2 : ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്‍ക്കുക. കര്‍ത്താവ് എന്നെ ബഥേല്‍വരെ അയച്ചിരിക്കുന്നു. എന്നാല്‍, എലീഷാ പറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ അവര്‍ ബഥേലിലേക്കു പോയി.
3 : ബഥേലിലുണ്ടായിരുന്ന പ്രവാചകഗണം എലീഷായോടു പറഞ്ഞു: കര്‍ത്താവ് നിന്റെ യജമാനനെ ഇന്നു നിന്നില്‍നിന്ന് എടുക്കുമെന്നു നിനക്കറിയാമോ? അവന്‍ പറഞ്ഞു: ഉവ്വ്, എനിക്കറിയാം. നിശ്ശബ്ദരായിരിക്കുവിന്‍.
4 : ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്‍ക്കുക. കര്‍ത്താവ് എന്നെ ജറീക്കോയിലേക്ക് അയച്ചിരിക്കുന്നു. അവന്‍ പ്രതിവചിച്ചു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ അവര്‍ ജറീക്കോയിലെത്തി.
5 : ജറീക്കോയിലുണ്ടായിരുന്ന പ്രവാചകഗണം എലീഷായോടു പറഞ്ഞു: കര്‍ത്താവ് നിന്റെ യജമാനനെ ഇന്നു നിന്നില്‍നിന്ന് എടുക്കുമെന്ന് നിനക്കറിയാമോ? അവന്‍ പറഞ്ഞു: ഉവ്വ്. എനിക്കറിയാം; നിശ്ശബ്ദരായിരിക്കുവിന്‍.
6 : അനന്തരം, ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്‍ക്കുക. കര്‍ത്താവ് എന്നെ ജോര്‍ദാനിലേക്ക് അയച്ചിരിക്കുന്നു. അവന്‍ പറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ ഇരുവരും യാത്ര തുടര്‍ന്നു.
7 : അവര്‍ ഇരുവരും ജോര്‍ദാനു സമീപം എത്തിയപ്പോള്‍ പ്രവാചകഗണത്തില്‍പ്പെട്ട അമ്പതുപേര്‍ അല്‍പം അകലെ വന്നുനിന്നു.
8 : ഏലിയാ മേലങ്കിയെടുത്ത് ചുരുട്ടി വെള്ളത്തില്‍ അടിച്ചു. വെള്ളം ഇരുവശത്തേക്കും മാറി. ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു.
9 : മറുകരെ എത്തിയപ്പോള്‍ ഏലിയാ എലീഷായോടുപറഞ്ഞു: നിന്നില്‍നിന്ന് എടുക്കപ്പെടുന്നതിനു മുമ്പ് ഞാന്‍ എന്താണു ചെയ്തുതരേണ്ടത്? എലീഷാ പറഞ്ഞു: അങ്ങയുടെ ആത്മാവിന്റെ ഇരട്ടിപങ്ക് എനിക്കു ലഭിക്കട്ടെ.
10 : അവന്‍ പറഞ്ഞു: ദുഷ്‌കരമായ കാര്യമാണ് നീ ചോദിച്ചത്. എങ്കിലും ഞാന്‍ എടുക്കപ്പെടുന്നതു നീ കാണുകയാണെങ്കില്‍, നിനക്ക് അതു ലഭിക്കും. കണ്ടില്ലെങ്കില്‍, ലഭിക്കുകയില്ല.
11 : അവര്‍ സംസാരിച്ചുകൊണ്ടു പോകുമ്പോള്‍ അതാ ഒരു ആഗ്‌നേയരഥവും ആഗ്‌നേയാശ്വങ്ങളും അവരെ വേര്‍പെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റില്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ന്നു.
12 : എലീഷാ അതു കണ്ട് നിലവിളിച്ചു. എന്റെ പിതാവേ, എന്റെ പിതാവേ! ഇസ്രായേലിന്റെ രഥങ്ങളും സാരഥികളും! പിന്നെ അവന്‍ ഏലിയായെ കണ്ടില്ല. അവന്‍ വസ്ത്രം കീറി.
