1 : അക്കാലത്ത് ജറോബോവാമിന്റെ മകന്‍ അബിയാ രോഗബാധിതനായി.
2 : ജറോബോവാം ഭാര്യയോടു പറഞ്ഞു: നീ എഴുന്നേറ്റ് എന്റെ ഭാര്യയാണെന്ന് അറിയാത്തവിധം വേഷം മാറി ഷീലോയിലേക്കു പോവുക. ഈ ജനത്തിനു ഞാന്‍ രാജാവായിരിക്കണം എന്നു പറഞ്ഞ അഹിയാ പ്രവാചകന്‍ അവിടെയുണ്ട്.
3 : പത്ത് അപ്പവും കുറെ അടയും ഒരു ഭരണി തേനുമായി നീ അവന്റെ അടുക്കല്‍ ചെല്ലുക. കുട്ടിക്ക് എന്തു സംഭവിക്കുമെന്ന് അവന്‍ പറയും. അങ്ങനെ അവള്‍ ഷീലോയില്‍ അഹിയായുടെ വസതിയിലെത്തി.
4 : വാര്‍ധക്യം നിമിത്തം കണ്ണ് മങ്ങിയിരുന്നതിനാല്‍ അവനു കാണാന്‍ സാധിച്ചില്ല.
5 : ജറോബോവാമിന്റെ ഭാര്യ തന്റെ രോഗിയായ പുത്രനെക്കുറിച്ചു ചോദിക്കാന്‍ വരുന്നെന്നും, അവളോട് എന്തു പറയണമെന്നും കര്‍ത്താവ് അഹിയായെ അറിയിച്ചു. വേറൊരുവളായി ഭാവിച്ചുകൊണ്ടാണ് അവള്‍ ചെന്നത്.
6 : എന്നാല്‍, അവള്‍ വാതില്‍കടന്നപ്പോള്‍ കാല്‍പെരുമാറ്റം കേട്ടിട്ട് അഹിയാ പറഞ്ഞു: ജറോബോവാമിന്റെ ഭാര്യ അകത്തുവരൂ; നീ വേറൊരുവളായി നടിക്കുന്നതെന്തിന്? ദുസ്‌സഹമായ വാര്‍ത്ത നിന്നെ അറിയിക്കാന്‍ ഞാന്‍ നിയുക്തനായിരിക്കുന്നു.
7 : നീ ചെന്ന് ജറോബോവാമിനോടു പറയുക: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാന്‍ ജനത്തിന്റെ ഇടയില്‍ നിന്ന് നിന്നെ ഉയര്‍ത്തി, എന്റെ ജനമായ ഇസ്രായേലിന്റെ നായകനാക്കി.
8 : ദാവീദിന്റെ ഭവനത്തില്‍നിന്നു രാജ്യം പറിച്ചെടുത്ത് ഞാന്‍ നിനക്കു തന്നു. നീയാകട്ടെ എന്റെ കല്‍പനകള്‍ അനുസരിക്കുകയും എന്റെ ദൃഷ്ടിയില്‍ നീതിമാത്രം ചെയ്ത് പൂര്‍ണഹൃദയത്തോടെ എന്നെ അനുഗമിക്കുകയും ചെയ്ത എന്റെ ദാസന്‍ ദാവീദിനെപ്പോലെയല്ല.
9 : മാത്രമല്ല, നിന്റെ മുന്‍ഗാമികളെക്കാള്‍ അധികം തിന്‍മ നീ പ്രവര്‍ത്തിച്ചു. നീ അന്യദേവന്‍മാരെയും വാര്‍പ്പുവിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ പ്രകോപിപ്പിച്ചു; എന്നെ പുറംതള്ളുകയും ചെയ്തു.
