13 : അദോനിക്കാമിന്റെ കുടുംബത്തില്‍പെട്ട എലിഫെലേത്, യവുവേല്‍, ഷെമായാ എന്നിവരും അറുപതു പേരും. ഇവര്‍ പിന്നീടാണു വന്നത്.
14 : ബിഗ്‌വായ് വംശജനായ ഉത്തായിയും സക്കൂറും എഴുപതുപേരും.
15 : അഹാവയിലേക്ക് ഒഴുകുന്ന നദിയുടെ തീരത്തു ഞാന്‍ അവരെ ഒരുമിച്ചുകൂട്ടി. അവിടെ ഞങ്ങള്‍ മൂന്നു ദിവസം താവളമടിച്ചു. പുരോഹിതന്‍മാരെയും ജനത്തെയും പരിശോധിച്ചപ്പോള്‍ ലേവിയുടെ പുത്രന്‍മാരാരുമില്ലെന്നു മനസ്‌സിലായി.
16 : അപ്പോള്‍ ഞാന്‍ എലിയേസര്‍, അരിയേല്‍, ഷെമായാ, എല്‍നാഥാന്‍, യാരിബ്, എല്‍നാഥാന്‍, നാഥാന്‍, സഖറിയാ, മെഷൂല്ലാം എന്നീ പ്രമുഖന്‍മാര്‍ക്കും യോയാറിബ്, എല്‍നാഥാന്‍ എന്നീ പ്രതിഭാശാലികള്‍ക്കും ആളയച്ചു.
17 : ഞാന്‍ അവരെ കാസിഫിയായിലെ പ്രമുഖനായ ഇദ്‌ദോയുടെ അടുക്കലേക്ക് അയച്ചു. ഞങ്ങള്‍ക്കു ദേവാലയ ശുശ്രൂഷകരെ അയച്ചുതരണമെന്നു കാസിഫിയായിലെ ദേവാലയ ശുശ്രൂഷകരായ ഇദ്‌ദോയോടും സഹോദരന്‍മാരോടും അഭ്യര്‍ഥിക്കാനാണ് അവരെ അയച്ചത്.
18 : ദൈവകൃപയാല്‍, ഇസ്രായേലിന്റെ പുത്രനായ ലേവിയുടെ മകന്‍ മഹ്‌ലിയുടെ കുടുംബത്തില്‍പെട്ട വിവേകിയായ ഷെറബിയായെയും അവന്റെ പുത്രന്‍മാരും ബന്ധുജനങ്ങളുമായി പതിനെട്ടു പേരെയും അവര്‍ കൊണ്ടുവന്നു.
19 : ഹസാബിയായെയും അവനോടൊപ്പം മെറാറി കുടുംബത്തില്‍പെട്ട യഷായായെയും അവന്റെ പുത്രന്‍മാരും ബന്ധുക്കളുമായി ഇരുപതു പേരെയും അവര്‍ കൊണ്ടുവന്നു.
20 : ദാവീദും സേവകന്‍മാരും ലേവ്യരുടെ ശുശ്രൂഷയ്ക്കായി വേര്‍തിരിച്ചിരുന്ന ഇരുനൂറ്റിയിരുപതു ദേവാലയശുശ്രൂഷകര്‍ക്കു പുറമേയാണിവര്‍. ഇവരുടെ പേര് പട്ടികയില്‍ ഉണ്ട്.
21 : ദൈവസന്നിധിയില്‍ ഞങ്ങളെത്തന്നെ എളിമപ്പെടുത്തുന്നതിനും, മക്കളോടും വസ്തുവകകളോടും കൂടെയുള്ള ഞങ്ങളുടെ യാത്ര സുഗമമാകുന്നതിനും വേണ്ടി ദൈവത്തോടു പ്രാര്‍ഥിക്കുന്നതിന് അഹാവാ നദീതീരത്തുവച്ചു ഞാന്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു.
22 : യാത്രയില്‍ ഞങ്ങളെ ശത്രുക്കളില്‍ നിന്നു രക്ഷിക്കുന്നതിന് ഒരു സംഘം പടയാളികളെയും കുതിരപ്പടയെയും രാജാവിനോട് ആവശ്യപ്പെടാന്‍ എനിക്കു ലജ്ജയായിരുന്നു. കാരണം, ദൈവത്തെ അന്വേഷിക്കുന്നവരുടെമേല്‍ അവിടുത്തെ കാരുണ്യം ഉണ്ടായിരിക്കുമെന്നും ദൈവത്തെ ഉപേക്ഷിക്കുന്നവരുടെമേല്‍ അവിടുത്തെ ക്രോധം ശക്തമായി നിപതിക്കുമെന്നും ഞങ്ങള്‍ രാജാവിനോടു പറഞ്ഞിട്ടുണ്ടായിരുന്നു.
23 : അതിനാല്‍, ഞങ്ങള്‍ ഉപവസിച്ചു ദൈവത്തോടു യാചിക്കുകയും അവിടുന്ന് ഞങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയും ചെയ്തു.
