1 : എലീഷാ പറഞ്ഞു: കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. അവിടുന്ന് അരുളിച്ചെയ്യുന്നു, നാളെ ഈ നേരത്തു സമരിയായുടെ കവാടത്തില്‍ ഒരളവു നേരിയമാവ് ഒരു ഷെക്കലിനും രണ്ടളവു ബാര്‍ലി ഒരു ഷെക്കലിനും വില്‍ക്കപ്പെടും.
2 : രാജാവ് പടനായകന്റെ തോളില്‍ ചാരി നില്‍ക്കുകയായിരുന്നു. പടനായകന്‍ ദൈവപുരുഷനോടു പറഞ്ഞു: കര്‍ത്താവ് ആകാശത്തിന്റെ കിളിവാതിലുകള്‍ തുറന്നാല്‍ത്തന്നെ ഇതു നടക്കുമോ? എലീഷാ പ്രതിവചിച്ചു: നീ സ്വന്തം കണ്ണുകള്‍കൊണ്ട് അതു കാണും. എന്നാല്‍, അതില്‍നിന്നു ഭക്ഷിക്കുകയില്ല.
3 : നാലു കുഷ്ഠരോഗികള്‍ പ്രവേശനകവാടത്തില്‍ ഇരിപ്പുണ്ടായിരുന്നു. അവര്‍ പരസ്പരം പറഞ്ഞു: നാം മരിക്കുവോളം ഇവിടെ ഇരിക്കുന്നതെന്തിന്?
4 : നഗരത്തില്‍ പ്രവേശിച്ചാല്‍ അവിടെ ക്ഷാമം, നാം മരിക്കും. ഇവിടെ ഇരുന്നാലും മരിക്കും. വരുവിന്‍, നമുക്കു സിറിയാക്കാരുടെ പാളയത്തിലേക്കു പോകാം. അവര്‍ ജീവനെ രക്ഷിച്ചാല്‍ നാം ജീവിക്കും; അവര്‍ കൊന്നാല്‍ മരിക്കും.
5 : അങ്ങനെ ആ സന്ധ്യയ്ക്ക് അവര്‍ സിറിയാക്കാരുടെ പാളയത്തിലേക്കു പോയി. പാളയത്തിന്റെ അരികിലെത്തിയപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല.
6 : കാരണം, രഥങ്ങളും കുതിരകളുമടങ്ങിയ ഒരു വലിയ സൈന്യത്തിന്റെ ശബ്ദം കര്‍ത്താവ് സിറിയന്‍ സൈന്യത്തെ കേള്‍പ്പിച്ചു. അവര്‍ പരസ്പരം പറഞ്ഞു: ഇതാ ഇസ്രായേല്‍രാജാവ് നമ്മെ ആക്രമിക്കുന്നതിനു ഹിത്യരുടെയും ഈജിപ്തുകാരുടെയും രാജാക്കന്‍മാരെ കൂലിക്കെടുത്തിരിക്കുന്നു.
7 : അങ്ങനെ, അവര്‍ ആ സന്ധ്യയ്ക്ക് പാളയവും കുതിരകളും കഴുതകളും ഉപേക്ഷിച്ച് ജീവനുംകൊണ്ടു പലായനം ചെയ്തു.
8 : കുഷ്ഠരോഗികള്‍ പാളയത്തില്‍കടന്ന് ഭക്ഷിച്ചു പാനംചെയ്തിട്ട് അവിടെയുണ്ടായിരുന്ന വെള്ളിയും സ്വര്‍ണവും വസ്ത്രങ്ങളും എടുത്ത് ഒളിച്ചുവച്ചു. മറ്റൊരു കൂടാരത്തില്‍ കടന്ന് അവിടെയുണ്ടായിരുന്ന സാധനങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവച്ചു.
9 : പിന്നെ, അവര്‍ പരസ്പരം പറഞ്ഞു: നമ്മള്‍ ചെയ്യുന്നതു ശരിയല്ല. ഇന്നു സദ്‌വാര്‍ത്തയുടെ ദിവസമാണ്. നാം പ്രഭാതം വരെ മിണ്ടാതിരുന്നാല്‍ ശിക്ഷയനുഭവിക്കേണ്ടിവരും. അതിനാല്‍, രാജകൊട്ടാരത്തില്‍ വിവരമറിയിക്കാം.
10 : അവര്‍ നഗരവാതില്‍ക്കല്‍ കാവല്‍ക്കാരുടെ അടുത്തുചെന്നു പറഞ്ഞു: ഞങ്ങള്‍ സിറിയന്‍ പാളയത്തില്‍ പോയി; കെട്ടിയിട്ട കുതിരകളും കഴുതകളും ഒഴികെ അവിടെ ആരുമുണ്ടായിരുന്നില്ല.
