2 : ആഖിയോറേ, എഫ്രായിംകൂലികളേ, ഇസ്രായേല്‍ജനതയെരക്ഷിക്കാന്‍ അവരുടെ ദൈവമുള്ളതുകൊണ്ട് അവരോടു യുദ്ധത്തിനു പോകരുതെന്നു ഞങ്ങളോടു പറയാന്‍ നിങ്ങള്‍ ആരാണ്? നബുക്കദ്‌നേസറല്ലാതെ മറ്റാരാണു ദൈവം? അവന്‍ സൈന്യത്തെ അയച്ച് അവരെ ഭൂമുഖത്തുനിന്നു നിര്‍മാര്‍ജനം ചെയ്യും. അവരുടെ ദൈവം അവരെ രക്ഷിക്കുകയില്ല.
3 : രാജസേവകന്‍മാരായ ഞങ്ങള്‍ ഒറ്റക്കെട്ടായിനിന്ന് അവരെ നശിപ്പിക്കും. ഞങ്ങളുടെ കുതിരപ്പടയുടെ ശക്തിയെ ചെറുത്തു നില്‍ക്കാന്‍ അവര്‍ക്കു സാധിക്കുകയില്ല.
4 : ഞങ്ങള്‍ അവരെ അഗ്‌നിക്കിരയാക്കും. അവരുടെ മലകള്‍ അവരുടെ രക്തം കുടിച്ചു മദിക്കും; വയലുകള്‍ അവരുടെ മൃതശരീരങ്ങള്‍ കൊണ്ടു നിറയും. ഞങ്ങളെ ചെറുത്തുനില്‍ക്കാന്‍ അവര്‍ക്കു കഴിവുണ്ടാവുകയില്ല. അവര്‍ നിശ്‌ശേഷം നശിക്കും. ലോകം മുഴുവന്റെയും നാഥനായ നബുക്കദ്‌നേസര്‍ രാജാവിന്റെ വചനമാണിത്. അവനാണു സംസാരിക്കുന്നത്; അവന്റെ വാക്കുകള്‍ നിഷ്ഫലമാവുകയില്ല.
5 : എന്നാല്‍ ആഖിയോറെ, അമ്മോന്യരുടെ കൂലിക്കാരനായ നീ ഇന്നു പറഞ്ഞത് ദ്രോഹകരമാണ്. അതുകൊണ്ട് ഇന്നു മുതല്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടുവന്ന ഈ വംശത്തിന്റെ മേല്‍ ഞാന്‍ പ്രതികാരം ചെയ്യുന്ന ദിനംവരെ, നീ എന്റെ മുഖം ദര്‍ശിക്കുകയില്ല.
6 : ഞാന്‍ മടങ്ങി വരുമ്പോള്‍, എന്റെ സൈന്യത്തിന്റെ വാളും എന്റെ ഭൃത്യന്‍മാരുടെ കുന്തവും ഏറ്റു ശരീരം പിളര്‍ന്ന് നീ അവരുടെ വ്രണിതരുടെകൂടെ വീഴും.
7 : ഇപ്പോള്‍ എന്റെ അടിമകള്‍ നിന്നെ ആ മലമ്പ്രദേശത്ത്, പാതകളുടെ സമീപമുള്ള നഗരങ്ങളിലൊന്നില്‍ പാര്‍പ്പിക്കാന്‍ പോവുകയാണ്.
8 : അവരോടൊപ്പം നശിക്കുന്നതുവരെ നീ മരിക്കുകയില്ല.
9 : അവര്‍ പിടിക്കപ്പെടുകയില്ലെന്ന് സത്യമായും വിശ്വസിക്കുന്നെങ്കില്‍, നീ മുഖം താഴ്ത്തിയിരിക്കുന്നതെന്തിന്? ഞാനാണു പറഞ്ഞത്; എന്റെ വാക്കുകളിലൊന്നുപോലും പാഴാവുകയില്ല.
11 : അവര്‍ അവനെ പാളയത്തില്‍നിന്നു സമതലത്തിലേക്കു കൊണ്ടുപോയി, അവിടെ നിന്ന് അവര്‍ മലനാട്ടിലേക്കു കയറി, ബത്തൂലിയായുടെ താഴ്‌വരകളിലെ അരുവികള്‍ക്കരികേ എത്തി.
12 : നഗരവാസികള്‍ അവരെ കണ്ടയുടനെ ആയുധങ്ങള്‍ കൈയിലെടുത്ത് ഓടി കുന്നിന്‍മുകളിലെത്തി. കവിണക്കാര്‍ കല്ലുകള്‍ എറിഞ്ഞ്, അവര്‍ മുകളിലേക്കു കടക്കാതെ തടഞ്ഞു.
13 : എങ്കിലും അവര്‍ മലഞ്ചരിവില്‍ സുരക്ഷിതസ്ഥാനത്ത് എത്തി. ആഖിയോറിനെ ബന്ധിച്ച് കുന്നിന്റെ അടിവാരത്തില്‍ ഉപേക്ഷിച്ചിട്ട് യജമാനസന്നിധിയിലേക്ക് അവര്‍ മടങ്ങി.
14 : ഇസ്രായേല്‍ജനം നഗരത്തില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ അവനെ കണ്ടു. അവര്‍ അവന്റെ കെട്ടുകള്‍ അഴിച്ച് ബത്തൂലിയായില്‍ കൊണ്ടുവന്ന് നഗരത്തിലെ നീതിപീഠത്തിനു മുന്‍പില്‍ നിര്‍ത്തി.
15 : ശിമയോന്‍ ഗോത്രജനായ മിക്കായുടെ പുത്രന്‍ ഉസിയാ, ഗൊത്തോനിയേലിന്റെ പുത്രന്‍ കാബ്രിസ്, മെല്‍ക്കിയേലിന്റെ പുത്രന്‍ കാര്‍മിസ് എന്നിവരായിരുന്നു അക്കാലത്തെ നീതിപാലകന്‍മാര്‍.
16 : അവര്‍ നഗരത്തിലെ ശ്രേഷ്ഠന്‍മാരെ വിളിച്ചുകൂട്ടി. അവരുടെ യുവാക്കളും സ്ത്രീകളും സഭയില്‍ ഓടിയെത്തി. ആഖിയോര്‍ ജനമധ്യത്തിലേക്ക് ആനയിക്കപ്പെട്ടു. സംഭവിച്ചതെന്തെന്ന് ഉസിയാ അവനോട് ആരാഞ്ഞു.
19 : സ്വര്‍ഗത്തിന്റെ ദൈവമായ കര്‍ത്താവേ, അവരുടെ അഹങ്കാരം കാണണമേ! ഞങ്ങളുടെ ജനത്തിന് ഏല്‍ക്കുന്ന അപമാനമോര്‍ത്ത് അവിടുന്ന് കരുണകാണിക്കണമേ! അവിടുത്തെ സമര്‍പ്പിതജനതയെ കടാക്ഷിക്കണമേ!
20 : അവര്‍ ആഖിയോറിനെ ആശ്വസിപ്പിക്കുകയും മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.
21 : ഉസിയാ അവനെ സദസ്‌സില്‍ നിന്നു തന്റെ ഭവനത്തിലേക്കു കൊണ്ടുപോവുകയും ശ്രേഷ്ഠന്‍മാര്‍ക്ക് ഒരു വിരുന്നു നല്‍കുകയും ചെയ്തു. തങ്ങളെ സഹായിക്കണമേ എന്ന് അവര്‍ രാത്രി മുഴുവന്‍ ഇസ്രായേലിന്റെ ദൈവത്തെ വിളിച്ചപേക്ഷിച്ചു.