10 : ആകയാല്‍, ജറോബോവാമിന്റെ കുടുംബത്തിനു ഞാന്‍ നാശം വരുത്തും. ഇസ്രായേലില്‍ ജറോബോവാമിനുള്ള അടിമകളും സ്വതന്ത്രരും ആയ പുരുഷന്‍മാരെയെല്ലാം ഞാന്‍ വിച്‌ഛേദിക്കും. ജറോബോവാമിന്റെ കുടുംബത്തെ ചപ്പുചവറുകള്‍ എരിച്ചുകളയുന്നതു പോലെ ഞാന്‍ പൂര്‍ണമായി നശിപ്പിക്കും.
11 : ജറോബോവാമിന്റെ ബന്ധുക്കളില്‍ ആരെങ്കിലും പട്ടണത്തില്‍വച്ചു മരിച്ചാല്‍ അവരെ നായ്ക്കളും വെളിമ്പ്രദേശത്തുവച്ചു മരിച്ചാല്‍ ആകാശത്തിലെ പറവകളും ഭക്ഷിക്കും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്തത്.
12 : എഴുന്നേറ്റു വീട്ടില്‍ പോവുക. നീ പട്ടണത്തില്‍ കാലുകുത്തുമ്പോള്‍ കുട്ടി മരിക്കും.
13 : ഇസ്രായേല്‍ ജനം ദുഃഖം ആചരിക്കുകയും അവനെ സംസ്കരിക്കുകയും ചെയ്യും. ജറോബോവാമിന്റെ കുടുംബത്തില്‍ അവന്‍ മാത്രമേ കല്ലറയില്‍ സംസ്‌കരിക്കപ്പെടുകയുള്ളൂ; എന്തെന്നാല്‍, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് ജറോബോവാമിന്റെ സന്തതികളില്‍ അവനില്‍ മാത്രം അല്‍പം നന്‍മ കണ്ടിരുന്നു.
14 : കര്‍ത്താവ് ഇസ്രായേലില്‍ ഒരു രാജാവിനെ ഉയര്‍ത്തും. അവന്‍ ജറോബോവാമിന്റെ ഭവനത്തെ ഉന്‍മൂലനം ചെയ്യും.
15 : ഇസ്രായേല്‍ അഷേരാപ്രതിഷ്ഠകള്‍ സ്ഥാപിച്ച് കര്‍ത്താവിനെ പ്രകോപിപ്പിച്ചതിനാല്‍, വെള്ളത്തില്‍ ഞാങ്ങണ ആടുന്നതുപോലെ അവിടുന്ന് അവരെ അടിച്ച് ഉലയ്ക്കുകയും, താന്‍ അവരുടെ പിതാക്കന്‍മാര്‍ക്ക് നല്‍കിയ ഈ നല്ല ദേശത്തുനിന്ന് അവരെ ഉന്‍മൂലനംചെയ്ത്, യൂഫ്രട്ടീസ് നദിക്കപ്പുറം ചിതറിച്ചു കളയുകയും ചെയ്യും.
16 : പാപം സ്വയം ചെയ്യുകയും ഇസ്രായേലിനെക്കൊണ്ടു ചെയ്യിക്കുകയും ചെയ്ത ജറോബോവാം നിമിത്തം കര്‍ത്താവ് ഇസ്രായേലിനെ കൈവെടിയും.
17 : ജറോബോവാമിന്റെ ഭാര്യ തിര്‍സായിലേക്കു മടങ്ങി. അവള്‍ കൊട്ടാരത്തിന്റെ പൂമുഖത്ത് എത്തിയപ്പോള്‍ കുട്ടി മരിച്ചു.
18 : കര്‍ത്താവ് തന്റെ ദാസനായ അഹിയാപ്രവാചകനിലൂടെ അരുളിച്ചെയ്തതുപോലെ ഇസ്രായേല്‍ജനം അവനെ സംസ്‌കരിച്ച് ദുഃഖം ആചരിച്ചു.
ജറോബോവാമിന്റെ മരണം
19 : ജറോബോവാമിന്റെ യുദ്ധങ്ങളുംഭരണവുമുള്‍പ്പെടെയുള്ള മറ്റു വിവരങ്ങള്‍ ഇസ്രായേല്‍രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
20 : ജറോബോവാം ഇരുപത്തിരണ്ടുവര്‍ഷം രാജ്യം ഭരിച്ചു. അവന്‍ പിതാക്കന്‍മാരോടു ചേര്‍ന്നു; മകന്‍ നാദാബ് രാജാവായി.
