1 : ആ മാസം ഇരുപത്തിനാലാം ദിവസം ഇസ്രായേല്‍ജനം സമ്മേളിച്ചു. അവര്‍ ചാക്കുടുത്ത് തലയില്‍ പൂഴിവിതറി ഉപവസിച്ചു.
2 : അവര്‍ അന്യജനതകളില്‍ നിന്നു വേര്‍തിരിയുകയും എഴുന്നേറ്റു നിന്നു തങ്ങളുടെ പാപങ്ങളും പിതാക്കന്‍മാരുടെ അകൃത്യങ്ങളും ഏറ്റുപറയുകയും ചെയ്തു.
3 : കൂടാതെ, ദിവസത്തിന്റെ കാല്‍ഭാഗം തങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നിയമഗ്രന്ഥം എഴുന്നേറ്റുനിന്ന് വായിക്കാനും കാല്‍ഭാഗം തങ്ങളുടെ പാപങ്ങളേറ്റു പറഞ്ഞ് അവിടുത്തെ ആരാധിക്കാനും ചെലവഴിച്ചു.
5 : അനന്തരം, ലേവ്യരായയഷുവ, കദ്മിയേല്‍, ബാനി, ഹഷബ്‌നയാ, ഷെറെബിയാ, ഹോദിയാ, ഷബാനിയ, പത്താഹിയാ എന്നിവര്‍ ജനത്തെ ആഹ്വാനം ചെയ്തു: എഴുന്നേറ്റു നിന്നു നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ എന്നേക്കും സ്തുതിക്കുവിന്‍. എല്ലാ സ്‌തോത്രങ്ങള്‍ക്കും അതീതനായ അവിടുത്തെ മഹനീയനാമം സ്തുതിക്കപ്പെടട്ടെ!
6 : എസ്രാ തുടര്‍ന്നു: അവിടുന്ന് മാത്രമാണ് കര്‍ത്താവ്. അവിടുന്ന് ആകാശത്തെയും സ്വര്‍ഗാധിസ്വര്‍ഗത്തെയും ആകാശസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; അവിടുന്ന് അവയെ സംരക്ഷിക്കുന്നു. ആകാശഗോളങ്ങള്‍ അവിടുത്തെ ആരാധിക്കുന്നു.
7 : അവിടുന്നാണ് കല്‍ദായദേശമായ ഊറില്‍നിന്ന് അബ്രാമിനെ തിരഞ്ഞെടുത്തുകൊണ്ടുവന്ന്, അബ്രഹാം എന്ന പേരു നല്‍കിയ ദൈവമായ കര്‍ത്താവ്.
8 : അവന്‍ വിശ്വസ്തനാണെന്ന് അവിടുന്ന് മനസ്‌സിലാക്കി. കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ജബൂസ്യര്‍, ഗിര്‍ഗാഷ്യര്‍ എന്നിവരുടെ നാട് അവന്റെ പിന്‍ഗാമികള്‍ക്കു നല്‍കുമെന്ന് അവിടുന്ന് അവനോട് വാഗ്ദാനം ചെയ്തു. നീതിമാനായ അവിടുന്ന് അതു നിറവേറ്റി.
9 : അവിടുന്ന് ഈജിപ്തില്‍ ഞങ്ങളുടെ പിതാക്കന്‍മാരുടെ പീഡകള്‍ കാണുകയും ചെങ്കടലിങ്കല്‍വച്ചുള്ള വിലാപം ശ്രവിക്കുകയും ചെയ്തു.
10 : ഫറവോയും സേവകന്‍മാരും ജനവും ഞങ്ങളുടെ പിതാക്കന്‍മാരോടു ധിക്കാരം പ്രവര്‍ത്തിച്ചത് അവിടുന്ന് അറിഞ്ഞു. അവര്‍ക്ക് എതിരായി അവിടുന്ന് അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിച്ച് ഇന്നെന്നപോലെ അവിടുത്തെനാമം വിശ്രുതമാക്കി.
11 : അവരുടെ മുന്‍പില്‍ അവിടുന്ന് കടലിനെ വിഭജിച്ചു. ജനം ഉണങ്ങിയ നിലത്തിലൂടെ കടന്നു. അവരെ അനുധാവനം ചെയ്തവരെ അവിടുന്ന് കല്ലെന്നപോലെ കടലിലാഴ്ത്തി.
12 : പകല്‍ മേഘസ്തംഭത്താല്‍ അവിടുന്ന് അവരെ നയിച്ചു. രാത്രി അഗ്‌നിസ്തംഭത്താല്‍ അവര്‍ക്കു വഴികാട്ടി.
13 : സ്വര്‍ഗസ്ഥനായ അവിടുന്ന് സീനായ്മലയില്‍ ഇറങ്ങിവന്ന് അവരോടു സംസാരിക്കുകയും ഉചിതമായ നിര്‍ദേശങ്ങളും നിയമങ്ങളും കല്‍പനകളും പ്രമാണങ്ങളും അവര്‍ക്കു നല്‍കുകയും ചെയ്തു.
