3 : അവന്റെ തലയില്‍ തൈലം ഒഴിച്ചുകൊണ്ടു പറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഇസ്രായേലിന്റെ രാജാവായി ഞാന്‍ നിന്നെ അഭിഷേകം ചെയ്യുന്നു. പിന്നെ അവിടെ നില്‍ക്കാതെ വാതില്‍ തുറന്ന് ഓടുക.
4 : പ്രവാചകഗണത്തില്‍പ്പെട്ട ആയുവാവ് റാമോത് വേഗിലയാദിലേക്കു പോയി.
5 : അവന്‍ അവിടെ ചെന്നപ്പോള്‍ സൈന്യാധിപന്‍മാര്‍ സഭകൂടിയിരിക്കുകയായിരുന്നു. അവന്‍ പറഞ്ഞു: സേനാധിപനെ ഒരു സന്‌ദേശം അറിയിക്കാനുണ്ട്. യേഹു ചോദിച്ചു: ഞങ്ങളില്‍ ആര്‍ക്കാണ് സന്‌ദേശം? അവന്‍ പറഞ്ഞു: സേനാധിപാ, അങ്ങേക്കുതന്നെ.
6 : അവന്‍ എഴുന്നേറ്റു വീട്ടിനുള്ളിലേക്കു കടന്നു.യുവാവ് തൈലം അവന്റെ ശിരസ്‌സില്‍ ഒഴിച്ചുകൊണ്ടുപറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു ഞാന്‍ നിന്നെ കര്‍ത്താവിന്റെ ജനമായ ഇസ്രായേലിന്റെ മേല്‍ രാജാവായി അഭിഷേകം ചെയ്യുന്നു,
7 : നീ നിന്റെ യജമാനനായ ആഹാബിന്റെ ഭവനത്തെ നശിപ്പിക്കണം. അങ്ങനെ ഞാന്‍ എന്റെ പ്രവാചകന്‍മാരുടെയും മറ്റു ദാസന്‍മാരുടെയും രക്തത്തിനു ജസെബെലിനോടു പ്രതികാരം ചെയ്യും.
8 : ആഹാബുഗൃഹം നശിക്കും. ആഹാബിന്റെ ഭവനത്തിന് ഇസ്രായേലില്‍ ഉള്ള സ്വതന്ത്രനോ അടിമയോ ആയ സകല പുരുഷന്‍മാരെയും ഞാന്‍ സംഹരിക്കും.
9 : ആഹാബിന്റെ ഭവനത്തെ നെബാത്തിന്റെ പുത്രനായ ജറോബോവാമിന്റെ ഭവനംപോലെയും അഹീയായുടെ പുത്രനായ ബാഷായുടെ ഭവനംപോലെയും ആക്കിത്തീര്‍ക്കും.
10 : ജസെബെലിനെ നായ്ക്കള്‍ ജസ്രേലിന്റെ അതിര്‍ത്തിക്കുള്ളില്‍വച്ചു ഭക്ഷിക്കും. ആരും അവളെ സംസ്‌കരിക്കുകയില്ല. അനന്തരം, അവന്‍ വാതില്‍ തുറന്ന് ഓടിപ്പോയി.
11 : യേഹു തന്റെ യജമാനന്റെ സേവകന്‍മാരുടെ അടുത്തുവന്നപ്പോള്‍, അവര്‍ ചോദിച്ചു: എന്താണു വിശേഷം? ആ ഭ്രാന്തന്‍ എന്തിനാണു നിന്റെ അടുത്തുവന്നത്? അവന്‍ പ്രതിവചിച്ചു: അവനും അവന്റെ സംസാര രീതിയും നിങ്ങള്‍ക്കു പരിചിതമാണല്ലോ.
12 : അവര്‍ പറഞ്ഞു: അതു ശരിയല്ല; നീ ഞങ്ങളോടു പറയുക. അപ്പോള്‍ അവന്‍ പറഞ്ഞു: ഇസ്രായേലിന്റെ രാജാവായി നിന്നെ ഞാന്‍ അഭിഷേകം ചെയ്യുന്നു എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് അവന്‍ എന്നോടു പറഞ്ഞു.
13 : അവര്‍ തിടുക്കത്തില്‍ തങ്ങളുടെ മേലങ്കി പടിയില്‍ വിരിച്ചിട്ട് കാഹളം മുഴക്കി വിളംബരം ചെയ്തു: യേഹു രാജാവായിരിക്കുന്നു.
യോറാമിനെയും അഹസിയായെയും വധിക്കുന്നു
14 : നിംഷിയുടെ പൗത്രനും യഹോഷാഫാത്തിന്റെ പുത്രനും ആയ യേഹു യോറാമിനെതിരേ ഗൂഢാലോചന നടത്തി. സിറിയാരാജാവായ ഹസായേലിനെതിരേ റാമോത് വേഗിലയാദില്‍ യോറാം ഇസ്രായേല്‍ സൈന്യത്തോടൊത്ത് പാളയമടിച്ചിരിക്കുകയായിരുന്നു.
