1 : യൂദിത്ത് പാടി: എന്റെ ദൈവത്തിനു തംബുരു മീട്ടി ഒരു ഗാനമാരംഭിക്കുവിന്‍, എന്റെ നാഥനു കൈത്താളം കൊട്ടി ഒരു നവകീര്‍ത്തനം ആലപിക്കുവിന്‍; അവിടുത്തെ പുകഴ്ത്തുവിന്‍, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍.
2 : ദൈവമാണ് യുദ്ധങ്ങളെ തകര്‍ക്കുന്ന കര്‍ത്താവ്, എന്നെ പിന്തുടര്‍ന്നവരുടെ കൈകളില്‍ നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു; ജനത്തിന്റെ മധ്യത്തില്‍, അവിടുത്തെ പാളയത്തിലേക്ക്, എന്നെ നയിച്ചു.
3 : വടക്കുള്ള പര്‍വതങ്ങളില്‍ നിന്ന് അസ്‌സീറിയാക്കാരന്‍ ഇറങ്ങിവന്നു; എണ്ണമറ്റ യോദ്ധാക്കളുമായി അവന്‍ വന്നു. അവരുടെ സമൂഹം താഴ്‌വരകളില്‍ നിറഞ്ഞു; അവരുടെ കുതിരപ്പട കുന്നുകളെ മൂടി.
4 : എന്റെ നാട് അഗ്‌നിക്കിരയാക്കുമെന്നും, യുവാക്കളെ വാളിനിരയാക്കുമെന്നും, പൈതങ്ങളെ നിലത്തടിക്കുമെന്നും, കുട്ടികളെ ഇരയായിപ്പിടിക്കുമെന്നും, കന്യകളെ കൊള്ളമുതലായി കൈക്കലാക്കുമെന്നും അവന്‍ അഹങ്കരിച്ചു.
5 : എന്നാല്‍ സര്‍വശക്തനായ കര്‍ത്താവ്, ഒരു സ്ത്രീയുടെ കൈയാല്‍ അവന്റെ പദ്ധതികള്‍ തകിടം മറിച്ചു.
6 : യുവാക്കളുടെ കരങ്ങളല്ല അവരുടെ ശക്തനെ വീഴ്ത്തിയത്; മല്ലന്‍മാരുടെ മക്കള്‍ അവനെ തകര്‍ത്തില്ല. അതികായന്‍മാര്‍ അവന്റെ മേല്‍ ചാടിവീണില്ല; എന്നാല്‍, മെറാറിയുടെ പുത്രി യൂദിത്ത് വദനലാവണ്യത്താല്‍ അവനെ കീഴടക്കി.
7 : മര്‍ദിതരായ ഇസ്രായേല്‍ജനത്തെ ഉദ്ധരിക്കാന്‍ അവള്‍ തന്റെ വൈധവ്യദുഃഖം മറച്ചുവച്ചു; മുഖത്ത് സുഗന്ധദ്രവ്യങ്ങള്‍ ലേപനം ചെയ്തു.
8 : ശിരോഭൂഷണം കൊണ്ടു കേശം ബന്ധിച്ചു; അവനെ വശീകരിക്കാന്‍ നേര്‍ത്ത മേലങ്കി ധരിച്ചു.
9 : അവളുടെ പാദുകം അവന്റെ കണ്ണു കവര്‍ന്നു, അവളുടെ സൗന്ദര്യം ഹൃദയത്തെ കീഴ്‌പെടുത്തി; വാള്‍ ഗളത്തെ വിച്‌ഛേദിച്ചു.
10 : പേര്‍ഷ്യാക്കാര്‍ അവളുടെ ധീരത കണ്ടു വിറച്ചു; മേദിയാക്കാര്‍ അവളുടെ ധൈര്യം കണ്ടു ഭയചകിതരായി.
12 : ശബ്ദഘോഷം മുഴക്കി അവര്‍ വൈരിയെ തിരിച്ചോടിച്ചു; ദാസീപുത്രന്‍മാര്‍ അവരെ പിളര്‍ന്നു; അഭയാര്‍ത്ഥികളുടെ മക്കളെന്നോണം അവര്‍ മുറിവേല്‍പിക്കപ്പെട്ടു. എന്റെ കര്‍ത്താവിന്റെ സൈന്യത്തിന്റെ മുന്‍പില്‍ അവര്‍ നശിച്ചു.
13 : ഞാന്‍ എന്റെ ദൈവത്തിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കും; കര്‍ത്താവേ, അങ്ങ് ഉന്നതനും മഹിമയാര്‍ന്നവനുമല്ലോ; അദ്ഭുത പരാക്രമിയും അജയ്യനുമല്ലോ.
14 : അങ്ങയുടെ സൃഷ്ടികളെല്ലാം അങ്ങയെ സേവിക്കട്ടെ; അങ്ങു കല്‍പിച്ചു, അവ ഉളവായി. അവിടുന്ന് ആത്മാവിനെ അയച്ചു, അത് അവയ്ക്കു രൂപമേകി. അവിടുത്തെ സ്വരം അപ്രതിരോധ്യമാണ്.
