1 : എസ്രാ ദേവാലയത്തില്‍ നിലത്തു വീണു കിടന്ന് കരയുകയും പാപങ്ങള്‍ ഏറ്റു പറഞ്ഞു പ്രാര്‍ഥിക്കുകയും ചെയ്തപ്പോള്‍ സ്ത്രീ പുരുഷന്‍മാരും കുട്ടികളുമടക്കം ഒരു വലിയ സമൂഹം ചുറ്റും കൂടി. അവര്‍ കഠിനവ്യഥയോടെ വിലപിച്ചു.
2 : ഏലാമിന്റെ കുടുംബത്തില്‍പ്പെട്ട യഹിയേലിന്റെ മകന്‍ ഷക്കാനിയാ എസ്രായോടു പറഞ്ഞു: നാം നമ്മുടെ ദൈവത്തോട് അവിശ്വസ്തത കാണിച്ച്, ദേശത്തെ അന്യസ്ത്രീകളെ വിവാഹം ചെയ്തു. എങ്കിലും ഇസ്രായേലിന് ഇപ്പോഴും ആശയ്ക്കു വഴിയുണ്ട്.
3 : അങ്ങും നമ്മുടെ ദൈവത്തിന്റെ കല്‍പനകളെ ഭയപ്പെടുന്നവരും അനുശാസിക്കുന്നതനുസരിച്ച്, ഈ ഭാര്യമാരെയും കുട്ടികളെയും ഉപേക്ഷിക്കുമെന്ന് നമുക്കു ദൈവത്തോട് പ്രതിജ്ഞ ചെയ്യാം. ദൈവത്തിന്റെ നിയമം അനുശാസിക്കുന്നതു നാം ചെയ്യും.
4 : എഴുന്നേല്‍ക്കൂ, ഇത് ചെയ്യേണ്ടത് അങ്ങാണ്. ഞങ്ങളും അങ്ങയോടൊത്തുണ്ട്. ധൈര്യപൂര്‍വം ചെയ്യുക.
5 : അപ്പോള്‍ എസ്രാ എഴുന്നേറ്റ്, അപ്രകാരം ചെയ്തുകൊള്ളാമെന്നു ശപഥം ചെയ്യാന്‍ പുരോഹിതപ്രമുഖന്‍മാരെയും ലേവ്യരെയും ഇസ്രായേല്‍ ജനത്തെയും പ്രേരിപ്പിച്ചു; അവര്‍ ശപഥം ചെയ്തു.
6 : അനന്തരം, എസ്രാ ദേവാലയത്തിനു മുന്‍പില്‍ നിന്നു പിന്‍വാങ്ങി, എലിയാഷിമിന്റെ മകന്‍ യഹോഹനാന്റെ മുറിയില്‍ച്ചെന്നു. ഭക്ഷണപാനീയങ്ങള്‍ ഒന്നും കഴിക്കാതെ പ്രവാസികളുടെ അവിശ്വസ്തയെക്കുറിച്ചു വിലപിച്ചുകൊണ്ട് അവന്‍ രാത്രി കഴിച്ചു.
7 : യൂദായിലും ജറുസലെമിലും അവന്‍ വിളംബരം ചെയ്തു: മടങ്ങിയെത്തിയ പ്രവാസികള്‍ എല്ലാവരും ജറുസലെമില്‍ ഒരുമിച്ചു കൂടട്ടെ.
8 : മൂന്നു ദിവസത്തിനകം വരാതിരിക്കുന്നവന്റെ വസ്തുവകകള്‍ ശുശ്രൂഷകന്‍മാരുടെയും ശ്രേഷ്ഠന്‍മാരുടെയും ആജ്ഞയനുസരിച്ച് കണ്ടുകെട്ടുകയും പ്രവാസികളുടെ സമൂഹത്തില്‍നിന്ന് അവനെ ബഹിഷ്‌കരിക്കുകയും ചെയ്യും.