24 : പ്രമുഖരായ പന്ത്രണ്ടു പുരോഹിതന്‍മാരെ ഞാന്‍ തിരഞ്ഞെടുത്തു - ഷെറബിയായും ഹഷാബിയായും, അവരുടെ ബന്ധുക്കളായ പത്തുപേരും.
25 : രാജാവും, ഉപദേശകരും, പ്രഭുക്കന്‍മാരും അവിടെ സന്നിഹിതരായ ഇസ്രായേല്‍ മുഴുവനും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിനു വേണ്ടി കാഴ്ചയായി അര്‍പ്പിച്ച സ്വര്‍ണവും വെള്ളിയും പാത്രങ്ങളും ഞാന്‍ അവരെ തൂക്കിയേല്‍പിച്ചു.
26 : അറുനൂറ്റന്‍പതു താലന്തു വെള്ളി, നൂറു താലന്തു വരുന്ന അന്‍പതു വെള്ളിപ്പാത്രങ്ങള്‍, നൂറൂ താലന്തു സ്വര്‍ണം,
27 : ആയിരം ദാരിക് വരുന്ന ഇരുപതു സ്വര്‍ണപ്പാത്രങ്ങള്‍, സ്വര്‍ണംപോലെ അമൂല്യവും തിളങ്ങുന്നതുമായ രണ്ട് ഓട്ടുപാത്രങ്ങള്‍ - ഇവയാണു ഞാന്‍ തൂക്കിയേല്‍പിച്ചത്.
28 : ഞാന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ കര്‍ത്താവിനു വിശുദ്ധരാണ്; ഈ പാത്രങ്ങളും വിശുദ്ധമാണ്. ഈ സ്വര്‍ണവും വെള്ളിയും നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനുള്ള സ്വാഭീഷ്ടക്കാഴ്ചകളാണ്.
29 : കര്‍ത്താവിന്റെ ആലയത്തിലെത്തി അവിടത്തെ അറകള്‍ക്കുള്ളില്‍വച്ച് പ്രധാനപുരോഹിതന്‍മാരുടെയും ലേവ്യരുടെയും ജറുസലെമിലുള്ള ഇസ്രായേല്‍ക്കുടുംബത്തലവന്‍മാരുടെയും മുന്‍പാകെ തൂക്കിയേല്‍പിക്കുന്നതുവരെ അവ സൂക്ഷിക്കുക.
30 : അങ്ങനെ പുരോഹിതന്‍മാരും ലേവ്യരും ജറുസലെമില്‍, ദേവാലയത്തിലേക്കു കൊണ്ടുപോകുന്നതിന് സ്വര്‍ണവും വെള്ളിയും പാത്രങ്ങളും തൂക്കം ബോധ്യപ്പെട്ട് ഏറ്റുവാങ്ങി.
31 : ഒന്നാംമാസം പന്ത്രണ്ടാം ദിവസം ഞങ്ങള്‍ അഹാവാ നദീതീരത്തു നിന്ന് ജറുസലെമിലേക്കു പുറപ്പെട്ടു. ദൈവത്തിന്റെ കരം ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു. അവിടുന്ന് ഞങ്ങളെ ശത്രുക്കളില്‍ നിന്നും വഴിയിലുള്ള അപകടങ്ങളില്‍നിന്നും രക്ഷിച്ചു.
32 : ഞങ്ങള്‍ ജറുസലെമിലെത്തി മൂന്നു ദിവസം വിശ്രമിച്ചു.
33 : നാലാം ദിവസം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍വച്ച് ഊറിയായുടെ മകനും പുരോഹിതനുമായ മെറെമോത്തിനെ സ്വര്‍ണവും വെള്ളിയും പാത്രങ്ങളും തൂക്കിയേല്‍പിച്ചു. ഫിനെഹാസിന്റെ മകന്‍ എലെയാസറും ലേവ്യരും യഷുവയുടെ മകന്‍ യോസബാദും ബിന്നൂയിയുടെ മകന്‍ നൊവാദിയായും അവനോടൊപ്പം ഉണ്ടായിരുന്നു.
34 : അവയുടെ എണ്ണവും തൂക്കവും തിട്ടപ്പെടുത്തി കുറിച്ചുവച്ചു.
35 : മടങ്ങിയെത്തിയ പ്രവാസികള്‍, ഇസ്രായേല്‍ജനത്തിനു വേണ്ടി പന്ത്രണ്ടു കാള, തൊണ്ണൂറ്റിയാറു മുട്ടാട്, എഴുപത്തിയേഴു ചെമ്മരിയാട് എന്നിവയെ ദഹനബലിയായും പന്ത്രണ്ടു മുട്ടാടിനെ പാപപരിഹാരബലിയായും ഇസ്രായേലിന്റെ ദൈവത്തിന് അര്‍പ്പിച്ചു. ഇതെല്ലാം കര്‍ത്താവിനുള്ള ദഹനബലിയാണ്.