3 : മറ്റുചിലര്‍ പറഞ്ഞു: ക്ഷാമം നിമിത്തം വയലുകളും മുന്തിരിത്തോപ്പുകളും വീടുകളും ഞങ്ങള്‍ ധാന്യത്തിനു വേണ്ടി പണയപ്പെടുത്തി.
4 : വേറെചിലര്‍ പറഞ്ഞു: വയലുകളുടെയും മുന്തിരിത്തോപ്പുകളുടെയും മേലുള്ള രാജകീയനികുതി അടയ്ക്കാന്‍ ഞങ്ങള്‍ കടം വാങ്ങിയിരുന്നു.
5 : എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ സഹോദരന്‍മാരെപ്പോലെ തന്നെയാണ്; ഞങ്ങളുടെ മക്കള്‍ അവരുടെ മക്കളെപ്പോലെയും. എന്നിട്ടും ഞങ്ങളുടെ പുത്രീപുത്രന്‍മാരെ ഞങ്ങള്‍ അടിമത്തത്തിലേക്കു തള്ളിവിടുന്നു. ഞങ്ങളുടെ പുത്രിമാരില്‍ ചിലര്‍ അടിമകളായിക്കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ നിസ്‌സഹായരാണ്. ഞങ്ങളുടെ വയലുകളും മുന്തിരിത്തോപ്പുകളും അന്യാധീനമാണ്.
6 : അവരുടെ ആവലാതി കേട്ട് എനിക്കു കോപം തോന്നി.
7 : പ്രമാണിമാരുടെയും സേവകന്‍മാരുടെയും മേല്‍ കുറ്റം ആരോപിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ സഹോദരന്‍മാരില്‍ നിന്നു പലിശ ഈടാക്കുന്നു.
8 : അവര്‍ക്കെതിരേ ഞാന്‍ സഭ വിളിച്ചുകൂട്ടി. ഞാന്‍ പറഞ്ഞു: ജനതകള്‍ വിലയ്ക്കുവാങ്ങിയ യഹൂദസഹോദരന്‍മാരെ കഴിവുള്ളിടത്തോളം നമ്മള്‍ വീണ്ടെടുത്തു. എന്നാല്‍, ഇനിയും നാം വീണ്ടെടുക്കേണ്ട വിധം നിങ്ങള്‍ അവരെ വില്‍ക്കുന്നു. ഒരു വാക്കുപോലും പറയാനില്ലാത്ത വിധം അവര്‍ നിശ്ശബ്ദത പാലിച്ചു. ഞാന്‍ പറഞ്ഞു: നിങ്ങള്‍ ചെയ്യുന്നതു ശരിയല്ല.
9 : ശത്രുജനതകളുടെ പരിഹാസത്തിന് ഇരയാകാതിരിക്കാന്‍ നിങ്ങള്‍ നമ്മുടെ ദൈവത്തോടുള്ള ഭക്തിയില്‍ ചരിക്കേണ്ടതല്ലേ?
10 : കൂടാതെ, ഞാനും സഹോദരന്‍മാരും ഭൃത്യരും, അവര്‍ക്കു പണവും ധാന്യവും വായ്പ കൊടുക്കുന്നു. പലിശവാങ്ങല്‍ നമുക്ക് ഉപേക്ഷിക്കാം.
11 : അവരുടെ വയലുകളും മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും ഭവനങ്ങളും പണം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയ്ക്ക് ഈടാക്കിയിരുന്ന ശതാംശവും ഇന്നുതന്നെ അവര്‍ക്കു തിരിച്ചു കൊടുക്കണം.
12 : അവര്‍ പറഞ്ഞു: ഞങ്ങള്‍ അവ തിരിച്ചുകൊടുക്കാം. അവരില്‍ നിന്നു ഞങ്ങള്‍ ഒന്നും ആവശ്യപ്പെടുകയില്ല. അങ്ങ് പറയുന്നത് ഞങ്ങള്‍ അനുസരിക്കാം. അനന്തരം ഞാന്‍ പുരോഹിതന്‍മാരെ വിളിച്ച്, അവരുടെ സാന്നിധ്യത്തില്‍ തങ്ങളുടെ പ്രതിജ്ഞ നിറവേറ്റുമെന്ന് നേതാക്കന്‍മാരെക്കൊണ്ടു ശപഥം ചെയ്യിച്ചു.