15 : എന്നാല്‍, സിറിയാരാജാവായ ഹസായേലുമായുണ്ടായ യുദ്ധത്തില്‍ സിറിയാക്കാര്‍ ഏല്‍പിച്ച മുറിവുകള്‍ സുഖപ്പെടുത്താനായി യോറാം രാജാവു ജസ്രേലിലേക്കു മടങ്ങിവന്നിരുന്നു. യേഹു പറഞ്ഞു: നിങ്ങള്‍ എന്റെ കൂടെയാണെങ്കില്‍ നഗരംവിട്ട് ആരും ജസ്രേലില്‍ പോയി വിവരം പറയാതിരിക്കട്ടെ.
16 : അനന്തരം, യേഹു തേരില്‍ കയറി ജസ്രേലിലേക്കു പോയി. യോറാം അവിടെ കിടക്കുകയായിരുന്നു. യൂദാരാജാവായ അഹസിയാ യോറാമിനെ സന്ദര്‍ശിക്കാന്‍ വന്നിരുന്നു.
17 : ജസ്രേല്‍ഗോപുരത്തിലെ കാവല്‍ക്കാരന്‍ യേഹുവും കൂട്ടരും വരുന്നതുകണ്ട്, ഇതാ, ഒരു സംഘം എന്നുപറഞ്ഞു. ഒരു കുതിരക്കാരനെ അയച്ച് സമാധാനപരമായിട്ടാണോ വന്നിരിക്കുന്നത് എന്ന് അവരോടു ചോദിക്കുക എന്നു യോറാം പറഞ്ഞു.
18 : അങ്ങനെ ഒരുവന്‍ അവരുടെ അടുത്തേക്കു കുതിരപ്പുറത്ത് പുറപ്പെട്ടു. അവന്‍ പറഞ്ഞു: സമാധാനത്തിലാണോ വന്നിരിക്കുന്നത് എന്നു രാജാവ് അന്വേഷിക്കുന്നു. യേഹു പറഞ്ഞു: സമാധാനവുമായി നിനക്കെന്തു ബന്ധം? എന്റെ പിന്നാലെ വരുക. കാവല്‍ക്കാരന്‍ യോറാമിനോടു പറഞ്ഞു: ദൂതന്‍ അവരുടെ സമീപമെത്തി; എന്നാല്‍ മടങ്ങി വരുന്നില്ല.
19 : രണ്ടാമതും ഒരു കുതിരക്കാരനെ അയച്ചു. അവനും ചെന്നുപറഞ്ഞു. സമാധാനത്തിലാണോ വന്നിരിക്കുന്നത് എന്നു രാജാവന്വേഷിക്കുന്നു. യേഹു മറുപടിപറഞ്ഞു: സമാധാനവുമായി നിനക്കെന്തു ബന്ധം? എന്റെ പിന്നാലെ വരുക.
20 : കാവല്‍ക്കാരന്‍ വീണ്ടും അറിയിച്ചു. അവന്‍ അവിടെയെത്തി. എന്നാല്‍, മടങ്ങുന്നില്ല. നിംഷിയുടെ മകനായ യേഹുവിനെപ്പോലെ ഉഗ്രതയോടെയാണ് അവന്‍ രഥം ഓടിക്കുന്നത്.
21 : രഥം ഒരുക്കാന്‍ യോറാം പറഞ്ഞു. അവന്‍ അങ്ങനെ ചെയ്തു. ഉടനെ ഇസ്രായേല്‍രാജാവായ യോറാമും യൂദാരാജാവായ അഹസിയായും തങ്ങളുടെ രഥങ്ങളില്‍ കയറി, യേഹുവിനെ കാണാന്‍ പുറപ്പെട്ടു. ജസ്രേല്‍ക്കാരനായ നാബോത്തിന്റെ സ്ഥലത്തുവച്ച് അവനെ കണ്ടുമുട്ടി.
22 : യോറാം നീ സമാധാനത്തിലാണോ വന്നിരിക്കുന്നത് എന്ന് ചോദിച്ചു; അവന്‍ പറഞ്ഞു: നിന്റെ അമ്മ ജസെബെലിന്റെ വിഗ്രഹാരാധനയും ആഭിചാരവും ഇത്രയധികമായിരിക്കേ
23 : എങ്ങനെ സമാധാനമുണ്ടാകും? യോറാം കുതിരയെ തിരിച്ച്, അഹസിയാ, ഇതാ, രാജദ്രോഹം എന്നു പറഞ്ഞുകൊണ്ട് പലായനം ചെയ്തു.
24 : യേഹു യോറാമിനെ സര്‍വശക്തിയോടും കൂടെ വില്ലുവലിച്ച് എയ്തു. അസ്ത്രം അവന്റെ തോളുകളുടെ മധ്യേ തുളച്ചുകയറി, ഹൃദയം ഭേദിച്ചു. അവന്‍ തേരില്‍ വീണു.
