9 : അവന്‍ അവരോടുചോദിച്ചു: അങ്ങയുടെ പിതാവ് ഞങ്ങളുടെ മേല്‍ വച്ച നുകം ലഘൂകരിക്കുക എന്നു പറയുന്ന ഈ ജനത്തിന് എന്തു മറുപടി നല്‍കണമെന്നാണ് നിങ്ങളുടെ അഭിപ്രായം?
10 : അവനോടൊപ്പം വളര്‍ന്നു വന്ന ആ യുവാക്കള്‍ പറഞ്ഞു: അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകത്തിന്റെ ഭാരം കൂട്ടി, അങ്ങ് അതു കുറച്ചുതരണം, എന്നു പറഞ്ഞ ഈ ജനത്തോടു പറയുക: എന്റെ ചെറുവിരല്‍ എന്റെ പിതാവിന്റെ അരക്കെട്ടിനെക്കാള്‍ മുഴുപ്പുള്ളതാണ്.
11 : അവന്‍ ഭാരമുള്ളനുകം നിങ്ങളുടെമേല്‍ വച്ചു. ഞാന്‍ അതിന്റെ ഭാരം കൂട്ടും; അവന്‍ നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു; ഞാന്‍ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.
12 : രാജാവിന്റെ നിര്‍ദേശമനുസരിച്ച് ജറോബോവാമും ജനവും മൂന്നാം ദിവസം റഹോബോവാമിന്റെ അടുക്കല്‍ വന്നു.
13 : മുതിര്‍ന്നവര്‍ നല്‍കിയ ഉപദേശം അവഗണിച്ച്, രാജാവ് ജനത്തോടു പരുഷമായി സംസാരിച്ചു.
14 : യുവാക്കളുടെ ഉപദേശമനുസരിച്ച് അവന്‍ പറഞ്ഞു: എന്റെ പിതാവ് നിങ്ങളുടെമേല്‍ ഭാരമുള്ളനുകം വച്ചു; ഞാന്‍ അതിന്റെ ഭാരം കൂട്ടും. എന്റെ പിതാവ് നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു; ഞാന്‍ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.
15 : രാജാവ് ജനത്തിന്റെ അപേക്ഷകേട്ടില്ല. നെബാത്തിന്റെ മകനായ ജറോബോവാമിനോടു ഷീലോന്യനായ അഹിയാ മുഖേന ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തതു നിറവേറുന്നതിനാണ് ഇപ്രകാരം സംഭവിക്കാന്‍ അവിടുന്നിടയാക്കിയത്.
16 : രാജാവു തങ്ങളുടെ അപേക്ഷ സ്വീകരിച്ചില്ല എന്നുകണ്ട് ജനം പറഞ്ഞു: ദാവീദുമായി ഞങ്ങള്‍ക്ക് എന്തു ബന്ധം? ജസ്‌സെയുടെ പുത്രനില്‍ ഞങ്ങള്‍ക്കെന്തവകാശം? ഇസ്രായേലേ, കൂടാരങ്ങളിലേക്കു മടങ്ങുക, ദാവീദേ, നീ നിന്റെ കുടുംബം നോക്കിക്കൊള്ളുക. അനന്തരം, ഇസ്രായേല്‍ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങി.
17 : റഹോബോവാം യൂദാനഗരങ്ങളില്‍ വസിച്ചിരുന്ന ഇസ്രായേല്‍ ജനത്തിന്റെ മേല്‍ വാഴ്ച നടത്തി.
18 : അവന്‍ അടിമവേലകളുടെ മേല്‍നോട്ടക്കാരനായ അദോറാമിനെ ഇസ്രായേലിലേക്ക് അയച്ചു; ഇസ്രായേല്‍ജനം അവനെ കല്ലെറിഞ്ഞു കൊന്നു. ജറുസലെമിലേക്കു പലായനംചെയ്യാന്‍ റഹോബോവാം രാജാവ് അതിവേഗം തന്റെ രഥത്തില്‍ കയറി.
19 : അങ്ങനെ, ഇസ്രായേല്‍ ദാവീദിന്റെ ഭവനത്തോട് ഇന്നും കലഹത്തിലാണ്.