13 : ഞാന്‍ എന്റെ മടികുടഞ്ഞുകൊണ്ടു പറഞ്ഞു: ഈ ശപഥം പാലിക്കാത്തവനെ ദൈവം ഇതുപോലെ അവന്റെ വീട്ടില്‍നിന്നും ജോലിയില്‍നിന്നും കുടഞ്ഞുകളയട്ടെ; അങ്ങനെ അവന് എല്ലാം നഷ്ടപ്പെടട്ടെ. അങ്ങനെ ആകട്ടെ എന്നു പറഞ്ഞു ജനം കര്‍ത്താവിനെ സ്തുതിച്ചു. അവര്‍ പ്രതിജ്ഞ പാലിച്ചു.
14 : അര്‍ത്താക്‌സെര്‍ക്‌സെസ് രാജാവിന്റെ ഇരുപതാം ഭരണവര്‍ഷം ഞാന്‍ യൂദായില്‍ ദേശാധിപതിയായി നിയമിക്കപ്പെട്ടതു മുതല്‍ അവന്റെ മുപ്പത്തിരണ്ടാം ഭരണവര്‍ഷം വരെ പന്ത്രണ്ടു വര്‍ഷത്തേക്കു ഞാനോ എന്റെ സഹോദരന്‍മാരോ ദേശാധിപതിക്കുള്ള ഭക്ഷണ വേതനം വാങ്ങിയില്ല.
15 : എന്റെ മുന്‍ഗാമികളായ ദേശാധിപതികളാകട്ടെ ജനത്തിന്റെ മേല്‍ ഭാരം ചുമത്തുകയും, നാല്‍പതു ഷെക്കല്‍ വെള്ളിക്കുപുറമേ ഭക്ഷണവും വീഞ്ഞും ഈടാക്കുകയും ചെയ്തു. അവരുടെ സേവകര്‍പോലും ജനത്തെ ഭാരപ്പെടുത്തി. എന്നാല്‍, ദൈവത്തെ ഭയപ്പെട്ടതിനാല്‍ ഞാനങ്ങനെ ചെയ്തില്ല.
16 : ഞാന്‍ മതില്‍പണിയില്‍ ദത്തശ്രദ്ധനായിരുന്നു. ഞാന്‍ വസ്തുവകകള്‍ സമ്പാദിച്ചില്ല. എന്റെ ഭൃത്യന്‍മാരും ഈ ജോലിയില്‍ ഏര്‍പ്പെട്ടു.
17 : ചുറ്റുമുള്ള ജനതകളില്‍നിന്നു വന്നവര്‍ക്കു പുറമേ, യഹൂദരും അവരുടെ നായകന്‍മാരുമായി നൂറ്റിയന്‍പതുപേര്‍ എന്നോടൊത്തു ഭക്ഷിച്ചിരുന്നു.
18 : ഒരു ദിവസത്തേക്ക് ഒരു കാളയും കൊഴുത്ത ആറ് ആടുകളും അതിനൊത്ത കോഴികളും ആണ് വേണ്ടിയിരുന്നത്. പത്തു ദിവസം കൂടുമ്പോള്‍ വീഞ്ഞുനിറച്ച തോല്‍ക്കുടങ്ങള്‍ ധാരാളം ഒരുക്കിയിരുന്നു. എന്നിട്ടും ഭരണാധികാരിക്കുള്ള ഭക്ഷണവേതനം ഞാന്‍ ആവശ്യപ്പെട്ടില്ല. കാരണം, ദുര്‍വഹമായ ഭാരമാണ് ജനം താങ്ങിയിരുന്നത്.
19 : എന്റെ ദൈവമേ, ഞാന്‍ ഈ ജനത്തിനുവേണ്ടി ചെയ്തത് ഓര്‍ത്ത് എനിക്കു നന്‍മ വരുത്തണമേ!