14 : അവന്‍ അതു വെള്ളത്തിന്‍മേല്‍ അടിച്ചുകൊണ്ടു പറഞ്ഞു: ഏലിയായുടെ ദൈവമായ കര്‍ത്താവ് എവിടെ? അവന്‍ വെള്ളത്തിന്‍മേല്‍ അടിച്ചപ്പോള്‍ വെള്ളം ഇരുവശത്തേക്കും മാറി. അവന്‍ കടന്നുപോയി.
15 : ജറീക്കോയിലെ പ്രവാചകഗണം എലീഷായെ കണ്ടപ്പോള്‍, ഏലിയായുടെ ആത്മാവ് എലീഷായില്‍ കുടികൊള്ളുന്നു എന്നു പറഞ്ഞു. അവര്‍ അവനെ താണുവണങ്ങി എതിരേറ്റു.
16 : അവര്‍ അവനോടു പറഞ്ഞു: അങ്ങയുടെ ദാസന്‍മാരുടെ ഇടയില്‍ അന്‍പതു ബലവാന്‍മാരുണ്ട്. അങ്ങയുടെ യജമാനനെ അന്വേഷിച്ചു പോകുന്നതിന് അവരെ അനുവദിച്ചാലും. കര്‍ത്താവിന്റെ ആത്മാവ് അവനെ വല്ല മലയിലോ താഴ്‌വരയിലോ ഉപേക്ഷിച്ചിരിക്കാം. അവന്‍ പറഞ്ഞു: ആരെയും അയയ്‌ക്കേണ്ടാ.
17 : അവന്‍ സമ്മതിക്കുവോളം അവര്‍ നിര്‍ബന്ധിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു: അയച്ചുകൊള്ളുവിന്‍. അവര്‍ അന്‍പതു പേരെ അയച്ചു. അവര്‍ മൂന്നുദിവസം അന്വേഷിച്ചെങ്കിലും അവനെ കണ്ടെത്തിയില്ല.
18 : എലീഷാ ജറീക്കോയില്‍ കാത്തു നില്‍ക്കുമ്പോള്‍ അവര്‍ മടങ്ങിവന്നു. അവന്‍ അവരോടു പറഞ്ഞു: പോകണ്ടാ എന്ന് ഞാന്‍ പറഞ്ഞതല്ലേ?
19 : നഗരവാസികള്‍ എലീഷായോടു പറഞ്ഞു: അങ്ങു കാണുന്നില്ലേ? ഈ പട്ടണം ജീവിക്കാന്‍ പറ്റിയതാണ്. എന്നാല്‍ വെള്ളം മലിനവും നാടു ഫലശൂന്യവുമാണ്.
20 : ഒരു പുതിയ പാത്രം കൊണ്ടുവന്ന് അതില്‍ ഉപ്പിടുവിന്‍ എന്ന് അവന്‍ പറഞ്ഞു. അവര്‍ അങ്ങനെ ചെയ്തു.
21 : അവന്‍ ഉറവയ്ക്ക് അടുത്തു ചെന്ന് ഉപ്പ് അതിലിട്ടുകൊണ്ട് പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാന്‍ ഈ വെള്ളം ശുദ്ധീകരിച്ചിരിക്കുന്നു. ഇനി ഇത് മരണത്തിനോ ഫലശൂന്യതയ്‌ക്കോ കാരണമാവുകയില്ല.
22 : എലീഷായുടെ വചന മനുസരിച്ച് ആ വെള്ളം ഇന്നും ശുദ്ധമാണ്.
23 : അവന്‍ അവിടെനിന്ന് ബഥേലിലേക്കു പോയി. മാര്‍ഗമധ്യേ പട്ടണത്തില്‍ നിന്നുവന്ന ചില ബാലന്‍മാര്‍ അവനെ പരിഹസിച്ചു. കഷണ്ടിത്തലയാ, ഓടിക്കോ!
24 : അവന്‍ തിരിഞ്ഞുനോക്കി, അവരെ കണ്ടു. കര്‍ത്താവിന്റെ നാമത്തില്‍ അവരെ ശപിച്ചു. കാട്ടില്‍നിന്നു രണ്ടു പെണ്‍കരടികള്‍ ഇറങ്ങി നാല്‍പത്തിരണ്ടു ബാലന്‍മാരെ ചീന്തിക്കീറി.
25 : അവിടെ നിന്ന് അവന്‍ കാര്‍മല്‍ മലയിലേക്കും തുടര്‍ന്ന് സമരിയായിലേക്കും പോയി.