20 : ജറോബോവാം മടങ്ങി വന്നെന്നു കേട്ടപ്പോള്‍ ഇസ്രായേല്‍ജനം ഒരുമിച്ചുകൂടി, അവനെ വരുത്തി ഇസ്രായേലിന്റെ രാജാവാക്കി. യൂദായുടെ ഗോത്രമൊഴികെ മറ്റൊന്നും ദാവീദിന്റെ ഭവനത്തെ അനുഗമിച്ചില്ല.
21 : സോളമന്റെ പുത്രന്‍ റഹോബോവാം ജറുസലെമില്‍നിന്ന് ഇസ്രായേലിനോടു യുദ്ധം ചെയ്ത് രാജ്യം വീണ്ടെടുക്കാന്‍ യൂദായുടെയും ബഞ്ചമിന്റെയും ഗോത്രങ്ങളില്‍ നിന്ന് യുദ്ധവീരന്‍മാരായ ഒരു ലക്ഷത്തിയെണ്‍പതിനായിരം പേരെ ശേഖരിച്ചു.
22 : എന്നാല്‍, പ്രവാചകനായ ഷെമായായോട് ദൈവം അരുളിച്ചെയ്തു:
23 : യൂദായിലെ രാജാവും സോളമന്റെ മകനുമായ റഹോബോവാമിനോടും, യൂദായുടെയും ബഞ്ചമിന്റെയും ഭവനങ്ങളോടും മറ്റു ജനത്തോടും പറയുക:
24 : കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിങ്ങള്‍ മുന്‍പോട്ടു പോകരുത്; നിങ്ങളുടെ സഹോദരരായ ഇസ്രായേല്‍ ജനത്തോടു യുദ്ധം ചെയ്യരുത്. വീടുകളിലേക്കു മടങ്ങുവിന്‍. ഞാനാണ് ഇതു പറയുന്നത്. കര്‍ത്താവിന്റെ വാക്കുകേട്ട് അവര്‍ മടങ്ങിപ്പോയി.
ജറോബോവാം കര്‍ത്താവില്‍നിന്ന് അകലുന്നു
25 : ജറോബോവാം എഫ്രായിം മലനാട്ടില്‍ ഷെക്കെം ബലിഷ്ഠമാക്കി അവിടെ വസിച്ചു. പിന്നീട് അവിടെനിന്നു പോയി, പെനുവേലും ബലിഷ്ഠമാക്കി.
26 : അവന്‍ ആത്മഗതം ചെയ്തു: ദാവീദിന്റെ ഭവനത്തിലേക്കു രാജ്യം തിരികെപ്പോകും.
27 : ഈ ജനം ജറുസലെമില്‍ കര്‍ത്താവിന്റെ ഭവനത്തില്‍ ബലിയര്‍പ്പിക്കാന്‍ പോയാല്‍ യൂദാരാജാവായ റഹോബോവാമിന്റെ നേര്‍ക്ക് അവരുടെ മനസ്‌സു തിരിയുകയും അവര്‍ എന്നെ വധിച്ചതിനുശേഷം അവനെ അനുഗമിക്കുകയും ചെയ്യും.
28 : അതിനാല്‍, രാജാവ് ഒരുപായം കണ്ടുപിടിച്ചു. സ്വര്‍ണംകൊണ്ട് രണ്ടു കാളക്കുട്ടികളെ നിര്‍മിച്ചിട്ട് അവന്‍ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ജറുസലെമിലേക്കു പോകേണ്ടാ, ഇസ്രായേല്‍ ജനമേ, ഇതാ, ഈജിപ്തില്‍ നിന്നു നിങ്ങളെ മോചിപ്പിച്ച ദേവന്‍മാര്‍.
29 : അവന്‍ അവയിലൊന്നിനെ ബഥേലിലും ഒന്നിനെ ദാനിലും പ്രതിഷ്ഠിച്ചു. ഇതു പാപമായിത്തീര്‍ന്നു.
30 : ബഥേലിലെയും ദാനിലെയും പ്രതിഷ്ഠകളുടെ അടുത്തേക്ക് ജനം പൊയ്‌ക്കൊണ്ടിരുന്നു.