14 : അവിടുത്തെ ദാസനായ മോശവഴി വിശുദ്ധ സാബത്തും പ്രമാണങ്ങളും കല്‍പനകളും അവര്‍ക്ക് നല്‍കി.
15 : അവിടുന്ന് അവര്‍ക്ക് ആകാശത്തുനിന്ന് അപ്പവും പാറയില്‍ നിന്നു ദാഹജലവും നല്‍കി. അങ്ങു വാഗ്ദാനം ചെയ്ത നാടു കൈവശപ്പെടുത്താന്‍ അവരോടു കല്‍പിക്കുകയും ചെയ്തു.
16 : എന്നാല്‍, അവരും ഞങ്ങളുടെ പിതാക്കന്‍മാരും ധിക്കാരവും ദുശ്ശാഠ്യവും കാട്ടി, അവിടുത്തെ കല്‍പന ലംഘിച്ചു.
17 : അവര്‍ അനുസരിക്കാന്‍ വിസമ്മതിച്ച്, അവിടുന്ന് പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ അവഗണിച്ചു. ദുശ്ശാഠ്യക്കാരായ അവര്‍ ഈജിപ്തിലെ അടിമത്തത്തിലേക്കു മടങ്ങാന്‍ ഒരു നേതാവിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ക്ഷമിക്കാന്‍ സന്നദ്ധനും ദയാലുവും കൃപാനിധിയും ക്ഷമാശീലനും അളവറ്റ സ്‌നേഹത്തിന് ഉടയവനും ആയ ദൈവമാകയാല്‍ അവിടുന്ന് അവരെ കൈവെടിഞ്ഞില്ല.
18 : അവര്‍ ലോഹംകൊണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി. ഇതാ, നിങ്ങളെ ഈജിപ്തില്‍ നിന്നു മോചിപ്പിച്ച ദൈവം എന്നു പറഞ്ഞ്, ഘോരമായി ദൈവത്തെ ദുഷിച്ചു.
19 : എന്നിട്ടും കാരുണ്യവാനായ അവിടുന്ന് അവരെ മരുഭൂമിയില്‍ ഉപേക്ഷിച്ചില്ല; പകല്‍ അവരെ നയിച്ച മേഘസ്തംഭവും രാത്രി അവര്‍ക്കു വഴികാട്ടിയ അഗ്‌നിസ്തംഭവും അവരെ വിട്ടുപോയില്ല.
23 : ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അവരുടെ സന്തതികളെ അവിടുന്ന് വര്‍ധിപ്പിച്ചു, അവരുടെ പിതാക്കന്‍മാരോടു കൈവശമാക്കാന്‍ കല്‍പിച്ചിരുന്ന ദേശത്തേക്ക് അവിടുന്ന് അവരെ നയിച്ചു.
24 : അത് അവര്‍ കൈവശമാക്കി. തദ്‌ദേശവാസികളായ കാനാന്യരെ അവിടുന്ന് പരാജയപ്പെടുത്തി. അവരോടും അവരുടെ രാജാക്കന്‍മാരോടും ഇഷ്ടംപോലെ പെരുമാറാന്‍ അവിടുന്ന് തന്റെ ജനത്തെ അനുവദിച്ചു.
25 : സുരക്ഷിതനഗരങ്ങളും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളും അവര്‍ പിടിച്ചടക്കി; വിശിഷ്ടവിഭവങ്ങള്‍ നിറഞ്ഞവീടുകള്‍, കിണറുകള്‍, മുന്തിരിത്തോപ്പുകള്‍, ഒലിവുതോട്ടങ്ങള്‍ ഫലവൃക്ഷങ്ങള്‍, എന്നിവ ധാരാളമായി അവര്‍ അധീനമാക്കി, അവര്‍ തിന്നുകൊഴുത്തു. അവിടുന്ന് നല്‍കിയ വിശിഷ്ടവിഭവങ്ങള്‍ അവര്‍ ആസ്വദിച്ചു.
26 : എങ്കിലും ധിക്കാരികളായ അവര്‍ അവിടുത്തെ എതിര്‍ക്കുകയും നിയമത്തെ അവഗണിക്കുകയും ചെയ്തു. അങ്ങയുടെ അടുക്കലേക്കു മടങ്ങിവരാന്‍ ഉപദേശിച്ച അങ്ങയുടെ പ്രവാചകന്‍മാരെ വധിക്കുകയും അങ്ങയെ ആവര്‍ത്തിച്ചു നിന്ദിക്കുകയും ചെയ്തു.
27 : അവിടുന്ന് അവരെ ശത്രുകരങ്ങളില്‍ ഏല്‍പിച്ചു. ശത്രുക്കളുടെ പീഡനമേറ്റ് അവര്‍ അവിടുത്തെ വിളിച്ചപേക്ഷിച്ചു. സ്വര്‍ഗത്തില്‍ നിന്ന് അവിടുന്ന് അവരുടെ പ്രാര്‍ഥന കേട്ടു. കാരുണ്യാതിരേകത്താല്‍ അവിടുന്ന് രക്ഷ കന്‍മാരെ അയച്ച് അവരെ ശത്രുകരങ്ങളില്‍നിന്നു രക്ഷിച്ചു.
