1 : വിവരമറിഞ്ഞു ഹെസക്കിയാരാജാവ് വസ്ത്രം കീറി ചാക്കുടുത്ത് കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു.
2 : അവന്‍ കൊട്ടാരവിചാരിപ്പുകാരന്‍ എലിയാക്കിമിനെയും കാര്യസ്ഥന്‍ ഷെബ്‌നായെയും, പുരോഹിതശ്രേഷ്ഠന്‍മാരെയും ചാക്കുടുപ്പിച്ച് ആമോസിന്റെ പുത്രന്‍ ഏശയ്യാപ്രവാചകന്റെ അടുത്തേക്ക് അയച്ചു.
3 : അവര്‍ അവനെ അറിയിച്ചു: ഹെസക്കിയാ പറയുന്നു, ഇന്ന് ദുരിതത്തിന്റെയും അധിക്‌ഷേപത്തിന്റെയും നിന്ദയുടെയും ദിവസമാണ്. പിറക്കാറായ കുഞ്ഞിനെ പ്രസവിക്കാന്‍ ശക്തിയില്ലാത്ത സ്ത്രീയെപ്പോലെയാണു ഞങ്ങള്‍.
4 : ജീവിക്കുന്ന ദൈവത്തെ അധിക്‌ഷേപിക്കുന്നതിനു റബ്ഷക്കെവഴി അവന്റെ യജമാനനായ അസ്‌സീറിയാരാജാവ് പറഞ്ഞയച്ചവാക്കുകള്‍ നിന്റെ ദൈവമായ കര്‍ത്താവ് കേട്ടിരിക്കാം. അവിടുന്ന് കേട്ട ആ വാക്കുകള്‍ നിമിത്തം അവിടുന്ന് അവനെ ശിക്ഷിച്ചേക്കാം. അതുകൊണ്ട് അവശേഷിച്ചിരിക്കുന്ന ജനത്തിനുവേണ്ടി നീ പ്രാര്‍ഥിക്കുക.
5 : ഹെസക്കിയാ രാജാവിന്റെ സേവകന്‍മാര്‍ ഏശയ്യായുടെ അടുത്തുവന്നു.
6 : അവന്‍ അവരോടു പറഞ്ഞു: നിങ്ങളുടെയജമാനനോടു പറയുവിന്‍, കര്‍ത്താവ് അരുളിച്ചെയ്യുന്നു; അസ്‌സീറിയാരാജാവിന്റെ സേവകന്‍മാര്‍ എന്നെ അധിക്‌ഷേപിച്ചവാക്കുകള്‍ കേട്ട് നീ ഭയപ്പെടേണ്ടാ.
7 : ഞാന്‍ അവനില്‍ ഒരു ആത്മാവിനെ നിവേശിപ്പിക്കും. കിംവദന്തികള്‍ കേട്ട് അവന്‍ സ്വദേശത്തേക്കു മടങ്ങും. അവിടെവച്ചു വാളിനിരയാകാന്‍ ഞാന്‍ അവന് ഇടവരുത്തും.
8 : അസ്‌സീറിയാരാജാവ് ലാഖീഷ് വിട്ടു എന്നു റബ്ഷക്കെ കേട്ടു. അവന്‍ മടങ്ങിച്ചെന്നപ്പോള്‍, രാജാവ് ലിബ്‌നായോടു യുദ്ധം ചെയ്യുകയായിരുന്നു.
9 : എത്യോപ്യ രാജാവായ തിര്‍ഹാക്കാ തനിക്കെതിരേ വരുന്നു എന്നു കേട്ടപ്പോള്‍ രാജാവ് ദൂതന്‍മാരെ അയച്ച് യൂദാരാജാവായ ഹെസക്കിയായോട് ഇങ്ങനെ പറയണമെന്നു കല്‍പിച്ചു:
10 : ജറുസലെം അസ്‌സീറിയാരാജാവിന്റെ കൈയില്‍ ഏല്‍പിക്കപ്പെടുകയില്ലെന്നു വാഗ്ദാനം ചെയ്ത്, നീ ആശ്രയിക്കുന്ന ദൈവം നിന്നെ വഞ്ചിക്കാനനുവദിക്കരുത്.
11 : എല്ലാ രാജ്യങ്ങളെയും തീര്‍ത്തും നശിപ്പിക്കുന്ന അസ്‌സീറിയാരാജാക്കന്‍മാരുടെ പ്രവൃത്തികള്‍ നീ കേട്ടിട്ടില്ലേ? പിന്നെ നീ ഒഴിവാക്കപ്പെടുമോ?
12 : ഗോസാന്‍, ഹാരാന്‍, റേസെഫ് എന്നീ ദേശങ്ങളെയും തെലാസറിലെ ഏദന്‍കാരെയും എന്റെ പിതാക്കന്‍മാര്‍ നശിപ്പിച്ചപ്പോള്‍ അവരുടെ ദേവന്‍മാര്‍ അവരെ രക്ഷിച്ചോ?