11 : കൂടാരങ്ങള്‍ അതേപടി കിടക്കുന്നു. കാവല്‍ക്കാര്‍ കൊട്ടാരത്തില്‍ വിവരമറിയിച്ചു.
12 : രാജാവ് രാത്രിയില്‍ എഴുന്നേറ്റു സേവകരോടു പറഞ്ഞു: സിറിയാക്കാര്‍ നമുക്കെതിരേ എന്താണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നു ഞാന്‍ പറയാം. നാം വിശന്നിരിക്കുകയാണെന്ന് അവര്‍ക്കറിയാം. അതിനാല്‍, നാം നഗരത്തിനു പുറത്തു കടക്കുമ്പോള്‍ നമ്മെ ജീവനോടെ പിടിക്കുകയും തങ്ങള്‍ക്കു നഗരത്തില്‍ പ്രവേശിക്കുകയും ചെയ്യാമെന്ന് ഉദ്‌ദേശിച്ച് അവര്‍ പാളയത്തിനു പുറത്തു വെളിമ്പ്രദേശത്ത് ഒളിച്ചിരിക്കുകയാണ്.
13 : ഒരു സേവകന്‍ പറഞ്ഞു: ശേഷിച്ചിരിക്കുന്നവയില്‍ നിന്ന് അഞ്ചുകുതിരകളുമായി കുറച്ചുപേര്‍ പോകട്ടെ. നശിച്ചുകഴിഞ്ഞ ഇസ്രായേല്‍ ജനത്തിന്റെ വിധിതന്നെ ആയിരിക്കും അവശേഷിച്ചിരിക്കുന്നവര്‍ക്കും; നമുക്ക് അവരെ അയച്ചുനോക്കാം.
14 : പോയിനോക്കൂ എന്നു പറഞ്ഞ് രാജാവ് തേരാളികളുടെ രണ്ടു സംഘത്തെ സിറിയാക്കാരുടെ പാളയത്തിലേക്ക് അയച്ചു.
15 : അവര്‍ ജോര്‍ദാന്‍വരെ ചെന്നു. പാഞ്ഞുപോയ സിറിയാക്കാര്‍ ഉപേക്ഷിച്ച വസ്ത്രങ്ങളും ആയുധങ്ങളും വഴിനീളെ ചിതറിക്കിടക്കുന്നത് അവര്‍ കണ്ടു. ദൂതന്‍മാര്‍ മടങ്ങിവന്ന് രാജാവിനോടു വിവരം പറഞ്ഞു.
16 : അനന്തരം, ജനം സിറിയാക്കാരുടെ പാളയത്തില്‍ കടന്നു കൊള്ളയടിച്ചു. അങ്ങനെ കര്‍ത്താവ് അരുളിച്ചെയ്തതുപോലെ, ഒരളവ് നേരിയ മാവ് ഒരു ഷെക്കലിനും രണ്ടളവ് ബാര്‍ലി ഒരു ഷെക്കലിനും വില്‍ക്കപ്പെട്ടു.
17 : രാജാവു തന്റെ അംഗരക്ഷകനെ പടിവാതിലിന്റെ ചുമതല ഏല്‍പിച്ചു. പടിവാതില്‍ക്കല്‍ തിങ്ങിയക്കൂടിയ ജനം ചവിട്ടിമെതിച്ച് അവന്‍ മരിച്ചു. തന്റെ അടുത്തുവന്ന രാജാവിനോടു ദൈവപുരുഷന്‍ പറഞ്ഞിരുന്നതു പോലെ സംഭവിച്ചു.
18 : ദൈവപുരുഷന്‍ രാജാവിനോടു രണ്ടളവ് ബാര്‍ലി ഒരു ഷെക്കലിനും ഒരളവ് നേരിയ മാവ് ഒരു ഷെക്കലിനും നാളെ ഈ സമയം സമരിയായുടെ കവാടത്തില്‍ വില്‍ക്കപ്പെടും എന്നു പറഞ്ഞപ്പോള്‍,
19 : കര്‍ത്താവ് ആകാശത്തിന്റെ കിളിവാതിലുകള്‍ തുറന്നാല്‍ത്തന്നെ ഇതു സംഭവിക്കുമോ എന്ന് ഈ പടത്തലവന്‍ ദൈവപുരുഷനോടു ചോദിച്ചിരുന്നു. അതിനു ദൈവപുരുഷന്‍ നീ സ്വന്തം കണ്ണുകൊണ്ട് അതുകാണും, എന്നാല്‍ അതില്‍നിന്നു ഭക്ഷിക്കുകയില്ല എന്ന് ഉത്തരം നല്‍കി.
20 : അങ്ങനെ ഇതു സംഭവിച്ചു. ജനം പടിവാതില്‍ക്കല്‍ അവനെ ചവിട്ടിമെതിച്ചു. അവന്‍ മരിച്ചു.