1 : മൂന്നാംദിവസം പ്രാര്‍ഥന തീര്‍ന്നപ്പോള്‍ അവള്‍ പ്രാര്‍ഥനാവേളയിലെ വസ്ത്രം മാറ്റി മോടിയുള്ള വസ്ത്രം ധരിച്ചു.
2 : രാജകീയമായ അലങ്കാരങ്ങളണിഞ്ഞ്, എല്ലാം കാണുന്ന രക്ഷകനായ ദൈവത്തിന്റെ സഹായം വിളിച്ചപേക്ഷിച്ച് രണ്ടു തോഴിമാരെയും കൂട്ടി അവള്‍ നടന്നു.
3 : ഒരുവളുടെമേല്‍ അവള്‍ മൃദുവായി ചാരി;
4 : അപര, പിന്നില്‍ നീണ്ടുകിടക്കുന്ന വസ്ത്രത്തിന്റെ അഗ്രം ഉയര്‍ത്തിപ്പിടിച്ചിരുന്നു.
5 : അവികലസൗന്ദര്യം കൊണ്ട് അവള്‍ പ്രശോഭിച്ചു; സ്‌നേഹവും സന്തുഷ്ടിയും മുഖത്ത് പ്രകടിപ്പിച്ചിരുന്നെങ്കിലും അവളുടെ ഹൃദയം ഭീതികൊണ്ടു മരവിച്ചിരുന്നു.
6 : വാതിലുകള്‍ ഓരോന്നായി കടന്ന് അവള്‍ രാജാവിന്റെ മുന്‍പില്‍ ചെന്നു നിന്നു. സ്വര്‍ണവും അമൂല്യരത്‌നങ്ങളും കൊണ്ടു പൊതിഞ്ഞ സിംഹാസനത്തില്‍ രാജാവ് രാജകീയ വസ്ത്രങ്ങള്‍ അണിഞ്ഞ് ഇരിക്കുകയായിരുന്നു. അവന്റെ ദര്‍ശനം ഭീതി ഉളവാക്കുന്നതായിരുന്നു.
7 : തേജസ്‌സുകൊണ്ട് അരുണിമയാര്‍ന്ന മുഖമുയര്‍ത്തി അവന്‍ ഉഗ്രകോപത്തോടെ അവളെ നോക്കി. രാജ്ഞിയാകെ തളര്‍ന്നുപോയി; വിളറി ബോധംകെട്ട അവള്‍ തന്റെ മുന്‍പില്‍ നടക്കുന്ന തോഴിയുടെ ചുമലിലേക്കു മറിഞ്ഞു.
8 : അപ്പോള്‍ രാജാവിന്റെ ഭാവം ദൈവം ശാന്തമാക്കി; അവന്‍ പരിഭ്രമത്തോടെ സിംഹാസനത്തില്‍നിന്നു ചാടിയെഴുന്നേറ്റ് അവള്‍ക്കു ബോധം തെളിയുംവരെ തന്റെ കരങ്ങളില്‍ താങ്ങി. സാന്ത്വന വചസ്‌സുകളാല്‍ അവളെ ആശ്വസിപ്പിച്ചുകൊണ്ട് അവന്‍ ചോദിച്ചു:
9 : എസ്‌തേര്‍, എന്താണിത്? ഞാന്‍ നിന്റെ സഹോദരനാണ്.
10 : ധൈര്യമായിരിക്കൂ; നീ മരിക്കുകയില്ല; കാരണം, നമ്മുടെ നിയമം പ്രജകള്‍ക്കു മാത്രമേ ബാധകമാവൂ. അടുത്തു വരുക.
11 : അവന്‍ സ്വര്‍ണച്ചെങ്കോല്‍ ഉയര്‍ത്തി അവളുടെ കഴുത്തില്‍തൊട്ടു.
12 : അവന്‍ അവളെ ആലിംഗനം ചെയ്തുകൊണ്ടു പറഞ്ഞു: എന്നോടു പറയൂ.
13 : അവള്‍ പറഞ്ഞു: എന്റെ നാഥാ, അങ്ങയെ ഞാന്‍ കണ്ടത് ദൈവത്തിന്റെ ദൂതനെപ്പോലെയാണ്. അങ്ങനെ എന്റെ ഹൃദയം അങ്ങയുടെ മഹത്വത്തോടുള്ള ഭീതി നിമിത്തം പിടഞ്ഞുപോയി.
14 : എന്റെ നാഥാ, അങ്ങ് അദ്ഭുത പുരുഷന്‍ തന്നെ; അങ്ങയുടെ മുഖം തേജ സ്‌സുറ്റതാണ്.
15 : സംസാരിച്ചുകൊണ്ടുനില്‍ക്കേ അവള്‍ മോഹാലസ്യപ്പെട്ടുവീണു. രാജാവ് അത്യന്തം പരിഭ്രമിച്ചു; അവന്റെ ദാസന്‍മാര്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.