1 : രാജാവും ഹാമാനും എസ്‌തേര്‍ രാജ്ഞി ഒരുക്കിയ വിരുന്നിനു ചെന്നു.
2 : രണ്ടാം ദിവസം അവര്‍ വീഞ്ഞു കുടിച്ചുകൊണ്ടിരിക്കേ രാജാവ് എസ്‌തേറിനോടു വീണ്ടും ചോദിച്ചു: എസ്‌തേര്‍രാജ്ഞീ, നിന്റെ അപേക്ഷയെന്ത്? അത് നിനക്കു ലഭിക്കും. എന്താണു നിന്റെ ആവശ്യം? രാജ്യത്തിന്റെ പകുതിതന്നെ ആയാലും ശരി അതു ഞാന്‍ നല്‍കാം.
3 : എസ്‌തേര്‍രാജ്ഞി പറഞ്ഞു: രാജാവേ, അങ്ങ് എന്നില്‍ സംപ്രീതനാണെങ്കില്‍, രാജാവിന് ഇഷ്ടമാണെങ്കില്‍, എന്റെ ജീവന്‍ രക്ഷിക്കണമെന്നാണ് എന്റെ അപേക്ഷ. എന്റെ ജനത്തെ രക്ഷിക്കണമെന്നതാണ് എന്റെ ആവശ്യം.
4 : നശിപ്പിക്കപ്പെടാനും കൊല്ലപ്പെടാനും നിര്‍മൂലനം ചെയ്യപ്പെടാനും ഞാനും എന്റെ ജനവും വില്‍ക്കപ്പെട്ടവരാണ്. ഞങ്ങള്‍ - സ്ത്രീകളും പുരുഷന്‍മാരും - വെറും അടിമകളായിട്ടാണു വില്‍ക്കപ്പെട്ടിരുന്നതെങ്കില്‍ ഞാന്‍ സമാധാനം വെടിയുകയില്ലായിരുന്നു. ഞങ്ങളുടെ നാശം രാജാവിന് നഷ്ടമായിത്തീരരുതല്ലോ.
5 : അഹസ്വേരൂസ്‌രാജാവ് എസ്‌തേര്‍രാജ്ഞിയോടു ചോദിച്ചു: ഇത് ചെയ്യാന്‍ ധൈര്യപ്പെട്ടവനാര്‍? അവനെവിടെ?
6 : എസ്‌തേര്‍ പറഞ്ഞു: വൈരിയും ശത്രുവും! ദുഷ്ടനായ ഈ ഹാമാന്‍തന്നെ! അപ്പോള്‍ ഹാമാന്‍ രാജാവിന്റെയും രാജ്ഞിയുടെയും മുന്‍പില്‍ ഭയന്നു വിറച്ചു.
7 : രാജാവ് വിരുന്നു നിര്‍ത്തി, കോപിച്ചെഴുന്നേറ്റ് രാജകീയോദ്യാനത്തിലേക്കുപോയി; എന്നാല്‍ ഹാമാന്‍, എസ്‌തേര്‍രാജ്ഞിയോടു തന്റെ ജീവന്‍യാചിക്കാന്‍ അവിടെ നിന്നു; കാരണം, തനിക്കു രാജാവ് തിന്‍മ വിധിച്ചിരിക്കുന്നെന്ന് അവനു മനസ്‌സിലായി.
8 : എസ്‌തേര്‍ ഇരുന്നിരുന്ന തല്‍പത്തില്‍ ഹാമാന്‍ വീഴുന്നതു കണ്ടുകൊണ്ടാണ് രാജാവ് ഉദ്യാനത്തില്‍നിന്ന്, വീഞ്ഞുകുടിച്ചിരുന്ന സ്ഥലത്തേക്കു മടങ്ങിവന്നത്. അവന്‍ ചോദിച്ചു: എന്റെ കൊട്ടാരത്തില്‍ വച്ച്, എന്റെ മുന്‍പില്‍വച്ച്, അവന്‍ രാജ്ഞിയെ ആക്രമിക്കുമോ? ഈ വാക്കുകള്‍ രാജാവ് ഉച്ചരിച്ച ഉടനെ അവര്‍ ഹാമാന്റെ മുഖം മൂടി.
9 : രാജാവിനെ സേവിച്ചിരുന്ന ഷണ്‍ഡന്‍മാരിലൊരാളായ ഹര്‍ബോണാ പറഞ്ഞു: രാജാവിനെ രക്ഷിച്ച മൊര്‍ദെക്കായ്ക്കു വേണ്ടി ഹാമാന്‍ തയ്യാറാക്കിയ അന്‍പതു മുഴം ഉയരമുള്ള കഴുമരം അവന്റെ വീട്ടില്‍ നില്‍ക്കുന്നു. രാജാവ് കല്‍പിച്ചു. അവനെ അതില്‍ത്തന്നെ തൂക്കുക.
10 : അങ്ങനെ മൊര്‍ദെക്കായ്ക്കു വേണ്ടി ഹാമാന്‍ തയ്യാറാക്കിയ കഴുമരത്തില്‍ അവനെ അവര്‍ തൂക്കി, രാജാവിന്റെ കോപം ശമിച്ചു.