15 : പര്‍വതങ്ങളുടെ അടിത്തറ തിരമാലകള്‍ കൊണ്ട് ഇളകും, അങ്ങയുടെ മുന്‍പില്‍ പാറകള്‍ മെഴുകുപോലെ ഉരുകും; എന്നാല്‍, അങ്ങയുടെ ഭക്തരോട് അങ്ങ് കരുണ കാണിച്ചു കൊണ്ടിരിക്കും.
16 : സുരഭിലകാഴ്ചയായി അവിടുത്തേക്ക് അര്‍പ്പിക്കുന്ന ബലി നിസ്‌സാരം, ദഹനബലികള്‍ക്കുള്ള കൊഴുപ്പ് എത്ര തുച്ഛം! എന്നാല്‍, കര്‍ത്താവിന്റെ ഭക്തന്‍ എന്നേക്കും വലിയവനായിരിക്കും.
17 : എന്റെ ജനത്തെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കു ഹാ കഷ്ടം! വിധിദിനത്തില്‍ സര്‍വശക്തനായ കര്‍ത്താവ് അവരോടു പ്രതികാരം ചെയ്യും; അവരുടെ ശരീരങ്ങളിലേക്ക് തീയും പുഴുക്കളും അയയ്ക്കും, വേദനയാല്‍ അവര്‍ നിത്യം വിലപിക്കും.
18 : ജറുസലെമിലെത്തിയപ്പോള്‍ അവര്‍ ദൈവത്തെ ആരാധിച്ചു. ശുദ്ധീകരണം കഴിഞ്ഞ ഉടനെ ജനം ദഹനബലികളും സ്വാഭീഷ്ടക്കാഴ്ചകളും മറ്റുകാഴ്ചകളും അര്‍പ്പിച്ചു.
19 : യൂദിത്ത് ജനം തനിക്കു നല്‍കിയ ഹോളോഫര്‍ണസിന്റെ പാത്രങ്ങള്‍ ദൈവത്തിനു സമര്‍പ്പിച്ചു. അവന്റെ കിടക്കറയില്‍ നിന്നു തനിക്കായി എടുത്തിരുന്ന മേല്‍ക്കട്ടി അവള്‍ കര്‍ത്താവിനു നേര്‍ച്ചയായി അര്‍പ്പിച്ചു.
20 : ജനം ജറുസലെമില്‍ വിശുദ്ധമന്ദിരത്തിന്റെ മുന്‍പില്‍ മൂന്നു മാസക്കാലം ഉത്‌സവാഘോഷങ്ങള്‍ നടത്തി. യൂദിത്ത് അവരോടൊപ്പം വസിച്ചു.
യൂദിത്തിന്റെ അന്തിമ വര്‍ഷങ്ങള്‍
21 : അതിനുശേഷം, അവര്‍ തങ്ങളുടെ പിതൃഭവനങ്ങളിലേക്കു മടങ്ങി. യൂദിത്ത് ബത്തൂലിയായിലേക്കു പോയി. ജീവിതകാലം മുഴുവന്‍ സകല ജനത്തിനും ആദരണീയയായി അവള്‍ അവിടെ തന്റെ ഭൂമിയില്‍ വസിച്ചു.
22 : അവളെ വിവാഹം ചെയ്യാന്‍ പലരും ആഗ്രഹിച്ചു. എന്നാല്‍, തന്റെ ഭര്‍ത്താവ് മനാസ്‌സെ മരിച്ചു പിതാക്കന്‍മാരോടു ചേര്‍ന്നതുമുതല്‍ ജീവിതകാലം മുഴുവന്‍ അവള്‍ വിധവയായി കഴിഞ്ഞു.
23 : അവളുടെ യശസ്‌സു നിരന്തരം വര്‍ദ്ധിച്ചുവന്നു. വൃദ്ധയായി നൂറ്റഞ്ചു വയസ്‌സുവരെ അവള്‍ ഭര്‍ത്തൃഗൃഹത്തില്‍ വസിച്ചു. അവള്‍ തന്റെ ദാസിയെ സ്വതന്ത്രയാക്കി. യൂദിത്ത് ബത്തൂലിയായില്‍വച്ചു മൃതിയടഞ്ഞു. ഭര്‍ത്താവായ മനാസ്‌സെയെ അടക്കിയ കല്ലറയില്‍ അവര്‍ അവളെ സംസ് കരിച്ചു.
24 : ഇസ്രായേല്‍ജനം അവളെഓര്‍ത്ത് ഏഴു ദിവസം ദുഃഖമാചരിച്ചു. അവള്‍ മരിക്കുന്നതിനുമുന്‍പ് സ്വത്തുക്കള്‍ ഭര്‍ത്താവായ മനാസ്‌സെയുടെ ഉറ്റ ബന്ധുക്കള്‍ക്കും, തന്റെ ഏറ്റവും അടുത്ത ചാര്‍ച്ചക്കാര്‍ക്കും വീതിച്ചുകൊടുത്തു.
25 : യൂദിത്തിന്റെ കാലത്തോ അവളുടെ മരണത്തിനുശേഷം ദീര്‍ഘകാലത്തേക്കോ ആരും ഒരിക്കലും ഇസ്രായേല്‍ജനതയെ ഭീഷണിപ്പെടുത്തിയിട്ടില്ല.