2 : അവനു കഠിനമായ കോപമുണ്ടായി. അവന്‍ മൊവാബിലെ പ്രഭുക്കന്‍മാരെയും അമ്മോനിലെ സൈന്യാധിപന്‍മാരെയും തീരപ്രദേശങ്ങളിലെ ഭരണകര്‍ത്താക്കളെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു:
3 : കാനാന്യരേ, മലമ്പ്രദേശങ്ങളില്‍ ജീവിക്കുന്ന ഈ ജനം ഏതാണ്? ഏതെല്ലാം നഗരങ്ങളിലാണ് അവര്‍ വസിക്കുന്നത്? അവരുടെ സൈന്യം എത്രത്തോളം വലുതാണ്? അവരുടെ പ്രതാപവും ശക്തിയും എന്തിലടങ്ങിയിരിക്കുന്നു? അവരുടെ സൈന്യത്തെനയിക്കുകയും രാജാവെന്നനിലയില്‍ അവരെ ഭരിക്കുകയും ചെയ്യുന്നതാരാണ്?
4 : പശ്ചിമദിക്കില്‍ വസിക്കുന്നവരില്‍ ഇവര്‍ മാത്രം എന്നെ വന്നുകാണാന്‍ വിസമ്മതിച്ചത് എന്തുകൊണ്ടാണ്?
ആഖിയോറിന്റെ ഉപദേശം
5 : അമ്മോന്യരുടെ നേതാവ് ആഖിയോര്‍ പറഞ്ഞു: യജമാനന്‍ ഈ ദാസന്റെ വാക്കു കേട്ടാലും. സമീപമലമ്പ്രദേശത്തു ജീവിക്കുന്ന ഈ ജനത്തിന്റെ സത്യാവസ്ഥ ഞാന്‍ പറയാം. ഈ ദാസന്‍ അസത്യം പറയുകയില്ല.
6 : കല്‍ദായ വംശത്തില്‍പ്പെട്ടവരാണീ ജനം.
7 : കല്‍ദായയില്‍ വസിച്ചിരുന്നതങ്ങളുടെ പിതാക്കന്‍മാരുടെ ദേവന്‍മാരെ ആരാധിക്കാന്‍ വിസമ്മതിച്ചതിനാല്‍ ഒരു കാലത്ത് അവര്‍ക്ക് മെസൊപ്പൊട്ടാമിയായില്‍ പോയി താമസിക്കേണ്ടി വന്നു.
8 : ഇവര്‍ പൂര്‍വികന്‍മാരുടെ മാര്‍ഗങ്ങള്‍ ഉപേക്ഷിച്ച്, തങ്ങള്‍ക്ക് അറിയാന്‍ ഇടയായ സ്വര്‍ഗസ്ഥനായ ദൈവത്തെ ആരാധിച്ചു. അതിനാല്‍, അവരുടെ ദേവന്‍മാരുടെ മുന്‍പില്‍ നിന്ന് ഇവര്‍ പുറന്തള്ളപ്പെടുകയും മെസൊപ്പൊട്ടാമിയായിലേക്ക് ഓടിപ്പോയി അവിടെ ദീര്‍ഘകാലം വസിക്കുകയും ചെയ്തു.
9 : തങ്ങള്‍ ജീവിച്ചിരുന്ന സ്ഥലം വിട്ട് കാനാന്‍ എന്ന ദേശത്തേക്കു പോകാന്‍ അവരുടെ ദൈവം കല്‍പിച്ചു. അവിടെ വാസമുറപ്പിച്ച അവര്‍ ധാരാളം സ്വര്‍ണവും വെള്ളിയും കന്നുകാലികളും കൊണ്ടു സമ്പന്നരായി.
10 : കാനാനില്‍ ക്ഷാമം ബാധിച്ചപ്പോള്‍ അവര്‍ ഈജിപ്തിലേക്കു പോവുകയും ഭക്ഷണം ലഭിച്ച കാലമത്രയും അവിടെ പാര്‍ക്കുകയും ചെയ്തു. അവര്‍ അവിടെ എണ്ണമറ്റ ഒരു വലിയ സമൂഹമായി വര്‍ധിച്ചു.
11 : അതിനാല്‍, ഈജിപ്തിലെ രാജാവ് അവരെ വെറുത്തു. അവന്‍ അവരെ ഇഷ്ടിക നിര്‍മിക്കാന്‍ നിയോഗിച്ച് അടിമകളാക്കി, പീഡിപ്പിച്ചു മുതലെടുത്തു.
12 : അപ്പോള്‍ അവര്‍ തങ്ങളുടെ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും അവിടുന്ന് തീരാവ്യാധികളാല്‍ ഈ ജിപ്തിനെ മുഴുവന്‍ പീഡിപ്പിക്കുകയും ചെയ്തു. ഈജിപ്തുകാര്‍ തങ്ങളുടെ കണ്‍മുന്‍പില്‍ നിന്ന് അവരെ ആട്ടിപ്പായിച്ചു.
13 : ദൈവം അവരുടെ മുന്‍പില്‍ ചെങ്കടലിനെ വറ്റിച്ചു.