21 : സോളമന്റെ മകന്‍ റഹോബോവാം ആണ് യൂദായില്‍ വാണിരുന്നത്. ഭരണം ഏല്‍ക്കുമ്പോള്‍ അവനു നാല്‍പത്തൊന്നു വയസ്‌സായിരുന്നു. കര്‍ത്താവ് ഇസ്രായേല്‍ ഗോത്രങ്ങളില്‍നിന്ന് തനിക്കായി തിരഞ്ഞെടുത്ത ജറുസലെം നഗരത്തില്‍ അവന്‍ പതിനേഴു വര്‍ഷം ഭരിച്ചു. അവന്റെ അമ്മ അമ്മോന്യസ്ത്രീയായ നാമാ ആയിരുന്നു.
22 : യൂദാ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു. അവര്‍ പാപം ചെയ്ത് തങ്ങളുടെ പിതാക്കന്‍മാരെക്കാള്‍ കൂടുതല്‍ അവിടുത്തെ പ്രകോപിപ്പിച്ചു.
23 : അവര്‍ പൂജാഗിരികളും സ്തംഭങ്ങളും ഉണ്ടാക്കി; എല്ലാ കുന്നുകളുടെയും മുകളിലും എല്ലാ വൃക്ഷങ്ങളുടെയും ചുവട്ടിലും അഷേരാപ്രതിഷ്ഠകള്‍ സ്ഥാപിക്കുകയും ചെയ്തു.
24 : ദേവപ്രീതിക്കു വേണ്ടിയുള്ള ആണ്‍ വേശ്യാസമ്പ്രദായവും അവിടെ ഉണ്ടായിരുന്നു. കര്‍ത്താവ് ഇസ്രായേല്‍ ജനത്തിന്റെ മുന്‍പില്‍നിന്ന് ആട്ടിയകറ്റിയ ജനതകളുടെ എല്ലാ മ്‌ളേച്ഛതകളിലും അവര്‍ മുഴുകി.
25 : റഹോബോവാമിന്റെ വാഴ്ചയുടെ അഞ്ചാം വര്‍ഷം ഈജിപ്തിലെ രാജാവായ ഷീഷാക്ക് ജറുസലെമിനെ ആക്രമിച്ചു.
26 : ദേവാലയത്തിലെയും കൊട്ടാരത്തിലെയും നിധികളും സോളമന്‍ നിര്‍മിച്ച സുവര്‍ണപരിചകളും അവന്‍ കവര്‍ന്നെടുത്തു. എല്ലാം അവന്‍ കൊണ്ടുപോയി.
27 : റഹോബോവാം അവയ്ക്കു പകരം ഓട്ടുപരിചകള്‍ നിര്‍മിച്ച് കൊട്ടാരത്തിലെ കാവല്‍പ്പടത്തലവന്‍മാരെ ഏല്‍പിച്ചു.
28 : രാജാവ് ദേവാലയം സന്ദര്‍ശിക്കുമ്പോഴെല്ലാം അകമ്പടിക്കാര്‍ അവ വഹിക്കുകയും പിന്നീട് കാവല്‍പ്പുരയിലേക്കു തിരികെ കൊണ്ടുവരുകയും ചെയ്തുപോന്നു.
29 : റഹോബോവാം ചെയ്ത മറ്റു കാര്യങ്ങള്‍ യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
30 : റഹോബോവാമും ജറോബോവാമും നിരന്തരം പൊരുതിക്കൊണ്ടിരുന്നു.
31 : റഹോബോവാം മരിച്ച് തന്റെ പിതാക്കന്‍മാരോടുകൂടെ ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. അമ്മോന്യയായ നാമാ ആയിരുന്നു അവന്റെ അമ്മ. അവന്റെ മകന്‍ അബിയാം ഭരണമേറ്റു.