9 : മുന്നു ദിവസത്തിനുള്ളില്‍ യൂദാ - ബഞ്ചമിന്‍ഗോത്രജര്‍ ജറുസലെമില്‍ സമ്മേളിച്ചു. ഒന്‍പതാം മാസം ഇരുപതാം ദിവസമായിരുന്നു അത്. ദേവാലയത്തില്‍ സമ്മേളിച്ച അവര്‍ ഭയവും പേമാരിയും നിമിത്തം വിറയ്ക്കുന്നുണ്ടായിരുന്നു.
10 : പുരോഹിതന്‍ എസ്രാ അവരെ അഭിസംബോധന ചെയ്തു പറഞ്ഞു: നിങ്ങള്‍ നിയമം ലംഘിച്ച് അന്യസ്ത്രീകളെ വിവാഹം ചെയ്യുകയും ഇസ്രായേലിന്റെ പാപം വര്‍ധിപ്പിക്കുകയും ചെയ്തു.
11 : അതിനാല്‍, ഇപ്പോള്‍ നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനോടു പാപം ഏറ്റുപറയുകയും അവിടുത്തെ ഹിതം അനുവര്‍ത്തിക്കുകയും ചെയ്യുവിന്‍. ദേശവാസികളില്‍ നിന്നും അന്യസ്ത്രീകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുവിന്‍.
12 : അപ്പോള്‍ സമൂഹം മുഴുവന്‍ ഉച്ചത്തില്‍ പ്രതിവചിച്ചു: അങ്ങനെ തന്നെ. അങ്ങു പറഞ്ഞതു പോലെ ഞങ്ങള്‍ ചെയ്യും.
13 : ജനം വളരെയുണ്ട്. ഇതു പേമാരിയുടെ കാലവുമാണ്. ഞങ്ങള്‍ക്കു പുറത്തു നില്‍ക്കാനാവില്ല. ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ടു തീരുന്ന കാര്യമല്ല; ഞങ്ങള്‍ അത്രയ്ക്ക് അപരാധം ചെയ്തിരിക്കുന്നു.
14 : നമ്മുടെ ശുശ്രൂഷകന്‍മാര്‍ സമൂഹത്തിന്റെ പ്രതിനിധികളാവട്ടെ. നമ്മുടെ ദൈവത്തിന്റെ ക്രോധം ശമിക്കുന്നതുവരെ അന്യസ്ത്രീകളെ വിവാഹം ചെയ്തിട്ടുള്ള നഗരവാസികള്‍ അതതു നഗരങ്ങളിലെ ശ്രേഷ്ഠന്‍മാരോടും ന്യായാധിപന്‍മാരോടും കൂടെ നിശ്ചിതസമയത്ത് ഇവിടെ വരട്ടെ.
15 : അസ്‌ഹേലിന്റെ മകന്‍ ജോനാഥനും തിക്‌വായുടെ മകന്‍ യഹ്‌സിയായും മാത്രം ഇതിനെ എതിര്‍ത്തു. മെഷുല്ലാമും ലേവ്യനായ ഷബെത്തായിയും അവരെ പിന്താങ്ങി.
16 : തിരിച്ചെത്തിയ പ്രവാസികള്‍ ആ തീരുമാനം സ്വീകരിച്ചു. പുരോഹിതന്‍ എസ്രാ കുടുംബത്തലവന്‍മാരില്‍ നിന്ന് ആളുകളെ തിരഞ്ഞെടുത്ത് പേരു രേഖപ്പെടുത്തി. പത്താംമാസം ഒന്നാം ദിവസം അവര്‍ അന്വേഷണമാരംഭിക്കാന്‍ സമ്മേളിച്ചു.
17 : ഒന്നാംമാസം ഒന്നാംദിവസം ആയപ്പോള്‍ അന്യസ്ത്രീകളെ വിവാഹം ചെയ്തിരുന്നവരുടെ വിചാരണ പൂര്‍ത്തിയായി.
19 : ഇവര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാമെന്നു പ്രതിജ്ഞ ചെയ്യുകയും ആട്ടിന്‍പറ്റത്തില്‍ നിന്ന് ഒരു മുട്ടാടിനെ പാപപരിഹാരബലിയായി അര്‍പ്പിക്കുകയും ചെയ്തു.