14 : അവിടുന്ന് സീനായ്, കാദെഷ്ബര്‍ണിയാ എന്നിവിടങ്ങളിലൂടെ അവരെ നയിക്കുകയും മരുഭൂമിയില്‍ ജീവിച്ചിരുന്നവരെ ഓടിച്ചുകളയുകയും ചെയ്തു.
15 : അങ്ങനെ അവര്‍ അമോര്യരുടെ നാട്ടില്‍ വസിച്ചു. അവര്‍ തങ്ങളുടെ ശക്തികൊണ്ടു ഹെഷ്‌ബോണ്‍ നിവാസികളെ നശിപ്പിച്ചു; ജോര്‍ദാന്‍ കടന്ന്, മലമ്പ്രദേശമാകെ കൈവശപ്പെടുത്തി.
16 : കാനാന്യര്‍, പെരീസ്യര്‍, ജബൂസ്യര്‍, ഷെക്കെംകാര്‍, ഗിര്‍ഗാഷ്യര്‍ എന്നിവരെ തുരത്തി, ദീര്‍ഘകാലം അവര്‍ അവിടെ പാര്‍ത്തു.
17 : തങ്ങളുടെ ദൈവത്തിനെതിരായി പാപം ചെയ്യാതിരുന്നിടത്തോളം കാലം അവര്‍ക്ക് അഭിവൃദ്ധിയുണ്ടായി. പാപത്തെ വെറുക്കുന്ന ദൈവം അവരോടുകൂടെ ഉണ്ടായിരുന്നു.
18 : എന്നാല്‍, അവിടുന്ന് നിര്‍ദേശിച്ച പാതയില്‍നിന്നു വ്യതിചലിച്ചപ്പോള്‍ അനേകം യുദ്ധങ്ങളില്‍ അവര്‍ ദയനീയമായി പരാജയമടഞ്ഞു. അവര്‍ക്കു വിദേശങ്ങളിലേക്ക് അടിമകളായി പോകേണ്ടി വന്നു. ശത്രുക്കള്‍ അവരുടെ ദൈവത്തിന്റെ ആലയം നിലംപരിചാക്കുകയും, നഗരങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു.
19 : എന്നാല്‍, ഇപ്പോള്‍ അവര്‍ തങ്ങളുടെ ദൈവത്തിങ്കലേക്കു മടങ്ങിവരുകയും, ചിതറിക്കപ്പെട്ടുപോയ ദിക്കുകളില്‍നിന്നു തിരിച്ചുവരുകയും, വിശുദ്ധമന്ദിരം സ്ഥിതിചെയ്യുന്ന ജറുസലെം കൈവശമാക്കുകയും, വിജനമായ മലമ്പ്രദേശത്തു വാസമുറപ്പിക്കുകയും ചെയ്തിരിക്കുന്നു.
20 : അതിനാല്‍, എന്റെ യജമാനനായ പ്രഭോ, അറിവുകൂടാതെ വല്ല പിഴകളും ഇപ്പോള്‍ ഈ ജനത്തിനു വന്നു പോയിട്ടുണ്ടെങ്കില്‍, തങ്ങളുടെ ദൈവത്തിനെതിരായി അവര്‍ പാപം ചെയ്യുകയും നാം അതു കണ്ടുപിടിക്കുകയും ചെയ്യുന്നെങ്കില്‍, നമുക്കു ചെന്ന് അവരെ തോല്‍പിക്കാം.
21 : എന്നാല്‍, അവരുടെ ദേശത്ത് ഒരു അതിക്രമവും ഇല്ലെങ്കില്‍, എന്റെ യജമാനന്‍ അവരെ വിട്ടുപോയാലും. അവരുടെ കര്‍ത്താവ് അവരെ രക്ഷിക്കും; അവരുടെ ദൈവം അവരെ കാത്തുസൂക്ഷിക്കും. നാം ലോകസമക്ഷം ലജ്ജിതരാകും.
22 : ആഖിയോര്‍ ഇതു പറഞ്ഞുതീര്‍ന്നപ്പോള്‍, പാളയത്തിന്റെ ചുറ്റും നിന്നവര്‍ ആ വലാതിപ്പെട്ടുതുടങ്ങി. ഹോളോഫര്‍ണസിന്റെ സേനാനായകന്‍മാരും കടല്‍ത്തീരത്തു നിന്നും മൊവാബില്‍ നിന്നും വന്നവരും അവനെ വധിക്കണമെന്നു നിര്‍ബന്ധം പിടിച്ചു.
23 : അവര്‍ പറഞ്ഞു: ഇസ്രായേല്യരെ ഞങ്ങള്‍ ഭയപ്പെടുകയില്ല. യുദ്ധം ചെയ്യുന്നതിനു ശക്തിയോ കഴിവോ ഇല്ലാത്ത ജനതയാണ് അവര്‍.
24 : ഹോളോഫര്‍ണസ് പ്രഭോ, നമുക്കു കയറിച്ചെല്ലാം. അങ്ങയുടെ വന്‍പിച്ച സൈന്യം അവരെ ഗ്രസിക്കും.