13 : ഹമാത്, അര്‍പാദ്, സെഫാര്‍വയിം, ഹേന, ഇവ്വ എന്നിവയുടെ രാജാക്കന്‍മാരെ വിടെ?
14 : ഹെസക്കിയാ ദൂതന്‍മാരുടെ കൈയില്‍നിന്നു കത്തുവാങ്ങി വായിച്ചു. അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ച് അത് അവിടുത്തെ മുന്‍പില്‍ വച്ചു.
15 : അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ പ്രാര്‍ഥിച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, കെരൂബുകളുടെ മുകളില്‍ സിംഹാസനസ്ഥ നായിരിക്കുന്ന അവിടുന്നാണ് ദൈവം; അവിടുന്നു മാത്രമാണ് ഭൂമിയിലെ രാജ്യങ്ങള്‍ക്കെല്ലാം ദൈവം. അങ്ങ് ആകാശവും ഭൂമിയും സൃഷ്ടിച്ചു.
16 : കര്‍ത്താവേ, ചെവിക്കൊള്ളണമേ! കര്‍ത്താവേ, കടാക്ഷിക്കണമേ! ജീവിക്കുന്ന ദൈവത്തെ അധിക്‌ഷേപിക്കാന്‍ സെന്നാക്കെരിബ് പറഞ്ഞയച്ച വാക്കു കേട്ടാലും!
17 : കര്‍ത്താവേ, അസ്‌സീറിയാ രാജാക്കള്‍ ജനതകളെയും അവരുടെ ദേശങ്ങളെയും സത്യമായും ശൂന്യമാക്കിയിരിക്കുന്നു.
18 : അവരുടെ ദേവന്‍മാരെ അഗ്‌നിയിലെറിഞ്ഞിരിക്കുന്നു. അവ ദൈവമായിരുന്നില്ല; മരത്തിലും കല്ലിലും മനുഷ്യര്‍ പണിതുണ്ടാക്കിയവയായിരുന്നു.
19 : അതിനാല്‍, അവനശിച്ചു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അവന്റെ കൈയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ! കര്‍ത്താവേ, അങ്ങു മാത്രമാണു ദൈവമെന്നു ഭൂമിയിലെ ജനതകള്‍ അറിയട്ടെ!
20 : ആമോസിന്റെ പുത്രനായ ഏശയ്യാ ഹെസക്കിയായ്ക്ക് ഈ സന്‌ദേശമയച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അസ്‌സീറിയാരാജാവായ സെന്നാക്കെരിബിനെക്കുറിച്ചു നീ ചെയ്ത പ്രാര്‍ഥന ഞാന്‍ കേട്ടിരിക്കുന്നു.
21 : അവനെക്കുറിച്ച് കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു: കന്യകയായ സീയോന്‍പുത്രി നിന്നെ നിന്ദിക്കുന്നു, അവള്‍ നിന്നെ പുച്ഛിക്കുന്നു. ജറുസലെംപുത്രി, നിന്റെ പിന്നില്‍ തലയാട്ടുന്നു.
22 : നീ ആരെയാണ് പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തത്? ആര്‍ക്കെതിരേയാണ് ശബ്ദമുയര്‍ത്തുകയും ധിക്കാരപൂര്‍വം ദൃഷ്ടികളുയര്‍ത്തുകയും ചെയ്തത്? ഇസ്രായേലിന്റെ പരിശുദ്ധനെതിരേ!
23 : നിന്റെ ദൂതന്‍മാര്‍വഴി നീ കര്‍ത്താവിനെ പരിഹസിച്ചു. എന്റെ അസംഖ്യം രഥങ്ങള്‍കൊണ്ടുഞാന്‍ പര്‍വതശൃംഗങ്ങളിലും ലബനോന്റെ ഉള്‍പ്രദേശങ്ങളിലും എത്തിയെന്നും, ഉയര്‍ന്ന ദേവദാരുക്കളും ശ്രേഷ്ഠമായ സരളമരങ്ങളും വീഴ്ത്തിയെന്നും അതിന്റെ വിദൂരസ്ഥമായ കോണുകളിലും നിബിഢമായ വനാന്തരങ്ങളിലും പ്രവേശിച്ചു എന്നും നീ പറഞ്ഞു.
24 : ഞാന്‍ കിണറുകള്‍ കുഴിച്ചു; വിദേശ ജലം പാനം ചെയ്തു, ഈജിപ്തിലെ അരുവികളെയെല്ലാം ഉള്ളംകാലുകൊണ്ടു ഞാന്‍ ഉണക്കിക്കളഞ്ഞു എന്നും നീ പറഞ്ഞു.