28 : എന്നാല്‍ സ്വസ്ഥത ലഭിച്ചപ്പോള്‍ അവര്‍ വീണ്ടും തിന്‍മ ചെയ്തു. അവിടുന്ന് അവരെ ശത്രുക്കള്‍ക്ക് ഏല്‍പിച്ചുകൊടുത്തു. ശത്രുക്കള്‍ അവരുടെമേല്‍ ആധിപത്യം പുലര്‍ത്തി. അവര്‍ അവിടുത്തെ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ത്ഥന കേട്ടു. അങ്ങനെ കാരുണ്യാതിരേകത്താല്‍ അവിടുന്ന് പലതവണ അവരെ രക്ഷിച്ചു.
29 : നിയമം അനുസരിക്കാന്‍ അവിടുന്ന് അവരെ അനുശാസിച്ചു. എങ്കിലും അവര്‍ ധിക്കാരപൂര്‍വ്വം അവിടുത്തെ കല്‍പനകള്‍ ലംഘിച്ചു പാപംചെയ്തു. ജീവദായകമായ അവിടുത്തെ അനുശാസനങ്ങള്‍ പാലിച്ചില്ല. ദുശ്ശാഠ്യക്കാരായ അവര്‍ മറുതലിച്ചുകൊണ്ടിരുന്നു.
30 : വളരെക്കാലം അവിടുന്ന് അവരോടു ക്ഷമിച്ചു. പ്രവാചകന്‍മാരിലൂടെ അവിടുത്തെ ആത്മാവ് അവര്‍ക്കു താക്കീതു നല്‍കി. എന്നിട്ടും അവര്‍ ഗൗനിച്ചില്ല. അതിനാല്‍ അവിടുന്ന് അവരെ ജനതകള്‍ക്ക് ഏല്‍പിച്ചുകൊടുത്തു.
31 : എന്നാല്‍, കാരുണ്യാതിരേകം നിമിത്തം അവിടുന്ന് അവരെ നിര്‍മൂലമാക്കുകയോ പരിത്യജിക്കുകയോ ചെയ്തില്ല. അവിടുന്ന് ദയാലുവും കൃപാനിധിയുമായ ദൈവമാകുന്നു.
32 : മഹോന്നതനും ശക്തനും ഭീതികരനുമായ ദൈവമേ, ഉടമ്പടി പാലിക്കുന്ന സ്‌നേഹനിധേ, അസ്‌സീറിയാ രാജാക്കന്‍മാരുടെ കാലം മുതല്‍ ഇന്നു വരെ ഞങ്ങള്‍ക്കും ഞങ്ങളുടെ രാജാക്കന്‍മാര്‍ക്കും പുരോഹിതന്‍മാര്‍ക്കും പ്രവാചകന്‍മാര്‍ക്കും പിതാക്കന്‍മാര്‍ക്കും അവിടുത്തെ ജനത്തിനും നേരിട്ടിരിക്കുന്ന ദുരിതങ്ങള്‍ നിസ്‌സാരമായി തള്ളരുതേ!
34 : ഞങ്ങളുടെ രാജാക്കന്‍മാരും പ്രഭുക്കന്‍മാരും പുരോഹിതന്‍മാരും പിതാക്കന്‍മാരും അവിടുത്തെ നിയമങ്ങളും കല്‍പനകളും താക്കീതുകളും അവഗണിച്ചു.
35 : സ്വന്തം രാജ്യത്ത് - വിശാലവും സമ്പന്നവുമായ ദേശത്ത് - അങ്ങ് നല്‍കിയ സമൃദ്ധി ആസ്വദിച്ചു കഴിയുമ്പോഴും അവര്‍ അവിടുത്തെ സേവിച്ചില്ല; ദുഷ്പ്രവൃത്തികള്‍ ഉപേക്ഷിച്ചതുമില്ല.
36 : സല്‍ഫലങ്ങളും നല്‍വരങ്ങളും ആസ്വദിക്കുന്നതിന് അവിടുന്ന് ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കു നല്‍കിയ ദേശത്ത് ഇന്നു ഞങ്ങള്‍ അടിമകളാണ്.
37 : ഞങ്ങളുടെ പാപങ്ങള്‍ നിമിത്തം ഞങ്ങളെ കീഴ്‌പ്പെടുത്താന്‍ അങ്ങ് നിയോഗിച്ച രാജാക്കന്‍മാര്‍ ദേശത്തിന്റെ സമൃദ്ധി അനുഭവിക്കുന്നു. ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും അവരുടെ വരുതിയിലാണ്. ഞങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാണ്.
ഉടമ്പടിയില്‍ ഒപ്പു വയ്ക്കുന്നു
38 : തന്‍മൂലം ഞങ്ങള്‍ ഒരു ഉടമ്പടി എഴുതിയുണ്ടാക്കുകയും നേതാക്കന്‍മാരും ലേവ്യരും പുരോഹിതന്‍മാരും അതില്‍ ഒപ്പു വയ്ക്കുകയും ചെയ്യുന്നു.