിക്കുന്നതായും ശത്രുസൈന്യം രാജ്യത്തു പാളയമടിച്ചിരിക്കുന്നതായും യൂദാസും സഹോദരന്‍മാരും അറിഞ്ഞു. ജനങ്ങളെ നിശ്‌ശേഷം നശിപ്പിക്കാന്‍ രാജാവ് നല്‍കിയ കല്‍പനയെക്കുറിച്ചും അവര്‍ കേട്ടു.
43 : അവര്‍ പരസ്പരം പറഞ്ഞു: നമ്മുടെ ജനത്തെനാശത്തില്‍ നിന്നു നമുക്കു പുനരുദ്ധരിക്കാം. ജനത്തിനും വിശുദ്ധസ്ഥലത്തിനും വേണ്ടി പൊരുതാം.
44 : യുദ്ധത്തിനു തയ്യാറാകാനും കാരുണ്യവും അനുകമ്പയും യാചിക്കാനുമായി ജനം സമ്മേളിച്ചു.
45 : ജറുസലെം, മരുഭൂമിപോലെ വിജനമായിക്കിടക്കുന്നു. അവളുടെ മക്കളിലാരും അകത്തുകടക്കുകയോ പുറത്തു പോകുകയോ ചെയ്യുന്നില്ല. വിശുദ്ധസ്ഥലം ചവിട്ടിമെതിക്കപ്പെട്ടിരിക്കുന്നു. വിദേശീയര്‍ കോട്ട കൈയടക്കിയിരിക്കുന്നു. വിജാതീയര്‍ക്ക് അതു താവളമായിത്തീര്‍ന്നിരിക്കുന്നു. യാക്കോബില്‍നിന്നു സന്തോഷം പോയി മറഞ്ഞു; കുഴലും വീണയും നിശ്ശബ്ദമായിരിക്കുന്നു.
മിസ്പായിലെ സമ്മേളനം
46 : അവര്‍ ഒരുമിച്ച് ജറുസലെമിനെതിരേയുള്ള മിസ്പായിലേക്കു പോയി. അവിടെ പൂര്‍വകാലത്ത് ഇസ്രായേലിന് ഒരു പ്രാര്‍ഥനാ കേന്ദ്രമുണ്ടായിരുന്നു.
47 : അന്ന് അവര്‍ വസ്ത്രങ്ങള്‍ കീറി; ചാക്കുടുത്ത്, തലയില്‍ ചാരംപൂശി ഉപവസിച്ചു.
49 : അവര്‍ പുരോഹിതവസ്ത്രങ്ങളും ആദ്യഫലങ്ങളും ദശാംശങ്ങളും കൊണ്ടുവരുകയും വ്രതം പൂര്‍ത്തിയാക്കിയ നാസീരിയരെ വിളിച്ചുകൂട്ടുകയും ചെയ്തു.
50 : അനന്തരം, അവര്‍ സ്വര്‍ഗത്തിലേക്കു നോക്കി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ഇവരെ ഞങ്ങളെന്തു ചെയ്യും? ഇവരെ എങ്ങോട്ടു കൊണ്ടുപോകും?
51 : അവിടുത്തെ വിശുദ്ധസ്ഥലം ചവിട്ടി അശുദ്ധമാക്കിയിരിക്കുന്നു. അപമാനിതരായ പുരോഹിതന്‍മാര്‍ വിലപിക്കുന്നു.
52 : ഞങ്ങളെ നശിപ്പിക്കാന്‍ വിജാതീയര്‍ ഒത്തുചേരുന്നു. അവരുടെ ഗൂഢാലോചനകള്‍ അങ്ങ് അറിയുന്നുവല്ലോ.
53 : അങ്ങയുടെ സഹായമില്ലെങ്കില്‍ അവരെ ചെറുത്തുനില്‍ക്കാന്‍ ഞങ്ങള്‍ക്ക് എങ്ങനെ കഴിയും?
54 : അനന്തരം, അവര്‍ കാഹളം ഊതി. വലിയൊരു നിലവിളി ഉയര്‍ന്നു.
55 : തുടര്‍ന്ന്, യൂദാസ് ജനങ്ങള്‍ക്കു നേതാക്കന്‍മാരെ നിയോഗിച്ചു. ആയിരം, നൂറ്, അന്‍പത്, പത്ത് ഇങ്ങനെ വേര്‍തിരിച്ച വിവിധ വ്യൂഹങ്ങളുടെ ആധിപത്യം അവരെ ഏല്‍പിച്ചു.
56 : വീടു പണിയുന്നവരോ വിവാഹവാഗ്ദാനം ചെയ്തവരോ മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുന്നവരോ ഭീരുക്കളോ ആയ എല്ലാവരും നിയമമനുസരിച്ചു വീടുകളിലേക്കു മടങ്ങാന്‍ അവന്‍ ആജ്ഞാപിച്ചു.
57 : അതിനുശേഷം, സൈന്യം പുറപ്പെട്ട് എമ്മാവൂസിന്റെ തെക്കുഭാഗത്തെത്തി പാളയമടിച്ചു.
58 : യൂദാസ് പറഞ്ഞു: അരമുറുക്കി ധീരരായി നില്‍ക്കുവിന്‍. നമ്മെയും നമ്മുടെ വിശുദ്ധസ്ഥലത്തെയും നശിപ്പിക്കാന്‍ ഒത്തുകൂടിയിരിക്കുന്ന ഈ വിജാതീയരോടു യുദ്ധം ചെയ്യാന്‍ അതിരാവിലെ ഒരുങ്ങിനില്‍ക്കുവിന്‍.
59 : നമ്മുടെ ജനത്തിന്റെയും വിശുദ്ധസ്ഥലത്തിന്റെയും ദുഃസ്ഥിതി കാണുന്നതിനെക്കാള്‍ യുദ്ധത്തില്‍ മരിക്കുകയാണു നല്ലത്.