25 : ഞാന്‍ ഇതു പണ്ടേ നിശ്ചയിച്ചതാണ്. നീ അതു കേട്ടിട്ടില്ലേ? പണ്ടു നിശ്ചയിച്ചവ ഇന്നു ഞാന്‍ പ്രാവര്‍ത്തികമാക്കുന്നു. സുരക്ഷിത നഗരങ്ങളെ നീ നാശക്കൂമ്പാരമാക്കുമെന്നും
26 : അവയിലെ നിവാസികളുടെ ശക്തിഅറ്റുപോകുകയും അവര്‍ പരിഭ്രാന്തരായി വയലിലെ ചെടികള്‍ക്കും ഇളംപുല്ലുകള്‍ക്കും, വളരുന്നതിനു മുമ്പേ കരിഞ്ഞുപോകുന്ന പുരപ്പുറത്തെ തൃണങ്ങള്‍ക്കും തുല്യരാകു മെന്നും ഞാന്‍ പണ്ടേനിശ്ചയിച്ചത് ഇന്നു പ്രാവര്‍ത്തികമാക്കുന്നു.
27 : നിന്റെ ഇരിപ്പും നടപ്പും എന്റെ നേര്‍ക്കുള്ള നിന്റെ കോപാവേശവും ഞാന്‍ അറിയുന്നു.
28 : നീ എന്റെ നേരേ ക്രുദ്ധനായി; നിന്റെ ധിക്കാരം എന്റെ കാതുകളില്‍ എത്തിയിരിക്കുന്നു. അതിനാല്‍, നിന്റെ മൂക്കില്‍ കൊളുത്തും നിന്റെ വായില്‍ കടിഞ്ഞാണും ഇട്ട് വന്ന വഴിയെ നിന്നെ ഞാന്‍ തിരിച്ചയയ്ക്കും.
29 : ഇതാണു നിനക്കുള്ള അടയാളം: താനേ മുളയ്ക്കുന്നവയില്‍നിന്ന് ഈ വര്‍ഷം നീ ഭക്ഷിക്കും. രണ്ടാംവര്‍ഷവും അങ്ങനെതന്നെ. മൂന്നാംവര്‍ഷം നീ വിതയ്ക്കുകയും കൊയ്യുകയും മുന്തിരിത്തോട്ടങ്ങള്‍ നട്ടുപിടിപ്പിക്കുകയും അവയുടെ ഫലം ഭക്ഷിക്കുകയും ചെയ്യും.
30 : യൂദാഭവനത്തില്‍ അവശേഷിക്കുന്നവര്‍, ആഴത്തില്‍ വേരോടിക്കുകയും ഫലം കായ്ക്കുകയും ചെയ്യുന്ന വൃക്ഷംപോലെ വളരും.
31 : എന്തെന്നാല്‍, ജറുസലെമില്‍ നിന്ന് ഒരു അവശിഷ്ടഭാഗവും സീയോന്‍മലയില്‍ നിന്ന് അതിജീവിക്കുന്നവരുടെ ഒരു ഗണവും പുറപ്പെടും. കര്‍ത്താവിന്റെ തീക്ഷണത ഇത് നിര്‍വഹിക്കും.
32 : അസ്‌സീറിയാ രാജാവിനെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്യുന്നു, അവന്‍ ഈ നഗരത്തില്‍ പ്രവേശിക്കുകയോ ഇവിടെ അസ്ത്രം എയ്യുകയോ പരിചധരിച്ച് ഇവിടെ വരുകയോ നഗരത്തിനെതിരേ ഉപരോധം നിര്‍മിക്കുകയോ ചെയ്യുകയില്ല.
34 : എനിക്കും എന്റെ ദാസനായ ദാവീദിനും വേണ്ടി ഞാന്‍ ഈ നഗരത്തെ പ്രതിരോധിച്ചു രക്ഷിക്കും.
35 : അന്നുരാത്രി കര്‍ത്താവിന്റെ ദൂതന്‍ അസ്‌സീറിയാ പാളയത്തില്‍ കടന്ന് ഒരു ലക്ഷത്തിയെണ്‍പത്തയ്യായിരം പേരെ വധിച്ചു. പ്രഭാതത്തില്‍ ആളുകള്‍ ഉണര്‍ന്നപ്പോള്‍ ഇവര്‍ ജഡമായി മാറിയിരിക്കുന്നതു കണ്ടു.
36 : പിന്നെ അസ്‌സീറിയാരാജാവായ സെന്നാക്കെരിബ് അവിടെനിന്ന് നിനെവേയിലേക്കു പോയി, അവിടെ താമസിച്ചു.
37 : അവന്‍ തന്റെ ദേവനായ നിസ്‌റോക്കിന്റെ ആലയത്തില്‍ ആരാധന നടത്തുമ്പോള്‍ പുത്രന്‍മാരായ അദ്രാമ്മെലെക്കും ഷരേസറും കൂടി അവനെ വാള്‍കൊണ്ടു വെട്ടിക്കൊന്നതിനു ശേഷം അറാറാത് ദേശത്തേക്ക് ഓടി രക്ഷപെട്ടു. പകരം പുത്രന്‍ എസാര്‍ഹദ്‌ദോന്‍ ഭരണമേറ്റു.