25 : യേഹു തന്റെ അംഗ രക്ഷകന്‍ ബിദ്കാറിനോടു പറഞ്ഞു: അവനെ എടുത്തുകൊണ്ടുപോയി ജസ്രേല്‍ക്കാരനായ നാബോത്തിന്റെ ഭൂമിയില്‍ എറിയുക. ഞാനും നീയും ഇരുവശങ്ങളിലും ആഹാബ് പിന്നിലുമായി സവാരി ചെയ്യുമ്പോള്‍, കര്‍ത്താവ് അവനെതിരേ അരുളിച്ചെയ്ത വചനം നീ ഓര്‍ക്കുക.
26 : കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഇന്നലെ ഞാന്‍ കണ്ട നാബോത്തിന്റെയും അവന്റെ പുത്രന്‍മാരുടെയും രക്തമാണേ, ഇവിടെവച്ചു തന്നെ ഞാന്‍ നിന്നോടു പ്രതികാരം ചെയ്യും. അതിനാല്‍, കര്‍ത്താവിന്റെ വാക്കനുസരിച്ച് അവനെ എടുത്തുകൊണ്ടുപോയി അവിടെ എറിയുക.
27 : യൂദാരാജാവായ അഹസിയാ ഇതുകണ്ട് ബത്ഹഗാന്‍ ലക്ഷ്യമാക്കി ഓടി. യേഹു പിന്തുടര്‍ന്നു; അവനെയും എയ്തുകൊല്ലുക എന്നുപറഞ്ഞു. തേരോടിച്ചുപോകുന്ന അവനെ ഇബ്‌ലയാമിനു സമീപമുള്ള ഗൂര്‍ കയറ്റത്തില്‍വച്ച് അവര്‍ എയ്തു. അവന്‍ മെഗിദോയിലേക്ക് പലായനം ചെയ്തു. അവിടെവച്ചു മരിച്ചു.
28 : ഭൃത്യന്‍ അവനെ തേരില്‍ കിടത്തി ദാവീദിന്റെ നഗരമായ ജറുസലെമില്‍ കൊണ്ടുവന്ന് പിതാക്കന്‍മാരുടെ ശവകുടീരത്തില്‍ അടക്കി.
29 : ആഹാബിന്റെ മകനായ യോറാമിന്റെ പതിനൊന്നാം ഭരണവര്‍ഷം അഹസിയാ യൂദായില്‍ ഭരണമേറ്റു.
ജസെബെല്‍ വധിക്കപ്പെടുന്നു
30 : യേഹു ജസ്രേലിലെത്തിയെന്നു ജസെബെല്‍ കേട്ടു. അവള്‍ കണ്ണെഴുതി മുടിയലങ്കരിച്ചു കിളിവാതിലിലൂടെ പുറത്തേക്കു നോക്കി.
31 : യേഹു പടി കടന്നപ്പോള്‍ അവള്‍ ചോദിച്ചു: യജമാനഘാതകാ, സിമ്രീ, നീ സമാധാനത്തിലോ വന്നിരിക്കുന്നത്?
32 : അവന്‍ കിളിവാതിലിലേക്കു മുഖമുയര്‍ത്തി ചോദിച്ചു: ആരാണ് എന്റെ പക്ഷത്തുള്ളത്? രണ്ടോ മൂന്നോ അന്ത:പുരസേവകന്‍മാര്‍ അവനെ നോക്കി.
33 : അവന്‍ പറഞ്ഞു: അവളെ താഴേക്കെറിയുക. അവര്‍ അങ്ങനെ ചെയ്തു. അവളുടെ രക്തം ചുവരിന്‍മേലും കുതിരപ്പുറത്തും ചിതറി. കുതിരകള്‍ അവളെ ചവിട്ടിത്തേച്ചു.
34 : യേഹു അകത്തു കടന്നു ഭക്ഷിച്ചു പാനംചെയ്തു. പിന്നെ അവന്‍ പറഞ്ഞു: ഇനി ശപിക്കപ്പെട്ട ആ സ്ത്രീയുടെ കാര്യം നോക്കാം. അവളെ അടക്കം ചെയ്യണം. അവള്‍ രാജപുത്രിയാണല്ലോ.
35 : സംസ്‌കരിക്കാന്‍ ചെന്നപ്പോള്‍ അവളുടെ തലയോടും പാദങ്ങളും കൈപ്പത്തികളും അല്ലാതെ അവര്‍ ഒന്നും കണ്ടില്ല.
36 : അവര്‍ മടങ്ങിവന്നു വിവരമറിയിച്ചപ്പോള്‍ അവന്‍ പറഞ്ഞു: തന്റെ ദാസന്‍ തിഷ്ബ്യനായ ഏലിയായിലൂടെ കര്‍ത്താവ് അരുളിച്ചെയ്ത വചനം ഇതാണ്: ജസ്രേലിന്റെ അതിര്‍ത്തിക്കുള്ളില്‍വച്ചു ജസെബെലിന്റെ മാംസം നായ്ക്കള്‍ ഭക്ഷിക്കും.
37 : ജസെബെലിന്റെ ജഡം തിരിച്ചറിയാനാവാത്തവിധം ജസ്രേലിലെ വയലില്‍ ചാണകം പോലെ കിടക്കും. ഇതാണ് ജസെബെല്‍.